ന്യൂനപക്ഷ ഏകീകരണം മൂലമാണ് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ താന്‍ പരാജയപ്പെട്ടതെന്ന് ഇടതുമുന്നണിയിലെ ജനതാദള്‍ നേതാവ് എം.വി. ശ്രേയാംസ്‌കുമാര്‍ വിലപിക്കുന്നു. ഈ വിലാപം വാര്‍ത്തയായെങ്കിലും അദ്ദേഹം ഉടമസ്ഥനായ ദേശീയ പത്രം ഈ വാര്‍ത്ത തമസ്‌കരിച്ചു കളഞ്ഞു. ‘സത്യം, സമത്വം, സ്വാതന്ത്ര്യം’ എന്ന ആപ്തകവാക്യം നെറ്റിയിലൊട്ടിച്ച പത്രത്തിന് സ്വന്തം മുതലാളിയുടെ വാര്‍ത്തപോലും തമസ്‌കരിക്കേണ്ടിവന്നു, ന്യൂനപക്ഷ വോട്ട് ഏകീകരണത്തിന്റെ ശക്തിക്കു മുമ്പില്‍.
കല്‍പ്പറ്റ മണ്ഡലത്തില്‍ എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ പോലും വന്‍തോതില്‍ വോട്ടു ചോര്‍ച്ചയുണ്ടായി എന്നും താന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ മുതല്‍ മണ്ഡലത്തില്‍ ന്യൂനപക്ഷ ഏകീകരണം ഉണ്ടായി എന്നുമാണ് ശ്രേയാംസ് പറഞ്ഞത്. ഇതിനെ മറികടക്കാന്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും വേണ്ട ഒരു നീക്കവുമുണ്ടായില്ല എന്നും അദ്ദേഹം ആരോപിക്കുന്നു. വളരെ ഗുരുതരമാണ് ഈ ആരോപണം. മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്കാരായ മുസ്ലീങ്ങള്‍ പോലും തനിക്കെതിരെ വോട്ടുചെയ്തു എന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്.
സിപിഎമ്മിലെ സി.കെ. ശശീന്ദ്രന്‍ 2016-ല്‍ 13083 വോട്ടിനു ജയിച്ച സീറ്റിലാണ് ശ്രേയാംസ് തോറ്റു തുന്നം പാടിയത്. മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി അണികളുടെതടക്കം മുസ്ലിം വോട്ടുകള്‍ ടി. സിദ്ദിഖിന് അനുകൂലമായി ധ്രുവീകരിച്ചു. ഇതിനെയാണ് ‘ന്യൂനപക്ഷ വോട്ടിന്റെ ഏകീകരണം’ എന്നു മൃദുവായി ശ്രേയാംസ് പറഞ്ഞത്. വീരേന്ദ്രകുമാര്‍ പിടിച്ചുവാങ്ങിയ രാജ്യസഭാംഗത്വം രാജിവെച്ച് ഇടതുമുന്നണിയിലെ മന്ത്രിസ്ഥാനം സ്വപ്‌നം കണ്ട് കല്‍പ്പറ്റ ഉറച്ച സീറ്റായി കരുതിയ അദ്ദേഹത്തിന് മുസ്ലിം വോട്ട് ധ്രുവീകരണത്തിന്റെ പ്രഹരം താങ്ങാനാവാത്തതായി. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ മുസ്ലിം വോട്ടുകള്‍ ധ്രുവീകരിച്ചു എന്നതില്‍ അഭിമാനിക്കുന്നവരാണ് ഇസ്ലാമിക രാഷ്ട്രീയ സംഘടനകള്‍. അവരേക്കാള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുത്തിരിക്കയാണ് പിണറായി വിജയനും ചെന്നിത്തലയും. തങ്ങളാണ് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് എന്നവര്‍ അവകാശപ്പെടുന്നു. കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന മുസ്ലിം വോട്ട് ധ്രുവീകരണം എന്ന കാളകൂടത്തെയാണ് അവര്‍ താലോലിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ശ്രേയാംസ് കുമാര്‍ അതിന്റെ പ്രത്യാഘാതം നേരിട്ട് അനുഭവിച്ചു കഴിഞ്ഞു. നാളെ കേരളം കാണാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഹിന്ദുനാമധാരികളായ ഏതു രാഷ്ട്രീയക്കാരന്റെയും പേര് വെട്ടിക്കളയാന്‍ ഈ മഹാവിപത്തിന് സാധിക്കുന്ന അവസ്ഥ സംജാതമാകും. എന്നാല്‍ അതില്‍നിന്ന് അവര്‍ പാഠം പഠിക്കുന്നില്ല എന്നതാണ് വസ്തുത.
ഏതാനും വര്‍ഷം മുമ്പ് കോഴിക്കോട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാര്‍ തന്നെ ഈ അനുഭവം നേരിട്ടയാളാണ്. കൊടുവള്ളിയിലെ മുസ്ലിം വോട്ടുകള്‍ തന്നെ ചതിച്ചുവെന്നു തോല്‍വി നേരിട്ടപ്പോള്‍ വീരേന്ദ്രകുമാര്‍ പരിതപിച്ചിരുന്നു. ഇതേ വീരേന്ദ്രകുമാര്‍ തന്റെ കിടപ്പറവരെ മുസ്ലിങ്ങള്‍ക്ക് പ്രവേശനമുണ്ട് എന്നു ഹൃദയവിശാലത കാട്ടി പ്രീണനനയം സ്വീകരിക്കുകയായിരുന്നു. വയനാട് ജില്ലയെ മുസ്ലിം വോട്ടു ധ്രുവീകരണത്തിന് പറ്റിയ സ്ഥലമാക്കി മാറ്റിയത് ആരാണ്? രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ രാജ്യത്തെ 42 ജില്ലകള്‍ മുസ്ലിം ക്ഷേമപ്രവര്‍ത്തന ജില്ലകളായി പ്രഖ്യാപിച്ചു. അതില്‍ വയനാടും ഉണ്ടായിരുന്നു. ജില്ലയിലെ മുസ്ലിം കേന്ദ്രീകരണത്തിന് ഈ നയം സഹായകമായി. കേരളത്തിലെ ഏക ഗോത്രവര്‍ഗജില്ലയുടെ സ്വഭാവം മാറ്റിമറിക്കാനുള്ള നീക്കത്തിന് ഇതു വഴിവെച്ചു. ഈ നീക്കത്തിന്റെ ഗുണഫലം അനുഭവിച്ചത് രാഹുല്‍ഗാന്ധിയാണ്. അമേത്തി സുരക്ഷിതമല്ലാത്തതിനാല്‍ രാഹുല്‍ സുരക്ഷിതസ്ഥാനം കണ്ടത് വയനാട്ടിലായിരുന്നു. അതിനുനിദാനം മുസ്ലിം വോട്ടുബാങ്കാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയതാണ്. ആദ്യം അമുസ്ലിം മതേതര സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച മുസ്ലിംവോട്ട് ബാങ്ക് ഇത്തവണ ഒരു മുസ്ലിം ‘മതേതര’ സ്ഥാനാര്‍ത്ഥി (ടി. സിദ്ദീഖ്)യെയാണ് ‘മതേതര’ അമുസ്ലിം സ്ഥാനാര്‍ത്ഥി (ശ്രേയാംസ് കുമാര്‍)യെ തഴഞ്ഞുകൊണ്ട് വിജയിപ്പിച്ചത്. ഇനി മലപ്പുറം ജില്ലാ മാതൃകയില്‍ കല്‍പ്പറ്റയിലും മുസ്ലിം സ്ഥാനാര്‍ത്ഥിയെ ജയിക്കൂ എന്ന അവസ്ഥ സംജാതമാകുകയാണ്.
മതപരമായ വോട്ടുധ്രുവീകരണം ജനാധിപത്യത്തിന്റെ ഇരുളടഞ്ഞ ഭാവിയാണ് കാട്ടിത്തരുന്നത്. നാളെ സംസ്ഥാനം മതാധിഷ്ഠിത ഭരണത്തിലേക്ക് പതിക്കുന്നതിന്റെ തുടക്കമാണിത്. ഭാവാത്മക ജനാധിപത്യമര്യാദ പാലിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും പിന്നിലായി ഏറ്റവും കൂടുതല്‍ സീറ്റുള്ള കക്ഷിയായി ബിജെപി ഉണ്ടാവണം. സംസ്ഥാനത്തെ വോട്ടിങ്ങ് ശതമാനം കാട്ടിത്തരുന്ന വസ്തുത അതാണ്. എന്നാല്‍, ഇത്തവണ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ ഒമ്പതു മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ വിജയം അട്ടിമറിക്കുകയായിരുന്നു. ന്യൂനപക്ഷ വോട്ട് ബാങ്കാണ് ഇതിനു കാരണമെന്ന് അരിയാഹാരം കഴിക്കുന്ന ആരും സമ്മതിക്കും. ജനാധിപത്യ അപനിര്‍മ്മിതിയായി മാറിയ മുസ്ലിം വോട്ട്ബാങ്ക് രാഷ്ട്രീയത്തെ ന്യായീകരിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുകയാണ് കോണ്‍ഗ്രസ്സും സി.പി.എമ്മും ചെയ്യുന്നത്. ബി.ജെ.പിയെ തോല്‍പ്പിക്കാനുള്ള ഏത് ദുഷ്പ്രവണതയെയും അവര്‍ ന്യായീകരിക്കുന്നു. ന്യൂനപക്ഷ വികാരത്തെ അവര്‍ ഭയക്കുന്നു. അതിനെ പ്രീണിപ്പിക്കാന്‍ ഏതറ്റം വരെയും പോകുന്നു.
ശ്രേയാംസ്‌കുമാറിന്റെയും വീരേന്ദ്രകുമാറിന്റെയും ഉടമസ്ഥതയിലുള്ള ‘മാതൃഭൂമി’ പത്രത്തിന്റെ കാര്യം തന്നെയെടുക്കാം. പത്രമാപ്പീസില്‍ നോമ്പുതുറ സംഘടിപ്പിക്കാനും നിസ്‌കരിക്കാന്‍ വേദിയൊരുക്കാനും ഈ മാനേജ്‌മെന്റ് തയ്യാറായി. മറ്റൊരു മതത്തിന്റെയും വ്രതാനുഷ്ഠാനങ്ങള്‍ക്ക് ഈ പത്രം ഇത്ര പ്രാധാന്യം നല്‍കിയിട്ടില്ല. എന്നിട്ടും ഒരു പത്രപ്രവര്‍ത്തകന് പറ്റിയ അബദ്ധം മൂലം നബിയെക്കുറിച്ച് ഒരു പരാമര്‍ശം പത്രത്തില്‍ അച്ചടിച്ചുവന്നു എന്ന പരാതി ഉയര്‍ന്നപ്പോള്‍ മതനേതാക്കളുടെ കാലില്‍ വീഴുകയും പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തു. എന്നിട്ടും മുസ്ലിം തീവ്രവാദ സംഘടനകള്‍ മലപ്പുറത്തെ മാതൃഭൂമി ഓഫീസ് തല്ലിത്തകര്‍ത്തു. എത്രയൊക്കെ പ്രീണിപ്പിച്ചാലൂം അവര്‍ക്കു ‘മാതൃഭൂമി’ അമുസ്ലിം പത്രമാണ്. അതിനോടവര്‍ക്ക് ഒരു വിട്ടുവീഴ്ചയുമില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കല്പറ്റയില്‍ ശ്രേയാംസ് കുമാറിനു കിട്ടിയ കനത്ത പ്രഹരം.
കോവിഡ് 19നേക്കാള്‍ മാരകവും ദേശീയ ഭദ്രതയും ജനാധിപത്യ വ്യവസ്ഥയും തകര്‍ത്തില്ലാതാക്കുന്നതുമാണ് മുസ്ലിം വോട്ട് ധ്രുവീകരണം എന്ന രാഷ്ട്രീയ വൈറസ്. അതു കോണ്‍ഗ്രസ്സിനെയും സി.പി.എമ്മിനെയും ഗ്രസിച്ചുകഴിഞ്ഞു. ഇടതുപക്ഷത്തെ ‘മതേതര’ അമുസ്ലിം സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി യു.ഡി.എഫിലെ ‘മതേതര’ മുസ്ലിം സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുക എന്ന നയം ഇതാണ് കാട്ടിത്തരുന്നത്. കോണ്‍ഗ്രസ്സിനകത്തുതന്നെ മുസ്ലിം ധ്രുവീകരണം ശക്തമാണ്. ഇതിന്റെ പരസ്യ വക്താവായിരുന്നു വയനാട്ടില്‍നിന്നും എം.പിയായിരുന്ന പരേതനായ ഷാനവാസ്. മുസ്ലിം ധ്രുവീകരണത്തെ മുമ്പ് ശക്തമായി എതിര്‍ത്തിരുന്ന എം.എം. ഹസ്സന്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ മുസ്ലിം മുഖമാണ്. ഈ ധാരയിലെ യുവരക്തമാണ് ടി. സിദ്ദീഖ്.
മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയിലും മുസ്ലിം വോട്ടുധ്രുവീകരണം നടന്നതിന്റെ പ്രത്യക്ഷ തെളിവാണ് കല്പറ്റയില്‍ 2016-ല്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ വോട്ട് ശ്രേയാംസിന് കിട്ടിയില്ല എന്നത്. മഞ്ചേശ്വരത്ത് കുറച്ചുകാലമായി മാര്‍ക്‌സിസ്റ്റ് മുസ്ലിം വോട്ട് ലീഗിന്റെ പെട്ടിയിലാണ് വീഴുന്നത്. ഇത്തവണ പാലക്കാട്ടും തൃശൂരും ഇത് ആവര്‍ത്തിച്ചു. ഇടതു മുസ്ലിം വോട്ടുകള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് കിട്ടാതെ വരുമ്പോള്‍ സി.പി.എം നിസ്സഹായരായി നില്‍ക്കുകയാണ്. ഇന്നലെ വരെ മുസ്ലിം വോട്ട് ധ്രുവീകരണത്തിന്റെ ഗുണഭോക്താക്കളായിരുന്നു സി.പി.എമ്മും കോണ്‍ഗ്രസ്സും. ഇന്ന് ഏതു പാര്‍ട്ടിയായാലും ശരി സ്ഥാനാര്‍ത്ഥി മുസ്ലിമാണെങ്കിലേ ആ വോട്ടുബാങ്കു കൂടെയുണ്ടാകൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. കല്‍പ്പറ്റ നല്‍കുന്ന സൂചന അതാണ്. ജനാധിപത്യവും മതേതരത്വവും വെറും പ്രഹസനമായി അധഃപതിക്കുന്ന സാഹചര്യം സൃഷ്ടിച്ചതു കോണ്‍ഗ്രസ്സും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും കൂടിയാണ്. നാളെ മുസ്ലിം വോട്ടുബാങ്ക് കനിഞ്ഞാലേ തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനാകൂ എന്ന അവസ്ഥയില്‍ അവര്‍ എത്തിച്ചേരും.