പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ ജെയിംസ് വാട്ട് അവതരിപ്പിച്ച ആവിയന്ത്രത്തോടെയാണ് യൂറോപ്പില്‍ വ്യാവസായിക വിപ്ലവം തുടങ്ങുന്നത്. സര്‍വ്വ വ്യവസായ മേഖലകളിലും ഗതാഗത സംവിധാനങ്ങളിലുമെല്ലാം അതോടെ വന്‍തോതില്‍ യന്ത്രവല്‍ക്കരണം ആരംഭിച്ചു. പായ്ക്കപ്പലുകള്‍ ആവിക്കപ്പലുകള്‍ക്ക് വഴിമാറിയതോടെ കൂടുതല്‍ കരുത്തോടെ യൂറോപ്യന്മാര്‍ കടലാഴങ്ങള്‍ താണ്ടി സാമ്രാജ്യങ്ങള്‍ പടുത്തു. ലോകം മുഴുവനും പടര്‍ന്ന റെയില്‍വേ ട്രാക്കുകളിലൂടെ ആവിയെഞ്ചിനുകള്‍ വലിക്കുന്ന തീവണ്ടികള്‍ കൂകിപ്പാഞ്ഞു. അവയിലൂടെ കോടികളുടെ സമ്പത്തും വിഭവങ്ങളും നല്ലതിനും ചീത്തക്കുമൊക്കെയായി കടത്തപ്പെട്ടു. വൈദ്യുതി, പെട്രോളിയം, വിമാനം, അണുശക്തി, ബഹിരാകാശം അങ്ങനെയങ്ങനെ മനുഷ്യരാശിയുടെ നാള്‍വഴികളിലെ ഏറ്റവും വലിയ കുതിച്ചുചാട്ടത്തിനാണ് പിന്നീടുള്ള ഒന്നര നൂറ്റാണ്ട് സാക്ഷ്യം വഹിച്ചത്. ഇക്കാലഘട്ടത്തില്‍ പിറന്ന പുതിയ സാങ്കേതികവിദ്യകളുടെ രഹസ്യം സ്വന്തമാക്കിവെക്കാനുള്ള പേറ്റന്റ് നിയമങ്ങളും സൃഷിക്കപ്പെട്ടു. പക്ഷേ മനുഷ്യന്റെ അന്വേഷണ തൃഷ്ണയെയും കഠിനാധ്വാനത്തെയും തടഞ്ഞു നിര്‍ത്താന്‍ ഒരു നിയമത്തിനുമായില്ല എന്നതാണ് വാസ്തവം. അല്ലെങ്കിലും അറിവിന് അതിര്‍ത്തി കല്‍പ്പിക്കുന്നിടത്തോളം വിഡ്ഢിത്തമായി മറ്റൊന്നുമില്ലല്ലോ. മനുഷ്യന്റെ ഏറ്റവും വലിയ കണ്ടെത്തലാണ് ചക്രം. അതെന്നോ ആരോ കണ്ടെത്തിയതാണ്. അതുകൊണ്ട് അതാവശ്യമുള്ളവര്‍ വീണ്ടും അത് കണ്ടെത്തിക്കൊള്ളണം എന്ന് പറയുന്നതിലെ അസംബന്ധം പോലെ തന്നയല്ലേ ഇതും.
യൂറോപ്പിലെ കമ്പനികളിലും സാങ്കേതിക സ്ഥാപനങ്ങളിലും ജോലി ചെയ്ത പ്രതിഭാശാലികള്‍, അറിവും അനുഭവവും നേടി അവിടുന്ന് പുറത്തുവന്ന് സ്വന്തം കമ്പനികളും ഫക്ടറികളും സ്ഥാപിച്ചു. അവിടുന്ന് വീണ്ടും സംരഭകര്‍ പുറത്തുവന്നു. ഇങ്ങനെയാണ് സാങ്കേതികവിദ്യകള്‍ വ്യാപിച്ചത്, വ്യാപിക്കുന്നത്, ജനകീയമാകുന്നത്, സാധാരണക്കാരന് പ്രാപ്യമാകുന്നത്. ലോകത്തിലെ ആദ്യത്തെ കാര്‍ കമ്പനികളില്‍ ഒന്നാണ് ഫോര്‍ഡ്. അതില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് പിന്നീടുള്ള ദശകങ്ങളില്‍ മെഴ്‌സിടെസും ആങണ വും ഷെവര്‍ലേയുമെല്ലാം നിരത്തുകള്‍ കീഴടക്കിയത്. ലോകത്തിലെ ഏതു വമ്പന്‍ ബ്രാണ്ടിന്റെ പിന്നിലും ഇത്തരത്തിലുള്ള ഒരു എളിയ തുടക്കത്തിന്റെയും കഠിനാധ്വനത്തിന്റെയും കഥ പറയാനുണ്ടാകും.
രണ്ടാം ലോകമഹായുദ്ധത്തോടെ തകര്‍ന്നു ചാരമായിപ്പോയ ജപ്പാന്‍ എങ്ങനെയാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക രാജ്യമായി ഉയര്‍ന്നത് ? ലോകയുദ്ധത്തിനു ശേഷം സഖ്യകക്ഷികളുടെ, പ്രത്യേകിച്ചു അമേരിക്കയുടെ ഒരു തന്ത്രപരമായ താവളമായി ജപ്പാനും ഉത്തരകൊറിയയും മാറുകയായിരുന്നു. ആയിരക്കണക്കിന് കോടി ഡോളറുകള്‍ ആണ് അമേരിക്കന്‍ കമ്പനികള്‍ ജപ്പാനില്‍ നിക്ഷേപിച്ചത്. കുറഞ്ഞ ഉത്പാദന ചിലവ്, ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇടപാടിന്റെ സൗകര്യം എന്നിവയൊക്കെയായിരുന്നു അതിന്റെ കാരണം. ഈ കമ്പനികളില്‍ നിന്നും പുറത്തുവന്ന പ്രതിഭാശാലികള്‍ ആണ് സുസുക്കിയെയും, ടോയോട്ടയെയും, സോണിയെയുമൊക്കെ ഭീമന്‍ ബ്രാണ്ടുകളാക്കി വളര്‍ത്തിയതും പിന്നീട് അമേരിക്കയെ തന്നെ വെല്ലുവിളിക്കുന്ന വലിയൊരു വ്യാവസായിക രാഷ്ട്രമാക്കി ജപ്പാനെ മാറ്റിയതും. ഇത് തന്നെയാണ് ഉത്തര കൊറിയയുടെ കഥയും. സംസങ്ങും ഹ്യുണ്ടായിയുമൊക്കെ ലോകം മുഴുവനുമുള്ള മനുഷ്യഹൃദയങ്ങളെ കീഴ്‌പ്പെടുത്തുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ.
എഴുപതുകളുടെ ഒടുക്കമാണ് ചൈന വന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും, സാമ്രാജ്യത്വനിക്ഷേപങ്ങള്‍ക്ക് വേണ്ടി കമ്മ്യൂണിസ്റ്റ് വാതിലുകള്‍ മലര്‍ക്കെ തുറന്നതും. അന്‍പതുകളില്‍ ജപ്പാനിലെ കാര്യം പറഞ്ഞതുപോലെ, കുറഞ്ഞ ഉത്പാദന ചെലവ്, സൗജന്യ വൈദ്യുതി, സ്ഥലം, സര്‍ക്കാര്‍ നൂലാമാലകള്‍ ഒഴിവാക്കല്‍ എന്നിവ വെച്ചുനീട്ടിയപ്പോള്‍ വന്‍തോതിലാണ് ചൈനയിലേക്ക് പാശ്ചാത്യ നിക്ഷേപങ്ങള്‍ ഒഴുകിയത്. അടുത്ത പത്തു വര്‍ഷം കൊണ്ട് ചൈന ലോകത്തിലെ ഏറ്റവും വലിയ ങമിൗളമരൗേൃശിഴ വൗയ ആയി. ഭീമന്‍ ബ്രാന്‍ഡുകള്‍ മെയ്ഡ് ഇന്‍ ചൈന എന്ന ലേബലോടെ ലോകം മുഴുവന്‍ വിറ്റഴിക്കപ്പെട്ടു. ഈ കമ്പനികളില്‍ ജോലി ചെയ്ത ചൈനീസ് യുവതയാണ് ഹ്യുവയിയും ഷവോമിയും ഒപ്പോയും പോലുള്ള വിശ്വസ്ത ബ്രാന്‍ഡുകള്‍ സ്ഥാപിച്ചത്. വിദേശ സഹകരണത്തോടെ തൊണ്ണൂറുകളില്‍ ആരംഭിച്ചതാണ് ചൈനയിലെ അതിവേഗ റെയില്‍വേ. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അതിവേഗ റെയില്‍ ശൃംഖല ചൈനയുടെതാണ്. അവരതില്‍ പൂര്‍ണ്ണമായി വൈദഗ്ധ്യം നേടിക്കഴിഞ്ഞു. യൂറോപ്പില്‍ പോലും വമ്പന്‍ റെയില്‍ ശൃംഖലകളുമായി അവരിന്നു മത്സരിക്കുന്നു.
എന്താണ് നാമിതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത്? പുതിയ സാങ്കേതികവിദ്യകളുമായി ഇടപെടാനും, പഠിക്കാനും വളര്‍ന്നു വികസിക്കാനുമെല്ലാമുള്ള അവസരം നമ്മുടെ യുവജനങ്ങള്‍ക്ക് നല്‍കിയാല്‍ മറ്റാരെക്കാളും വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്കാകും. ഓര്‍ക്കുക, ലോകത്തില്‍ ഏറ്റവുമധികം സാങ്കേതിക വിദ്യാഭ്യാസം നേടിയവര്‍ ഉള്ളത് ഭാരതത്തിലാണ്, നമ്മുടെ ഐഐടികള്‍ ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനിയറിംഗ് വിദ്യാഭ്യാസം നല്‍കുന്നവയാണ്. ലോകത്തിലെ ഏറ്റവും മികച്ച മനേജ്‌മെന്റു വിദ്യാഭ്യാസം നല്‍കുന്നത് അഹമ്മദാബാദ് ഐഐഎം ആണ്. കൂടാതെ ലക്ഷക്കണക്കിന് എഞ്ചിനിയറിംഗ് ബിരുദധാരികളാണ് ഓരോ കൊല്ലവും പുറത്തിറങ്ങുന്നത്. ഭാരതത്തിലെ എഞ്ചിനിയറിംഗ് ബിരുദധാരികളുടെ എണ്ണം പല യൂറോപ്യന്‍ രാജ്യങ്ങളിലെയും ജനസംഖ്യയേക്കാള്‍ അധികമായിരിക്കും. ഇത്ര വലിയ ഒരു പ്രതിഭാസഞ്ചയം നമുക്കുണ്ടായിട്ടും കഴിഞ്ഞ എഴുപത് വര്‍ഷങ്ങളില്‍ കാര്യമായ ഒരു സാങ്കേതിക മുന്നേറ്റം നമുക്കുണ്ടായില്ല. എന്തുകൊണ്ട് സോണി, ആപ്പിള്‍, മെഴ്‌സിടെസ് പോലുള്ള ഒരു ബ്രാന്‍ഡ് നമുക്കുണ്ടായില്ല? ഐഐടികളില്‍ നിന്നിറങ്ങുന്ന എഞ്ചിനിയറിംഗ് ഭീമന്മാര്‍ എന്തുകൊണ്ട് തങ്ങളുടെ കഴിവ് രാജ്യത്തിന് നല്‍കാതെ അമേരിക്കയുടെയും യൂറോപ്പിന്റെയും കാല്‍ക്കല്‍ സമര്‍പ്പിച്ചു? ഹര്‍ ഗോവിന്ദ് ഖുരാനയും ഡോ. സുബ്രഹ്മണ്യം ചന്ദ്രശേഖറും ഭാരതത്തില്‍ ജനിച്ച് അമേരിക്കക്ക് വേണ്ടി നോബല്‍ സമ്മാനം നേടി. ഓര്‍ക്കുക. അമേരിക്കയിലെ എഞ്ചിനിയര്‍മാരിലും ഡോക്ടര്‍മാരിലും മുപ്പതു ശതമാനത്തോളം ഭാരതീയരാണ്.
ഇതിന്റെ ഉത്തരം ചെന്നെത്തുന്നത് രാജ്യം ഭരിച്ചിരുന്നവരുടെ നയവൈകല്യത്തിലേക്കും ദീര്‍ഘവീക്ഷണമില്ലായ്മയിലേക്കുമാണ്. ഇത്ര വലിയ സാധ്യതകള്‍ നമുക്കുണ്ടായിട്ടും അതിനെ വേണ്ടവിധം ഉപയോഗിക്കാതെ ലോകത്തിനു മുമ്പില്‍ നാണം കെടുത്തി നിര്‍ത്തിയ കുടുംബാധിപത്യം ഈ മഹാരാജ്യത്തോടു ചെയ്ത കുറ്റകരമായ അലംഭാവത്തിനു ചരിത്രം കണക്കുചോദിക്കുന്ന ദിനങ്ങളിലൂടെയാണ് നാമിന്നു കടന്നുപോകുന്നത്. അതിലൊന്നാണ് പ്രധാനമന്ത്രിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി.
2014 ഓഗസ്റ്റില്‍ തന്റെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഐതിഹാസികമായ ഈ പദ്ധതി പ്രഖ്യാപിച്ചത്. ലോകത്തിലെ എല്ലാ വമ്പന്‍ കമ്പനികളെയും അദ്ദേഹം ഭാരതത്തിലേക്ക് ക്ഷണിച്ചു. അഴിമതിരഹിതമായ, ലൈസന്‍സ് രാജ് ഇല്ലാത്ത, സര്‍ക്കാര്‍ നൂലാമാലകള്‍ ഇല്ലാത്ത, വളരെ നല്ല നിക്ഷേപക സൗഹൃദ അന്തരീക്ഷം അദ്ദേഹം വാഗ്ദാനം ചെയ്തു. നിങ്ങള്‍ എവിടെ വേണമെങ്കില്‍ വിറ്റോളൂ, പക്ഷേ ഇവിടെ ഉണ്ടാക്കൂ എന്നാണദ്ദേഹം പറഞ്ഞത്. പറയുക മാത്രമല്ല, തുടര്‍ന്നുള്ള നാളുകളില്‍ തന്റെ അക്ഷീണ പ്രയത്‌നം കൊണ്ട് അദ്ദേഹം ലോകം മുഴുവന്‍ ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയും സുതാര്യതയും നിക്ഷേപകരെ വന്‍തോതില്‍ ആകര്‍ഷിച്ചു.
ഭാരതത്തിന്റെ ശക്തമായ ജനാധിപത്യ സാംസ്‌കാരിക അടിത്തറ ആയിരുന്നു പ്രധാനമന്ത്രി ഏറ്റവും ശക്തമായി മാര്‍ക്കറ്റു ചെയ്തത്. മുഖ്യ എതിരാളിയായ ചൈനക്ക് ഒരിക്കലും അവകാശപ്പെടാന്‍ കഴിയുന്നതായിരുന്നില്ല അത്. അതോടെ ഭാരതത്തിലേക്കുള്ള നിക്ഷേപം കഴിഞ്ഞ ദശകങ്ങളേക്കാള്‍ കുതിച്ചുയര്‍ന്നു. 2014 ല്‍ നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ റാങ്കിങ്ങില്‍ ഭാരതത്തിന്റെ സ്ഥാനം 132 ആയിരുന്നത് 2017- 18 ല്‍ അറുപത്തഞ്ചു സ്ഥാനങ്ങള്‍ മുന്നോട്ടു കടന്ന് 77-ാം സ്ഥാനത്ത് എത്തി. നിര്‍മ്മാണ, ഉത്പാദന രംഗങ്ങളിലെ അഭൂതപൂര്‍വ്വമായ വളര്‍ച്ച ലോകത്തില്‍ ഏറ്റവുമധികം വേഗത്തില്‍ വളരുന്ന സാമ്പത്തിക വ്യവസ്ഥ എന്ന ചൈനയെ പിന്തള്ളി ഭാരതം സ്വന്തമാക്കി. ജര്‍മ്മനിയേയും, ബ്രസീലിനെയും റഷ്യയെയും പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തി എന്ന സ്ഥാനമാണ് കഴിഞ്ഞ നാല് വര്‍ഷങ്ങള്‍കൊണ്ട് ഭാരതം നേടിയത്.
ലോകത്തിലെ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റ്, ആണ് ഭാരതം. പക്ഷേ 2014 വരെ ഭാരതത്തില്‍ ആക രണ്ട് മൊബൈല്‍ ഫോണ്‍ ഉത്പാദന യൂണിറ്റുകള്‍ ആണ് ഉണ്ടായിരുന്നത്, ഇന്നത് നൂറ്റി മുപ്പതാണ്. ഭാരതത്തില്‍ വില്‍ക്കുന്ന തൊണ്ണൂറു ശതമാനം മൊബൈല്‍ ഫോണുകളും ഇപ്പോള്‍ വരുന്നത് മെയ്ഡ് ഇന്‍ ഇന്ത്യ ടാഗുമായി ആണ്.
മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രയോജനം വന്നിരിക്കുന്നത് പ്രതിരോധ മേഖലയില്‍ ആണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ മാര്‍ക്കറ്റ് ആണ് ഭാരതം. അതുകൊണ്ടുതന്നെ ലോകത്തിലെ എല്ലാ പ്രധാന പ്രതിരോധ കമ്പനികള്‍ക്കും ഭാരതവുമായുള്ള ഇടപാടുകള്‍ വളരെ പ്രധാനവുമാണ്. ഓരോ കൊല്ലവും നടക്കുന്നത് ലക്ഷക്കണക്കിന് കോടികളുടെ കച്ചവടമാണ്. ഇത് നമ്മുടെ ഏറ്റവും വലിയ വിലപേശല്‍ ശക്തിയാണ്. ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രതിരോധ ഇടപാടുകളിലും ഒരു ഓഫ്‌സെറ്റ് ഉപാധിയുണ്ട്. ഇടപാട് തുക എത്രയാണോ അതിന്റെ പകുതി ആ കമ്പനി ഭാരതത്തിലെ കമ്പനികളില്‍ നിക്ഷേപിക്കണം. ആ നിക്ഷേപം ഉപയോഗിച്ച് ആ കമ്പനിയുടെ ഉത്പന്നങ്ങള്‍ ഭാരതത്തില്‍ നിര്‍മ്മിക്കണം. നമുക്ക് ആവശ്യമുള്ളവ നാം ആഭ്യന്തരമായി വാങ്ങും. അവര്‍ക്ക് കയറ്റുമതി ചെയ്യുകയും ആകാം. ഭാരതത്തില്‍ അവര്‍ നിക്ഷേപം നടത്തേണ്ട പങ്കാളികളെ അവര്‍ക്ക് തെരഞ്ഞെടുക്കാം.
റാഫേല്‍ കരാറിലെ ആകെ തുകയായ അറുപതിനായിരം കോടിയില്‍ മുപ്പതിനായിരം കോടി ദസ്സോ എന്ന ഫ്രഞ്ച് കമ്പനി ഭാരതത്തില്‍ തിരികെ നിക്ഷേപിക്കണം. അങ്ങനെ ദസ്സോ തിരഞ്ഞെടുത്ത ഉഞഉഛ ടാറ്റ തുടങ്ങിയ കമ്പനികളുടെ കൂട്ടത്തില്‍ റിലയന്‍സും ഉണ്ടായിരുന്നു. അതാണ് നരേന്ദ്ര മോദി ഭാരതത്തിന്റെ മുപ്പതിനായിരം കോടി റിലയന്‍സിനു കൊടുത്തു എന്ന് പ്രതിപക്ഷങ്ങളും മാധ്യമങ്ങളും അപഹാസ്യതയോടെ പറഞ്ഞു നടക്കുന്നത്.
ഇത്തരത്തില്‍ വരുന്ന നിക്ഷേപങ്ങള്‍ ഉപയോഗിച്ച് ഇവിടെ വന്‍തോതില്‍ പ്രതിരോധ ഉത്പാദനമാണ് നടക്കാന്‍ പോകുന്നത്. നമുക്കാവശ്യമുള്ളത് ഇവിടെത്തന്നെ വാങ്ങാന്‍ കഴിയുന്നതുകൊണ്ട് വാങ്ങല്‍ പ്രക്രിയവഴി പുറത്തുപോകുന്ന ശതകോടികളുടെ വിദേശനാണ്യം ലാഭിക്കുന്നു. അവര്‍ ഭാരതത്തില്‍ നിന്നും കയറ്റുമതി ചെയ്യുന്നതിലൂടെ ആയിരക്കണക്കിന് കോടികളുടെ വിദേശനാണ്യം സംഭരിക്കാന്‍ നമുക്ക് വേറെയും കഴിയുന്നു. സമ്പദ്‌വ്യവസ്ഥക്ക് ലഭിക്കുന്ന ഇരട്ട നേട്ടമാണിത്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ കഴിഞ്ഞ രണ്ടുകൊല്ലം ഭാരതം ലാഭിച്ചത് ഒരുലക്ഷം കോടി രൂപയുടെ വിദേശനാണയമാണ്.
ഏറ്റവും പ്രധാന നേട്ടം വരും കാലങ്ങളില്‍ സംഭവിക്കാന്‍ പോകുന്നതാണ്. നമ്മുടെ സാങ്കേതിക പ്രതിഭകള്‍ക്ക് കഴിവിനനുസരിച്ചുള്ള അവസരങ്ങള്‍ക്ക് വേണ്ടി രാജ്യം വിട്ട് പോകേണ്ടി വരില്ലെന്നു മാത്രമല്ല, വിദേശങ്ങളിലുള്ള സാങ്കേതിക വിദഗ്ധരെ ഭാരതത്തിലേക്ക് ആകര്‍ഷിക്കാനും കഴിയും എന്നതാണ്. ആദ്യം പറഞ്ഞതുപോലെ ഈ കമ്പനികളില്‍നിന്നും അറിവും അനുഭവവും നേടി പുറത്തുവരുന്ന പുതുതലമുറ സംരംഭകര്‍ ,പുതിയ കമ്പനികളാരംഭിച്ച് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്നതോടെ പ്രതിരോധ മേഖലയില്‍ ഭാരതം സ്വയംപര്യാപ്തമാകും എന്ന് മാത്രമല്ല ആയുധ ഇറക്കുമതി രാജ്യം എന്ന അവസ്ഥയില്‍ നിന്നും ആയുധ കയറ്റുമതി രാജ്യം എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.
ബൂയിംഗ്, ലോക്ഹീഡ് മാര്‍ട്ടിന്‍ തുടങ്ങിയ വന്‍ അമേരിക്കന്‍ കമ്പനികള്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കാന്‍ കരാറായിക്കഴിഞ്ഞു. ലോക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിക്കുന്ന ലോകോത്തര എഫ് സീരീസ് വിമാനങ്ങള്‍ അധികം വൈകാതെ ഭാരതത്തിന്റെ മണ്ണില്‍ നിന്നും പറന്നുയരും. വിഖ്യാതമായ കലാഷ്‌നിക്കോവ് തോക്കുകള്‍ നിര്‍മ്മിക്കുന്ന പ്ലാന്റ് അമേത്തിയില്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചത് കഴിഞ്ഞ മാസമാണ് (മാർച്ച് 2019 ). നമ്മുടെ പ്രതിരോധ സേനക്കാവശ്യമായ മുഴുവന്‍ തോക്കുകളും ഇനി ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ആയിരിക്കും.
ഇത് പ്രതിരോധ മേഖലയുടെ മാത്രം കാര്യം. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളില്‍ ഒന്നാണ് ഭാരതം. ലോകോത്തര വാഹന നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ തന്നെ ഇവിടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ആഡംബര, സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ഓഡി, പോര്‍ഷെ തുടങ്ങിയ വമ്പന്മാരും ഇവിടെ നിക്ഷേപമിറക്കാന്‍ കാത്തുനില്‍ക്കുകയാണ്.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം: ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ങമിൗളമരൗേൃശിഴ ഔയആയി തുടരുന്ന ചൈനയില്‍ പ്രതിരോധം, ഓട്ടോ മോബൈല്‍ എന്നീ രംഗങ്ങളില്‍ നിക്ഷേപമിറക്കാനോ അവിടുന്ന് കയറ്റുമതി ചെയ്യാനോ ഒരു രാജ്യവും തയ്യാറല്ല. കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്‌സ് മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടര്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് ചൈനയില്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ മെയ്ഡ് ഇന്‍ ചൈന ടാഗുമായി ഒരു കാറോ, വിമാനമോ, റൈഫിളോ, പീരങ്കിയോ, ഒന്നും ഒരു രാജ്യവും വാങ്ങാന്‍ തയ്യാറല്ല, തയ്യാറാവുകയുമില്ല. തന്ത്രപ്രധാനമായ മേഖലകളില്‍ ഒരു രാജ്യത്തിന്റെ വിശ്വാസ്യത പരമപ്രധാനമാണ്. നിഗൂഢതയുടെ വാതിലിനുള്ളില്‍, ഏകാധിപത്യത്തിന്റെ ഭീഷണിയുമായി നില്‍ക്കുന്ന ചൈനീസ് വ്യാളിയെ പാകിസ്ഥാനും ഉത്തരകൊറിയയും ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമല്ലാതെ ലോകത്താരും വിശ്വസിച്ചിട്ടില്ല. അവിടെയാണ് തെളിഞ്ഞ ഉറച്ച ജനാധിപത്യം നിലനില്‍ക്കുന്ന വലിയൊരു സാംസ്‌കാരിക പാരമ്പര്യത്തിന്റെ പിന്മുറക്കാരായ ഭാരതത്തിന്റെ പ്രസക്തി സ്ഥിതിചെയ്യുന്നത്. ലോകത്തിലെ വന്‍ പ്രതിരോധ കമ്പനികള്‍ സംശയലേശമന്യേ ഭാരതത്തിലേക്ക് ഒഴുകിയെത്തുന്നതും ഇതേ വിശ്വാസം കൊണ്ടാണ്.
അങ്ങനെ സമസ്ത മേഖലകളിലും മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ജൈത്രയാത്ര തുടരുകയാണ്. മുന്‍ഗാമികള്‍ പാഴാക്കിക്കളഞ്ഞ ദശാബ്ദങ്ങളെ കടന്നുപോയ ഇരുള്‍ദിനങ്ങളിലെ ദുഃസ്വപ്‌നങ്ങള്‍ മാത്രമായി അവശേഷിപ്പിച്ച് താണ്ടുവാന്‍ ഏറെയുള്ള നേട്ടങ്ങളുടെ ഭൂമികയിലൂടെ പുതിയ ഭാരതം കുതിക്കുകയാണ്.