ചുറ്റും കാടുപിടിച്ചു കിടക്കുന്ന ചെറിയ ആ ഓട് മേഞ്ഞ വീട് ദൂരെ നിന്നു കാണുന്നവര്‍ക്ക് ഒരു പ്രേത ഭവനം പോലെ തോന്നും. പണ്ടെങ്ങോ ചാണകം തേച്ച മുറ്റത്ത് ഇപ്പോഴും അതിന്റെ അടയാളങ്ങളവശേഷിച്ചിരുന്നു. മരനിഴലുകള്‍ ഇണ ചേര്‍ന്ന് കിടക്കുന്ന മുറ്റത്തിനരികില്‍ ചെറിയ കല്ലുകള്‍ പ്രതിഷ്ഠിച്ച പലതരം തറകള്‍ സ്‌കന്ദന്‍ അത്ഭുതത്തോടെ നോക്കിനിന്നു. അതൊക്കെ അവരുടെ ഉപാസനാ മൂര്‍ത്തികളാണ്. പണ്ടുകാലത്ത് ഈ തറയില്‍ നിന്നാണെത്രെ തെയ്യുണ്ണി, അര്‍ദ്ധരാത്രിയ്ക്ക് ഒടി മന്ത്രം ചൊല്ലാറുള്ളത്. തെയ്യുണ്ണി – അതായത് ആണ്ടവന്റെ മുത്തച്ഛന്‍ നല്ല ഒടിയനായിരുന്നൂന്നാണ് കേള്‍വി. തെയ്യുണ്ണിയെ നിയ്ക്ക് നല്ല പരിചയായിരിന്നു. അന്നത്തെ കാലത്ത് പറയരാണ് ഒടിയന്മാരുടെ കൂട്ടത്തില്‍ കേമന്‍മാര്‍. മണ്ണാരുടെ കൂട്ടത്തില്‍ തെയ്യുണ്ണിയെ മാത്രമേ ഒടിയനായിട്ട് നാട്ടുകാര്‍ പേടിച്ചിട്ടൊള്ളു. തെയ്യുണ്ണിയും മനയ്ക്കലെ ഒരാളായിരുന്നു. പറഞ്ഞ് കേട്ടതാണ്. വല്യമ്പൂരിയുടെ അച്ഛന്‍ അതായിത് കുട്ടീടെ മുത്തച്ചന്റെ അച്ഛന്‍ തെയ്യുണ്ണിയെ വിളിച്ചു കൊണ്ടുവന്നതാണത്രെ. ഒരു പ്രശ്‌നം തീര്‍ക്കാന്‍ തെയ്യുണ്ണിയുടെ സഹായം വേണം. ഏഴൂര്‍ മനയ്ക്ക് ഏഴ് ദേശത്തിന്റെ അധികാരമായിരുന്നു വെട്ടത്ത് രാജാവ് കല്പിച്ച് നല്‍കിയത്. എന്നാല്‍ നമ്പടിക്കാര് കല്പന തെറ്റിച്ചു – അവര് ഏഴൂരാന്റെ കീഴില്‍ നില്ക്കില്ല എന്ന് പറഞ്ഞു. വാണിയന്നൂര് നമ്പിടിമാരുടെ അധികാരത്തിലുള്ള ദേശമായിരുന്നു. രാജാവ് കല്പിച്ചനുവദിച്ച ദേശത്തില്‍ ഒന്നാണെങ്കിലും ദേശവാഴി നമ്പിടി അതംഗീകരിച്ചില്ല. അവര്‍ക്ക് സ്വന്തമായി ഒരു സൈന്യം തന്നെ ഉണ്ടായിരുന്നു. അപ്പോള്‍ പിന്നെ അധികാരം നിലനിര്‍ത്താന്‍ ഏഴൂര്‍ മനയ്ക്കല്‍ തമ്പുരാന്‍ നമ്പിടിയെ കൊല്ലാന്‍ തീരുമാനിച്ചു. അങ്ങനെ പേരുകേട്ട ഒടിയനും കൂടിയായിരുന്ന തെയ്യുണ്ണിയെ ദേശത്തേയ്ക്ക് വിളിച്ചു. നമ്പിടെയെ കൊന്നത് വെള്ളൊടി ഒടിച്ചിട്ടാണെന്ന് കഥ. കിണറ്റില്‍ വീണാണ് നമ്പിടി മരിച്ചത്. അതിന് ശേഷം തെയ്യുണ്ണിയ്ക്കും കുടുംബത്തിനും മനയ്ക്കലെ പറമ്പില്‍ ഇടം കൊടുത്തു. പക്ഷെ ജന്‍മം തീരായി സ്ഥലം എഴുതി കൊടുത്തതും അവരിവിടെ ഈ കാണുന്ന വീട് വച്ചതുമൊക്കെ വല്യമ്പൂരിയുടെ കാലത്ത് തന്നെയാണ്. അച്ഛന്‍ പറഞ്ഞതനുസരിച്ചാണ് അവരെ ഇവിടെ കുടിയിരുത്തിയതെന്ന് പലരും പറഞ്ഞു കേട്ടതാണ്. എന്നാല്‍ വല്യമ്പൂരി അതിനെക്കുറിച്ചൊന്നും അധികം പറഞ്ഞ് കേട്ടിട്ടില്ല – ഞാന്‍ ചോദിച്ചിട്ടുണ്ട്. അദ്ദേഹം എപ്പോഴത്തെയും പോലെ ഒന്നു ചിരിയ്ക്കും അത്ര തന്നെ. അല്ലെങ്കിലും അദ്ദേഹം കാര്യം മാത്രം പറയുന്ന സ്വഭാവക്കാരനായിരുന്നല്ലോ. ആവശ്യത്തിനും അനാവശ്യത്തിനും എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നില്ല. ഭൂപരിഷ്‌ക്കരണ നിയമം വരുന്നതിന് ഒരു ഒന്നൊന്നര മാസം മുമ്പ് ആണ് ഇക്കണ്ട സ്ഥലം മുഴുവന്‍ വേലായുധന്‍ ചോപ്പന്റെ പേരില്‍ ജന്‍മംതീരാക്കിയത്. ആ സമയത്ത് തന്നെ വല്യമ്പൂരി കുറച്ച് സ്വത്ത് എനിക്കും തന്നു. മുത്താഴിയം കോട്ട് ഇല്ലക്കാര് വല്യ വിപ്ലവകാരികളായിരുന്നുവല്ലോ. അവര്ക്ക് വിവരം കിട്ടി. ഭൂപരിഷ്‌കരണ നിയമം വരാന്‍ പോണു. ഇല്ലങ്ങളിലെ കൂട്ട് സ്വത്ത് ഭാഗിച്ചാല്‍ ഒന്നും പോവില്യാന്ന്. ഒരാള്‍ക്ക് വെയ്ക്കാന്‍ പറ്റ്ണതിന്റെ അളവും തൂക്കവും നോക്കി വല്യമ്പൂരി എഴുതി. എന്നാലും ബാക്കി ഏറെ. അത് വേലായുധന്‍ ചോപ്പനും – നിക്കും പിന്നെ മനയ്ക്ക് വേണ്ടപ്പെട്ടോരുക്കും എഴുതി. അതോണ്ടെന്താണ്ടായത്. മനയ്ക്കക്കാരുക്കും മുത്താഴിയം കോട്ടുകാരുക്കും ഒന്നും പോയിട്ടില്ല. കോളാടികാര്‍ക്ക് കൊറേ പോയീന്ന് കേട്ടിരിക്കുണു. അവര് നായന്‍മാരാണ്. തിരുമേനി അറിയിച്ച് ട്ടുണ്ടാവില്യ – അയ്യപ്പന്‍ നായര്‍ വെറുതെ കാട് കേറുന്നതായി സ്‌കന്ദന് തോന്നി. സ്‌കന്ദന്‍ പറഞ്ഞു. ഒരു കാലത്ത് ഈ ഭൂമി മുഴുവനും പറയനും പാണനും മണ്ണാനും അവകാശപ്പെട്ടതായിരുന്നു എന്ന് ചരിത്രത്തില്‍ കേട്ടിട്ടുണ്ട്. പാണന്‍ പാട്ടുകാരനാണ്. പറയന്‍ പറയാനുള്ളവനാണ്. അതായത് രാജാക്കന്‍മാര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്നവന്‍. മണ്ണാന്‍ മണ്ണിന്റെ ഗന്ധം നോക്കി കൃഷിയെ അറിയുന്നവന്‍. അവിടെ നമുക്കൊന്നും വലിയ പ്രസക്തിയില്ല. തമിഴ്‌നാട്ടിലൊക്കെ ഇപ്പോഴും തിരുവള്ളുവരെയൊക്കെ പോലുള്ളവര്‍ക്ക് എന്തുമാത്രം ആദരവുണ്ടെന്നോ! അദ്ദേഹം ബ്രാഹ്മണനല്ല – അവിടെ ആദരിക്കപ്പെടുന്ന ചരിത്ര പുരുഷന്‍മാര്‍ – ശീത ലൈസാത്തനാര്‍, ഇളങ്കോവടികള്‍, അങ്ങനെ എത്ര പേര്‍ – ഞാന്‍ പഠിക്കുന്നത് എന്‍ഞ്ചിനീയറിങ്ങാണെങ്കിലും അവിടെ എത്തിയപ്പോഴാണ് അവരെ കുറിച്ച് കൂടുതല്‍ മനസ്സിലക്കാന്‍ കഴിഞ്ഞത്. പാണകുല സംരക്ഷകനായ രാജാവിനെ കുറിച്ച് സംഘകാല കൃതികളില്‍ പറഞ്ഞിട്ടുണ്ടത്രെ. അതു പോട്ടെ – പൂശാരിയെ ഇവിടെയൊന്നും കാണാനില്ലല്ലോ. നമ്മള്‍ വരും എന്നയാള്‍ വിചാരിച്ചിട്ടുണ്ടാവില്ല അല്ലേ ?
ഒരിക്കലും ഉണ്ടാവില്ല. അയാള്‍ കുട്ടിയെ കാണണമെന്ന് പറഞ്ഞു. എന്ന്‌വരും എന്നൊന്നും നിക്ക് ഒറപ്പിച്ചു വാക്കു കൊടുക്കാന്‍ കഴിയില്ലല്ലോ. കൊണ്ടുവരാന്‍ ശ്രമിക്കാംന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കൊണ്ട് വരികയും ചെയ്തു. ഇവിടെ ഉണ്ടാവും. എറങ്ങി നടക്കാനൊന്നും വയ്യ. ഉള്ളില്‍ എവിടെ എങ്കിലും കാണും.
ഒടിവിദ്യ അടക്കം ആണ്ടവന്‍ പഠിച്ചിട്ടുണ്ടെത്രെ. അങ്ങനെ എന്തോ വേണ്ടാത്തത് പഠിച്ചപ്പോള്‍ ഒരു യക്ഷി അദ്ദേഹത്തിന്റെ പിറകില്‍ കൂടി. അതിന്റെ ഉപദ്രവാണ് ആണ്ടവനുണ്ടായത് എന്നാ നാട്ടുകാര് പറയണത്. കല്യാണം കഴിച്ചതാ ബുദ്ധിമുട്ടായത്. യക്ഷിയോടൊപ്പമല്ലാതെ മറ്റൊരു സ്ത്രീയോടൊത്ത് ജീവിയ്ക്കാന്‍ സമ്മതിയ്ക്കില്ലാന്ന് അന്നേ അത് പറഞ്ഞിട്ടുണ്ടത്രെ. അത് കൂട്ടാക്കാതെയാണ് ആണ്ടവന്റെ കല്യാണം നടന്നത്. അതാണ് കുലം മുടിയാന്‍ കാരണമായത് എന്നൊക്കെ ഇവിടെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്തോ ആര്‍ക്കറിയാം ദൈവം തീരുമാനിക്കുന്നത് അനുഭവിയ്ക്കന്നെ – അത് നിയ്ക്കായാലും കുട്ടിയ്ക്കായാലും ആണ്ടവനായാലും – അത്രേയുള്ളു. പിന്നെ എന്തുണ്ടായാലും അതിന്റെ പിന്നില്‍ ഒരു കഥ കണ്ടെത്തുന്ന കാര്യത്തില്‍ നാട്ടുകാര്‍ക്കുള്ള കഴിവ് പറയണ്ടല്ലോ. ചൂ – ന്ന് കേട്ടാ മതി അത് ചുണ്ടങ്ങാന്നാക്കണോരല്ലേ?
ഉണങ്ങിയ ഇലകള്‍ പരന്നുകിടക്കുന്ന ആ വിശാലമായ മുറ്റം കടന്ന് വീടിന്റെ ഉമ്മറക്കോലായുടെ സമീപത്തെത്തി. അവിടെ നിന്ന് അയ്യപ്പന്‍ നായര്‍ ഒന്നു ചുമച്ചു. ആളനക്കം ഒന്നും കേള്‍ക്കാത്തതുകൊണ്ട് അദ്ദേഹം അകത്തേയ്ക്ക് നോക്കി ഉറക്കെ ചോദിച്ചു. ‘ഇവടെ ആരും ല്യേ?’ നാലഞ്ച് നിമിഷം കഴിഞ്ഞപ്പോള്‍ പുള്ളി മുണ്ടും ബ്ലാസും ധരിച്ച ഒരു സ്ത്രീ പുറത്തേയ്ക്കു വന്നു. ‘ദ് മ്മളെ മനയ്ക്കലെ തമ്പ്രാന്‍ കുട്ടി അല്ലേ കമ്മളേ’? അയ്യപ്പന്‍ നായര്‍ അതേ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. എന്നിട്ട് സ്‌കന്ദനോടായി പറഞ്ഞു. ‘അപ്പറൊത്തെ ശങ്കരന്റെ പെണ്ണംപിള്ളയാ – ഇവരാണിപ്പോള്‍ ആണ്ടവന് ഒരു സഹായം.’ എന്നിട്ട് അവളെ തിരിഞ്ഞ് ചോദിച്ചു. ‘അല്ല ഇവിടെയില്ലേ ആള്’
‘ണ്ടല്ലോ. കുളിയ്ക്കാണ്. ഞാന്‍ കഞ്ഞിയായിട്ട് വന്നതാ. ഇപ്പോ രാ വിലെത്തെ ചായകുടിയ്ക്ക് പകരം വെയില് ചൂടാവുമ്പോ ഒരു കഞ്ഞ്യാണ് പതിവ്. ങ്ങള് കേറിരിയ്ക്കിന്‍ – ഞാന്‍ വിളിച്ച് പറയാം.’ അവള്‍ അകത്തേയ്ക്കു പോയി.
സ്‌കന്ദന്‍ ഒരു നിമിഷം ചിന്തിച്ചു. മനയ്ക്കലെ തമ്പ്രാന്‍ കുട്ടി എന്ന അവരുടെ പ്രയോഗത്തില്‍ ഒരു പരിഹാസം ഒളിഞ്ഞിരിക്കുന്നുണ്ടോ? വെറുതെ തോന്നിയതാവും. എന്നാലും …. നാട്ടുകാര്‍ക്കൊക്കെ താന്‍ ആണ്ടവനുണ്ടായ അവിഹിത സന്തതിയാണല്ലോ. അപ്പോള്‍? മനസ്സ് ഒരു കുരങ്ങനെപ്പോലെ എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിയ്ക്കും എന്ന് ആരോ പറഞ്ഞത് എത്ര ശരിയാണ്. അല്ലെങ്കില്‍ ആവശ്യമില്ലാത്ത സമയത്ത് അത്തരം ഒരു ചിന്തയുടെ കാരണം?
‘രണ്ട് ദുര്‍മരണം നടന്ന വീടാ’ അയ്യപ്പന്‍ നായര്‍ പറഞ്ഞു തുടങ്ങിയപ്പോഴാണ് വീണ്ടും മനസ്സ് കടിഞ്ഞാണിട്ട പോലെ നിന്നത്.
‘ദേവു ഗര്‍ഭിണിയായിരിക്കുമ്പോഴാണ് രക്തം പോയി മരിച്ചത്. വേലായുധന്‍ ചോപ്പന്‍ വണ്ടിയ്ക്കു കുടുങ്ങിയും. ആദ്യഗര്‍ഭത്തിലെ ആണ്‍കുട്ടികളെ ഊറ്റിയെടുക്കും ഒടിയന്‍മാര് എന്ന് പണ്ട്ള്ളവര് പറയാറുണ്ട്. തെയ്യുണ്ണി അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടോ എന്ന് ആര്ക്കാ നിശ്ചം? പൂര്‍വ്വികര് ചെയ്ത പാപം അനന്തരര് അനുഭവിയ്ക്കും ന്നാ പറയ്യാ ! എന്തായാലും ആ കുട്ടീടെ ആത്മാവ് ഗതി കിട്ടാതെ ഇവിടൊക്കെ അലഞ്ഞ് നടക്കണ്ണ്ട്ന്നാ പലോരും പറയ്ണത്. രാത്രിയായാല്‍ നാട്ട്കാരൊന്നും ഈ വഴിയ്ക്ക് വല്ലാണ്ടെ നടക്കാറില്ല. പലോരും കണ്ടിട്ടുണ്ടത്രെ. ന്നാല്‍ ആരേയും ഉപദ്രവിച്ചതായി കേട്ടിട്ടില്ല. നമ്മളെ ഗോവിന്ദന്‍ ണ്ടല്ലോ രാവുണ്ണ്യാരുടെ മോന്‍, അയാളൊരിക്കെ അവളെ കണ്ട് പേടിച്ചു കരഞ്ഞു കൊണ്ട് വീട്ടിലേയ്‌ക്കോടിയിട്ടുണ്ട്. അത് നാട്ടില്‍ പാട്ടായതോടെയാണ് ദേവൂനെ കണ്ട കഥ മറ്റ് പലരും പറഞ്ഞ് തുടങ്ങീത്. ഗോവിന്ദന്‍ തന്നെ അന്ത്രൂന്റെ ചായക്കടയില്‍ ചെന്ന് ഈ കഥ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഒരു ദിവസം സന്ധ്യമയങ്ങിയ നേരത്ത് ഈ വഴി പോകുമ്പോ ‘തമ്പ്‌രാന്‍ കുട്ട്യേ’ ഒന്ന് നിക്ക്വാന്ന് ഒരു ചോദ്യം കേട്ടത്രെ. സന്ധ്യ മയങ്ങിയ നേരത്ത് ഏതാ ഒരു പെണ്‍കുട്ടീന്ന് അതിശയിച്ച് ഗോവിന്ദന്‍ തിരിഞ്ഞ് നോക്കുമ്പോ ഒറ്റമുണ്ടും ബ്ലൗസ്സും ധരിച്ച് പുഞ്ചിരിച്ച് കൊണ്ടങ്ങനെ നിക്ക്യാത്രെ ദേവു. പിന്നെ തിരിഞ്ഞു നോക്കാതെ ഗോവിന്ദനോടീന്നാ പറഞ്ഞ് കേട്ടത്. ആ കഴുത ചെലപ്പോള്‍ മുക്കറ്റം കഞ്ചാവ് വലിച്ച് കേറ്റീട്ടുണ്ടാവും. അപ്പൊണ്ടായ എന്തെങ്കിലും വിഭ്രാന്തി ആവാനും മതി. ന്നാല്‍ ഞാന്‍ പലപ്പോഴും ഇവടെ വരാറും പോവാറും ണ്ട്. ഇതുവരെ അങ്ങനെയൊന്ന് ഞാന്‍ കണ്ടിട്ടില്ല.’ അയ്യപ്പന്‍ നായര്‍ പറഞ്ഞു നിറുത്തി സ്‌കന്ദന്‍ നമ്പൂതിരിയെ ഒന്നു നോക്കി. അയാള്‍ അയ്യപ്പന്‍ നായരുടെ വാക്കുകളില്‍ ലയിച്ച് ഇരിക്കുകയായിരുന്നു.
പുറത്ത് ചെറിയ കാറ്റുണ്ടായിരുന്നു. കാറ്റില്‍ മുറ്റത്തെ ചപ്പിലകള്‍ ഇളകുന്ന ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളു. ജീവിച്ചിരിക്കുമ്പോള്‍ കണ്ടാല്‍ മാറിനില്‍ക്ക് എന്നാക്രോശിക്കുന്നവര്‍ പോലും മരിച്ച ശേഷം അവരെ ഒന്നു കണ്ടാല്‍ എന്തുമാത്രം ഭയപ്പെടുന്നു. അപ്പോള്‍ അവരാണ് മാറി കൊടുക്കുന്നത്. ഓര്‍ത്താല്‍ നല്ല തമാശ തന്നെ.
‘ക്ഷമിക്കണം. എത്തീട്ട് കുറച്ച് നേരായില്ലേ. – കാത്തിരുത്തീന്ന് കുട്ടിയ്ക്ക് തോന്നരുത് ട്ടോ. കുളിയ്‌ക്കേരുന്നു. മേല് വെള്ളൊഴിച്ച് കഴിഞ്ഞാ പിന്നെ തോര്‍ത്താതെ കേറിപ്പോരാന്‍ പറ്റില്ലല്ലോ. വല്യസന്തോഷായി. വന്നല്ലോ.’ അങ്ങനെ പറഞ്ഞുകൊണ്ടാണ് ആണ്ടവന്‍ കടന്നുവന്നത്. ആണ്ടവനെ കണ്ടതും സ്‌കന്ദന്‍ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. ‘അയ്യോ എന്താ കുട്ടി കാട്ടണത്. ന്നെ കണ്ട്ട്ട് എഴുന്നേല്‍ക്കേ – ഇരിയ്ക്കു കുട്ടി.’ ആണ്ടവന്‍ പറഞ്ഞു.
‘പ്രായത്തിന് മൂത്തോരെ കണ്ടാല്‍ ബഹുമാനിക്കണതില്‍ ഒരു കുഴപ്പൊല്യ – അങ്ങനെ വല്യമ്പൂരി പറയാറുള്ളത്. ആണ്ടവന്‍ ഇരിയ്ക്കു.’ അയ്യപ്പന്‍ നായരാണത് പറഞ്ഞത്. ആണ്ടവന്‍ ഉമ്മറക്കോലായില്‍ വെറും നിലത്ത് ഇരുന്നപ്പോള്‍ കസേരയിലിരിയ്ക്കാന്‍ സ്‌കന്ദന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ അയാളത് കേട്ടില്ല. ഉടന്‍ സ്‌കന്ധനും നിലത്തേയ്ക്കിറങ്ങിയിരുന്നു. അപ്പോള്‍ പിന്നെ അയ്യപ്പന്‍ നായര്‍ക്കും കസേരയില്‍ ഇരുപ്പുറച്ചില്ല. അദ്ദേഹവും താഴേയ്ക്കിറങ്ങി. അവര്‍ സംസാരിയ്ക്കാന്‍ തുടങ്ങുകയായിരുന്നു. ഉമ്മറ കോലായിലെ വെറും നിലത്ത് നായരും നമ്പൂതിരിയും മണ്ണാനും തൊട്ടു തൊട്ടിരുന്നുകൊണ്ട് ചരിത്രം തിരുത്തിയെഴുതുകയായിരുന്നു. പാടിപ്പതിഞ്ഞ തോറ്റങ്ങളിലും കാലത്തിന്റെ ഒരു തിരുത്തുണ്ടാവണമല്ലോ.
(തുടരും)