‘മുസ്ലീങ്ങളുടെ വോട്ടുനേടാന്‍ ശ്രീനാരായണീയരുടെ കണ്ണില്‍ കുത്തണോ?’ എന്ന പി. ശ്രീകുമാറിന്റെ ലേഖനം (ഒക്‌ടോ. 23 ലക്കം) കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഹിന്ദു സമൂഹത്തോടുള്ള വഞ്ചന തുറന്നു കാട്ടുന്നതായി. അതിനുമപ്പുറം പലതലങ്ങളില്‍ ബാധിക്കുന്നതാണ് മുന്നൊരുക്കങ്ങളില്ലാതെ ആരംഭിച്ച ഈ സര്‍വ്വകലാശാല. അടുത്ത തിരഞ്ഞെടുപ്പുകളില്‍ ശ്രീനാരായണീയരുടെ വോട്ട് ഉറപ്പിക്കുക; ഇടതുപക്ഷ സഹയാത്രികര്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടാണ് ഈ സര്‍വ്വകലാശാല തട്ടിക്കൂട്ടിയതെന്ന് വ്യക്തം.
കോഴിക്കോട്, കണ്ണൂര്‍, എം.ജി., കേരള സര്‍വ്വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ യോജിപ്പിച്ചാണ് ഓപ്പണ്‍ സര്‍വ്വകലാശാല രൂപീകരിച്ചിരിക്കുന്നത്. ഇനി മുതല്‍, ഈ സര്‍വ്വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ അഡ്മിഷന്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിപ്പും വന്നു കഴിഞ്ഞു.
എന്നാല്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസോ, അക്കാദമിക് കൗണ്‍സിലോ രൂപീകരിക്കാതെയാണ് സര്‍ക്കാര്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്. കോഴ്‌സുകള്‍ ആരംഭിക്കുമ്പോള്‍ ഓരോ സെമസ്റ്ററിലും പഠിക്കേണ്ട പാഠഭാഗങ്ങള്‍ തീരുമാനിക്കണമെങ്കില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസും അക്കാദമിക് കൗണ്‍സിലും രൂപീകരിക്കണം. വിദൂര വിദ്യാഭ്യാസമായതിനാല്‍ കോഴ്‌സുകള്‍ എങ്ങിനെ മുന്നോട്ട് കൊണ്ടുപോകണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
പുതിയ സര്‍വ്വകലാശാലയ്ക്ക് യു.ജി.സി അംഗീകാരം, ഇവിടെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മറ്റ് യൂണിവേഴ്‌സിറ്റികളുടെയും പി.എസ്.സിയുടെയും അംഗീകാരം നേടല്‍ തുടങ്ങി നിരവധി കടമ്പകള്‍ കടന്നുവേണം ആദ്യ ബാച്ചിന് പുറത്തിറങ്ങാന്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പും മന്ത്രിസഭാ രൂപീകരണവുമെല്ലാം ഇതിന്റെ നടപടിക്രമങ്ങളെ ബാധിക്കാനുള്ള സാധ്യതയേറെയാണ്. ഇത് ഇവിടേക്ക് എത്തപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തേയും ജോലി സാധ്യതയെയും ബാധിക്കും. നിലവില്‍ വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്ന കുട്ടികളില്‍ വലിയൊരു വിഭാഗം പാരലല്‍ കോളേജുകളിലാണ് പഠനം തുടരുന്നത്. പുതിയ സര്‍വ്വകലാശാല പാരലല്‍ കോളേജുകളെ അപ്രസക്തമാക്കുമോയെന്നും സംശയമുണ്ട്. ആയിരക്കണക്കിന് അദ്ധ്യാപകരാണ് പാരലല്‍ കോളേജുകളിലുടെ ഉപജീവനമാര്‍ഗ്ഗം തേടുന്നത്. ഈ അദ്ധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക ആ മേഖലയിലും നിഴലിക്കുന്നു. ഒപ്പം ഓപ്പണ്‍ യൂണിവേഴിസിറ്റിയില്‍ നിന്നും നേടുന്ന യോഗ്യത രണ്ടാംതരം യോഗ്യതയായി കണക്കാക്കുമോയെന്ന ആശങ്ക വിദ്യാര്‍ത്ഥികളിലും നിലനില്‍ക്കുന്നു.
ഗുരുദേവന്റെ നാമധേയത്തില്‍ ആരംഭിക്കുന്ന സര്‍വ്വകലാശാലയില്‍ ഗുരുദേവ ദര്‍ശനങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും മുന്‍തൂക്കം എത്രമാത്രമുണ്ടാകുമെന്ന സംശയവും നിലനില്‍ക്കുന്നു. വക്കം അബ്ദുള്‍ഖാദര്‍ മൗലവി, ചാവറ അച്ചന്‍ തുടങ്ങിയ നവോത്ഥാന നായകരെന്നുപറയപ്പെടുന്നവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ വിപുലമാക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്ന് വകുപ്പുമന്ത്രി വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംശയങ്ങള്‍ ബലപ്പെടുന്നു. ഇനി എത്ര കമ്മ്യൂണിസ്റ്റ് നവോത്ഥാന നായകന്മാരെ കൂടി ഈ പട്ടികയിലേക്ക് ഉള്‍പ്പെടുത്തുമെന്നെ അറിയാനുള്ളൂ.
ശ്രീ ശങ്കരാചാര്യരുടെ പേരില്‍ രൂപീകൃതമായ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്ന് ശങ്കരദര്‍ശനത്തെയും ചിന്താധാരയെയും പുറത്താക്കിയ കമ്മ്യൂണിസ്റ്റ് കൗശലം നാരായണഗുരുവിന്റെ പേരിലുള്ള സര്‍വ്വകലാശാലയിലും അരങ്ങേറുമെന്ന് വി.സി. അടക്കമുള്ള ഉദ്യോഗസ്ഥ നിയമനത്തില്‍ നിന്ന് വ്യക്തമാണ്.
യു.ജി.സി. മാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ട് ഡോ.പി.എം. മുബാറക് പാഷയെ വി.സിയായി നിയമിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഇടതുപക്ഷത്തിന്റെ ഹിഡന്‍ അജണ്ടകള്‍ നടപ്പാക്കാനാണ് വി.സി. നിയമനത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.