Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

അദ്വൈത ധ്വനി നിറയുന്ന അക്കിത്തം കവിത

ഡോ. കൂമുള്ളി ശിവരാമന്‍

Print Edition: 23 October 2020

അന്തര്‍ജ്ഞാനത്തിന്റെ അഗ്നിച്ചിറകാണ് അക്കിത്തം കവിത. ധര്‍മ്മ പ്രവൃദ്ധമായ അഗ്നിയും ഭൂതകാരുണിയുടെ നിലാവും അക്കിത്തം തേടുന്ന മനുഷ്യനില്‍ സ്വത്വചൈതന്യം പകരുന്നു. ദര്‍ശനങ്ങളുടെ സമന്വയ സങ്കല്‍പ്പത്തില്‍ രൂപപ്പെടുന്ന സത്യശിവ സൗന്ദര്യമാണ് ആ കാവ്യരഥ്യയിലെ മന്ത്രധ്വനി. കവിതയുടെ ബ്രഹ്‌മാനന്ദവിഭൂതിയേകുന്ന ഹിമാലയമാണ് കവിയുടെ പ്രാര്‍ത്ഥനാപഥം. ആത്മനിവേദനത്തിന്റെ യോഗാത്മകമായ അനുഭവപ്രത്യക്ഷങ്ങള്‍ കവിതയുടെ അന്തര്‍നാദമായി അവിടെ ഉയരുന്നു.

കാലാതീതമായ കവിതയുടെ അന്തര്‍വഹ്നിയായി കണ്ണീരിനെ രൂപപ്പെടുത്താനും കവിതയുടെ ആത്മപഥങ്ങളില്‍ ആര്‍ദ്രതയുടെ നിത്യപ്രകാശമായി അത് അടയാളപ്പെടുത്താനും അക്കിത്തത്തിന്റെ സിദ്ധിയും സാധനയും എന്നും ഉണര്‍ന്നിരിക്കുന്നു. അറിവിന്റെ മഹാകാശങ്ങളില്‍ പരമകാരുണ്യത്തിന്റെ വിസ്മയ സ്ഫുരണമാണ് കവിയുടെ സര്‍ഗ്ഗവിശുദ്ധി സങ്കല്‍പ്പം. പ്രതിഭയില്‍ സ്ഫുടം ചെയ്ത ആര്‍ഷജ്ഞാന സിദ്ധാന്തങ്ങളും പൈതൃക സിദ്ധികളും മാനവികതയെ മുന്‍നിര്‍ത്തിയുള്ള കവിയുടെ ആത്മാന്വേഷണവും കാവ്യാദര്‍ശത്തിന്റെയും ജീവിത ദര്‍ശനത്തിന്റെയും സംസ്‌കൃതിയായി രൂപം കൊള്ളുന്നു. ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ എന്ന മഹാവാക്യമുരുവിടുന്ന കവിതയുടെ ആത്മവീര്യങ്ങളില്‍ മനുഷ്യന്‍ തന്നെ ദര്‍ശനമായി പ്രത്യക്ഷപ്പെടുന്നു.

ഫ്യൂഡലിസ്റ്റ് ആശയ സാമഗ്രികളോടും ചൂഷണ സംവിധാനക്രമങ്ങളോടും കൊളോണിയല്‍ വാഴ്ചകളിലെ അധര്‍മ്മ ശീലങ്ങളോടും സന്ധിയില്ലാത്ത പ്രത്യക്ഷസമരമുറകളും കാഹളങ്ങളും മുഴക്കിയ മാതൃകാമനുഷ്യരെയും മനുഷ്യവര്‍ഗ്ഗത്തിന് നന്മയുടെ വെളിച്ചമായി മാറിയ മഹാഗ്രന്ഥങ്ങളെയും ഉള്‍ക്കൊണ്ടാണ് തന്റെ വ്യക്തിത്വവും കാവ്യവ്യക്തിത്വവും രൂപം കൊള്ളാന്‍ തുടങ്ങിയതെന്ന് അക്കിത്തം രേഖപ്പെടുത്തുന്നു. പ്രകൃതിയെയും ഈശ്വരനെയും തന്നില്‍ത്തന്നെ ദര്‍ശിക്കുകയും വാഗ്ബിംബങ്ങളിലൂടെ ആ ദര്‍ശന സാരത്തെ സാക്ഷാത്ക്കരിക്കുകയും ചെയ്യുന്നവനാണ് കവിയെന്ന് കണ്ടെത്തുന്ന ശ്രീഅരവിന്ദന്‍ അന്തര്‍ജ്ഞാനമാണ് കവിത്വത്തിന്റെ വരദാനമെന്ന് നിര്‍ണ്ണയിക്കുന്നു. അക്കിത്തം കവിതയുടെ അന്തര്‍ജ്ഞാന സംബന്ധിയായ അനുഭൂതിലാവണ്യവും കാവ്യാന്തര്‍ധാരയുടെ മൂലസ്രോതസ്സും അപഗ്രഥന വിധേയമാണ്. ഭക്തിജ്ഞാന കര്‍മ്മയോഗാനുഭവമാണ് അക്കിത്തത്തിന്റെ ജ്ഞാനഗീത.

അക്കിത്തം(പുസ്തകം കയ്യില്‍പിടിച്ചിരിക്കുന്നത് ) അച്ഛനോടും സഹോദരങ്ങളോടുമൊപ്പം

വേദപ്രോക്തമായ ധര്‍മ്മ സംസ്‌കൃതി യെ കാവ്യകലയില്‍ സ്വാംശീകരിക്കാനും ധര്‍മ്മ ശാസ്ത്രത്തെ ജീവിത ശാസ്ത്രമായി പുനഃപ്രതിഷ്ഠിക്കാനുമാണ് ധര്‍മ്മോജ്ജീവനഘടകങ്ങളെ കവി സമീപിക്കുന്നത്.
”നന്മയെക്കുറിച്ചുള്ള സങ്കല്‍പ്പത്തിനുവേണ്ടി നമ്മള്‍ ചിന്തിടും വിയര്‍പ്പൊഴിച്ചെന്തുള്ളു ധര്‍മ്മം”

തുണിനെയ്ത്തും പട്ടിപിടുത്തവും കര്‍മ്മശ്രേണിയില്‍ അദ്വൈതമായി പരിണമിക്കുന്നു. അര്‍പ്പണ ബോധത്തോടെയുള്ള കര്‍മ്മം തന്നെയാണ് ധര്‍മ്മമെന്ന് കവി രേഖപ്പെടുത്തുന്നു. ധര്‍മ്മം കവിയെ സംബന്ധിച്ച് സനാതന ധര്‍മ്മം തന്നെ. വെളിച്ചമായും കാലമായും സത്യശിവസൗന്ദര്യമായും മോക്ഷമാര്‍ഗ്ഗമായും പ്രതിജ്ഞാബദ്ധതയായും സംസ്‌കാരമായും വിജയമായും കര്‍മ്മമായും മാനവികതയായും സ്‌നേഹമായും ആനന്ദമായും ഏകവും അദ്വിതീയവുമായ ബ്രഹ്‌മമായും അക്ഷരങ്ങളില്‍ ധര്‍മ്മ സ്വരൂപം പ്രാപിക്കുന്നു. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’, ‘ബലിദര്‍ശനം’, ‘ധര്‍മ്മസൂര്യന്‍’ എന്നീ പ്രകൃഷ്ടരചനകള്‍ ധര്‍മ്മമാര്‍ഗ്ഗത്തിന്റെ ദര്‍ശന ശ്രേണി അനാവരണം ചെയ്യുകയാണ്. ‘യാതൊന്നുകൊണ്ടാണോ യഥാര്‍ത്ഥ ജ്ഞാനവും നിഃശ്രേയസ്സും ഉണ്ടാകുന്നത് അതാണ് ധര്‍മ്മം’ എന്ന വൈശേഷിക ദര്‍ശനം അക്കിത്തത്തിന്റെ ധര്‍മ്മദര്‍ശനത്തെ സ്വാധീനിക്കുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുനഃസൃഷ്ടിയാണ് കാവ്യകലയെ ധര്‍മ്മവിദ്യയാക്കുന്നതിലൂടെ അക്കിത്തം നിര്‍വ്വഹിക്കുന്നത്. പാഞ്ചജന്യത്തിന്റെ മുഴക്കമായി അത് മാറ്റൊലിക്കൊള്ളുന്നു.

അക്കിത്തത്തെ മാതാ അമൃതാനന്ദമയി ദേവി ആദരിക്കുന്നു

പ്രപഞ്ചദര്‍ശനത്തില്‍ നിന്ന് മനുഷ്യന്‍ സ്വാംശീകരിക്കുന്ന പൂര്‍ണ്ണതാബോധമാണ് ഭക്തിയെന്ന് നിര്‍വ്വചിക്കുന്ന മാത്രയില്‍ത്തന്നെ
‘ഉമിനീര്‍ത്തുള്ളി പോലെന്നാ-
കാശഗര്‍ത്തത്തില്‍ നിന്നുടന്‍
നിമിഷങ്ങളിലിറ്റിറ്റു
വീണുനിന്‍ നാമമല്ലയോ’
എന്ന് ചിദാകാശത്ത് നിന്ന് നാമം കാലങ്ങളിലേക്ക് പൊഴിയുന്നുവെന്ന സങ്കല്പചിത്രത്തിലൂടെ ഭക്തിജ്ഞാനധ്യാനത്തെ ഉദ്‌ഘോഷിക്കുന്ന വേദാന്ത ദര്‍ശനത്തെ അനുയാത്ര ചെയ്യുന്നു. ഭക്തിയുടെ ഭാഗവതപ്പൊരുളാണ് അക്കിത്തത്തിന്റെ ആത്മീയ സമസ്യ.

‘സ്‌നേഹത്തെ ബ്രഹ്‌മാണ്ഡത്തെയാകവേ സ്‌നേഹിക്കേണ്ടും
ദാഹത്തെയുപാസിക്കൂ, മനുഷ്യഹൃദയമേ’ എന്ന് പ്രഖ്യാപിച്ച് സ്‌നേഹത്തെ വിശ്വസ്‌നേഹമാക്കി രൂപാന്തരപ്പെടുത്തുകയും സ്‌നേഹത്തിന്റെ നിരുപാധികമായ പ്രത്യയത്തെ താത്ത്വികവും ലാവണ്യാത്മകവുമായ പരിസരങ്ങളില്‍ പ്രതിഷ്ഠിക്കുകയുമാണ് കവി. ക്രൗര്യത്തെ സ്‌നേഹകാരുണ്യമാക്കുന്ന ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ സ്‌നേഹപരിണതിയുടെ വെളിച്ചത്തിനപ്പുറം സ്‌നേഹവികാരത്തെ സ്‌നേഹ ജീവിതമായും വിശൈ്വകവിഭൂതിയായും പരിണമിപ്പിക്കുകയാണ് അക്കിത്തത്തിന്റെ കാവ്യവിദ്യ. വൈകാരികവും ദാര്‍ശനികവുമായ പരിപ്രേക്ഷ്യമായാണ് ആ കവിതയില്‍ കണ്ണുനീര്‍ നിറയുന്നതെങ്കിലും പ്രായേണ രസാത്മകവും ഭാവാത്മകവുമായ മണ്ഡലങ്ങളില്‍ അശ്രുവിനെ പുനഃസൃഷ്ടിച്ച് കവിതയും കാവ്യസത്യമാക്കുകയാണ് കവി. ‘ബലിദര്‍ശനം’, ‘വെണ്ണക്കല്ലിന്റെ കഥ’, ‘കരതലാമലകം’, ‘ഭാരതീയന്റെ ഗാനം’, ‘രാജഭോഗം’, ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്നീ കവനങ്ങളില്‍ വ്യക്തിബിംബ ശ്രേണിയിലൂടെയും ഭാവസങ്കലന ബിംബത്തിലൂടെയും കണ്ണീരിന്റെ ഉള്‍പ്പൊരുള്‍ കവി സ്പര്‍ശിച്ചറിയുന്നു. ജലത്തിന്റെ അര്‍ത്ഥധ്വനി വിസ്മയങ്ങളും മാനങ്ങളും മാനകങ്ങളുമായി സൂചകബിംബ സൃഷ്ടിയിലൂടെ ജലജീവനത്തിന്റെ അപൂര്‍വ്വമായ തത്ത്വശാസ്ത്രം ചമയ്ക്കുകയാണ് ‘അശ്രുയവനിക’, ‘നക്ഷത്രക്കണ്ണീര്‍, ‘ഇരുമ്പിന്റെ കണ്ണീര്‍’ തുടങ്ങിയ ഭാവഗീതികള്‍.

‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം’ എന്ന വരികള്‍ സ്വകാര്യബിംബവും ഭാവസങ്കല്പന ബിംബവുമായി ജലത്തിനെയും വിയര്‍പ്പിനെയും കണ്ണീരിനെയും പ്രത്യക്ഷീകരിക്കുന്നുണ്ട്. ‘ഇരുട്ടിന്റെ വേര്‍ത്ത കുപ്പായച്ചിത’, ‘ഉറങ്ങാത്ത രാവിന്റെ നീലാരവിന്ദ പരിമളമാകുന്ന വിയര്‍പ്പ്’ എന്നിങ്ങനെ ജലത്തിനെ പുരാവൃത്തവും ഫാന്റസിയും വാങ്മയചിത്രവും പ്രതീകവും നാടോടിത്തവും ആദിബിംബവും ചേര്‍ന്ന വൈവിധ്യപ്പൊരുളായി കവി രൂപാന്തരപ്പെടുത്തുന്നു. അഗ്നിയും വെള്ളവും ഒന്നെന്ന സത്യം ഉപനിഷത്തില്‍ നിന്നാണ് കവി ദര്‍ശിച്ചറിയുക. പ്രകൃതിയുടെ ഉര്‍വ്വരത പ്രത്യക്ഷമായും പ്രകൃതിയെയും മനുഷ്യപ്രകൃതിയെയും ഒന്നെന്ന സത്തയായെണ്ണുന്ന സത്യത്തിന്റെ ഉറവയായും വിയര്‍പ്പെന്നു ജലബിംബത്തെ പരിഭാഷപ്പെടുത്തുകയാണ് ‘മീനച്ചൂടില്‍’, ‘യുഗവൈരൂപ്യം’, ‘വേനല്‍ക്കുളിര്’ എന്നീ രചനകള്‍.

അക്കിത്തം ജ്ഞാനപീഠ പുരസ്‌കാരം സ്വീകരിക്കുന്നു

ശ്രീശങ്കരന്റെ പൂര്‍ണ്ണ ബ്രഹ്‌മസങ്കല്പമാണ് അക്കിത്തത്തിന്റെ അദ്വൈത ദര്‍ശനത്തിന് ആശയദാര്‍ഢ്യമേകുന്നത്. വേദാന്തര്‍ഗതമായ തത്ത്വമസ്യാദി വാക്യങ്ങളുടെ ദര്‍ശന ഗരിമയും പ്രയോജന പരതയും കവി സാക്ഷാത്കരിക്കുന്നത് ‘അദ്വൈതം’, ‘അദ്വൈത ഗീതം’, ‘പരഭാഗഭംഗി’, ‘സഹ്യനില്‍ ഒരുരാത്രി’, ‘പാലം’, സ്വയം സംവാദം’ മുതലായ ദര്‍ശന പ്രത്യക്ഷത്തിലൂടെയാണ് അഭേദദര്‍ശനത്തിന്റെ സമസ്യയിലാണ് ആ അക്ഷരവൈഖരി ഊര്‍ജ്ജം നേടുന്നത്. ഭാഗവത പരിഭാഷയുടെ അഗ്നിമുഖമാണിത്.

”സമാനമാകട്ടെ മനുഷ്യമന്ത്രം
സമാനമാകട്ടെ മനുഷ്യതന്ത്രം
സമാനമാകട്ടെ മനുഷ്യയന്ത്രം
സമാനമൊന്നേ പരമസ്വതന്ത്രം.”
മാനവസമൂഹത്തിന്റെ നിഃശ്രേയ സിദ്ധിയാണ് അക്കിത്തത്തിന്റെ പ്രാര്‍ത്ഥനാമന്ത്രം. കാലമെന്ന പ്രതിഭാസത്തിന്റെ ഭാരതീയവും ദാര്‍ശനികവുമായ അമൂര്‍ത്തചിത്രം കവി വരയ്ക്കുന്നത് സത്യദര്‍ശനത്തിന്റെയും പരബ്രഹ്‌മ സ്വരൂപത്തിന്റെയും ധ്യാനസ്ഥമായ അന്തര്‍ദര്‍ശനത്തിലൂടെയാണ്. അജ്ഞേയവും വിസ്മയഭരിതവുമായ കാലത്തിന്റെ നിര്‍വ്വചനവും നിര്‍വ്വചനാതീത സങ്കല്പങ്ങളും കാലസംരചനയുള്‍ക്കൊള്ളുന്ന കവനങ്ങളിലൂടെ കടന്നുപോകുന്നു. ആത്മജ്ഞാനത്തിലലിയുന്ന കാലസ്വത്വത്തില്‍ ഈശ്വരന്‍ തന്നെയാണ് കാലമെന്ന കവിയുടെ സങ്കല്‍പ്പം ‘അഥര്‍വ്വ വേദ’ത്തിലെ കാലം ഈശ്വരനും പിതാവും പ്രജാപതിയുമാണെന്ന രൂപകവും, കാലം ബ്രഹ്‌മസമാനമായ അനന്തതയും അതിരുകളില്ലാത്ത അമേയതയുമാണെന്ന ബൃഹദ് യോഗാവാസിഷ്ഠ ദര്‍ശനവും ഉയിരേറ്റുന്നു. ‘ചക്രം’, ‘യുദ്ധം’, ‘വിസ്മയം’, ‘ഭൂമിയും മനുഷ്യനും’, ‘പ്രാണായാമം’ തുടങ്ങിയ സര്‍ഗ്ഗരേഖകളില്‍ ബിംബ സൃഷ്ടികളിലൂടെയും ദാര്‍ശനിക സൂചകങ്ങളിലൂടെയും കാലകല്പനകളുടെ രൂപഭാവപ്പൊലിമ നിര്‍ദ്ധാരണം ചെയ്യുകയാണ്. കാലത്തിന്റെ ചക്ര-രേഖീയഗതികള്‍ ‘ചക്ര’ത്തില്‍ സമന്വയം നേടുന്നു. ‘അവസാനിക്കാത്ത നിത്യവര്‍ത്തമാന’ മാണ് യോഗികളുടെ കാലദര്‍ശനം. അതീന്ദ്രിയ കാലത്തിന്റെ ആ തത്ത്വചിന്തയില്‍ കവി അഭിരമിക്കുന്നു. ആദിരൂപമായും ബിംബമായും പ്രതീകമായും പുരാവൃത്തമായും കാലദര്‍ശനങ്ങളുടെ അകക്കാമ്പ്. കാവ്യസത്തയുടെ ഉണ്മയുമായി ഇവിടെ വിലയം കൊള്ളുന്നു.

”…. മരിപ്പീല നാമാരും കുഞ്ഞേ
ഈശ്വര ചൈതന്യത്തില്‍ വിലയിക്കുന്നു നമ്മ-
ളീശ്വരന്മാരായ്ത്തന്നെ മാറുന്നുവെന്നേയുള്ളു”
മരണത്തെക്കുറിച്ച് മോക്ഷാധിഷ്ഠിതമായ തത്ത്വാവബോധമാണ് കവിയ്ക്കുള്ളത്. ‘പൂമ്പാറ്റകള്‍’, ‘അച്ഛന്‍ കൃതജ്ഞത പറയുന്നു’, ‘തൊഴുത്തിലെ മൗനം’, ‘മരിച്ചപ്പോള്‍’, ‘കക്കാടേ നമസ്‌കാരം’, ബലിദര്‍ശനം’ ‘മൃഗശാല’ എന്നീ രചനകള്‍ കഠോപനിഷത്തിന്റെ മൃത്യുസന്ദേശമുണര്‍ത്തുന്ന ശാന്തിമാര്‍ഗ്ഗത്തില്‍ ചരിക്കുന്നു. ഭഗവദ്ഗീതയും ബൗദ്ധദര്‍ശനവും ഉള്‍ക്കൊള്ളുന്നു മൃത്യുസരണി ചിന്തകള്‍ കവിയുടെ മൃത്യുദര്‍ശനത്തിന് വ്യാപ്തിയേകുന്നു. മരണവും ജീവിതവും ഒന്നാകുന്ന ജീവിതഗന്ധിയായ സ്‌നേഹലയനമാണത്. പ്രകൃതിയിലൊന്നിനേയും മരണം തട്ടിക്കൊണ്ടുപോകുന്നില്ല. സൃഷ്ടിസ്ഥിതി സംഹാരത്തിന്റെ ലീലാനടനത്തില്‍ ഒരു ചുവട് മാത്രമാണ് മൃത്യു. മൃത്യുവില്ല – ‘മൃത്യുര്‍ന്നാസ്തി’ എന്ന സനല്‍സുജാതനെന്ന മഹര്‍ഷിയുടെ മരണദര്‍ശനം ആ മൃത്യു വീക്ഷണത്തെ പ്രകാശപൂര്‍ണ്ണമാക്കുന്നു.

ബോധാബോധത്തില്‍ ഉദിച്ചുനില്‍ക്കുന്ന പൂര്‍ണ്ണതയാണ് പ്രകൃതി. പൂര്‍ണ്ണതയിലേക്കുള്ള പഥസഞ്ചലനത്തില്‍ അക്കിത്തം കവിത ജ്ഞാനബോധിയാകുന്നു. പ്രകൃത്യാസ്വാദനമോ, പ്രകൃതി വാഴ്ത്തലോ അല്ല പ്രകൃതിയില്‍ പ്രകൃതിഗുണങ്ങളായി വിലയം പ്രാപിക്കുകയാണ് കവി പ്രകൃതി. ‘ആകാശത്തിന്റെ മക്കള്‍’, ‘പ്രചോദനം’, ‘മൂകപ്രതിജ്ഞ’, ‘ഭൂമി’, ‘ഉപ്പും ദാഹവും’, ‘ഗംഗാമന്ത്രണം’, എന്നീ ഭാവഗീതങ്ങള്‍ പ്രകൃതിയുടെ പ്രകൃതിയെയും മനുഷ്യ പ്രകൃതിയെയും ആകാശ-ഭൂമികളുടെ ബിംബ സംയോജനം കൊണ്ട് ഏകീകരിക്കുകയാണ്. വേദാന്ത സിദ്ധാന്തത്തിലെ പ്രകൃതി പുരുഷമേളനമായ പ്രപഞ്ച സങ്കല്‍പ്പം സ്വാധീനിക്കുക നിമിത്തമാണ് നിത്യതയെക്കുറിച്ചുള്ള യോഗാത്മക പരിവേഷം കവിയുടെ പ്രകൃതിദര്‍ശനത്തില്‍ സ്ഫുടീകരിക്കുന്നത്. പ്രകൃതിയുടെ സംഗീതത്തില്‍ ഉണരുന്ന ജീവിതരതിയാണ് ആ സര്‍ഗ്ഗകലയെ ‘സമന്വയത്തിന്റെ ആകാശ’മാക്കുന്നത്.

”മനുഷ്യന്‍ ഞാന്‍ പ്രകൃതിയെ
ജ്ജയിക്കുന്നില്ലൊരിക്കലും
പൂരിപ്പിക്കുന്നതേയുള്ളു
കരുണാമയിതന്‍ വരം.”

അക്കിത്തത്തിന്റെ ലാവണ്യ സംസ്‌കാരം ജ്ഞാനദീപ്തമായ ലാവണ്യദൃഷ്ടിയുടെ അദ്വൈത ലയനമാണ്. ധര്‍മ്മം, സത്യം, നന്മ, സ്‌നേഹം, ആദര്‍ശം, അന്തഃസന്ത എന്നീ മൂല്യപ്രമാണങ്ങളിലൂടെയാണ് കവി ലാവണ്യ പുനഃസൃഷ്ടി നേടുന്നത്. ഭാരതീയ ധര്‍മ്മവെളിച്ചത്തിന്റെ ലാവണ്യ സങ്കീര്‍ത്തനമായി ഒഴുകിയൊഴുകി അത് നിസ്സംഗതയുടെ ജ്ഞാനപീഠത്തില്‍ ലയനം നേടുന്നു. ‘ഭൂമി’, ‘ശില്പി’, ‘തുളസി’, ‘തുഞ്ചന്റെ ലഹരി’, ‘ഇടിഞ്ഞു പൊളിഞ്ഞ ലോകം’, ‘നിത്യവിസ്മയം’ തുടങ്ങിയ സൃഷ്ടികള്‍ കവിയുടെ ലാവണ്യപ്പൊരുള്‍ അനാവരണം ചെയ്യുന്നു.

”നാവിലിപ്പോഴും സ്പന്ദിച്ചു നില്‍പു നീ
നാമരൂപ നിത്യാനന്ദ പൂര്‍ണ്ണിമേ”
എന്ന പൂര്‍ണ്ണതാ ബോധമാണ് ലാവണ്യ ദര്‍ശനത്തിന്റെ സമഗ്രസത്തയായി കവി ഗണിക്കുന്നത്. ജീവനുള്ളതെല്ലാം സൗന്ദര്യമുള്ളത്; സൗന്ദര്യമുള്ളതെല്ലാം ജീവനുള്ളത് എന്ന ഉപദര്‍ശനം സൗന്ദര്യവൈരൂപ്യങ്ങളെ സമന്വയിക്കുന്നു. വേദാന്ത വൈജയന്തിയാണ് അക്കിത്തം കവിത. അഗ്നിയും നിലാവും ഏകരസ ലാവണ്യ വിഭൂതിയായി കാവ്യാകാശം നിറയുന്നു. ആസ്തിക വിദ്യയാകുന്ന ആ ലാവണ്യസംസ്‌കൃതി കാവ്യകലയുടെ ധര്‍മ്മവിദ്യയില്‍ അദ്വൈത പ്രമാണമാകുന്നു.

അക്കിത്തത്തിന്റെ കാവ്യപ്രതിഭയുടെ അന്തര്‍നാദം സംഗീത സംസ്‌കാരം തന്നെ. ദുഃഖഗീതിക്ക് സംഗീതമാവശ്യമില്ലെന്ന് കരുതുന്ന കവി വേദനയുടെ ആന്തരിക സംഗീതം തന്നെയാണ് കവിതയുടെ ആത്മസ്വരമായി ഗണിക്കുക. ‘ഗാനം,’ ‘മുത്തച്ഛന്‍’, ‘ഭാരതീയന്റെ ഗാനം’, ‘ലയം’, ‘പ്രചോദനം’, ‘വീണയും മനുഷ്യനും’ തുടങ്ങിയ രചനകള്‍ സംഗീതത്തെ കലയായും ദര്‍ശനവിദ്യയായും ജീവിതപ്പൊരുളായും ശാന്തിലഹരിയായും പ്രകൃതിയുടെ മഹാനാദവൈചിത്ര്യമായും രൂപപ്പെടുത്തുകയാണ്.

സ്ത്രീ അക്കിത്തം കവിതയുടെ അന്തര്‍ധാരയില്‍ ശാക്തികമായ നിത്യസാന്നിദ്ധ്യമാണ്. മാമൂലുകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഭരിച്ച നമ്പൂതിരി സമുദായത്തിലെ ജീര്‍ണ്ണതയ്‌ക്കെതിരെ നടന്ന സാമൂഹ്യപരിഷ്‌ക്കരണ സംരംഭങ്ങളില്‍ പ്രസ്ഥാന നായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അക്കിത്തം അന്തര്‍ജ്ജന നവോത്ഥാനത്തിന് ആദ്യകാലകൃതികളിലൂടെ ഊര്‍ജ്ജം പകര്‍ന്നു. ‘പ്രതികാരദേവത’, ‘ഇടിമുഴക്കം’, ‘മതിമടി’, ‘നമ്മുടെ മറുപടി’ എന്നീ രചനകള്‍ സ്‌ത്രൈണ ശക്തിയുടെ ലക്ഷ്യബോധം വിളംബരം ചെയ്യുന്നു. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മുതല്‍ ‘അന്തിമഹാകാലം’ വരെയുള്ള കാവ്യമുഖഭാഗങ്ങളിലെല്ലാം സ്ത്രീവര്‍ണ്ണലയനം നേടുന്നുണ്ട്. കുഞ്ഞ് നിത്യമധുരമായ സാന്നിദ്ധ്യമായി അക്കിത്തം കവിതയില്‍ കൊച്ചരിപ്പല്ലുകാട്ടി പുഞ്ചിരിക്കുന്നു. ‘അക്കിത്തത്തിന്റെ കുട്ടിക്കവിതകള്‍’, ‘ഒരു കുല മുന്തിരിങ്ങ’, ‘ഉണ്ണിക്കിനാവുകള്‍’ എന്നിവ സൃഷ്ടിക്കുന്ന ബാലസങ്കല്പം ഹൃദ്യമാണ്.
”കുട്ടികളയ്യാ നിര്‍വൃതി പെയ്യും
കുട്ടികളല്ലോ ദൈവങ്ങള്‍”
എന്ന് ബാലപ്രകൃതിയെ കവി ഉണര്‍ത്തിയെടുക്കുന്നു.

ധര്‍മ്മക്ഷേത്രത്തിലെ കെടാവിളക്കാണ് അക്കിത്തം കവിത. മാനവനെ പുനഃസൃഷ്ടിക്കാനുള്ള കാര്‍ഷിക സംസ്‌കൃതിയെയും അദ്ധ്വാന മഹിമയെയും വിശപ്പിന്റെ വേദാന്തത്തെയും ആ കാവ്യകല ഇണക്കി നിര്‍ത്തുന്നു. ആധുനിക മലയാള കവിതയുടെ പ്രഭവവും പ്രചോദനവുമായ ആദ്യകൃതി ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’മാണ്. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന വരികള്‍ സത്യത്തിനു നേരെയുള്ള കണ്ണടയ്ക്കലല്ല, സത്യത്തിനു മുമ്പില്‍ തുറന്നുവെച്ച കവിയുടെ അടയാത്ത കണ്ണിന്റെ നേര്‍ക്കാഴ്ചയാണ്. ‘പൂരപ്രബന്ധ’മെന്നും ‘ഭരണിപ്പാട്ടെ’ന്നും ഇതിഹാസം ‘വിളികൊണ്ട’ നാളുകള്‍ പുരാവൃത്തമായിരിക്കുന്നു. മനുഷ്യന്റെ അധര്‍മ്മ വൃത്തികള്‍ക്കും സാമൂഹ്യാനീതി പ്രവണതകള്‍ക്കുമെതിരെ വി.ടി. യോടൊപ്പം നിന്ന് പോരാടിയ അക്കിത്തം ഇടശ്ശേരിയോടൊപ്പം ചേര്‍ന്ന് പൊന്നാനിക്കളരിയുടെ മാനവികതാദി ലക്ഷ്യത്തിനായി കാവ്യപഥത്തില്‍ മുന്നേറുകയായിരുന്നു. കമ്മ്യൂണിസത്തില്‍ നിന്ന് മുന്നോട്ടുള്ള ആ പ്രയാണമാണ് അക്കിത്തത്തിന് യോഗാത്മക കവിപദം നേടിക്കൊടുക്കുന്നത്. കവിത സാമത്തിന്റെ രസമായ ഉല്‍ഗീഥം തന്നെയെന്ന ഋഷിവാക്യമാണ് കവിതയുടെ സമഗ്രസങ്കല്‍പ്പ രൂപമായി മഹാകവി ദര്‍ശിക്കുന്നത്. ആര്‍ഷപൈതൃകത്തിന്റെ ഉണ്മ ഭൗതികതയും ആത്മീയതയും രണ്ടല്ലെന്ന അവബോധമാണ്. ഈ അദ്വൈതത്തിന്റെ ധ്വനി സാരമാണ് അക്കിത്തം കവിത. യാഗാഗ്നിയുടെ വെളിച്ചമായി ആ കാവ്യകല അതീതങ്ങളുടെ ആത്മായനങ്ങളില്‍ ശാന്തിപാഠമുരുവിടുന്നു.

അതീതത്തിന്നഗ്നി സ്തവം
യാഗാഗ്നിപ്പൊരുള്‍ വെളിച്ചം
ഭാഗവത സാരസ്വതം
പൂര്‍ണ്ണ വൈഖരിയക്കിത്തം.

Share1TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies