മഞ്ജരിശീലുകളാം തുളസീദള-
മഞ്ജു ‘കൃഷ്ണഗാഥാ’ കാവ്യമാല്യം
കോര്‍ത്തു ചെറുശ്ശേരി നമ്പൂതിരി ചാര്‍ത്തി
ഭക്ത്യാദരപൂര്‍വ്വം കൈരളിയെ.
പൂന്താനം പാനതന്‍ പൂന്തേന്‍ നിവേദിച്ചു
പൂജിച്ചു പിന്നാലെ കൈരളിയെ.
രാമചരിതാമൃതം തുഞ്ചത്താചാര്യന്‍
ആമയം തീര്‍ക്കുവാനാലപിച്ചു.
ചാക്യാര്‍ ഫലിതം ജനകീയമാക്കുവാന്‍
നമ്പ്യാര്‍താന്‍ തുള്ളിച്ചാന്‍ കൈരളിയെ.
വാര്യര്‍ ‘കുചേലവൃത്തം’ വഞ്ചിപ്പാട്ടായി
കൈരളിയെക്കൊണ്ടുപാടിച്ചപ്പോള്‍.
‘വീണപൂവി’ന്നെയെടുത്താശാന്‍ കൈരളീ-
കേശത്തില്‍ ചാര്‍ത്തി വാടാമലരായ്!
സാഹിതീഹാരങ്ങളൊന്നൊന്നായ് ചാര്‍ത്തിച്ചാര്‍
ഉള്ളൂരും വള്ളത്തോള്‍ മേനവനും.
‘വാഴക്കുല’ യൊന്നു കാഴ്ച വച്ചീടിനാന്‍
കൈരളിക്കാമോദം ചങ്ങമ്പുഴ.
‘മാമ്പഴം’ കൈരളീദേവിക്കു നേദിച്ചു
വൈലോപ്പിള്ളിതാന്‍ വണങ്ങിനിന്നു.
‘ഓടക്കുഴല്‍’ വിളികൊണ്ടു മുഖരിത-
മാക്കി ജി കൈരളീ ശ്രീലകത്തെ.
പീ തന്‍ കവന സൂനങ്ങളാലര്‍ച്ചിച്ചു
ശ്രീപാദ പൂജ നടത്തി നിന്നാന്‍.
പാലായും വെണ്ണിക്കുളവും കാവ്യങ്ങളാല്‍
ബാലാമണിയും പൂജിച്ചാനവളെ.
ഒഎന്‍വി വിഷ്ണുനാരായണന്‍ സുഗതയും
സാദരം പൂജിച്ചു കൈരളിയെ.
അക്കിത്തം കക്കാടൊളപ്പമണ്ണക്കവി-
ശ്രേഷ്ഠന്മാര്‍ ചെയ്താര്‍ പ്രസന്നപൂജ.
പടയണിച്ചോടു പഠിപ്പിച്ചു മലയാള-
കവിതയെ ചെമ്മേ കടമ്മനിട്ട.
കാവ്യലോകത്തെ നവാഗതര്‍ സര്‍വ്വരും
കൈരളീപൂജ തുടര്‍ന്നിടുന്നു.