Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

അളമുട്ടിയ പട്ടികജാതിക്കാരന്‍

കെ.ഗോപാലകൃഷ്ണന്‍, ചേര്‍ത്തല

Print Edition: 19 March 2021

നാട്ടില്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ ഇനി എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് പാവം പട്ടികജാതിക്കാരന്‍. തൊഴില്‍ അവസരങ്ങളോ, സ്വന്തമായി വ്യാപാരസ്ഥാപനങ്ങളോ കൈമുതലായില്ല. സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം കടന്നുവന്നതോടെ സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മാറ്റപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഒട്ടനവധി ജാതി സംഘടനകള്‍ ഉണ്ടെങ്കിലും അവയൊന്നും ഒന്നിച്ച് ഒന്നായി ഒരു പ്രതിരോധ രാഷ്ട്രീയ ശക്തിയായി മാറാന്‍ കഴിയുമെന്ന പ്രതീക്ഷ ഇനിയും വച്ചുപുലര്‍ത്തിയിട്ടു കാര്യമില്ല. ഒരുവേള ചുരുക്കം ചില ജാതി സംഘടനകള്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചത് എന്തോ മഹാ അപരാധമായി കാണുന്നവരാണ് മറ്റു പട്ടികജാതി സംഘടനകള്‍. ഇത്തരുണത്തില്‍ യാതൊരു കാഴ്ചപ്പാടുകളുമില്ലാത്ത ഇത്തരക്കാര്‍ ഇത്തരം ജാതി സംഘടനകളില്‍ എങ്ങനെ കടന്നുകൂടി എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ഈ ലേഖകന്റെ അന്വേഷണത്തില്‍ ഒട്ടുമിക്ക സംഘടനാനേതാക്കളും സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ക്ലാര്‍ക്കുമാരായോ അല്ലെങ്കില്‍ മറ്റേതെങ്കിലും ജോലികളില്‍ നിന്നോ പെന്‍ഷന്‍ പറ്റി പിരിഞ്ഞവര്‍ ആയിരിക്കും. ഇവരൊക്കെ സര്‍വ്വീസില്‍ ഉണ്ടായിരുന്ന കാലത്ത് മാര്‍ക്‌സിസ്റ്റ് – കോണ്‍ഗ്രസ് പാര്‍ട്ടികളുടെ സര്‍വ്വീസ് സംഘടനകളിലെ സജീവ പ്രവര്‍ത്തകരായിരുന്നു. സമുദായ സ്‌നേഹത്തിനുപരിയായി കഴിഞ്ഞ കാലങ്ങളില്‍ തങ്ങള്‍ വഹിച്ച പദവി മറ്റൊരു രീതിയില്‍ നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടര്‍. പട്ടിക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും കേരളത്തില്‍ എത്ര പട്ടികജാതി വിഭാഗങ്ങള്‍ ഉണ്ടെന്നുമുള്ള കാര്യവും തങ്ങള്‍ ഉള്‍പ്പെടുന്ന വിഭാഗക്കാര്‍ കേരളത്തില്‍ എത്ര പേര്‍ ഉണ്ടെന്നുമുള്ള യാതൊരു ഊഹാപോഹങ്ങളും ഇവര്‍ക്കാര്‍ക്കുമില്ല. എന്തിനേറെ പറയുന്നു ഡോ.ബി.ആര്‍. അംബേദ്ക്കറുടെയോ മഹാനായ അയ്യങ്കാളിയുടെയോ ജീവചരിത്രമോ അവര്‍ നേരിട്ട ജീവിതാനുഭവങ്ങളെക്കുറിച്ചോ ഇവര്‍ക്കാര്‍ക്കും യാതൊന്നുമറിയില്ല.

ചിലര്‍ രാഷ്ട്രീയക്കാരുടെ പിണിയാളുകളായി സംഘടനയ്ക്കകത്ത് നുഴഞ്ഞു കയറി മുഴുവന്‍ പേരെയും ആ രാഷ്ട്രീയ പാര്‍ട്ടിക്ക് അടിയറവ് വെച്ചുകൊള്ളാമെന്ന് വാക്കു കൊടുത്ത് പ്രവര്‍ത്തിച്ചുവരുന്നവരാണ്. ഇവരുടെ പ്രസംഗങ്ങളും പ്രവൃത്തികളും പട്ടികജാതിക്കാരെ ഉദ്ധരിക്കാന്‍ വേണ്ടിയുള്ളതല്ല. അതുകൊണ്ടു അണികള്‍ ഇവരുടെ പ്രവര്‍ത്തനങ്ങളെ ഗൗരവത്തില്‍ എടുക്കാറുമില്ല. ഒട്ടുമിക്ക സംഘടനകളുടെയും സാമ്പത്തിക അടിത്തറ ശൂന്യമാണ്. വര്‍ഷത്തിലൊരിക്കല്‍ സംസ്ഥാന സമ്മേളനം നടത്തി സ്വന്തം രാഷ്ട്രിയമേലാളന്മാരെ വിളിച്ചുവരുത്തി അരിയിട്ടുവാഴിക്കാനുള്ള അവസരങ്ങള്‍ ഇത്തരക്കാര്‍ പാഴാക്കാറില്ല. ക്ഷണിച്ചുകൊണ്ടുവരുന്ന രാഷ്ട്രീയ നേതാവ് പ്രസംഗത്തില്‍ പട്ടികജാതിക്കാരുടെ മുഴുവന്‍ പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കുമെന്ന് വാക്കുകൊടുത്തിട്ടാണ് സ്ഥലം വിടുക.

ജാതി സംഘടനകള്‍ക്ക് പുറത്തുള്ള നല്ല മനസ്സിന് ഉടമകളായവര്‍ ജാതി വ്യത്യാസം മറന്ന് പട്ടികജാതിക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കഷ്ടപ്പെട്ടിട്ടാണെങ്കിലും അവരില്‍ ചിലര്‍ ചില പ്രസിദ്ധീകരണങ്ങളും നടത്തിപ്പോരുന്നുണ്ട്.

കേരളത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ലംപ്‌സംഗ്രാന്റും സ്റ്റൈപെന്റും ഇതേവരെ വിതരണം ചെയ്തിട്ടില്ല. നിയമസഭയില്‍ പട്ടികജാതി മന്ത്രി അതിന് മറുപടി പറഞ്ഞത് നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് ഈ വര്‍ഷം ഇതേവരെ പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങളൊന്നും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. എന്നാല്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്കുള്ള മുഴുവന്‍ തുകയും കൊടുത്തു കഴിഞ്ഞിട്ടുണ്ട്.

ഭൂപരിഷ്‌ക്കരണ രംഗത്ത് പട്ടികജാതിക്കാരെ പൂര്‍ണ്ണമായി തഴഞ്ഞ കാര്യം നിരവധി തവണ ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്. പട്ടികജാതിക്കാരെ അംബേദ്കര്‍ ഹരിജന്‍ കോളനികളില്‍ തളച്ചിട്ടു. പട്ടികജാതിക്കാരന് ഇനിയും ഭൂമി നല്‍കാതിരിക്കാന്‍ അവര്‍ക്കുവേണ്ടി ഫ്‌ളാറ്റുകള്‍ കെട്ടിപ്പൊക്കി അതില്‍ താമസിപ്പിക്കാനാണ് വിപ്ലവ പാര്‍ട്ടികള്‍ ഇപ്പോള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്.

വളരെ ചുരുക്കം ചില ഒഴിവുകളിലേയ്ക്ക് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ അവിടെ പട്ടികജാതിക്കാരന്റെ സംവരണം ഇല്ലാതെവരികയാണെന്ന കാര്യം ഇതേവരെ സംഘടനകള്‍ ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല.

നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത് മലയാളത്തിന്റെ മഹാനടന്‍ പത്മശ്രീ മമ്മൂട്ടി അംബേദ്ക്കറായി അഭിനയിച്ച അംബേദ്ക്കര്‍ എന്ന വിഖ്യാത ചലച്ചിത്രത്തില്‍ അംബേദ്ക്കര്‍ ആദ്യമായി ഗാന്ധിജിയെ ജയിലില്‍ സന്ദര്‍ശിക്കുന്ന ഒരു രംഗം ചിത്രീകരിച്ചിട്ടുണ്ട്. ആദ്യമായി കണ്ടപ്പോള്‍ അംബേദ്ക്കര്‍ അയിത്തജാതിവിഭാഗത്തിലെ ‘മഹര്‍’ ജാതിക്കാരനാണെന്ന് ഗാന്ധിജി തിരിച്ചറിഞ്ഞില്ല. മാത്രവുമല്ല അംബേദ്ക്കര്‍ എന്ന പേര് സാധാരണയായി ബ്രാഹ്മണര്‍ക്കാണ് ഉണ്ടായിരുന്നത്. (അംബേദ്ക്കറുടെ സ്‌ക്കൂള്‍ അദ്ധ്യാപകനായിരുന്നു അംബവഡേക്കര്‍ എന്ന പേര് അംബേദ്ക്കര്‍ എന്ന് തിരുത്തി സ്‌ക്കൂള്‍ റിക്കാര്‍ഡില്‍ ചേര്‍ത്തത്). അതുകൊണ്ട് അംബേദ്ക്കര്‍ ഒരു ബ്രാഹ്മണ യുവാവാണെന്ന് ഗാന്ധിജി ഉറപ്പിച്ചു. സംസാരത്തിനിടയില്‍ ഗാന്ധിജി അംബേദ്ക്കറോടായി ഇങ്ങനെ പറഞ്ഞു. ”നിങ്ങള്‍ ഈ അയിത്തജാതിക്കാരെ ഉദ്ധരിക്കുന്നതിനുവേണ്ടി നിങ്ങളുടെ വിലയേറിയ സമയം എന്തിനു പാഴാക്കണം? നോക്കു ഇവര്‍ക്ക് വിദ്യാഭ്യാസമുണ്ടോ? വൃത്തിയും വെടിപ്പുമുണ്ടോ? കയറിക്കിടക്കാന്‍ കെട്ടുറപ്പുള്ള വീടുകളുണ്ടോ? കുട്ടികളെ സ്‌കൂളില്‍ അയക്കുന്നുണ്ടോ? നല്ല ഭക്ഷണമുണ്ടോ? പിന്നെ എങ്ങനെയാണ് നിങ്ങള്‍ ഇവരെ നന്നാക്കിയെടുക്കുന്നത്? നിങ്ങള്‍ എന്നോടൊപ്പം സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകൂ. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം നമുക്ക് ഇതിനൊക്കെ ഒരു പരിഹാരം ഉണ്ടാക്കാം.” ഗാന്ധിജിയുടെ ഇത്തരത്തിലുള്ള സംഭാഷണങ്ങള്‍ കേട്ട് അതിന് യാതൊരു മറുപടിയും പറയാതെ അംബേദ്ക്കര്‍ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നതായാണ് ചിത്രത്തില്‍ ചേര്‍ത്തിട്ടുള്ളത്. അംബേദ്ക്കറും അനുയായികളും യാത്രയായതിനു ശേഷം ഗാന്ധിജിയോടൊപ്പം അവിടെയുണ്ടായിരുന്നവര്‍ അംബേദ്ക്കര്‍ അയിത്തജാതിക്കാരനാണെന്ന് ഗാന്ധിജിയോട് പറഞ്ഞപ്പോള്‍ പിന്നെ എന്തുകൊണ്ട് നിങ്ങള്‍ അക്കാര്യം ആദ്യമേ തന്നെ എന്നോട് പറഞ്ഞില്ല എന്ന് ആരാഞ്ഞപ്പോള്‍ അതിന് മുമ്പ് തന്നെ അങ്ങു കയറി പറഞ്ഞു തുടങ്ങിയില്ലേ എന്നാണവര്‍ മറുപടി പറഞ്ഞത്. അംബേദ്ക്കര്‍ ധരിച്ചിരുന്ന ബ്രിട്ടീഷുകാരന്റെ കോട്ടും സ്യൂട്ടും ഗാന്ധിജി അംബേദ്ക്കറെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയ മറ്റൊരു കാര്യമാണ്. ഗാന്ധിജിയുടെ ഉള്ളിലിരുപ്പ് ഇത്തരം അനവധി സംഭവങ്ങളിലൂടെ വെളിച്ചത്തു വന്നിരുന്നു. ഇതൊക്കെ കൊണ്ടായിരിക്കണം അംബേദ്ക്കര്‍ എന്ന ചലച്ചിത്രം, ഭരണം മാറി വന്നിട്ടും ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരം ഉണ്ടാക്കാത്തത്.

കോണ്‍ഗ്രസ്സിന്റെ പ്രധാന കമ്മറ്റികളില്‍ ഒന്നില്‍പോലും അയിത്തജാതിക്കാരെ പങ്കെടുപ്പിക്കുകയോ സ്ഥാനമാനങ്ങള്‍ നല്‍കുകയോ ചെയ്തിരുന്നില്ല. സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ അയിത്തജാതിക്കാര്‍ക്ക് പ്രത്യേകം ഇരിപ്പിടങ്ങളും താമസസൗകര്യങ്ങളും ആഹാര ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.

ഒരു നൂറ്റാണ്ടോളം കാലം ബ്രിട്ടീഷുകാരോടൊപ്പം നിന്നു അയിത്തജാതിക്കാരെ ചൂഷണം ചെയ്ത് ഉന്നതകുലജാതര്‍ എന്ന് അഭിമാനിച്ചിരുന്നവര്‍ 19-ാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിലാണ് ബ്രിട്ടീഷുകാരെ എതിര്‍ക്കാന്‍ തുടങ്ങിയത്. അതിന് കാരണമായത് പിന്നാക്കവിഭാഗങ്ങള്‍ ഉള്‍പ്പെടെ അയിത്തജാതിക്കാരുടെ മുന്നേറ്റങ്ങളും മതപരിവര്‍ത്തനത്തിലൂടെ ബ്രിട്ടീഷ് ഭരണം അവര്‍ക്കു നല്‍കിയ അവസരങ്ങളും പ്രയോജനപ്പെടുത്തി നിലവിലുണ്ടായിരുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതു മുതലാണ്. ഈ സന്ദര്‍ഭത്തിലാണ് ബ്രാഹ്മണ ജനത അവര്‍ക്കിടയില്‍ ഒരു പരിവര്‍ത്തനത്തിന് തയ്യാറായി പുനരാലോചന നടത്തി രംഗത്തു വന്നത്.

ഭാരതത്തില്‍ ആദ്യമായി മാറ്റത്തിന് കാഹളം മുഴക്കിയത് വര്‍ദ്ധമാന മഹാവീരന്‍ സ്ഥാപിച്ച ജൈനമതത്തിലൂടെയും ശ്രീബുദ്ധന്‍ മുന്നോട്ടുവച്ച ബുദ്ധമത ആശയങ്ങളിലൂടെയുമായിരുന്നു. ജൈനമതവും ബുദ്ധമതവും ചാര്‍വ്വാകമതവും അനാചാരങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് രംഗത്തുവന്നത്. യാഗങ്ങളില്‍ മൃഗങ്ങളെ കുരുതികൊടുത്താല്‍ അങ്ങനെ ചെയ്യുന്നയാള്‍ക്ക് സ്വര്‍ഗ്ഗരാജ്യം കിട്ടുമെങ്കില്‍ സ്വന്തം പിതാവിനെ തന്നെ കുരുതി കൊടുത്താല്‍ പോരെ എന്നവര്‍ പരിഹസിച്ചു. ഈ ലോകത്ത് സുഖവും ദുഃഖവും സമ്മിശ്രമാണെന്നും മുത്തുപോലെ തിളങ്ങുന്ന അരിമണികള്‍ക്കിടയില്‍ ചില കറുത്ത അരികള്‍ കാണുന്നതുപോലെയാണ് സുഖങ്ങള്‍ക്കിടയില്‍ ദുഃഖങ്ങള്‍ വരുന്നതെന്നും കറുത്ത അരികള്‍ കണ്ട് ആകെയുളള അരി കളയാന്‍ ശ്രമിക്കുന്നതുപോലെ വിഡ്ഢിത്തമാണ് ജീവിതം ദുഃഖമാണെന്നു പറഞ്ഞ് വേണ്ടെന്ന് വയ്ക്കുന്നത് എന്നവര്‍ വാദിച്ചു.

പിന്നീട് വന്ന നവോത്ഥാന കാലം ഭക്തി പ്രസ്ഥാനത്തിന്റേതായിരുന്നു. ദൈവത്തിന്റെ മുമ്പില്‍ മനുഷ്യരെല്ലാം ഒരുപോലെയാണെന്ന് അവര്‍ സമര്‍ത്ഥിച്ചു. എന്നാല്‍ മതപൗരോഹിത്യം ഇത്തരം ചിന്താഗതികളെയും ഇല്ലാതാക്കി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലങ്ങളില്‍ രാജാറാം മോഹന്‍ റായ്, മഹാദേവ ഗോവിന്ദ റാനഡേ, ജ്യോതിബാഫൂലെ, വിവേകാനന്ദസ്വാമികള്‍, വൈകുണ്ഠ സ്വാമികള്‍, ശ്രീ നാരായണ ഗുരുദേവന്‍, അയ്യങ്കാളി, ചട്ടമ്പി സ്വാമികള്‍, അയ്യാസ്വാമികള്‍, മന്നത്ത് പത്മനാഭന്‍ തുടങ്ങിയവര്‍ നടത്തിയ പരിഷ്‌കരണങ്ങള്‍ സാമൂഹ്യരംഗത്ത് ഒട്ടൊക്കെ മാറ്റങ്ങള്‍ക്ക് കാരണമായി. എന്നാല്‍ ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ മാറ്റങ്ങളെ ആകെ പിന്നീട് തളര്‍ത്തിക്കളഞ്ഞു. ജാതിവ്യവസ്ഥ എന്നെന്നും നിലനിന്നു കാണണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിച്ചു.

ഗുജറാത്തിലെ മാര്‍വിയില്‍ ടംങ്കാര എന്ന സ്ഥലത്ത് 1825 ഫെബ്രുവരി 12ന് ജനിച്ച ദയാനന്ദ സരസ്വതി ഹിന്ദുമതത്തിന്റെ നവീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയും ബ്രാഹ്മണര്‍ക്കിടയില്‍ നിലനിന്നിരുന്ന ദുരാചാരങ്ങള്‍ അവസാനിപ്പിക്കുന്നതിനുവേണ്ടി 1875ല്‍ ആര്യസമാജം സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹമാണ് മതംമാറിയ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ‘ശുദ്ധി’എന്ന പേരില്‍ വീണ്ടും ഹിന്ദുമതത്തിലേയ്ക്കു തിരികെ കൊണ്ടുവന്നത്. അതോടുകൂടി അവര്‍ണ്ണരുടെ മതപരിവര്‍ത്തനം ഒരു പരിധിവരെ നിരുല്‍സാഹപ്പെടുത്താന്‍ കഴിഞ്ഞു. തിരികെ വന്നവരെ പൂണൂല്‍ ധരിപ്പിക്കുക, സസ്യഭുക്കുകളാക്കുക, വേദങ്ങള്‍ പഠിപ്പിക്കുക എന്നു തുടങ്ങി അതേവരെ അധഃസ്ഥിതര്‍ സ്വപ്‌നം കാണുകപോലും ചെയ്യാതിരുന്ന കാര്യങ്ങളിലേയ്ക്ക് അവരെ വലിച്ചടുപ്പിച്ചു. ‘വേദങ്ങളിലേയ്ക്ക് തിരിച്ചുപോകുക’ എന്നുള്ളതായിരുന്നു ആര്യസമാജത്തിന്റെ പ്രധാനമുദ്രാവാക്യം.

1929-ല്‍ സതിസമ്പ്രദായം നിയമം മൂലം നിരോധിക്കപ്പെട്ടു. 1936 നവംബര്‍ 12ന് തിരുവിതാംകൂറില്‍ അധഃസ്ഥിതര്‍ക്ക് ആരാധനയ്ക്കുവേണ്ടി ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്തു.

ബ്രിട്ടീഷ് ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 10 വയസ്സായിരുന്നു. 1884ല്‍ ബംഗാളിലെ മനിഭായ് എന്ന പതിനൊന്നുവയസ്സുകാരി 35 വയസ്സുകാരനായ ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബോംബേ ഹൈക്കോടതിയില്‍ 1887ല്‍ ഭര്‍ത്താവിനെതിരെ ബലാല്‍സംഗവും കൊലപാതകവും ആരോപിച്ചു കേസുണ്ടായി. ഈ കേസിന്റെ ഫലമായാണ് 1891 മാര്‍ച്ച് 19ന് പെണ്‍കുട്ടികളുടെ വിവാഹപ്രായം 12 ആക്കുന്നതും അതിനു താഴെ പ്രായമുള്ള വിവാഹിതയോ, അല്ലാത്തതോ ആയ പെണ്‍കുട്ടികളുമായുള്ള ലൈംഗികബന്ധം കുറ്റകരമാക്കുന്ന നിയമനിര്‍മ്മാണം നടക്കുന്നത്. ഈ നിയമത്തിനെതിരെ ”ഹിന്ദുക്കളുടെ ആചാരങ്ങള്‍ ഇല്ലായ്മ ചെയ്യുന്നു” എന്ന ആരോപണവുമായി ആദ്യം രംഗത്തുവന്നത് ബാലഗംഗാധരതിലകനായിരുന്നു. അദ്ദേഹത്തോടൊപ്പം അന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ഒരു നീണ്ടനിരതന്നെ ഗവര്‍മെന്റിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. ഈ നീക്കത്തിനെതിരെ പ്രതികരിച്ചത് ബ്രാഹ്മണനായ മഹാദേവ ഗോവിന്ദറാനഡേയും ചില സ്ത്രീ സംഘടനകളും മാത്രമായിരുന്നു.

1931ല്‍ ബ്രിട്ടീഷുകാര്‍ ഭാരതത്തില്‍ ആദ്യമായി ജാതി അടിസ്ഥാനത്തില്‍ നടത്തിയ സെന്‍സസ് രേഖ അടിസ്ഥാനമാക്കിയാണ് പട്ടികജാതിക്കാര്‍ക്ക് എട്ട് ശതമാനം സംവരണം നിശ്ചയിച്ചു നല്‍കിയത്. പിന്നീട് 2011ല്‍ ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തിയെങ്കിലും ജനസംഖ്യാനുപാതികമായി പട്ടികജാതിക്കാരുടെ സംവരണത്തില്‍ മാറ്റം വരുത്തിയില്ല. ഭിന്നിച്ചു നിന്ന ഹിന്ദുക്കളെ ഒന്നിപ്പിച്ച് ഒരൊറ്റ സമൂഹമാക്കി മാറ്റാനുള്ള ശ്രമമായിരുന്നു ഡോ.ബി.ആര്‍. അംബേദ്ക്കര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരുന്ന ഹിന്ദു കോഡ് ബില്‍. വിവാഹം, ദായക്രമം, ദത്തെടുക്കല്‍, വിവാഹമോചനം, സ്വത്തവകാശം, ഒസ്യത്ത് തുടങ്ങി വിവിധങ്ങളായ വിഷയങ്ങളില്‍ ഒരു ഏകീകൃത സ്വഭാവം വരുത്തി തുണ്ടുതുണ്ടായികിടക്കുന്ന ഹിന്ദു സമുദായത്തെ ഏകോദരസഹോദര ഭാവത്തിലേയ്ക്ക് മാറ്റി ആധുനികത ഉള്‍ക്കൊള്ളുന്ന ഒരൊറ്റ സമൂഹമായി മാറ്റിയെടുക്കുന്നതിനാണ് ഹിന്ദു കോഡ് ബില്ല് ലക്ഷ്യം വെച്ചത്. 1940 മുതല്‍ ബി. എല്‍. റാവുവിന്റെ മേല്‍നോട്ടത്തില്‍ കരട് രൂപം കൈക്കൊണ്ട ബില്ല് പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കുകയും തുടര്‍ന്ന് പൂര്‍ണ്ണരൂപം കൈവരിക്കുകയും ചെയ്തു. നെഹ്‌റുവിന്റെ ആശീര്‍വാദവും ക്യാബിനറ്റിന്റെ അംഗീകാരവും ലഭിച്ച പ്രസ്തുത ബില്ല് 1950ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ലിന് എതിരെ കൂടുതല്‍ എതിര്‍പ്പ് കോണ്‍ഗ്രസ്് പാര്‍ട്ടിയുടെ പക്ഷത്തുനിന്നു തന്നെയായിരുന്നു. നെഹ്‌റു ആദ്യം ഉറച്ചുനിന്നെങ്കിലും പിന്നീട് ബില്ല് പിന്‍വലിച്ചു. ഇതില്‍ പ്രതിഷേധിച്ച് 1951ല്‍ അംബേദ്ക്കര്‍ മന്ത്രിസ്ഥാനം രാജിവെച്ചു.

2004 ഒക്‌ടോബര്‍ 29ന് മന്‍മോഹന്‍സിങ്ങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് രംഗനാഥ മിശ്ര കമ്മീഷനെ നിയമിച്ചത്. ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ-സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് പഠിക്കാനാണ് കമ്മീഷനെ നിയമിച്ചതെങ്കിലും കമ്മീഷന്റെ നിഗമനങ്ങള്‍ ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലീമുകള്‍ക്കും പട്ടികജാതി പദവി നല്‍കുക എന്നുള്ളതായിരുന്നു. ഇതൊരു അന്തര്‍ദ്ദേശീയ ഗൂഢാലോചനയുടെ ഫലമായിരുന്നു എന്നു പറയാതെ വയ്യ. ഒറീസ്സക്കാരനും, ബ്രാഹ്മണനും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന രംഗനാഥ മിശ്രയെ ഒറീസ്സയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേയ്ക്കും മല്‍സരിപ്പിച്ച് വിജയിപ്പിച്ചെടുത്തു. 1998 മുതല്‍ 2004 വരെ അദ്ദേഹം രാജ്യസഭാംഗമായി തുടരുകയും ചെയ്തു. 2004ല്‍ ആണ് അദ്ദേഹത്തെ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കുന്നത്. 2007 മെയ് 10ന് റിപ്പോര്‍ട്ട് ഗവണ്‍മെന്റിനു സമര്‍പ്പിച്ചു. 2009 നവംബര്‍ 18ന് റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും മേശപ്പുറത്തുവെച്ചു. പട്ടികജാതിക്കാരെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാന്‍ കരുതിക്കൂട്ടി എഴുതി ഉണ്ടാക്കിയ റിപ്പോര്‍ട്ടായിരുന്നു അത്. റിപ്പോര്‍ട്ട് മുഴുവനായി നടപ്പിലാക്കണമെന്ന് പറഞ്ഞു നടക്കുകയാണ് സി.പി.എമ്മുകാര്‍. പോളിറ്റുബ്യൂറോ അംഗങ്ങള്‍ മുഴുവനും ബ്രാഹ്മണരാണല്ലോ. റിപ്പോര്‍ട്ടു നടപ്പിലാക്കിയാല്‍ പഞ്ചായത്തു തലം മുതല്‍ പാര്‍ലമെന്റു വരെ നിലവില്‍ പട്ടികജാതിവിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഇടങ്ങളില്‍ ക്രൈസ്തവരും മുസ്ലീങ്ങളും കയറിയിരിക്കും. കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനായില്ല. ഇതുമായി ബന്ധപ്പെട്ട് ക്രൈസ്തവരും മുസ്ലീങ്ങളും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള കേസുകള്‍ വിചാരണ കാത്തുകിടക്കുകയാണ്.

മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്ത് നിയമിച്ച മറ്റൊരു കമ്മീഷനാണ് സച്ചാര്‍ കമ്മീഷന്‍. മുസ്ലീങ്ങളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാനാണ് കമ്മീഷനെ നിയമിച്ചത്. രജീന്ദ്ര സച്ചാറും കോണ്‍ഗ്രസ്സുകാരനായ ഒരു ബ്രാഹ്മണനായിരുന്നു. മുസ്ലീങ്ങള്‍ സ്വപ്‌നംകാണുകപോലും ചെയ്യാത്തത്ര ആനുകൂല്യങ്ങള്‍ വാരിക്കോരി അവര്‍ക്കു നല്‍കി. അതിനെക്കാള്‍ ശോചനീയമായ അവസ്ഥയില്‍ ജീവിച്ചുവരുന്ന പട്ടികവിഭാഗങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മീഷനെയും ഇതേവരെ ആരും നിയമിച്ചിട്ടില്ല എന്നറിയണം. ഏകസിവില്‍ കോഡ് എന്ന ആശയത്തിന് തുരങ്കം വെയ്ക്കുന്നത് ശരിയത്ത് നിയമങ്ങളാണ്.

യു.പി.എ. ഗവണ്‍മെന്റിന്റെ കാലത്താണ് 93-ാം ഭരണഘടനഭേദഗതി വരുത്തിയത്. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതിക്കാര്‍ക്ക് അഡ്മിഷനോ ഉദ്യോഗങ്ങള്‍ക്കോ സംവരണം നല്‍കേണ്ടതില്ല എന്നതായിരുന്നു ആ ഭേദഗതി.

ആദിവാസി വിഭാഗങ്ങളെ ഇത്രനാളും നന്നാക്കി നന്നാക്കി ഒരു വഴിക്കാക്കി. പട്ടികജാതിക്കാര്‍ നേരിടുന്നത് വംശീയ പ്രശ്‌നമാണ്. എന്നാല്‍ അതിനെ സാമ്പത്തിക പ്രശ്‌നമായി നോക്കിക്കാണാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. പട്ടികജാതിക്കാരെ മുന്നോട്ടു നയിക്കാനുള്ള സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. എന്നാല്‍ അവരെ ഒരു കാരണവശാലും മുന്നോട്ടുകൊണ്ടുപോകില്ല എന്ന പിടിവാശി ഇവിടുത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളും മുന്നാക്ക പിന്നാക്ക ജാതി സംഘടനകളും വെച്ചുപുലര്‍ത്തുന്നുണ്ട്. ഇതിനെതിരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വിശാല ഐക്യം രൂപപ്പെടേണ്ടിയിരിക്കുന്നു.

സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും ശമ്പളം പറ്റുന്ന എയ്ഡഡ് മേഖലകളില്‍ പട്ടികജാതിക്കാരനു സംവരണമില്ല. ഭരണഘടന നെഞ്ചോടു ചേര്‍ത്തുപിടിച്ച് പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന കോണ്‍ഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റുകാരനും ഒന്നറിയണം. അതിനകത്ത് പട്ടികജാതിക്കാരന് അര്‍ഹതപ്പെട്ട സംവരണാവകാശങ്ങള്‍ അത് എഴുതിയ മഹാനായ ഡോ. ബി.ആര്‍. അംബേദ്ക്കര്‍ തന്നെ അക്കമിട്ട് എഴുതിവെച്ചിട്ടുണ്ട്. ഇത്രനാളും ഞങ്ങളുടെ സംവരണം ഉള്‍പ്പെടെയുള്ള അവകാശങ്ങളെ അട്ടിമറിച്ചതും നിങ്ങള്‍ തന്നെയായിരുന്നു. അക്കാര്യം ഓര്‍ത്താല്‍ നന്ന്.

Share46TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies