ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പിന് ഒരു പ്രധാന പങ്കുണ്ട്. പശ്ചിമ ബംഗാളിൽ അടുത്തിടെ ഈ ജനാധിപത്യപാരമ്പര്യത്തിൽ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടന്നു. ബംഗാളിലെ മുഴുവൻ സമൂഹവും ഇതിൽ ഗൗരവമായി പങ്കെടുത്തിട്ടുണ്ട്. പരസ്പരം മത്സരിക്കുന്നവർ ചിലപ്പോൾ വികാരങ്ങൾക്കനുസൃതമായി ആരോപണങ്ങൾ ഉന്നയിക്കുന്നതിലും പ്രതിവാദങ്ങൾ ഉന്നയിക്കുന്നതിലും പരിധി ലംഘിക്കുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും, മത്സരിക്കുന്ന എല്ലാ പാർട്ടികളും നമ്മുടെ രാജ്യത്തിന്റേതാണെന്നും, തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നവർ – സ്ഥാനാർത്ഥികൾ, അവരുടെ പിന്തുണക്കാർ, വോട്ടർമാർ – എല്ലാവരും രാജ്യത്തിന്റെ പൗരന്മാരാണെന്നും നമ്മൾ എല്ലായ്പ്പോഴും ഓർക്കണം.
എന്നാൽ, തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നയുടനെ സംസ്ഥാനവ്യാപകമായി അക്രമങ്ങൾ അഴിച്ചുവിട്ടത് അങ്ങേയറ്റം അപലപനീയമാണെന്ന് മാത്രമല്ല, അത് ആസൂത്രിതമാണെന്ന് കാണുകയും ചെയ്യുന്നു.
ജുഗുപ്സാവഹമായ ഈ അക്രമം അഴിച്ചുവിട്ട സാമൂഹികവിരുദ്ധർ സ്ത്രീകളോട് മോശമായി പെരുമാറിയത് നിഷ്ഠൂരവും നിന്ദ്യവുമാണ്. അവർ നിരപരാധികളെ ക്രൂരമായി കൊല്ലുകയും വീടുകൾ കത്തിക്കുകയും, കടകളും മാളുകളും നിർലജ്ജം കൊള്ളയടിക്കുകയും ചെയ്തു. അക്രമത്തിന്റെ ഫലമായി അശരണരായിത്തീർന്ന പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിലെ അനേകം സഹോദരങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ അവരുടെ ജീവനും മാനവും സംരക്ഷിക്കാൻ അഭയം തേടി പലായനം ചെയ്യുവാൻ നിർബന്ധിതരായി. കൂച്ച്ബെഹർ മുതൽ സുന്ദർബൻ വരെ എല്ലായിടത്തും സാധാരണജനങ്ങൾ ഭയചകിതരായിട്ടുണ്ട്.
ഈ ഭീകരമായ അക്രമത്തെ രാഷ്ട്രീയ സ്വയംസേവക സംഘം ശക്തമായി അപലപിക്കുന്നു. വോട്ടെടുപ്പിനു ശേഷമുണ്ടായ ഈ അക്രമം എല്ലാവരുടെയും അഭിപ്രായത്തോട് ആദരവും സഹവർത്തിത്വവും കാട്ടുന്ന ഭാരതീയ പാരമ്പര്യത്തിനു വിരുദ്ധമാണ്. അത് ജനാധിപത്യത്തിന്റെ അന്തസത്തയ്ക്കും നമ്മുടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏകജനതക്കും പൂർണമായും വിപരീതമാണ്.
സംസ്ഥാനത്തെ ഭരണസംവിധാനങ്ങൾ നിഷ്ക്രിയമായതും അവർ നിശബ്ദരായ കാഴ്ചക്കാരായി തുടർന്നുവെന്നതും ഈ മനുഷ്യത്വരഹിതമായ അക്രമത്തിന്റെ ഏറ്റവും ഭീകരമായ ഭാഗമാണ്. കലാപകാരികൾ എന്തിനെയെങ്കിലും ഭയപ്പെടുകയോ, അക്രമം നിയന്ത്രിക്കാൻ സംസ്ഥാന പോലീസും ഭരണകൂടവും മുൻകൈയെടുക്കുകയോ ചെയ്തിട്ടില്ല .
ഏത് കക്ഷി അധികാരത്തിലായാലും, ക്രമസമാധാനപാലനത്തിലൂടെ സമൂഹത്തിൽ സമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കുക, സാമൂഹ്യവിരുദ്ധരുടെ മനസ്സിൽ നിയമഭയം വളർത്തുക, അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കുക എന്നിവ ഭരണകൂടത്തിന്റെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വമാണ്. തിരഞ്ഞെടുപ്പ് വിജയം രാഷ്ട്രീയ പാർട്ടികളുടേതാണ്, പക്ഷേ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനു മുഴുവൻ സമൂഹത്തോടും ഉത്തരവാദിത്തമുണ്ട്.
അക്രമം അടിയന്തിരമായി അവസാനിപ്പിക്കുവാനും, നിയമവാഴ്ച ഫലപ്രദമായി സ്ഥാപിക്കാനും, കുറ്റവാളികളെ കാലതാമസമില്ലാതെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കാനും പശ്ചിമ ബംഗാളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോട് ആർ എസ് എസ് ആവശ്യപ്പെടുന്നു. കൂടാതെ , ദുരിതബാധിതരുടെ മനസ്സിൽ സുരക്ഷിതത്വവും ആത്മവിശ്വാസവും വളർത്താനും അവരുടെ പുനരധിവാസത്തിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുവാനും ആവശ്യപ്പെടുന്നു. പശ്ചിമ ബംഗാളിൽ സമാധാനം സ്ഥാപിക്കുന്നതിന് ആവശ്യമായതും സാധ്യമായതുമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും മേൽപ്പറഞ്ഞ ദിശയിൽ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആർ എസ് എസ് അടിയന്തിരമായി ആവശ്യപ്പെടുന്നു.
പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിൽക്കുവാനും അവരിൽ വിശ്വാസം ഉളവാക്കുവാനും, അക്രമത്തെ നിസ്സംശയമായും അപലപിക്കുവാനും, സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനു സഹായിക്കുവാനും, എല്ലാ ബുദ്ധിജീവികളോടും സാമൂഹിക-മത-രാഷ്ട്രീയ നേതൃത്വത്തോടും ആർഎസ്‌എസ് അഭ്യർത്ഥിക്കുന്നു.
.