കാശിക്ക് വാരാണസി എന്നും ബനാറസ് എന്നും പല പേരുകള്‍ ഉണ്ടെങ്കിലും അദ്വൈതത്തില്‍ രണ്ടില്ലാത്തത് പോലെ പേരുകള്‍ക്ക് അതീതമായി കാശി ഒരു സംസ്‌കാരത്തിന്റെ സ്ഥലനാമമാണ്. തീവണ്ടിയില്‍ വരുമ്പോള്‍ വാരാണസി കഴിഞ്ഞാണ് കാശി റെയില്‍വേ സ്റ്റേഷന്‍ എങ്കിലും വാരാണസിയില്‍ നിന്ന് ഏറെ ദൂരമൊന്നുമില്ല. തീര്‍ത്ഥാടകര്‍ അധികവും വാരാണസിയില്‍ ആണ് ഇറങ്ങുക.
ഹിന്ദുക്കളെ സംബന്ധിച്ച് സപ്തപുണ്യപുരികളില്‍ പ്രഥമ സ്ഥാനമാണ് കാശിക്ക് കല്‍പിച്ചിട്ടുള്ളത്. കാശിയുടെ സവിശേഷ ശ്രദ്ധാകേന്ദ്രങ്ങള്‍ ഗംഗാ നദിയും അതിന്റെ തീരത്തുള്ള കാശി വിശ്വനാഥ ക്ഷേത്രവുമാണ്. ഗംഗയുടെ പടിഞ്ഞാറെ കരയില്‍ സ്ഥിതി ചെയ്യുന്ന കാശിവിശ്വനാഥക്ഷേത്രത്തെക്കുറിച്ച് സ്‌കന്ദപുരാണത്തിലെ കാശിഖണ്ഡത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. ഭാരതത്തിന്റെ ആദ്ധ്യാത്മിക ഹൃദയം എന്നു വിശേഷിപ്പിക്കുന്ന കാശിയില്‍ 2000 ലേറെ ക്ഷേത്രങ്ങള്‍ ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ശ്രീ ശങ്കരാചാര്യരും, ശ്രീരാമകൃഷ്ണ പരമഹംസരും, സ്വാമി വിവേകാനന്ദനും, സ്വാമി ദയാനന്ദ സരസ്വതിയും, ശ്രീഗുരുനാനാക്കും എല്ലാം കാശി സന്ദര്‍ശിച്ചിരുന്നതായി പറയപ്പെടുന്നു.
ദ്വാദശ ജ്യോതിര്‍ ലിംഗങ്ങളില്‍ ഒന്നായ (പന്ത്രണ്ട് ശിവലിംഗങ്ങള്‍) വിശ്വനാഥ ക്ഷേത്രം അതിബൃഹത്തും മഹത്തും ആയിരുന്നു എന്ന് ചരിത്രം പറയുന്നു. കാശി വിശ്വനാഥ ക്ഷേത്രം നേരിട്ടപോലെ ഭീകരമായ ആക്രമണം നേരിട്ട ക്ഷേത്രം ലോകത്ത് ഉണ്ടോ എന്ന് സംശയമാണ്. ഭാരതത്തെ സമ്പൂര്‍ണ്ണമായി കീഴടക്കാന്‍ ആഗ്രഹിച്ച ഇസ്ലാമിക ശക്തികള്‍ ഹിന്ദുക്കളുടെ ആത്മവിശ്വാസം തകര്‍ക്കുന്നതിന്റെ കൂടി ഭാഗമായിട്ടാണ് പ്രമുഖ ക്ഷേത്രങ്ങള്‍ തകര്‍ത്ത് നാമാവശേഷമാക്കിയത്. അയോദ്ധ്യയിലേത് പോലെ ഹിന്ദുക്കള്‍ കാശിവിശ്വനാഥക്ഷേത്രം സംരക്ഷിക്കുവാനും പടപൊരുതുകയുണ്ടായി. എ.ഡി 1494ല്‍ കുത്തബുദ്ദീന്‍ ഐബക് ക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കി. ഇതിനിടയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കൊണ്ട് മുസ്ലിം പള്ളി നിര്‍മ്മിച്ച അക്രമികള്‍ ഹിന്ദുക്കളുടെ ആരാധനാ സ്വാതന്ത്ര്യം തടഞ്ഞു. നിരവധി ഹിന്ദു രാജാക്കന്മാര്‍ കാശിവിശ്വനാഥക്ഷേത്രം മോചിപ്പിക്കാന്‍ പടപൊരുതി. ചിലര്‍ ഭാഗികമായി വിജയിച്ചു, ചിലര്‍ വീരസ്വര്‍ഗം പൂകി. 1841-ല്‍ ബോണ്‍സ്ലേ രാജവംശം ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനാവശ്യമായ വെള്ളി സമര്‍പ്പിക്കുകയുണ്ടായി. 1835-ല്‍ മഹാരാജാ രഞ്ജിത് സിംഗ് കാശി വിശ്വനാഥന്റെ താഴികക്കുടങ്ങള്‍ സ്വര്‍ണ്ണം പൊതിഞ്ഞ് പുനര്‍നിര്‍മ്മിക്കാന്‍ ഒരു ടണ്‍ സ്വര്‍ണ്ണമാണ് ഭഗവാന് സമര്‍പ്പിച്ചത്. ഇന്ന് കാണുന്ന സ്വര്‍ണ്ണം പൊതിഞ്ഞ ഗോപുരങ്ങള്‍ മഹാരാജാ രഞ്ജിത് സിംഗിന്റെ സംഭാവനയാണ്. ആറാമത് മുഗള്‍ ചക്രവര്‍ത്തിയും മതഭീകരവാദിയുമായിരുന്ന ഔറംഗസേബാണ് കാശിവിശ്വനാഥ ക്ഷേത്രത്തെ അവസാനം തകര്‍ത്തത്. ജ്യോതിര്‍ലിംഗം അക്രമിക്കപ്പെടാതിരിക്കാന്‍ പൂജാരി ശിവലിംഗവുമായി മണികിണറിലേയ്ക്ക് എടുത്തുചാടിയത്രേ. ജ്ഞാനവാപി എന്നറിയപ്പെടുന്ന ഈ മണിക്കിണറിലെ തീര്‍ത്ഥം പവിത്രമാണ് എന്ന് ഹിന്ദുക്കള്‍ കരുതുന്നു. ജ്യോതിര്‍ലിംഗം നിക്ഷേപിച്ചു എന്നു കരുതുന്ന ഈ ജ്ഞാനവാപിക്ക് മേലെയാണ് ഔറംഗസേബ് പണിഞ്ഞ മുസ്ലിം പള്ളി സ്ഥിതിചെയ്യുന്നത്. അതുകൊണ്ടാവാം ഇത് ജ്ഞാനവാപി പള്ളി എന്നറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ മതിലുകളെ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് പള്ളി പണിഞ്ഞിരിക്കുന്നത്. എന്നു പറഞ്ഞാല്‍ കാശിവിശ്വനാഥന്റെ ശ്രീകോവിലിന് മുകളിലാണ് ഇപ്പോഴത്തെ ജ്ഞാനവാപി പള്ളി സ്ഥിതിചെയ്യുന്നത്. സാധാരണ ശിവക്ഷേത്രങ്ങളുടെ ശ്രീകോവിലിന് അഭിമുഖമായി കാണാറുള്ള നന്ദികേശ്വരന്റെ വിഗ്രഹം ജ്ഞാനവാപി പള്ളിയിലേക്ക് നോക്കി കിടക്കാന്‍ കാരണം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. മറാത്ത ഭരണാധികാരിയായിരുന്ന അഹല്യഭായ് ഹോള്‍ക്കര്‍ ആണ് 1880ല്‍ ഇന്ന് കാണുന്ന കാശിവിശ്വനാഥ ക്ഷേത്രം പണികഴിപ്പിച്ചത്. കാശിയെ കീഴടക്കിയ ഔറംഗസേബ് കാശിയുടെ സ്ഥലനാമത്തെ മുഹമ്മാദാബാദ് ആക്കി മാറ്റാന്‍ പരിശ്രമിക്കാതിരുന്നില്ല. പാരമ്പര്യ അവകാശികളായ മഹന്തുകള്‍ ആണ് ക്ഷേത്രത്തിന്റെ പൂജാകാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്.
ജ്യോതിര്‍ലിംഗങ്ങള്‍ സ്വയംഭൂവാണ് എന്നാണ് വിശ്വാസം. അത്തരം പന്ത്രണ്ട് ശിവലിംഗങ്ങള്‍ ദ്വാദശ ജ്യോതിര്‍ലിംഗങ്ങള്‍ എന്ന പേരില്‍ വിശാലഭാരതത്തിന്റെ വിവിധ മേഖലകളില്‍ പ്രതിഷ്ഠ കൊള്ളുന്നു. ജ്യോതിസ് എന്നാല്‍ വെളിച്ചമാണ്. അറിവിന്റെ വെളിച്ചമാണ് ശിവന്‍. വിജ്ഞാനത്തിന്റെ ഇരിപ്പിടമായ ദക്ഷിണാമൂര്‍ത്തിയുടെ പ്രതിഷ്ഠ എല്ലാ ശിവാലയങ്ങളുടെയും ഭാഗമായുള്ള ഒന്നാണ്. കാശിവിശ്വനാഥ ക്ഷേത്രത്തിലെ ജ്ഞാനവാപി എന്ന കിണര്‍ ഈശന്‍ എന്ന ദിഗ്പാലന്‍ തന്റെ തൃശൂലം കൊണ്ട് നിര്‍മ്മിച്ചതാണെന്ന വിശ്വാസമുണ്ട്. ഇതിന്റെ കരയില്‍ ഈശന്‍ ശിവധ്യാനം ചെയ്തിരുന്നു പോലും. ജ്ഞാനവാപിയിലെ തീര്‍ത്ഥം അറിവുപകരുന്ന അക്ഷര തീര്‍ത്ഥമായാണ് ഭക്തജനങ്ങള്‍ കണക്കാക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഈ തീര്‍ത്ഥകിണര്‍ ഇന്ന് വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് ഔറംഗസേബ് നിര്‍മ്മിച്ച പള്ളിക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്. വിശ്വനാഥ ക്ഷേത്രത്തില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സായാഹ്ന പൂജയുടെ സമയമായിട്ടുണ്ടായിരുന്നു. വാരാണസിയിലെ സംഘകാര്യകര്‍ത്താക്കള്‍ വിശ്വനാഥക്ഷേത്രത്തിന്റെ അധികൃതരുമായി ബന്ധപ്പെട്ട് എനിക്ക് സുഖദര്‍ശനം ഏര്‍പ്പാടാക്കിയിരുന്നു. നീണ്ട ക്യൂവില്‍ കുടുങ്ങാതെ എന്നെ ശ്രീലകത്തേക്ക് നയിച്ചത് അവിടുത്തെ പൂജാരിമാരില്‍ ഒരാള്‍ തന്നെയായിരുന്നു. സുരക്ഷാകാരണങ്ങളാല്‍ ഉള്ള ദേഹ പരിശോധനകള്‍ എല്ലാവര്‍ക്കും ബാധകമാണ്. ശ്രീലകത്ത് കടന്ന് ശിവലിംഗത്തില്‍ അഭിഷേകം നടത്താനും വില്വദളങ്ങള്‍ അര്‍പ്പിക്കാനുമുള്ള സൗഭാഗ്യമുണ്ടായി. പുറത്ത് ഇറങ്ങി പ്രദക്ഷിണം ചെയ്യുമ്പോള്‍ ജ്ഞാനവാപി പള്ളിയിലേയ്ക്ക് നോക്കി കിടക്കുന്ന നന്ദികേശവിഗ്രഹം എന്റെ മനസ്സില്‍ ഒരു നീറ്റലുണ്ടാക്കി. ക്ഷേത്രദര്‍ശനത്തിനു ശേഷം പുറത്തുവന്ന ഞങ്ങള്‍ പ്രസാദവുമായി പത്ത് ചുവടു നടന്നില്ല, അതിനു മുന്നേ പിന്നിലൂടെ എത്തിയ ഒരു കുരങ്ങന്‍ അത് അപഹരിച്ച് കടന്നു കളഞ്ഞു.
കഴിക്കാനുള്ളത് മാത്രം എടുത്തിട്ട് വില്വദളങ്ങളും വിഭൂതിയും തിരിച്ചുതരുന്നതിനും കുരങ്ങന്‍ മാതൃകകാട്ടി. വിശ്വനാഥക്ഷേത്രത്തില്‍ നിന്നും ഞങ്ങള്‍ പോയത് ഗംഗാ ആരതി കാണാനായിരുന്നു. പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഗംഗാ ആരതി അടുത്ത ദിവസത്തേക്ക് മാറ്റിയ ഞാന്‍ കാശിവിശാലാക്ഷി ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചു. കൂടെയുണ്ടായിരുന്ന ഗോപാല്‍ ഗുപ്ത എന്ന വിദ്യാര്‍ത്ഥിയോട് കാശിവിശാലാക്ഷി മന്ദിര്‍ ചോദിച്ചപ്പോള്‍ അയാള്‍ക്ക് അതിനെകുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. കാശിവിശാലാക്ഷി ക്ഷേത്രം 51 ശക്തിപീഠങ്ങളില്‍ ഒന്നാണ്. ദക്ഷപ്രജാപതിയുടെ പുത്രിയായ സതി യാഗകുണ്ഡത്തില്‍ ദേഹത്യാഗം ചെയ്തപ്പോള്‍ തന്റെ പ്രിയതമയുടെ കത്തിക്കരിഞ്ഞ മൃതദേഹവുമായി ശിവന്‍ സംഹാര താണ്ഡവമാടിയത്രേ. ശിവതാണ്ഡവത്തിന് കാരണമായ സതിയുടെ മൃതദേഹം ഭഗവാന്‍ വിഷ്ണു സുദര്‍ശനംകൊണ്ട് ശകലിതമാക്കി. സതീദേവിയുടെ കര്‍ണ്ണകുണ്ഡലം വീണ സ്ഥലമാണ് വിശാലാക്ഷി ശക്തി പീഠമായത്. സതിയുടെ ദേഹം പതിച്ച 51 കേന്ദ്രങ്ങള്‍ ശക്തിപീഠങ്ങള്‍ എന്നറിയപ്പെടുന്നു. കാശിയുടെ പ്രാധാന്യത്തിന്റെ തന്നെ കാരണം ജ്യോതിര്‍ലിംഗവും ശക്തിപീഠവും ഒരേ സ്ഥലത്തു വരുന്നു എന്നുള്ളതാണ്. ഭാരതത്തില്‍ അപൂര്‍വ്വം സ്ഥലങ്ങളില്‍ മാത്രമാണ് ഇങ്ങനെ ശിവശക്തി സംയോഗം സംഭവിച്ചിട്ടുള്ളത്. എന്നാല്‍ കാശിവിശാലാക്ഷി ക്ഷേത്രത്തിലേയ്ക്കുള്ള വഴി പലരോടും ചോദിച്ച് അന്വേഷിച്ച് നടക്കേണ്ടിവന്നു. പുരാതന നിര്‍മ്മിതികള്‍ക്ക് ഇടയിലൂടെ ഏറെ അലഞ്ഞതിനു ശേഷമാണ് വിശാലാക്ഷി മന്ദിരത്തില്‍ എത്താനായത്. അപ്പോഴാണ് ആ സത്യം എനിക്ക് മനസ്സിലായത്. കാശിവിശാലാക്ഷി മന്ദിരം കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ വിളിപ്പാട് അടുത്താണ് സ്ഥിതി ചെയ്തിരുന്നത്. ഒരു പക്ഷേ പുരാതന കാലത്ത് ഒരേ തിരുമുറ്റത്ത് സ്ഥിതി ചെയ്തിരുന്നവയായിരിക്കണം ഈ രണ്ടു ക്ഷേത്രങ്ങളും എന്ന് എനിക്ക് തോന്നി. വിശ്വനാഥ ക്ഷേത്രം തകര്‍ത്ത അതേ ശക്തികള്‍ തന്നെ വിശാലാക്ഷി ക്ഷേത്രവും തകര്‍ത്തിട്ടുണ്ടാവണം. ഇന്ന് കാണുന്ന ചെറിയ ക്ഷേത്രം പുനര്‍നിര്‍മ്മിക്കപ്പെട്ടതാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്. കരിങ്കല്ലില്‍ നിര്‍മ്മിക്കപ്പെട്ട വിശാലാക്ഷി വിഗ്രഹത്തിന് ഒരു തമിഴ് ശില്‍പശൈലിയാണ് തോന്നിച്ചത്. അല്ലെങ്കിലും അമ്മ ദൈവങ്ങള്‍ തമിഴന്റെ മാരിയമ്മയല്ലാതെ ആരാണ്. ശ്രീകോവിലിന്റെ ചുവരില്‍ എന്തോ തമിഴില്‍ രേഖപ്പെടുത്തിയിരുന്നത് ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല. വിശാലാക്ഷിയെ സാക്ഷാല്‍ പാര്‍വ്വതിയായി കണ്ടാണ് ആരാധിച്ചു പോരുന്നത്. ഏറെ വൈകി മുറിയിലേക്ക് മടങ്ങുമ്പോള്‍ അടുത്ത ദിവസം സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. കാശിയിലെ രണ്ടാംദിവസ തീര്‍ത്ഥാടനം രാവിലെ 7 മണിക്ക് തന്നെ തുടങ്ങി. വിഷ്ണു ഏര്‍പ്പെടുത്തി തന്ന ടാക്‌സിയില്‍ ഞങ്ങള്‍ ആദ്യം പോയത് മാര്‍ക്കണ്ഡേയ മന്ദിരത്തിലേക്ക് ആയിരുന്നു. കാശിയില്‍ നിന്ന് ഏതാണ്ട് പത്ത് കിലോമീറ്റര്‍ ദൂരെ ഗംഗയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ശിവക്ഷേത്രമാണ് മാര്‍ക്കണ്ഡേയ മന്ദിരം.
വാരാണസിയിലേതുപോലെ ഗംഗ ഇവിടെ കരകാണാതെ പരന്ന് ഒഴുകുന്നില്ല. ഹരിതാഭമായ മറുകര കൃത്യമായി കാണാന്‍ കഴിയുന്ന ഗംഗയുടെ ഈ പ്രദേശം ഫലഭൂയിഷ്ടമായ കൃഷിസ്ഥലങ്ങളാല്‍ സമ്പന്നമാണ്. അതിരാവിലെ ചെന്നതു കൊണ്ടാവാം ക്ഷേത്രത്തില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. ചാരനിറത്തില്‍ മിനുങ്ങുന്ന വലിയ ശിവലിംഗത്തെ ചുറ്റി ചെമ്പുകൊണ്ടുള്ള നാഗഫണം അലൗകികമായ അന്തരീക്ഷം ഉണ്ടാക്കുന്നുണ്ടായിരുന്നു. ഭക്തരായ സ്ത്രീകള്‍ ചെറിയ ചെമ്പു കലശങ്ങളില്‍ ഗംഗയില്‍ നിന്ന് നേരിട്ട് ശേഖരിച്ച തീര്‍ത്ഥജലം ശിവലിംഗത്തില്‍ അഭിഷേകം ചെയ്യുന്നത് ഇവിടെ കാണാന്‍ കഴിഞ്ഞു. ക്ഷേത്രത്തിന്റെ പാതയോരങ്ങളില്‍ ഗംഗാജലം നിറച്ച കലശങ്ങളും ശിവന് ഏറെ പ്രിയപ്പെട്ട കൂവളമാലയും എരിക്കിന്‍ മാലയുമായി കച്ചവടക്കാര്‍ നിരന്ന് ഇരിപ്പുണ്ട്. തീര്‍ത്ഥാടകരെ വശീകരിച്ച് പൂജാദ്രവ്യങ്ങള്‍ വാങ്ങിപ്പിക്കുവാനുള്ള മത്സരം മറ്റെവിടെയും എന്ന പോലെ ഇവിടെയും ദൃശ്യമാണ്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍ നേരെ പോയത് ഗംഗയുടെ കടവിലേയ്ക്കാണ്. തിരക്കേതുമില്ലാത്ത ഇവിടെ പുരോഹിതന്മാര്‍ പിതൃശ്രാദ്ധം ചില ഭക്തജനങ്ങളെ കൊണ്ട് ചെയ്യിക്കുന്നതായി കണ്ടു. വെളുപ്പും കറുപ്പും കലര്‍ന്ന ഒരിനം നീര്‍പക്ഷികള്‍ ഗംഗയുടെ കടവില്‍ നീന്തി കളിക്കുന്നുണ്ടായിരുന്നു. അവയ്ക്ക് ആഹാരം കൊടുക്കുന്നത് ഒരു അനുഷ്ഠാനം പോലെ നിരവധി ഭക്തര്‍ ചെയ്യുന്നത് കണ്ടു. അവയ്ക്കുള്ള ധാന്യമണികള്‍ കടവില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത് കാണാന്‍ കഴിയും. ഒരുപിടി ധാന്യമണികള്‍ വാരി എറിയുമ്പോള്‍ ഒരായിരം കിളികള്‍ നമുക്കു ചുറ്റും പാറിക്കളിക്കുന്നത് മനോഹരമായ ഒരു കാഴ്ച തന്നെയാണ്. ഭക്തജനങ്ങളുമായി ഏറെ ഇടപഴകുന്ന ഈ കിളികള്‍ ഭയമേതുമില്ലാതെ തീര്‍ത്ഥാടകരുടെ കൈകളില്‍ നിന്നുപോലും ധാന്യമണികള്‍ കൊത്തിത്തിന്നുന്നത് കാണാം. നാടന്‍ കാക്കയെക്കാള്‍ അല്പം വലിപ്പക്കൂടുതലുള്ള ഇവയുടെ കാല്‍വിരലുകള്‍ താറാവിന്റേതുപോലെ ചര്‍മ്മം കൊണ്ട് ബന്ധിതമാണ്. അതുകൊണ്ട് ജലപ്പരപ്പില്‍ നീന്തുവാനും ആകാശത്തിലേക്ക് കുതിച്ചുയരുവാനും അനായാസം ഇവയ്ക്ക് കഴിയുന്നു. സൈബീരിയയില്‍ നിന്നും വിരുന്നിന് എത്തുന്ന ഈ ദേശാടനക്കിളികള്‍ ഞങ്ങളെപോലെ തീര്‍ത്ഥാടകര്‍ തന്നെയാണെന്നാണ് എനിക്ക് തോന്നിയത്. പശുവും പക്ഷിയും പട്ടിയും മനുഷ്യരും എല്ലാം ചേര്‍ന്ന് ഗംഗയുടെ കരയില്‍ രചിക്കുന്ന അത്യപൂര്‍വ്വമായ ജൈവ സാഹോദര്യം കണ്‍നിറയെ കണ്ട് ഞങ്ങള്‍ തിലഭാണ്ഡേശ്വരത്തേക്ക് യാത്ര തിരിച്ചു.