”എഴുന്നേറ്റു നടക്കുന്നൂ
ചെമ്പഴന്തിയില്‍ നിന്നൊരാള്‍
ചിങ്ങത്തിന്‍ ചതയത്തിന്‍ നാള്‍
ചിരിചൂടിയ പുണ്യവാന്‍”
എന്നാണ് എസ്. രമേശന്‍ നായരുടെ ‘ഗുരുപൗര്‍ണമി’ എന്ന കാവ്യത്തിന്റെ ആരംഭം. നവോത്ഥാനത്തിലൂടെ കേരള ജനതയെ മാറ്റിയെടുത്ത ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനിക മണ്ഡലം അനാവരണം ചെയ്യുന്ന ഈ കൃതി രമേശന്‍ നായരുടെ കവിതാ വഴിയുടെ വെളിപാടാകുന്നു.
കാല്‍പനികതയുടെ പിന്തുടര്‍ച്ചക്കാരനായി രംഗപ്രവേശം ചെയ്ത ഈ കവി നടന്നു കയറിയ പടവുകളുടെ ചരിത്രം തന്നെയാണ്, നാം ആദ്യം പഠിയ്‌ക്കേണ്ടത്. അത് ഒരു വലിയ ഉയരമത്രെ. കാല്‍പനികതയില്‍ ഹരിശ്രീ കുറിച്ചെങ്കിലും, അത് ചങ്ങമ്പുഴയുടെ രീതിയായിരുന്നില്ല. ചങ്ങമ്പുഴ മലയാണ്‍മയെ വസന്തത്തില്‍ കുളിപ്പിച്ചു. ജീവിച്ചകാലത്തിന്റെ ഉള്‍ത്തുടിപ്പുകളറിഞ്ഞ് രമേശന്‍ നായര്‍, ആ രീതി പുതുക്കിപ്പണിതു. പാരമ്പര്യത്തിന്റെ വഴിയില്‍ പുതിയ നാഴികക്കല്ലുകളുണ്ടാക്കി. നിയോ ക്ലാസിക് രീതിയുടെ ഉള്ളറിഞ്ഞ് കവിതയെഴുതി. ഭാരതീയമായ ദര്‍ശനങ്ങളില്‍ അഭിരമിച്ചു. പുരാണകഥകള്‍ക്ക് കവിതയിലൂടെ പുതിയ ഭാഷ്യം ചമച്ചു. ഗജേന്ദ്രമോക്ഷം പോലെയുള്ള ഇതിവൃത്തങ്ങളുടെ മറുഭാഗം വായിച്ചു. ഭാവാത്മകതയെ പുതുക്കിപ്പണിതു. ഉചിതമായ ശില്‍പരൂപത്തെ ആവാഹിച്ചു. ഇതിനെ രമേശന്‍ നായരുടെ ശില്‍പഭദ്രത എന്നു പറയാം. പുതിയ നിരൂപകര്‍ക്ക് തെറ്റുപറ്റിയതവിടെയാണ്. ഈ താളവും വൃത്തവും അലങ്കാരവുമൊന്നും പുതുകവിതയുടെ ലക്ഷണമല്ല എന്നവര്‍ വിധിയെഴുതി. അതൊക്കെ അതിജീവിച്ചെത്തിയതാണ് രമേശന്‍ നായരുടെ കവിത. അതിന്റെ ആദിമധ്യാന്തപ്പൊരുത്തം തന്നെയാണ് ആ കവിതകളുടെ മേന്‍മ. പുതു കവിതയുടെ വികലമായ പരീക്ഷണങ്ങള്‍ക്ക് വഴങ്ങിയില്ല നമ്മുടെ കവി. ആ മുഴക്കം അതിന്നപ്പുറമായിരുന്നു. ആ ആഖ്യാന ചാരുത അനനുകരണീയവുമത്രെ! നാല് ഭാഷകളുടെ ഉള്ളറിഞ്ഞ കവിയാണ് രമേശന്‍ നായര്‍. മലയാളം, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ്. അതിന്റെയൊക്കെ വ്യതിരിക്തമായ സംസ്‌കൃതി ആവാഹിച്ചിട്ടുമുണ്ട്. ദ്രാവിഡപര്‍വ്വത്തിന്റെ ആഴമറിഞ്ഞതുകൊണ്ടാണല്ലോ തിരുക്കുറലും ചിലപ്പതിക്കാരവുമൊക്കെ, മൊഴിമാറ്റി അദ്ദേഹം മലയാളിയ്ക്ക് സമര്‍പ്പിച്ചത്. ചുരുക്കത്തില്‍ കാവ്യദേവത കനിഞ്ഞനുഗ്രഹിച്ച കവിയായി അദ്ദേഹം മാറി.
രമേശന്‍ നായരുടെ രചനാ രീതികള്‍ വൈവിധ്യപൂര്‍ണമാണ്. അത് കേവലം കവിതയിലൊതുങ്ങിയില്ല. ആകാശവാണിയ്ക്കുവേണ്ടിയുള്ള ചിത്രീകരണങ്ങള്‍, ഗാനങ്ങള്‍, നാടകങ്ങള്‍, സംഗീത ശില്‍പങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങി നിരവധി ഫോര്‍മാറ്റുകള്‍ അദ്ദേഹം വിജയകരമായി പരീക്ഷിച്ചു. ആകാശവാണിയ്ക്കുവേണ്ടി നിരവധി പ്രഗല്‍ഭമതികളുമായി അഭിമുഖസംഭാഷണം നടത്തി. എത്രയോ പരിപാടികള്‍ക്ക് ശബ്ദം നല്‍കി. സംവിധാനം നിര്‍വ്വഹിച്ചു. അങ്ങനെ മികച്ച ഒരു പ്രക്ഷേപകനായി അദ്ദേഹം. തൃശ്ശൂര്‍ നിലയത്തിലും തിരുവനന്തപുരം നിലയത്തിലും ആ സേവനം തുടര്‍ന്നു. ആകാശവാണിയ്ക്കുവേണ്ടി അന്നദ്ദേഹം എഴുതിയ ഹാസ്യാത്മക പരിപാടികളും ശ്രദ്ധേയമായിരുന്നു. ‘ശതാഭിഷേകം’ എന്ന ആക്ഷേപഹാസ്യ നാടകം ഉയര്‍ത്തിയ കൊടുങ്കാറ്റ് ആരും മറന്നിട്ടില്ല. അത് അന്നത്തെ കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ വിവാദങ്ങളും തുടര്‍ന്ന് വന്ന സ്ഥലം മാറ്റം ഉത്തരവും രമേശന്‍ നായര്‍ ജോലി ഉപേക്ഷിക്കുന്നതില്‍ വരെ ചെന്നെത്തി. എന്നാല്‍ രമേശന്‍ നായര്‍, സാമാന്യ ജനതതിയുടെ ആരാധനാ വിഗ്രഹമായത് ലളിത ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും ചലച്ചിത്രഗാനങ്ങളിലൂടെയുമായിരുന്നു. ആകാശവാണിയ്ക്ക് വേണ്ടിയെഴുതിയ പരശ്ശതം ലളിതഗാനങ്ങള്‍, കാസറ്റുകള്‍ക്കും സിഡികള്‍ക്കുമായി എഴുതിയ ആയിരത്തില്‍ പരം ഭക്തിഗാനങ്ങള്‍. അതൊരു മാരത്തോണ്‍ ഓട്ടം തന്നെ. മലയാളത്തിലെ ഭക്തിഗാന ശാഖയ്ക്ക് ആ ഭക്തിഗാനങ്ങള്‍ മുതല്‍ക്കൂട്ടാണ്. അതില്‍ സന്നിവേശിപ്പിച്ച കാവ്യ ബിംബങ്ങളെ അത്രമേല്‍ ജനം നെഞ്ചേറ്റി. തൃക്കാല്‍ക്കലുടയ്ക്കുന്ന ജന്മനാളികേരവും മറ്റും പുതിയൊരു ആസ്വാദന ഭാവുകത്വമുണര്‍ത്തി. വാസ്തവത്തില്‍ അവ വെറും ഭക്തിഗാനങ്ങളായിരുന്നില്ല. ഭക്തിയ്ക്കപ്പുറമുള്ള ദാര്‍ശനിക തലങ്ങളെ ആവാഹിക്കുന്ന രചനകളായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം ഭക്തകവിയല്ല, ദാര്‍ശനിക കവി എന്നു പറയാനാണ് ഈ ലേഖകന് ഇഷ്ടം. ശങ്കരാചാര്യരും വിവേകാനന്ദനുമെല്ലാം അതിലുണ്ട്.
ചലച്ചിത്ര ഗാനരചന മറ്റൊരധ്യായമാണ്. ലളിത സുന്ദരമായ എത്രയെത്ര ഹിറ്റുകള്‍. സന്ദര്‍ഭത്തിനനുസരിച്ചെഴുതിയതാണെങ്കിലും സ്വതന്ത്രമായ അസ്തിത്വമുള്ള രചനകള്‍. ഭാവനയുടെ ഉത്തുംഗശൃംഗങ്ങള്‍. കാല്‍പനികത യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഇവിടെയാണ് അദ്ദേഹം ആവിഷ്‌കരിച്ചത്. മുഖ്യമായും പ്രണയഗാനങ്ങള്‍. പൂമുഖവാതില്‍ക്കല്‍ അവ എന്നെന്നും സ്‌നേഹം വിടര്‍ത്തിനില്‍ക്കുന്നു.
ഒരു കവിയ്ക്ക് ആനന്ദലബ്ധിയ്ക്ക് ഇതില്‍പരം എന്തുവേണം? അത് ഒരു സ്‌നേഹ ഗായകന്റെ കാവ്യമുഖമാണ്. കവിതയിലും ഗാനത്തിലും മാത്രമല്ല ജീവിതത്തിലും അദ്ദേഹം അതു തന്നെ. അതുകൊണ്ടു തന്നെ രമേശന്‍ നായരെ സ്‌നേഹത്തിന്റെ കവി എന്ന് വിളിക്കാനാണ് എനിയ്ക്കിഷ്ടം. അത്രമേല്‍ ഹൃദയസ്പര്‍ശിയാണ് ആ ലാളിത്യം. വിനയത്തിന്റെ ഒരു ആള്‍രൂപം!