കൊച്ചി: പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം തൃണമൂൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വ്യാപകമായി നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളിലും സ്ത്രീകൾക്കും വൃദ്ധർക്കും നേരെയുള്ള ആക്രമണങ്ങളിലും കൊള്ളിവെപ്പിലും ഭാരതീയ അഭിഭാഷക പരിഷത്ത് കേരള ഹൈക്കോടതി യൂണിറ്റ് ശക്തമായി പ്രതിഷേധിച്ചു. മെയ് നാലിന് അടിയന്തരമായി ചേർന്ന വെർച്ച്വൽ എക്സിക്യൂട്ടിവ് കമ്മറ്റിയാണ് പ്രതിഷേധവും ആശങ്കയും അറിയിച്ചത്. പോലീസിന്റെ മൗനാനുവാദത്തോടെ നിരവധി ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെടുകയും അഭിഭാഷകരുൾപ്പെടെയുള്ള പ്രവർത്തകരുടെ വീടുകൾ ആക്രമിക്കപ്പെടുകയും ചെയ്ത സംഭവത്തിൽ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. ആക്രമിക്കപ്പെട്ടവരിൽ കോൺഗ്രസ്- കമ്മ്യുണിസ്റ് സഖ്യത്തിലെ പ്രവർത്തകരും ഉണ്ട്. ആയിരത്തോളം ഹിന്ദുകുടുംബങ്ങൾ പാലായനം ചെയ്യേണ്ടി വന്നത് കശ്മീരിലെ സ്ഥിതിക്ക് സമാനമെന്നു കമ്മറ്റി ഓർമ്മിപ്പിച്ചു.
ജനാധിപത്യപുനഃസ്ഥാപനത്തിനു കേന്ദ്ര സേനയെ വിന്യസിക്കണമെന്നും മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും അടിയന്തിരമായി ബംഗാൾ സന്ദർശിച്ചു നടപടിയെടുക്കണമെന്നും പരിഷത്ത് പ്രതിനിധികൾ ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസിന്റെ അസഹിഷ്ണുതയ്‌ക്കെതിരെ മുഖ്യധാരാമാധ്യമങ്ങളും സാംസ്കാരിക നായകരും മൗനം വെടിഞ്ഞു പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ് അഡ്വ: എസ് ബിജു കിഴക്കനേല അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ:ആർ വി ശ്രീജിത്ത് ചർച്ചക്ക് തുടക്കം കുറിക്കുകയും അഡ്വ:ദയാ സിന്ധു ഹരി പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ബംഗാളിലെ അക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്ക് പ്രത്യേക സെൽ വഴി സഹായമെത്തിക്കുമെന്ന് വൈ. പ്രസിഡൻ്റ് ശ്രീമതി എം.എസ് കിരൺ അറിയിച്ചു.