തമിഴ് പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന ആളായിരുന്നു വൈകുണ്ഠസ്വാമികള്‍. അദ്ദേഹത്തിന്റെ പ്രബോധനങ്ങളും കൃതികളുമെല്ലാം തമിഴ് ഭാഷയിലായിരുന്നു. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായതിനാല്‍ മാറുമറക്കല്‍ വിഷയത്തില്‍ സ്വസമുദായത്തിലെ സ്ത്രീകളുടെ അഭിവാഞ്ഛ സ്വാമികള്‍ക്ക് അറിയാമായിരുന്നു. മിഷണറിമാര്‍ ഈ വിഷയം മുതലെടുപ്പ് വിഷയമാക്കുവാന്‍ ആലോചിച്ചപ്പോള്‍ തന്നെ കൗമാരക്കാരനായ സ്വാമി ഈ സമരത്തിന്റെ മുന്‍നിരയിലേക്ക് വന്നിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ പ്രായത്തില്‍ കവിഞ്ഞ ബുദ്ധിയും ദീര്‍ഘദൃഷ്ടിയും തികഞ്ഞ ധിക്കാരിയും പോരാളിയുമായിരുന്നു സ്വാമികളെന്ന് എല്ലാ ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. 1822 മുതല്‍ സ്വാമികള്‍ ഈ സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടെന്നാണ് അയ്യാ വൈകുണ്ഠനാഥന്‍ എന്ന ജീവചരിത്രത്തില്‍ പറയുന്നത്. ഇതാരും ഇന്നോളം നിഷേധിച്ചിട്ടില്ല. അപ്പോള്‍ അദ്ദേഹത്തിന് വയസ്സ് 14 മാത്രം. പിന്നെ 1851 ല്‍ സ്വാമികളുടെ മരണം വരെ ഇദ്ദേഹം ഈ പ്രക്ഷോഭത്തിന്റെ നായകനായിരുന്നു.
തിരുവിതാംകൂറില്‍ നടന്ന മാറുമറക്കല്‍ സമരത്തിന്റെ നേട്ടം കൊയ്യുന്നതില്‍ ബ്രിട്ടീഷ് പാതിരിമാര്‍ മേല്‍കൈ നേടുകയും വൈകുണ്ഠസ്വാമിയുടെ പോരാട്ടങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്തു. വൈകുണ്ഠസ്വാമി സമരത്തില്‍ നേരിട്ട് ഇടപെടുകയും മിഷണറിമാരുടെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി തുറന്നുകാട്ടി വിഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തത് ചരിത്രത്തില്‍ അപ്രധാനമായിട്ടാണ് രേഖപ്പെടുത്തി പോയത്. കാരണം പിന്നീട് വന്ന കാലഘട്ടത്തില്‍ മിഷണറി മതങ്ങള്‍ പിടിമുറുക്കുകയും വോട്ടുബാങ്കാവുകയും ചെയ്തു. അവര്‍ തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ചരിത്രം രചിക്കുകയും അത് പാഠപുസ്തകങ്ങളാക്കുന്നതില്‍ വരെ വിജയിക്കുകയും ചെയ്തു.
തന്റെ നാടാര്‍ സമൂഹം ക്രിസ്തുമതത്തിലേക്ക് ഒലിച്ചുപോയി ഇല്ലാതായിക്കൊണ്ടിരിക്കുന്നത് ഞെട്ടലോടെയാണ് വൈകുണ്ഠസ്വാമി കണ്ടത്. മതവും ആത്മീയതയും പറയാതെ മാറുമറയ്ക്കല്‍ പറഞ്ഞ് നടത്തുന്ന മതപരിവര്‍ത്തനത്തെ തുറന്നു കാട്ടിയ സ്വാമി ഒപ്പം തന്നെ ഒരു പാട് വിഷയങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്നു.
പിന്നോക്ക ജാതികള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന ആഢ്യത്വ ചിഹ്നങ്ങളും മേധാവിത്വങ്ങളും തന്റെ സമൂഹത്തെ കൊണ്ട് അണിയിക്കുവാന്‍ സ്വാമികള്‍ നടത്തിയ ശ്രമം വലിയ വിപ്ലവമായിരുന്നു. കേവലം 14 വയസ്സില്‍ പോലും ഇതിനെല്ലാം ഒരു വെല്ലുവിളിയുടെ സ്വഭാവം നമുക്ക് കാണുവാന്‍ കഴിയും. 14-ാം വയസ്സിലെ സ്വാമികളെപ്പറ്റി അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ എഴുതുന്നു. ഈ അധമത്വം കൊടികുത്തി വാഴുന്ന കാലഘട്ടത്തിലാണ് പതിനാലാം വയസ്സില്‍ 1822 ല്‍ യുവ സന്ന്യാസി രംഗത്ത് വരുന്നത്. അദ്ദേഹം കല്‍പ്പിച്ചു. അവനവന്‍ സമ്പാദിക്കുന്ന ധനം അവനവന്‍ തന്നെ അനുഭവിക്കണം. ജോലി ചെയ്താല്‍ കൂലി ചോദിച്ചു വാങ്ങണം. ഊഴിയം വേല ചെയ്യരുത്. അതിനെതിരായും അദ്ദേഹം ശബ്ദം ഉയര്‍ത്തി. ജോലിക്ക് കൂലി എന്ന മാക്‌സിയന്‍ ആശയം മാര്‍ക്‌സിസത്തിന്റെ പ്രചരണത്തിന് മുന്‍പേ തന്നെ സ്വാമികളിലൂടെ ഇവിടെ പ്രാവര്‍ത്തികമാക്കി. ഭൂമിക്ക് മാത്രമേ കരം കൊടുക്കാവൂ എന്നായിരുന്നു അയ്യാ വൈകുണ്ഠനാഥരുടെ കല്‍പ്പന. ഇപ്രകാരം ജനഹൃദയങ്ങളില്‍ പുത്തന്‍ ഉണര്‍വ് പകര്‍ന്നുകൊടുത്ത് ജനങ്ങളെ ധര്‍മസമരത്തിന് നയിച്ചത് സ്വാമികളാണ്.
മഹാവിഷ്ണുവിന്റെ അവതാരമെന്ന പ്രഖ്യാപനം, തലപ്പാവ് സമരം, പന്തിഭോജനം, സ്ത്രീ സമത്വം, പൂജാകര്‍മങ്ങള്‍ നിഷേധിക്കല്‍, കണ്ണാടി ക്ഷേത്രം തുടങ്ങി അന്നേ വരെ ലോകം കേട്ടിട്ടില്ലാത്ത നിരവധി പ്രഖ്യാപനങ്ങള്‍ സ്വാമികള്‍ നടത്തി. ഈ ശ്രമങ്ങളെല്ലാം മിഷണറിമാരെ മാത്രമല്ല തിരുവിതാംകൂര്‍ രാജകുടുംബത്തെയും സ്വാമിയുടെ ശത്രുക്കളാക്കി. മിഷണറിമാര്‍ സ്വര്‍ഗരാജ്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ സ്വാമികള്‍ ധര്‍മ യുഗത്തിന്റെ സ്ഥാപനം തന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചു. സ്വന്തമായി രാജ്യമോ സൈന്യമോ സമ്പത്തോ തുടങ്ങി ഭൗതികമായി ഒന്നും ഇല്ലാത്ത ഒരാള്‍ സ്വന്തം രാജ്യത്തെ ഭരണാധികാരത്തോടും വൈദ്ദേശികഭരണാധികാരത്തോടും ഒരേസമയം പത്ത് നാല്‍പ്പത് കൊല്ലം പോരാട്ടം നടത്തിയെന്നത് ചരിത്രത്തിലെ അപൂര്‍വതയാണ്. സ്വാമികള്‍ക്ക് ആകെ ഉണ്ടായിരുന്നത് തന്നെ വിശ്വസിക്കുന്ന ദുര്‍ബലരായ ഒരു ജനസമൂഹത്തെ മാത്രമാണ്.
തന്റെ ശരീരത്തിലേറ്റ വിഷബാധയ്ക്ക് പരിഹാരമായി 21-ാം വയസ്സില്‍ തിരുച്ചന്തൂര്‍ ക്ഷേത്രത്തില്‍ പോവുകയും ദര്‍ശനത്തിന് മുമ്പ് കടലില്‍ കുളിക്കുവാന്‍ പോയി 3 ദിവസം കടലില്‍ കാണാതായ വൈകുണ്ഠസ്വാമിയെപറ്റി നമ്മള്‍ പറഞ്ഞുവല്ലോ. 3 ദിവസം കടലില്‍ അപ്രത്യക്ഷനായി 4-ാം ദിവസം സൂര്യതേജസ്സിനെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ് വന്ന് താന്‍ മഹാവിഷ്ണുവിന്റെ അവതാരമാണെന്ന പ്രഖ്യാപനവും മുത്തുക്കുട്ടി എന്ന തന്റെ പേര് മാറ്റി വൈകുണ്ഠനാഥന്‍ (മഹാവിഷ്ണു) എന്ന പേരു സ്വീകരിച്ചതും തിരുവിതാംകൂറിലെ മേല്‍ജാതിക്കാരെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ 4 വര്‍ഷം ബ്രാഹ്മണന്മാര്‍ മാത്രം ചെയ്യാറുള്ള തപസ്സും അനുഷ്ഠിച്ചു. മാറുമറയ്ക്കല്‍ പ്രശ്‌നത്തില്‍ നായര്‍ അടക്കമുള്ള മേല്‍ജാതിക്കാര്‍ക്ക് എതിര് നിന്നു.
മതപരിവര്‍ത്തനം പോലെയുള്ളവയുടെ അടിസ്ഥാന പ്രശ്‌നം അറിവില്ലായ്മയും സ്വഭിമാനക്കുറവും ആത്മവിശ്വാസക്കുറവുമാണെന്ന് സ്വാമി മനസ്സിലാക്കി. സ്വാഭിമാനികളായ ഒരു ജനതക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്ക് സ്വാമികള്‍ രൂപം കൊടുത്തു. ഇത് അദ്വൈത ദര്‍ശനങ്ങളില്‍ ഊന്നിയതും അതേസമയം മിഷണറിമാരുടെ പദ്ധതികള്‍ക്ക് ബദലുമായിരുന്നു. ഇതില്‍ പലതും ലോകത്തിലേക്ക് തന്നെ ആദ്യമായിട്ടായിരുന്നു. അതിലൊന്നായിരുന്നു തലപ്പാവ് വിപ്ലവം.
അക്കാലത്ത് പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് തുണികൊണ്ട് തലയില്‍ കെട്ട് കെട്ടാനുള്ള അവകാശം ഇല്ലായിരുന്നു. പൊതുവില്‍ ഈ തലയില്‍ കെട്ട് നായര്‍ സമുദായക്കാരുടെ അലങ്കാര കെട്ടായിരുന്നു. നികുതി പിരിക്കാനും കൊട്ടാരം കല്‍പ്പനകള്‍ നടപ്പിലാക്കാനുമൊക്കെ വരുന്നവര്‍ അധികാരത്തിന്റെ ഭാഗമായും ഈ കെട്ട് കെട്ടിയിരുന്നു. പിന്നാക്ക ജാതിക്കാര്‍ തലയില്‍ച്ചുമട് എടുക്കുമ്പോള്‍ പുല്ല്, വൈക്കോല്‍, ഇലക്കെട്ട് തുടങ്ങിയ വസ്തുക്കള്‍ കൊണ്ടാണ് തല ചുമട് ഉണ്ടാക്കിയിരുന്നത്. തുണി നിഷിദ്ധമായിരുന്നു. തന്റെ സമുദായത്തിന്റെ മുമ്പില്‍ മാടമ്പിക്കെട്ട് കെട്ടി വന്ന് അധികാരം പറയുന്ന മേല്‍ജാതിക്കാരോട് സ്വാമികള്‍ക്ക് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു.
വൈകുണ്ഠസ്വാമിയെ സംബന്ധിച്ചേടത്തോളം എല്ലാം ബദലുകളായിരുന്നു. സവര്‍ണര്‍ പ്രത്യേകിച്ച് നായന്മാര്‍ അധികാരക്കെട്ടായി കൊണ്ടു നടന്ന തലയില്‍ കെട്ടിനെ സ്വാമി ആത്മീയ കെട്ടാക്കി മാറ്റി. ഇതിനെ ഒരു ആചാര പദ്ധതിയുടെ ഭാഗമാക്കി അതുവരെയുള്ള എല്ലാ സ്വദേശ-വിദേശ മത സമ്പ്രദായങ്ങളെയും വെല്ലുവിളിച്ചു.
സ്വാമിയുടെ ബദലുകള്‍ എല്ലാം പിന്നാക്കക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയായിരുന്നു. ഈശ്വരഭക്തി ഉണ്ടായിട്ടും ജാതിയുടെ പേരില്‍ ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട ആളുകള്‍ ധാരാളം ഉണ്ടായിരുന്നു. ബ്രാഹ്മണമേധാവിതമില്ലാത്ത ഒരു ഹൈന്ദവ ആത്മീയ കേന്ദ്രമായിരുന്നു സ്വാമിയുടെ ലക്ഷ്യം.
പ്രതിഷ്ഠകള്‍ ഉള്ള ആരാധനാലയങ്ങളുടെ സ്ഥാനത്ത് സ്വയംപ്രതിഷ്ഠിക്കുന്ന, വിഗ്രഹങ്ങള്‍ ഇല്ലാത്ത ആരാധനാലയങ്ങള്‍ സ്വാമി വിഭാവനം ചെയ്തു. ഇതിന് പതികള്‍ എന്ന് പേരിട്ടു. വിഗ്രഹങ്ങളുടെ സ്ഥാനത്ത് കണ്ണാടി പ്രതിഷ്ഠിച്ചു. ഓരോ ഭക്തനും തലയില്‍ കെട്ടുകെട്ടി തലയുയര്‍ത്തിപ്പിടിച്ച് കണ്ണാടിക്ക് മുമ്പില്‍ നിന്ന് കൈകൂപ്പി തൊഴണം. ഇങ്ങനെ തൊഴുന്നത് സ്വന്തം പ്രതിബിംബത്തെ തന്നെയാണ് മൂന്ന് കാര്യങ്ങള്‍ ഇതിലൂടെ സംഭവിച്ചു. തലയില്‍ കെട്ടിലൂടെ കീഴ്ജാതിക്കാരുടെ അഭിമാനബോധത്തെ ഉയര്‍ത്തി. കണ്ണാടി പ്രതിഷ്ഠയിലൂടെ അത് വരെയുണ്ടായിരുന്ന എല്ലാ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളെയും അട്ടിമറിച്ചു. സവര്‍ണര്‍ പ്രത്യേകിച്ച് നായന്മാര്‍ അധികാരം കാണിക്കുവാന്‍ വെറുതെ കെട്ടിയിരുന്ന ഈ കെട്ടിനെ നാടാര്‍ സമുദായത്തിന്റെ ആചാരക്കെട്ടാക്കി സ്വന്തമാക്കി. തത്വമസി എന്ന സാമവേദ തത്വം ഈ കണ്ണാടി പ്രതിഷ്ഠയിലൂടെ സ്വാമി പ്രഖ്യാപിച്ചു. പതികളിലൊന്നും പൗരോഹിത്യമോ പൂജാദികര്‍മങ്ങളോ ഇല്ല.
ബ്രാഹ്മണ കേന്ദ്രീകൃതമായ എല്ലാ പൂജാവിധികളെയും ആചാരങ്ങളെയും വൈകുണ്ഠ സ്വാമികള്‍ എതിര്‍ത്തുകൊണ്ട് പുതിയൊരു ആരാധന ക്രമം പ്രഖ്യാപിച്ചു. പൂജയും പൂജാദികര്‍മങ്ങളും, മന്ത്രജപം, ക്ഷേത്രം വലം വെയ്ക്കുക, അര്‍ച്ചന, ആറാട്ട്, നീരാട്ട്, ദീപാരാധന, ശാന്തിപൂജ, കാഹളധ്വനി, കൈവിളക്ക്, കാവടി, കാണിക്ക, തെരുവു ചുറ്റുക, ഗോപുരം ചുറ്ററുക, ഉത്സവം നടത്തുക, കൊടിമര മുഹൂര്‍ത്തം, ഗുരുമുഹൂര്‍ത്തം; കുരവ, ആട്ടം, ഉല്ലാസത്തിന് വേണ്ടിയുള്ള ആരവം, ആയുധം, അമ്പ്, അലങ്കാരം, മഞ്ഞള്‍ നീരില്‍ കുളിപ്പിക്കല്‍, ഇവയെയെല്ലാം അനാചാരങ്ങളായി പ്രഖ്യാപിച്ചു. ഇവയക്ക് വേണ്ടി മുടക്കുന്ന ധനം വൃഥാവിലാകും. സ്വാമി പ്രഖ്യാപിച്ചു. സ്വാമി സ്ഥാപിച്ച പതികളിലൊന്നും പൗരോഹിത്യ മേധാവിത്വം ഇല്ലെന്ന് മാത്രമല്ല പൂജാദികര്‍മങ്ങളുമില്ല. കൂടാതെ മൃഗബലിയേയും സ്വാമി എതിര്‍ത്തു. ജാതി വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നിച്ചിരുത്തി ഭക്ഷണം കൊടുക്കുന്ന സമപന്തിഭോജനത്തിന് തുടക്കം കുറിച്ചു. ഉമ്പാചോറ് (ദിവ്യതമുള്ള) എന്നറിയപ്പെടുന്ന ഈ ഭക്ഷണ രീതി ഇന്നും തുടരുന്നു.
അയ്യാ വൈകുണ്ഠനാഥന് ധാരാളം അനുയായികളും ഭക്തന്മാരുമുണ്ടായിരുന്നു. അവര്‍ സ്വാമികളുടെ ചിത്രത്തെ ആരാധിക്കുവാനും പൂജിക്കുവാനും തുടങ്ങി. ഇത് അയ്യന്റ ദര്‍ശനങ്ങള്‍ക്ക് എതിരായിരുന്നു. തന്റെ ചിത്രം വരക്കുവാനോ പൂജിക്കുവാനോ പാടില്ലെന്ന് ഇദ്ദേഹം വിലക്കി.
ആത്മീയ രംഗത്ത് നടത്തിയ ഈ ഉഴുതുമറിക്കല്‍ സാമൂഹ്യ രംഗത്തും നടത്തി. രാജ്യത്ത് നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെ സമരം നയിച്ചു. അന്നത്തെ തിരുവിതാംകൂര്‍ രാജാവായ സ്വാതിതിരുനാളിനെ അനന്തപുരി നീചന്‍ എന്ന് വിളിച്ചുകൊണ്ട് രാജ്യത്തെ നടുക്കി. നാട് കുട്ടിച്ചോറാക്കുവാന്‍ വന്ന ബ്രിട്ടീഷുകാരെ വെള്ള നീചന്‍ എന്ന് വിളിച്ചു. ഇതിന്റെ ഫലമായി സ്വാമി ജയിലില്‍ അടക്കപ്പെട്ടു.
വൈകുണ്ഠസ്വാമിയെപ്പറ്റി ഒരു ചെറിയ പരാമര്‍ശം മാത്രമാണ് ഇവിടെ നടത്തുന്നത്. മതപരിവര്‍ത്തന ലോബിക്ക് അദ്ദേഹം എത്ര മാത്രം അസ്വീകര്യനായിരുന്നുവെന്ന് അറിയുവാന്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ അവരുടെ ആസ്ഥാനമായ ലണ്ടനിലേക്ക് അയച്ച വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ കണ്ടാല്‍ മതി. 1851 ജൂണ്‍ 3ന് സമാധിയായ വൈകുണ്ഠസ്വാമികളെപ്പറ്റി 1863 ലെ ലണ്ടന്‍ മിഷന്‍ സൊസൈറ്റി (എല്‍.എം.എസ്) ജെയിംസ് ടൗണ്‍ മിഷന്‍ ഡിസ്ട്രിക്ട് വാര്‍ഷിക റിപ്പോര്‍ട്ടിലെ ഒരു ഭാഗം. മതപരിവര്‍ത്തനം ഉദ്ദേശിച്ച രീതിയില്‍ നടക്കാത്തതിനെക്കുറിച്ച് റിപ്പോര്‍ട്ടിലൂടെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
”വാസ്തവത്തില്‍ നമുക്കാര്‍ക്കും ഉറങ്ങാനുള്ള സമയമല്ലിത്. എന്തെന്നാല്‍, ശത്രുക്കള്‍ ദൈവത്തിന്റെ ആള്‍ക്കാരായി, ദാസന്മാരായി ആത്മനശീകരണ പ്രക്രിയയില്‍ ആസക്തരായിരിക്കുന്നു. ഈ വിഡ്ഢിത്തം എത്ര വലുതായാലും അതിന് സുവിശേഷത്തെക്കാള്‍ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു. പഴയ ബ്രാഹ്മണ പൗരോഹിത്യവും സാത്താന്‍ സേവയും അധഃപതിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ക്രിസ്തുമത പ്രചരണങ്ങളോട് ബാഹ്യ സാമ്യമുള്ള ചില ഇസങ്ങള്‍ വളരുകയും വ്യാപിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ വളരെ മുമ്പല്ലാതെ ജീവിച്ചിരുന്ന മുത്തുക്കുട്ടി എന്ന സാത്താനെ ആരാധിക്കുന്നത് കര്‍മ്മ ദിവസങ്ങളില്‍ തന്നെ നടക്കുന്നു. ആരാധനയും നടത്തപ്പെടുന്നു. നമ്മുടെ ഗ്രാമീണ പള്ളികളെപ്പോലുള്ള കെട്ടിടത്തില്‍ അയാളുടെ അനുയായികള്‍ കൂടി വരുന്നു. ഇവര്‍ നൃത്തം വെയ്ക്കുകയും പ്രാര്‍ത്ഥനയുടെ സിംഹഭാഗവും വലിയ ശബ്ദമുണ്ടാക്കി അജ്ഞരായ ആത്മാക്കളുടെ വി ഡ്ഢിത്തത്തിന് പറ്റിയ രീതിയില്‍ കേണപേക്ഷിക്കുകയും ചെയ്കയാല്‍ അവര്‍ സുവിശേഷ വചനങ്ങള്‍ അനുസരിക്കുന്നതില്‍ നിന്നും വ്യതിചലിച്ചുകൊണ്ടിരിക്കുന്നു.”
1864 ലെ ലണ്ടന്‍ മിഷന്‍ സൊസൈറ്റിയുടെ ശാന്തപുരം മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിങ്ങിലെ ഒരു ഭാഗം ഇങ്ങനെയാണ്: ‘ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മുത്തുക്കുട്ടി എന്ന് പേരുള്ള ഒരു പന കയറി മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളം പേരെ കബളിപ്പിച്ചു വന്നു. അയാളുടെ അനുയായികള്‍ അനേകം സ്ഥലങ്ങളില്‍ പഗോഡകള്‍ സ്ഥാപിച്ചു. അവര്‍ അയാളെ വിഷ്ണുവിന്റെ അവതാരമായി കാണുന്നു. മുത്തുക്കുട്ടിയെ ആരാധിക്കുന്നത് ഈശ്വരനെ ആരാധിക്കുന്നതിന് തുല്യമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഈ പ്രദേശങ്ങളില്‍ സുവിശേഷം പ്രചരിപ്പിക്കുന്നതിന് ഏര്‍പ്പെടുന്ന പ്രധാന തടസ്സങ്ങളില്‍ ഒന്നാണ് ഈ വ്യാജന്‍.’
വൈകുണ്ഠസ്വാമികളുടെ ദേഹവിയോഗത്തിന് ശേഷം കുറെ കാലവും അദ്ദേഹത്തിന്റെ സ്വാധീനം സമൂഹത്തില്‍ ഉണ്ടായിരുന്നുവെന്ന് ഈ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു.
അയ്യാ വൈകുണ്ഠസ്വാമികളുടെ ദേഹവിയോഗം കഴിഞ്ഞ് 8 വര്‍ഷത്തിന് ശേഷം 1859 ലാണ് മാറുമറക്കല്‍ പ്രഖ്യാപനം വരുന്നത്. ആ റിപ്പോര്‍ട്ട് ഇപ്രകാരമായിരുന്നു: ക്രിസ്തുമതത്തില്‍ ചേര്‍ന്നിരിക്കുന്ന ചന്നാട്ടികളെപ്പോലെ എല്ലാ മതത്തിലുമുള്ള ചന്നാട്ടികളും കട്ടി ശീലകൊണ്ട് ഉടുത്തു കെട്ടിക്കൊള്ളുകയോ മേല്‍ജാതിയിലുള്ള സ്ത്രീകളെപ്പോലെയല്ലാതെ മറ്റ് ഏത് വിധത്തിലെങ്കിലും മാറുമറച്ചു കൊള്ളുകയോ ചെയ്യുന്നതിന് വിരോധം ഇല്ലായ്കകൊണ്ട് ഈ വിവരം സകലമാന പേരും അറിഞ്ഞു നടന്നുകൊള്ളുകയും വേണം.
മാറുമറക്കല്‍ സമരവും വിജയവും ക്രിസ്ത്യന്‍ മിഷണറിമാരുടെ വിപ്ലവം എന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇന്ന് പലരും ധരിക്കുന്നത് പോലെ നഗ്‌നത മറയ്ക്കല്‍ എന്ന വികാരം അന്ന് ഈ വിഷയത്തിനുണ്ടായിരുന്നില്ല. പുരുഷന്മാര്‍ ഷര്‍ട്ട് ഇടാതെ നടക്കുന്ന പോലെയുള്ളൊരു സംഭവം മാത്രമായിരുന്നു സ്ത്രീകളുടെ മാറുമറയ്ക്കല്‍ വിഷയം. മേല്‍വസ്ത്രം ധരിക്കുന്ന തമിഴ് നാട്ടിലെ നാടാര്‍ സ്ത്രീകളുമായി തിരുവിതാംകൂറിലെ നാടാര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന രക്തബന്ധത്തിലധിഷ്ഠിതമായ സഹവാസമാണ് മാറുമാക്കല്‍ ബോധം ഇവരില്‍ ഉണ്ടാക്കിയത്. ഇത് നാണം മറയ്ക്കലിന്റെയല്ല മറിച്ച് സാമൂഹ്യ അന്തസ്സിന്റെ വിഷയമായിരുന്നു. മിഷണറിമാര്‍ ഇതിനെ മുതലെടുപ്പിന് പറ്റിയ വിഷയമെന്ന നിലയില്‍ ആളിക്കത്തിച്ചു. ചരിത്രത്തെ അവരുടെതാക്കി മിടുക്കു കാണിച്ചു.
(തുടരും)