ഹിന്ദുധര്‍മ്മപ്രചരണം ദൗത്യമായി ഏറ്റെടുത്ത അമേരിക്കന്‍ എഴുത്തുകാരിയും ചിന്തകയുമാണ് വെറ്റ രാം റാണി റോസര്‍. ഗുരുജി നീംകരോളി ബാബയുടെ ശിഷ്യയാണ് അവര്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ സാമൂഹ്യ പാഠപുസ്തകങ്ങളില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നതിനെക്കുറിച്ച് പഠനം നടത്തിയ രാം റാണി മദ്രസകളിലെ കുട്ടികളെ പഠിപ്പിക്കുന്നത് ഹിന്ദുധര്‍മ്മത്തെ നിന്ദിക്കാനും വെറുക്കാനുമാണെന്ന് തുറന്നെഴുതി. ഇന്നത്തെ ഹലാല്‍വാദങ്ങളുടെ ഭാഗമാണ് ഇത്തരം നീക്കങ്ങള്‍ എന്നും അവര്‍ കരുതുന്നു. കേസരിയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ അവര്‍ തന്റെ പഠനവിഷയങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.
ഇന്ന് ഹലാല്‍ ഏറെ ചര്‍ച്ചയായിരിക്കയാണ്. താങ്കളുടെ ഇസ്ലാമിക പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനെ എങ്ങനെ വിലയിരുത്തുന്നു.
♣ഇസ്ലാം മതഗ്രന്ഥങ്ങള്‍ നിര്‍ദ്ദേശിക്കുന്നതല്ലാത്തതെല്ലാം അവര്‍ക്ക് ഹറാമാണ്. ഈ അസഹിഷ്ണുതയുടെ ഭാഗമാണ് ഹലാല്‍ എന്ന വാദം. ഒരു ബഹുമത സമൂഹത്തില്‍ അത് അംഗീകരിക്കാനാവില്ല. ഹലാല്‍ മതാധിപത്യം അടിച്ചേല്പിക്കലാണ്. ഇതിനുള്ള പരിശീലനം മദ്രസകളില്‍ നിന്നാണ് ലഭിക്കുന്നത്.
ഇയ്യിടെയാണ് ഹലാല്‍ ഏറെ ഒച്ചപ്പാടായത്. ഹലാല്‍ മുദ്രചാര്‍ത്തിയ സാധനങ്ങള്‍ മാത്രം വാങ്ങണമെന്ന നിര്‍ദ്ദേശം ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.
♣ഇത് ഇസ്ലാമികവല്‍ക്കരണത്തിന്റെ ഒരു പടവ് മാത്രമാണ്. ഇത്തരം നീക്കങ്ങള്‍ പാകിസ്ഥാനില്‍ തുടങ്ങിയത് പാഠപുസ്തകങ്ങളിലെ ഇസ്ലാമികവല്‍ക്കരണം വഴിയാണ്. സിയാ ഉല്‍ ഹക്കിന്റെ കാലത്താണ് ഇത് ശക്തമായത്. പാകിസ്ഥാനിലെ മദ്രസകളിലൂടെ യുവതലമുറയുടെ മനസ്സിലേയ്ക്ക് കയറ്റിവിടുന്ന മതവിദ്വേഷത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2006ലും 2013ലും അവര്‍ പാഠ്യപദ്ധതി പരിഷ്‌കരിച്ചിരുന്നു. പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ ഞാന്‍ കണ്ടിരുന്നു. ചെറിയ ഭേദഗതികള്‍ ഉണ്ടെങ്കിലും കാര്യമായ മാറ്റമൊന്നും കാണാനില്ല. അവര്‍ ഇപ്പോഴും തങ്ങളുടെ ഹിന്ദു അയല്‍ക്കാരെ വെറുക്കുന്നു. ഭാരതത്തിലെ പാഠപുസ്തകങ്ങളില്‍ ഇസ്ലാമിനുനേരെ ഇത്തരമൊരു സമീപനം ഇല്ലേയില്ല. ഇവിടുത്തെ പാഠപുസ്തകങ്ങളില്‍ ഇസ്ലാമോ മുഹമ്മദോ വിമര്‍ശിക്കപ്പെടുന്നില്ല. എന്നാല്‍ ഹിന്ദുമതത്തെ പരിഹസിക്കുന്നുമുണ്ട്. അതേസമയം മദ്രസകളിലൂടെ പഠിപ്പിക്കുന്നത് അമുസ്ലിമിനെ കാഫിറായും ഇസ്ലാമല്ലാത്തതിനെ ഹറാമായും കാണാനാണ്. മുസ്ലിം മതമൗലികവാദം വര്‍ദ്ധിക്കുന്നതിന് ഇത് കാരണമായി. ഇതിന്റെ അനന്തരഫലമാണ് ഹലാല്‍ പോലുള്ള വാദങ്ങള്‍.
പാകിസ്ഥാനിലെ പാഠപുസ്തകങ്ങള്‍ ഭാരതവിരുദ്ധ പ്രചരണം നടത്തുന്നു എന്നാണല്ലോ താങ്കളുടെ ലേഖനങ്ങളില്‍ കാണുന്നത്.
♣ശരിയാണ്. പാകിസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ ഒരു പേജില്‍ ഹിന്ദുമതത്തെ പരിഹസിക്കുമ്പോള്‍ മറ്റൊരു പേജില്‍ അതിനെ ഭയപ്പെടാന്‍ ആവശ്യപ്പെടുന്നു. പാകിസ്ഥാന്‍ പരാജയപ്പെട്ട സുള്‍ഫിക്കര്‍ അലിയുടെ ഓപ്പറേഷന്‍ ജിബ്രാള്‍ട്ടറിനെക്കുറിച്ച് പാഠപുസ്തകത്തില്‍ ഒന്നും പറയുന്നില്ല. ബംഗ്ലാദേശ് യുദ്ധത്തെക്കുറിച്ചോ ഭാരതം തിരിച്ചടിച്ചതിനെക്കുറിച്ചോ പുസ്തകത്തില്‍ ഒന്നും കാണില്ല. ഈ ആശയവൈരുദ്ധ്യത്തിന്റെ നടുവിലാണ് പാകിസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ അവര്‍ ജനിച്ച നാട്ടില്‍ വിവേചനം നേരിടുകയാണ്. ഭാരതത്തിന്റെ ഭാവിയുടെ സൂചനയാണിത്.
വിവേചനം നേരിടുന്ന അമുസ്ലിംവിഭാഗങ്ങള്‍ പാകിസ്ഥാനില്‍ നിന്നു ഭാരതത്തിലേക്ക് പൗരത്വം തേടിവന്നു വര്‍ഷങ്ങളായി ദില്ലിയിലും മറ്റും കുടിയേറാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതു സംബന്ധിച്ചാണല്ലോ സി.എ.എ. വിവാദമായത്.
♣ഈ നിയമത്തെക്കുറിച്ച് വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. മുസ്ലിങ്ങള്‍ എന്തിന് ഇതില്‍ പ്രതിഷേധിക്കുന്നു? പാകിസ്ഥാന്‍ ഇസ്ലാമിക റിപ്പബ്ലിക്കാണ്. അവിടുത്തെ ന്യൂനപക്ഷങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു. അവര്‍ ഭാരതത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു. ഭാരതം എപ്പോഴും അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതമരുളിയ നാടാണ്. ഇവിടെ വന്നവരാരും നിര്‍ബ്ബന്ധ മതംമാറ്റത്തിന് വിധേയരായിട്ടില്ല. മതനിയമങ്ങള്‍ ജീവിത രീതിയെ സ്വാധീനിക്കുന്നത് മതവല്‍ക്കരണത്തിന്റെ ഭാഗമാണ്. അതിനെ നാം കരുതിയിരിക്കണം.
താങ്കളുടെ പഠനത്തില്‍ നിന്നും ഇത്തരം പ്രതിസന്ധികള്‍ക്കുള്ള പരിഹാരം നിര്‍ദ്ദേശിക്കാമോ?
♣ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഭാരതത്തിന്റെ തെറ്റായ ചരിത്ര നിര്‍മ്മിതിയാണ്. ഭാരതത്തെക്കുറിച്ച് ചരിത്ര പാഠപുസ്തകങ്ങളിലുള്ളത് കോളനിവാഴ്ചക്കാരുടെ ശബ്ദമാണ്. ഭാരത ചരിത്രം നവീകരിക്കപ്പെടണം. വിദ്യാഭ്യാസ പദ്ധതി ശരിയായാല്‍ മതവല്‍ക്കരണപ്രവണതയ്ക്കും മതമൗലികവാദത്തിനും യുവതലമുറയെ കയ്യിലെടുക്കാന്‍ സാധിക്കില്ല.