പ്രശസ്തനായ സി.എ.ജി. വിനോദ് റായിയുടെ മകളുടെ വിവാഹത്തിനു ക്ഷണിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ ‘കെ.കെ. ജയേന്ദ്രന്‍, തൃശ്ശൂര്‍’ എന്നു കണ്ട അദ്ദേഹത്തിന്റെ സുഹൃത്ത് ചോദിച്ചു: ‘ആരാണ് ഈ വി.ഐ.പി?’ വിനോദ്‌റായി പറഞ്ഞു: ഡെറാഡൂണിലെ ഐ.എ.എസ് അക്കാദമിയില്‍ നിന്നു പഠിക്കാത്ത പലതും എന്നെ പഠിപ്പിച്ചയാളാണ്. സത്യസന്ധനും ആത്മാര്‍ത്ഥതയുള്ളയാളുമായ ഇയാള്‍ തൃശ്ശൂര്‍ ഡെപ്യൂട്ടി കലക്ടറാണ്.’
വിനോദ് റായി തൃശ്ശൂര്‍ ജില്ലാകലക്ടറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കീഴിലെ ഡപ്യൂട്ടികലക്ടറായിരുന്നു ജയേന്ദ്രന്‍ ഫെബ്രുവരി 1ന് 83-ാം വയസ്സില്‍ തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലെ വസതിയില്‍ അന്തരിച്ച ആര്‍.എസ്.എസ്. തൃപ്രയാര്‍ താലൂക്ക് സംഘചാലകനായ ജയചന്ദ്രന്‍ ചേട്ടനെ പരിചയപ്പെടുത്താന്‍ ഇതിലും വലിയ ഒരു അനുഭവക്കുറിപ്പ് വേണ്ട. സംഘശാഖയിലൂടെ പരിശീലിച്ച വ്യായാമങ്ങളും യോഗയും പ്രാണായാമവുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യം. രോഗഗ്രസ്തയായ സഹധര്‍മ്മിണിയെ പരിചരിച്ചിരുന്നത് അദ്ദേഹമായിരുന്നു. ടി.വിയില്‍ വാര്‍ത്ത കണ്ടുകൊണ്ടിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ഏതാനുംനാള്‍ മുമ്പ് ജയചന്ദ്രന്‍ചേട്ടനെ കാണാന്‍ പോയപ്പോള്‍ 50 വര്‍ഷം മുമ്പുള്ള ഓര്‍ഗനൈസറിലെ ഒരു വാര്‍ത്ത അദ്ദേഹം കാണിച്ചുതന്നു. ‘അനതിവിദൂരഭാവിയില്‍ ഇന്ത്യയില്‍ പാവങ്ങള്‍ പണക്കാരുടെ തോലുരിഞ്ഞ് ചെരിപ്പുണ്ടാക്കി അതിട്ടു നടക്കുന്ന കാലം വരും’ എന്ന നക്‌സലൈറ്റുകളുടെ മുദ്രാവാക്യമായിരുന്നു ആ വരികള്‍. നക്‌സലൈറ്റുകളുടെ മനുഷ്യത്വരഹിതമായ തത്വശാസ്ത്രത്തിന്റെ യഥാര്‍ത്ഥ മുഖം കാണിച്ചുതരുന്നതായിരുന്നു ആ വരികള്‍. 1967 മുതല്‍ ഓര്‍ഗനൈസറിന്റെ വരിക്കാരനായിരുന്നു അദ്ദേഹം. 1967ല്‍ എന്നെയും എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി സി.ജി. ഉണ്ണിരാജയേയും കോഴിക്കോട് നടന്ന ജനസംഘം ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചയച്ചത് ജയേട്ടനായിരുന്നു.
തഹസ്സില്‍ദാര്‍ ആയിരിക്കെ അദ്ദേഹം സംഘത്തിന്റെ അവിഭക്ത കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ കാര്യവാഹ് ആയിരുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇരിക്കെ സംഘ ചുമതല വഹിക്കുന്ന മറ്റൊരാള്‍ അന്നുണ്ടായിരുന്നു എന്നു തോന്നുന്നില്ല. അടിയന്തരാവസ്ഥയില്‍ മിസപ്രകാരം അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ നീക്കമുണ്ടായിരുന്നു. മുഖ്യമന്ത്രി അച്യുതമേനോന്‍ ഇടപെടുകയും സത്യസന്ധനായ ഉദ്യോഗസ്ഥനെ ആര്‍.എസ്.എസ്. ആണെങ്കിലും അറസ്റ്റു ചെയ്യരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതനുസരിച്ച് അറസ്റ്റു ചെയ്യപ്പെട്ടില്ലെങ്കിലും പോലീസ് വീട്ടില്‍ വന്നു ശല്യം ചെയ്തുകൊണ്ടിരുന്നു. ഡെപ്യൂട്ടി കലക്ടര്‍ ആയിരിക്കെ സംഘത്തിന്റെ തൃപ്രയാര്‍ താലൂക്ക് സംഘചാലക് ചുമതല വഹിച്ചു. സ്വയംസേവകനാണ് എന്ന കാരണത്താല്‍ അദ്ദേഹത്തിന് അര്‍ഹതപ്പെട്ട ഐ.എ.എസ്. നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
സേവനമനോഭാവത്തോടെ ക്ലിനിക് നടത്തുക, പഞ്ചായത്തിലെ അവശര്‍ക്ക് പെന്‍ഷന്‍ നല്‍കുക തുടങ്ങിയ സേവനങ്ങള്‍ക്കൊപ്പം വെച്ചൂര്‍ പശുവിനെ വളര്‍ത്തല്‍, ജൈവകൃഷി എന്നിവയ്ക്കും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. വിലങ്ങന്‍ കുന്ന് ഒരു പ്രത്യേക മതക്കാര്‍ക്ക് പതിച്ചു നല്‍കാനുള്ള നീക്കം ശ്രീരാമകൃഷ്ണാശ്രമം സന്യാസിമാരെ മുന്‍നിര്‍ത്തി പരാജയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. കമ്മ്യൂണിസ്റ്റു കേന്ദ്രത്തില്‍ ബി.എം.എസ്. യൂണിയന്‍ ആരംഭിച്ചതുള്‍പ്പെടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. ഭാര്യ: ഭാനുമതി. യു.കെ.യില്‍ ജോലിചെയ്യുന്ന ജിതേന്ദ്രനാണ് മകന്‍. മാതൃകാപരമായ സേവനം വഴി നിരവധി സ്വയംസേവകര്‍ക്ക് പ്രേരണയായ ജയേട്ടന്റെ ആത്മാവ് വിഷ്ണുപാദം പൂകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു