തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുഫലം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധിയുടെ സൂചനയാണ്. ഈ തിരഞ്ഞെടുപ്പിനെ നേരിട്ട മൂന്നു മുന്നണികളില്‍ മത-സാമുദായിക-വര്‍ഗ്ഗീയ സംഘടനകളുടെ പിന്തുണയില്ലാതെ മത്സരിച്ച ഒരു സംഘടന ബിജെപി മാത്രമായിരുന്നു. ഹിന്ദുസമുദായ സംഘടനകളായ എസ്.എന്‍.ഡി.പിയോ എന്‍.എസ്.എസ്സോ, യോഗക്ഷേമസഭയോ ധീവരസഭയോ ഒന്നും ബിജെപിയ്ക്ക് തുറന്ന പിന്തുണ നല്‍കിയിട്ടില്ല. കെ.സി.ബി.സിയോ മറ്റു ക്രിസ്ത്യന്‍ സംഘടനകളോ പിന്തുണച്ചിട്ടില്ല. അതുപോലെ ഒരു മുസ്ലിം സംഘടനയും ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയിട്ടില്ല. അതിലേറെ ചില മത സംഘടനകള്‍ ബി.ജെ.പിക്കെതിരെ ന്യൂനപക്ഷവോട്ടുകള്‍ പോള്‍ ചെയ്യിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ് ബിജെപി 15 ശതമാനം വോട്ടു നേടിയത്. അത് ബിജെപിയുടെ അടിയുറച്ച വോട്ടുകളാണ്.
സി.പി.എം ഇത്തവണ വിജയം നേടിയത് വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കിയാണ്. കോട്ടയത്തിനുപുറമെ ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സിപിഎം ജയിച്ചത് കേരള കോണ്‍ഗ്രസ്സിന്റെ വോട്ടുകൊണ്ടാണ്. മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന സ്ഥലങ്ങളിലൊഴികെ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്കും മുസ്ലിംപ്രീണനക്കാര്‍ക്കും വോട്ടുചെയ്യുക എന്ന തീവ്രവാദ മുസ്ലിം സംഘടനകളുടെ ശക്തമായ പ്രചരണം ഗുണം ചെയ്തത് സി.പി.എമ്മിനാണ്. ഇടതുഭരണത്തിന്റെ വിജയമോ, ജനങ്ങളുടെ പിന്തുണയോ ഒന്നുമല്ല ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മത തീവ്രവാദശക്തികളുടെ പിന്തുണയുണ്ടായിട്ടും ഇരു മുന്നണികള്‍ക്കും കഴിഞ്ഞ തവണ കിട്ടിയിരുന്ന സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല.
പാലയ്ക്കടുത്തുള്ള ചില വാര്‍ഡുകളില്‍ ബി.ജെ.പിയ്ക്ക് മുന്നേറ്റമുണ്ടായത് ഈ മതശക്തികളുടെ സ്വാധീനത്തില്‍ പെടാത്ത, നിഷ്പക്ഷരായ ന്യൂനപക്ഷവിഭാഗക്കാര്‍ ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ തയ്യാറാവുന്നു എന്ന സൂചനയാണ് നല്‍കുന്നത്. മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ തലശ്ശേരിയില്‍ മുഖ്യപ്രതിപക്ഷമായി ഉയര്‍ന്നിരിക്കുന്നത് ബിജെപിയാണ്. ഇരിട്ടിയിലും ബി.ജെ.പി. ശക്തി തെളിയിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെയുള്ള ജില്ലകളിലെല്ലാം സി.പി.എമ്മിനു ബദലായി ജനങ്ങള്‍ കാണുന്ന കക്ഷി ബിജെപിയാണ് എന്ന സൂചന ഇത് തരുന്നുണ്ട്. പാലക്കാട്, പന്തളം എന്നീ നഗരസഭകളില്‍ ബിജെപി ഭരണത്തിലെത്തിയതും ഇതിന്റെ സൂചനയാണ്.
ഈ തിരഞ്ഞെടുപ്പില്‍ പ്രകടമായി കണ്ട മറ്റൊരു ഘടകം കോര്‍പ്പറേറ്റു മുതലാളിമാരും പത്രമാധ്യമപ്രവര്‍ത്തകരും വലിയ തോതില്‍ ബിജെപിക്കെതിരെ നടത്തിയ പ്രചരണമാണ്. അതിനെ അതിജീവിച്ചുകൊണ്ടു 26 മണ്ഡലങ്ങളില്‍ 30000ല്‍ അധികം വോട്ടുകള്‍ ബിജെപിയ്ക്ക് നേടാന്‍ ഈ തിരഞ്ഞെടുപ്പില്‍ സാധിച്ചു. ത്രിപുരയില്‍ രണ്ടുശതമാനം വോട്ടില്‍ നിന്നാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. ഹൈദരാബാദ് നഗരസഭയില്‍ നാലുസീറ്റില്‍ നിന്നാണ് 45 സീറ്റിലേക്ക് ഉയര്‍ന്നത്. അഴിമതിയിലും കോഴ വിവാദത്തിലും സ്വര്‍ണ്ണക്കടത്തിലും മയക്കുമരുന്നു കടത്തിലുമെല്ലാം ഇ ഡിയുടെ മുമ്പില്‍ പ്രതികൂട്ടില്‍ നില്‍ക്കുന്ന സി.പി.എമ്മിനേയും കോണ്‍ഗ്രസ്സിനേയും മാറ്റി നിര്‍ത്താനുള്ള ജനവിധി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ രൂപപ്പെടും. ഇത്തരത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണം ശക്തമാക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. അത് കേരളത്തില്‍ ബിജെപിയ്ക്ക് സുവര്‍ണ്ണനേട്ടം സൃഷ്ടിച്ചു തരുമെന്ന് സംശയമില്ല.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പൂര്‍ണമായി പുറത്തു വന്നപ്പോള്‍ നഷ്ടം സംഭവിച്ചത് ഇടതിനും വലതിനുമാണ്. മുന്‍പുണ്ടായിരുന്ന സംഖ്യകളില്‍ നിന്ന് രണ്ട് മുന്നണികളുടെയും സീറ്റുകളും വോട്ടും കുറഞ്ഞപ്പോള്‍ നേട്ടമുണ്ടാക്കിയത് എന്‍ഡിഎ മാത്രമാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ ബിജെപിക്ക് ജയസാധ്യത ഉണ്ടായിരുന്ന നിരവധി പ്രദേശങ്ങളില്‍ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ വ്യാപകമായി വോട്ടു മറിക്കല്‍ നടത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ഇതു സംബന്ധിച്ച സൂചനകള്‍ നേരത്തെ നല്‍കിയതാണ്.
എല്ലാ പ്രതികൂല ഘടകങ്ങളെയും മറികടന്ന് പാലക്കാടും പന്തളത്തും ബിജെപി ഭരണത്തിലെത്തി. ഇതില്‍ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ തുടര്‍ ഭരണം ലഭിച്ചത് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയ വികസന പദ്ധതികള്‍ പാലക്കാട് നഗരസഭയില്‍ മികച്ച രീതിയില്‍ നടപ്പാക്കിയതിന് പാലക്കാടന്‍ ജനത നല്‍കിയ അംഗീകാരമാണ്. അവസരം ലഭിച്ചാല്‍ നാടിന്റെ മുഖഛായ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ബിജെപിക്കാവുമെന്ന് പാലക്കാടന്‍ അനുഭവം കേരളത്തിന് കാണിച്ചു തരുന്നു.
കേരളത്തില്‍ നഗര കേന്ദ്രീകൃതമായിരുന്ന ബിജെപിയുടെ വളര്‍ച്ച ഗ്രാമതലങ്ങളിലേക്ക് എത്തി എന്നുള്ളതാണ് ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സവിശേഷത. കേരളത്തിലെ മിക്കവാറും ഗ്രാമ പഞ്ചായത്തുകളിലും ആദ്യമായി അംഗങ്ങളെ സൃഷ്ടിക്കാനും ആയിരക്കണക്കിന് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്കായി. രണ്ടാമതെത്തിയ സീറ്റുകള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ അത്യദ്ധ്വാനം ചെയ്യും എന്നുറപ്പാണ്. ആ പോരാട്ട വീര്യം കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. അതാണ് ഇടത് വലത് മുന്നണികളെ ആശങ്കയിലാഴ്ത്തുന്ന ഘടകവും.