ഇടശ്ശേരിക്കവിതകള്‍
(സമ്പൂര്‍ണ്ണ സമാഹാരം)
4 വാല്യങ്ങള്‍
പ്രൊഫ.കെ.പി. ശങ്കരന്റെ കുറിപ്പുകളോടെ
പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്
പേജ്: 1588 പ്രത്യേക വില: 600 രൂപ
ഇടശ്ശേരിക്കവിതകളുടെ സമ്പൂര്‍ണ്ണസമാഹാരം പ്രൊ. കെ.പി. ശങ്കരന്റെ കുറിപ്പുകളോടെ പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പില്‍ നിന്ന് ഇടശ്ശേരി സ്മാരക സമിതിക്കു ലഭിച്ച ഗ്രാന്റിന്റെ ഒരു ഭാഗം ഉപയോഗിച്ച് വില പരമാവധി കുറച്ചു തയ്യാറാക്കിയ പ്രത്യേക പതിപ്പാണിത്. ആയിരത്തി അറുന്നൂറോളം പേജുകള്‍ വരുന്ന നാലു വാല്യങ്ങളും കൂടി അറനൂറ് രൂപയ്ക്ക് ലഭിക്കുന്നുവെന്നത് കാവ്യാസ്വാദകരായ വായനക്കാരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ്.
ആകെ പത്ത് കവിതാ സമാഹാരങ്ങളാണ് ഇടശ്ശേരിയുടേതായി മുമ്പ് പ്രസിദ്ധീകരിച്ചിരുന്നത്. അവയില്‍ ഉള്‍പ്പെട്ട 266 കവിതകളാണ് ഈ സമ്പൂര്‍ണ്ണ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സമാഹാരങ്ങളില്‍ ഇടശ്ശേരി ഉള്‍പ്പെടുത്താതിരുന്ന 25 കവിതകള്‍ ഈ സമ്പൂര്‍ണ്ണ സമാഹാരത്തി ലും ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇവ പ്രൊ. കെ.പി. ശങ്കരന്റെ കുറിപ്പുകളോടുകൂടി ംംം.ലറമലൈൃശ.ീൃഴ എന്ന ഇടശ്ശേരി വെബ്‌സൈറ്റില്‍ ലഭ്യമാക്കിയത് ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാണ്.
1988ല്‍ പ്രൊ.കെ.ഗോപാലകൃഷ്ണന്‍ സമ്പാദനം ചെയ്ത ഇടശ്ശേരിക്കവിതകളുടെ സമ്പൂര്‍ണ്ണ സമാഹാരം വള്ളത്തോള്‍ വിദ്യാപീഠമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. രചനാ കാലത്തിനനുസരിച്ച് ക്രമപ്പെടുത്തിയ ഈ പതിപ്പിനെഴുതിയ പ്രസ്താവനയില്‍ വള്ളത്തോള്‍ വിദ്യാപീഠത്തിന്റെ ഡയറക്ടറായിരുന്ന ഡോ.എന്‍.വി.കൃഷ്ണവാരിയര്‍ 1929 മുതല്‍ 1974 വരെ വ്യാപിച്ചുകിടന്ന ഇടശ്ശേരിയുടെ കാവ്യജീവിതത്തെ ഇങ്ങനെ അടയാളപ്പെടുത്തുന്നു. ‘ജീവിതത്തിലധികകാലവും താന്‍ കഴിച്ചുകൂട്ടിയ പൊന്നാനിയെന്ന ചെറുനഗരത്തിലിരുന്നുകൊണ്ട് ഇടശ്ശേരി തന്റേതു മാത്രമായ നിലപാടില്‍ നിന്ന് സമകാലിക ജീവിതത്തിലെ യക്ഷപ്രശ്‌നങ്ങളെ ആഴത്തില്‍ നിരീക്ഷിക്കുകയും കരുത്തുറ്റ പരുക്കന്‍ ശൈലിയില്‍ ഈ നിരീക്ഷണങ്ങളെ ശാശ്വതീകരിക്കുകയും ചെയ്തു.’
സമ്പൂര്‍ണ്ണ സമാഹാരത്തിലെ എല്ലാ കവിതകള്‍ക്കും കുറിപ്പുകളെഴുതുക എന്ന ശ്രമകരമായ ജോലി ഏറ്റെടുക്കാന്‍ തയ്യാറായ പ്രൊ.കെ.പി. ശങ്കരന്‍ ഇടശ്ശേരിക്കവിതകളെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാനുള്ള അവസരം കാവ്യാസ്വാദകര്‍ക്ക് നല്‍കിയിരിക്കുന്നു. ഇടശ്ശേരി തന്നെ തന്റെ പല കവിതകള്‍ക്കും പ്രവേശകം നല്‍കിയിരുന്നു. വാല്യങ്ങളുടെ ഒടുവില്‍ ആവശ്യമായ ടിപ്പണി കൂടി നല്‍കിയതോടെ ഈ സമ്പൂര്‍ണ്ണ സമാഹാരം ഒരു പാഠപുസ്തകം തന്നെയായിരിക്കുന്നു.
സ്വാതന്ത്ര്യസമര സേനാനി കൂടിയായിരുന്ന ഇടശ്ശേരി കൈക്കൊണ്ടിരുന്ന രാഷ്ട്രീയ നിലപാടുകളെകുറിച്ച് ഇതില്‍ ഉള്‍പ്പെടുത്തിയ ലഘുജീവചരിത്രത്തില്‍ നിന്ന് വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ‘തികഞ്ഞ ഗാന്ധിയനായിരുന്നു ഇടശ്ശേരി. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയില്‍ ക്കണ്ട രാഷ്ട്രീയാന്തരീക്ഷം ഇടശ്ശേരിയെ നിരാശപ്പെടുത്തി. ഒരു രാഷ്ട്രീയകക്ഷിയോടും യോജിച്ചു പോകാന്‍ അദ്ദേഹത്തിന്റെ മനസ്സാക്ഷി കൂട്ടാക്കിയില്ല.
‘വെളിച്ചം തൂകിടുന്നോളം
പൂജാര്‍ഹം താനൊരാശയം
അതിരുണ്ടഴല്‍ ചാറുമ്പോള്‍
പൊട്ടിയാട്ടുകതാന്‍ വരം!’
എന്നതാണല്ലോ ഇടശ്ശേരിയുടെ തത്വശാസ്ത്രം. (പേജ് 35) ‘കവിത എന്റെ ജീവിതത്തില്‍’ എന്ന ലേഖനത്തില്‍ ഇക്കാര്യം ഇടശ്ശേരി ഒന്നുകൂടി വ്യക്തമാക്കിയതും ഈ ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ‘കോണ്‍ഗ്രസ്സുകാര്‍ക്ക് ഞാന്‍ ചുകന്ന പാര്‍ട്ടിക്കാരനാണ്; ചോപ്പനോ, ഞാന്‍ വെള്ളത്തൊപ്പിക്കാരനും! പക്ഷെ മറന്നുകൂടാ, കവിയുടെ സൈ്വര്യജീവിതത്തിന് ഇതിലേറെ ഉപകരിച്ചിട്ടുള്ള മറ്റൊന്നില്ല! (പേജ് 39)
1953ല്‍ രചിച്ച ‘പൂതപ്പാട്ട്’ എന്ന കവിതയാണ് ഇടശ്ശേരിയുടെ കവിതകളില്‍ ഏറ്റവും ജനപ്രീതി നേടിയത്. വികസനവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ എന്നും സ്ഥാനം പിടിച്ചിട്ടുള്ള കവിതയാണ് ‘കുറ്റിപ്പുറം പാലം’. കവി ക്രാന്തദര്‍ശി കൂടിയാണല്ലോ. കുറ്റിപ്പുറം പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞശേഷം അതിന്റെ മുകളില്‍ കയറി താഴോട്ടു നോക്കിയ കവി കാണുന്നത് ഭാരതപ്പുഴയുടെ കണ്ണീര്‍ച്ചാലുകളാണ്. മലയാളിയുടെ പരിസ്ഥിതി അവബോധം വേണ്ടത്ര വികസിക്കാത്ത അക്കാലത്തുതന്നെ അന്ധമായ വികസനം പരിസ്ഥിതിക്കേല്‍പിക്കുന്ന മുറിവുകളെ ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ ഇടശ്ശേരിക്കു കഴിഞ്ഞു. പുത്തന്‍കലവും അരിവാളും, കറുത്ത ചെട്ടിച്ചികള്‍, അങ്ങേ വീട്ടിലേയ്ക്ക്, കാവിലെ പാട്ട്, കൊച്ചനുജന്‍ തുടങ്ങി നിരവധി കവിതകള്‍ കവിതാസ്‌നേഹികളുടെ മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നവയാണ്. ‘സമയമായീ സമയമായീ തേരിറങ്ങുകംബേ, സകലലോക പാലനൈകസമയമതാലംബേ’ എന്ന ‘കാവിലെ പാട്ടി’ലെ വരികള്‍ കവിയുടെ ദര്‍ശനത്തിന്റെ പ്രതീകമാണ്. ഇടശ്ശേരിക്കവിതകളുടെ സമ്പൂര്‍ണ്ണസമാഹാരം വായനക്കാര്‍ക്ക് ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാക്കാന്‍ മുന്‍കൈ എടുത്ത ഇടശ്ശേരി സ്മാരക സമിതിയും ഈ വാല്യങ്ങളുടെ പ്രസാധനം മികച്ച രീതിയില്‍ നിര്‍വ്വഹിച്ച പൂര്‍ണ്ണാ പബ്ലിക്കേഷന്‍ സും വായനക്കാരുടെ അഭിനന്ദനം അര്‍ഹിക്കുന്നു.