ആദ്യകാലങ്ങളില്‍ പാടിപ്പുകഴ്ത്തി കൊട്ടിഘോഷിച്ചു നടന്ന പല കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും തകര്‍ന്നടിഞ്ഞതോടെ ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മാതൃകാ രാജ്യം ചൈനയും നേതൃത്വം ചൈനീസ് ഭരണകൂടവുമായി. എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ചൈനയുടെ മഹത്വവും പുരോഗതിയും വര്‍ണ്ണിക്കാനും വിവരിക്കാനും ചൈനീസ് ഭരണകൂടത്തിന്റെ നിലപാടുകളെ പിന്തുണയ്ക്കാനും ഇടതുപാര്‍ട്ടികളിലെ നേതാക്കള്‍ മത്സരിക്കുകയാണ്. കേരളത്തിലെ ഡി.വൈ.എഫ്.ഐയുടെ യുവനേതാവും സര്‍ക്കാറിന്റെ യുവജന കമ്മീഷന്‍ അധ്യക്ഷയുമായ ചിന്ത ജെറോം ചൈനീസ് പ്രേമം മൂത്ത് ചങ്കിലെ ചൈന എന്ന ഒരു പുസ്തകം തന്നെ എഴുതി മുഖ്യമന്ത്രിയെകൊണ്ട് പ്രകാശനം ചെയ്യിച്ചത് ഈയിടെയാണ്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനങ്ങളില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പ്രാധാന്യത്തോടെ പരാമര്‍ശിച്ച ഒരു കാര്യം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട ഒരു പ്രമേയത്തെ സംബന്ധിച്ചാണ് .’അമേരിക്ക ജപ്പാന്‍ ഇന്ത്യ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന ഒരു അച്ചുതണ്ട് ശക്തി ചൈനയെ വളഞ്ഞിട്ടക്രമിക്കാന്‍ തയ്യാറെടുക്കുന്നു, അതിനെ പ്രതിരോധിക്കാന്‍ ചൈനക്കവകാശമുണ്ട് ‘ എന്നാണത്രേ ആ പ്രമേയം പറയുന്നത്. ഭാരതത്തെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചു കൊണ്ടുള്ള ഈ പ്രമേയത്തെ പിണറായിയും കൊടിയേരിയും പിന്തുണച്ചുകൊണ്ടാണ് പാര്‍ട്ടി സമ്മേളനങ്ങളിലത്രയും സംസാരിച്ചത്. പിറന്ന നാടിനെ ശത്രുവായി പ്രഖ്യാപിച്ചവരെ ഈ മണ്ണില്‍ ചവിട്ടി നിന്നുകൊണ്ട് പിന്തുണച്ചതിനെ സമ്മേളന വേദികള്‍ കരഘോഷത്തോടെ അംഗീകരിക്കുകയാണുണ്ടായത്.
ഇടതു പാര്‍ട്ടികളുടെ ചൈന പ്രേമത്തേക്കാളുപരി ചൈനീസ് ഭരണകൂടത്തിന് ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയ രൂപീകരണത്തില്‍ കൃത്യമായി സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ടെന്നു തെളിയിക്കുന്ന ചില വസ്തുതകള്‍ നമുക്ക് മുന്നിലുണ്ട് . അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ച നടപടിയാണ് .ആണവക്കരാറിന്‍ മേലുള്ള അഭിപ്രായഭിന്നതയെക്കാള്‍ അമേരിക്കയുമായുള്ള ഭാരതത്തിന്റെ അടുപ്പും ചൈനയുടെ താല്പര്യങ്ങള്‍ക്ക് എതിരാണ് എന്നതാണ് ആ നടപടിയിലേക്ക് പാര്‍ട്ടിയെ നയിച്ചതെന്ന് അന്നത്തെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിന്റെ പിന്നീടുള്ള പ്രസ്താവനയില്‍ നിന്ന് വ്യക്തമായതാണ്. യു.പി.എ ഭരണകാലത്ത് തന്നെ ആന്ധ്രയിലെ ഗോദാവരി നദിയില്‍ ഒരു പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനു ചൈനീസ് കമ്പനി നേടിയ ഒരു കരാറുമായി ബന്ധപ്പെട്ട് നടന്ന ഒരു തര്‍ക്കവും ഇടതുപാര്‍ട്ടികളിലെ ചൈനീസ് താല്‍പര്യവും സ്വാധീനവും വ്യക്തമാക്കുന്നതായിരുന്നു .പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലിക്ക് ചൈനയില്‍ നിന്നും ആയിരം എന്‍ഞ്ചിനീയര്‍മാരെ കൊണ്ടുവരാന്‍ പ്രസ്തുത കമ്പനി തീരുമാനിച്ചപ്പോള്‍ രാഷ്ട്രസുരക്ഷയെ മുന്‍നിര്‍ത്തി രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ ഏജന്‍സികളും അതിനെ എതിര്‍ത്തു. ആ സമയത്ത് സര്‍ക്കാറിനെ പിന്തുണച്ചിരുന്ന ഇടതുപാര്‍ട്ടികള്‍ സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കികൊണ്ട് ചൈനീസ് കമ്പനിക്ക് വേണ്ടി വാദിക്കുകയാണുണ്ടായത്. ആയിരം ചൈനീസ് എന്‍ഞ്ചിനീയര്‍മാരെ ഭാരതത്തില്‍ കൊണ്ടുവരാന്‍ അനുവദിക്കുന്നത് രാഷ്ട്ര സുരക്ഷയ്ക്ക് വെല്ലുവിളിയാകുമെന്നു ധരിപ്പിക്കാന്‍ ശ്രമിച്ച റോയുടെയും ഇന്‍ന്റലിജന്‍സ് വിഭാഗത്തിന്റെയും ഉന്നത ഉദ്യോഗസ്ഥന്മാരോട് സി.പി.എം സി.പി.ഐ നേതാക്കള്‍ പറഞ്ഞത് ഞങ്ങളുടെ താല്പര്യം ചൈനയുടെ താല്പര്യമാണെന്നാണ്. ഈ വിധേയത്വങ്ങള്‍ക്കെല്ലാം എല്ലാകാലത്തും ചൈനീസ് എംബസി മുഖേന ഡല്‍ഹിയിലെ എ.കെ. ജി ഭവനില്‍ പണവും പാരിതോഷികങ്ങളും എത്താറുണ്ടെന്നുള്ളത് പരസ്യമായ ഒരു രഹസ്യമാണ്.
പിറന്ന നാടിനേക്കാള്‍ പ്രിയം ചൈനയോടാണെന്ന് കഴിഞ്ഞകാല ചെയ്തികള്‍ കൊണ്ട് ഭാരതത്തിലെ ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ആ നിലപാടുകള്‍ക്കൊട്ടും മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ജമ്മു കാശ്മീരിലെ ഗല്‍വാനില്‍ ചൈന നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ സ്വീകരിച്ച നിലപാടുകള്‍. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ധാരണകളെ ഒരു മുന്നറിയിപ്പുമില്ലാതെ ലംഘിച്ച് അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്തി ഭാരത സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയ ചൈനീസ് നടപടിക്കെതിരെ ഭാരത സര്‍ക്കാര്‍ സ്വീകരിച്ച സൈനികവും സാമ്പത്തികവും നയതന്ത്രപരവുമായ നടപടികളില്‍ പതറി പരാജയപ്പെട്ട് ലോകത്തിനു മുന്നില്‍ നാണംകെട്ട് ചൈനയ്ക്ക് പിന്‍വാങ്ങേണ്ടി വന്നപ്പോള്‍ കണ്ണുനീര്‍ പൊഴിച്ചതു ഭാരതത്തിലെ ഇടതുപാര്‍ട്ടികളാണ്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി മുഴുവന്‍ ഭാരതീയരും ചൈനീസ് നടപടിയെ ഒന്നിച്ചെതിര്‍ത്തപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ചൈനയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചതു. പക്ഷേ അതു പരസ്യമായി പ്രകടിപ്പിക്കാന്‍ പഴയതുപോലെ ഇന്നത്തെ ഭാരതത്തില്‍ അവര്‍ക്ക് ധൈര്യംവന്നില്ലെന്ന് മാത്രം. ചൈനയുടെ ഏകപക്ഷീയമായ കടന്നുകയറ്റത്തെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമായി മാത്രം വിലയിരുത്തുകയാണ് ഇടതുപാര്‍ട്ടികള്‍ ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചൈനയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ സംസാരിച്ചപ്പോള്‍ ഇടതുപാര്‍ട്ടികള്‍ ചൈനയെ തള്ളിപ്പറയാന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. എന്തിനും ഏതിനും അറിയുന്നതും അറിയാത്തതുമായ എല്ലാ വിഷയങ്ങളിലും ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്നു വാദപ്രതിവാദം നടത്തുന്ന ഇടതു നേതാക്കളെല്ലാം ഈ വിഷയത്തിലുള്ള നിലപാട് പരസ്യമായി പറയാന്‍ മടിച്ച് മാളത്തിലൊളിക്കുകയാണുണ്ടായത്. സ്വീകരിച്ച പണത്തിനും പാരിതോഷികങ്ങള്‍ക്കും നന്ദിയും കടപ്പാടുമുള്ളവരായി ചൈനീസ് ഭരണകൂടം ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ വിലയിരുത്തുമെന്നതില്‍ സംശയമില്ല.
ഭാരതത്തിന്റെ പരമാധികാരത്തിന് എക്കാലവും ഭീഷണിയുയര്‍ത്തുന്ന ചൈനയോടും മാത്രമല്ല പിറവിയെടുത്ത കാലം മുതല്‍ ഈ രാഷ്ട്രത്തെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്ന പാകിസ്ഥാനോടും അവരുടെ പിന്തുണയോടെ ഭാരതഭൂമിയില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് കാലങ്ങളായി ശ്രമിക്കുന്ന ഇസ്ലാമിക തീവ്രവാദികളോടും ഇടതുപാര്‍ട്ടികള്‍ സൗഹൃദവും ചങ്ങാത്തവും പുലര്‍ത്തുന്നുണ്ട്. മിന്നലാക്രമണ വേളയില്‍ പിടിയില്‍ അകപ്പെട്ടുപോയ അഭിനന്ദന്‍ വര്‍ദ്ധമാനെന്ന സൈനികനെ നയതന്ത്ര നീക്കത്തിന്റെ ചടുലത കൊണ്ടും മൂര്‍ച്ചകൊണ്ടും ഭാരതം തിരിച്ചെത്തിച്ചപ്പോള്‍ അതിനെ ഭാരതത്തിന്റെ വിജയമായി കാണുന്നതിനുപകരം പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിശാല മനസ്സിന്റെ അടയാളമായി അവതരിപ്പിക്കാനാണ് ഇടതുപാര്‍ട്ടികളടക്കം ശ്രമിച്ചത്. അത് ഉറ്റ ചങ്ങാതിമാരെ സൂകിപ്പിക്കുന്നതിനു കൂടിയായിരുന്നു. സ്വയം ഭരണത്തിനായി കാശ്മീരില്‍ കലാപം നടത്തുന്ന വിഘടനവാദി നേതാക്കളുമായി സീതാറാം യെച്ചൂരി ,ഡി.രാജ എന്നീ ഇടതു നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നത് രഹസ്യമല്ല .പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതിയാവുകയും തൂക്കിലേറ്റപെടുകയും ചെയ്ത അഫ്‌സല്‍ ഗുരു എന്ന കൊടും ഭീകരന്റെ ചരമദിനം ആചരിക്കുന്നതിനും പൗരത്വ ഭേദഗതി നിയമത്തിന് ദുര്‍വ്യാഖ്യാനം ചമച്ച് രാജ്യത്ത് കലാപത്തിന് ആഹ്വാനം ചെയ്ത തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്നതിനും ഇടതുപാര്‍ട്ടികള്‍ പരമാവധി ശ്രമിച്ചത് ഇസ്ലാമിക തീവ്രവാദത്തോടുള്ള അവരുടെ ചങ്ങാത്തത്തിന്റെ തെളിവാണ്
ഈ കാര്യങ്ങളില്‍ നിന്നെല്ലാം വ്യക്തമാകുന്നത് ഭാരതത്തിലെ ഇടതുപാര്‍ട്ടികളുടെ നയങ്ങളും നിലപാടുകളും പ്രവര്‍ത്തകരുടെ മനോഭാവവും ദേശീയ താല്പര്യങ്ങളെ ആഗ്രഹിക്കുന്നതോ അംഗീകരിക്കുന്നതോ അല്ലെന്നും അതേസമയം ദേശവിരുദ്ധ ശക്തികളുടെ താല്‍പര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നുമാണ്.വിചിത്രമായ ഈ മാനസികാവസ്ഥയുടെയും നിലപാടുകളുടെയും ഉറവിടമന്വേഷിച്ചാല്‍ അത് ആ പാര്‍ട്ടിയുടെ ജനിതകഘടനയിലെ പ്രത്യേകത കൊണ്ടാണെന്ന് കണ്ടെത്താന്‍ കഴിയും.അത് കൃത്യമായി മനസ്സിലാക്കാന്‍ ജനിതക ഘടനയെ വിശദമായി വിശകലനം ചെയ്യേണ്ടതുണ്ട് കമ്മ്യൂണിസ്റ്റുകാര്‍ കരുതുന്നത് അവരുടെ ആചാര്യന്മാരും രാഷ്ട്രനേതാക്കളും രൂപകല്‍പ്പന ചെയ്ത ഒരു സാര്‍വ്വദേശീയ നയത്തിന്റെയും നിലപാടിന്റെയും അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും ലോകത്താകമാനമുള്ള അതിന്റെ നിരവധി ഘടകങ്ങളില്‍ ഒന്നു മാത്രമാണ് ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നുമാണ് .അതുകൊണ്ടുതന്നെ അവര്‍ക്ക് സാര്‍വ്വദേശീയ നിലപാടും മാത്രമേയുള്ളൂ. ദേശീയത എന്നത് അവരെ സംബന്ധിച്ച് സങ്കുചിതമായ ഒരു വികാരവും വിചാരവുമാണ്. സാര്‍വ്വദേശീയ നയങ്ങളും നിലപാടുകളും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ താല്പര്യത്തെ മുന്‍നിര്‍ത്തി രൂപപ്പെടുത്തിയതായതുകൊണ്ട് അത് പലപ്പോഴും ദേശീയതക്കെതിരായിരിക്കും. മാത്രവുമല്ല കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ മാറുന്നതിനനുസരിച്ച് സാര്‍വദേശീയ നിലപാടില്‍ മാറ്റം വരുകയും സ്വാഭാവികമായി ആ മാറ്റങ്ങ ളുടെ പ്രതിഫലനം ഭാരതത്തിലെ ഇടതുപാര്‍ട്ടികളുടെ നിലപാടിലും വരികയും ചെയ്യും. നിലപാട് എത്ര എങ്ങോട്ടു മാറിയാലും ഒരിക്കലും അത് ഭാരതത്തിന് അനുകൂലമായിരിക്കില്ലെന്ന കാര്യം ഉറപ്പാണ്. ചുരുക്കിപ്പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് രൂപ പ്പെടുത്തിയ സാര്‍വ്വദേശീയ നിലപാടിന് പൂര്‍ണ്ണമായി വിധേയപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാരെന്നത് തെളിയിക്കുന്നതായിരുന്നു സ്വാതന്ത്ര്യസമരവും ചൈനീസ് അക്രമണവുമടക്കം രാഷ്ട്രം വെല്ലുവിളി നേരിട്ട സമയത്തെല്ലാം അവര്‍ സ്വീകരിച്ച നിലപാടുകള്‍
ബ്രിട്ടീഷ് സാമ്രാജ്യം തുലയട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1942 വരെ നടത്തിയ സമരങ്ങളും പ്രതിഷേധങ്ങളും വിപ്ലവ പ്രവര്‍ത്തനങ്ങളുമെല്ലാം യഥാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടിയായിരുന്നില്ല മറിച്ച് സോവിയറ്റ് യൂണിയനും അതിന്റെ അധിപന്‍ ജോസഫ് സ്റ്റാലിനും വേണ്ടിയായിരുന്നു. ലോകത്തെ ശാക്തികരാജ്യങ്ങള്‍ ഇരു ചേരികളിലണിനിരന്ന സമയത്ത് സോവിയറ്റ് യൂണിയന്‍ന്റെ എതിര്‍ ചേരിയിലായിരുന്നു ബ്രിട്ടന്‍ എന്നതുകൊണ്ടുമാത്രമാണ് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ സമരം ചെയ്തത്. സോവിയറ്റ് യൂണിയന്റെ അധിനിവേശ താല്‍പര്യങ്ങള്‍ക്കുവേണ്ടി സ്റ്റാലിന്‍ ജര്‍മനിയിലെ ഫാസിസ്റ്റ് നേതാവായ ഹിറ്റ്‌ലറുമായി രഹസ്യ ധാരണ ഉണ്ടാക്കിയിരുന്നു. എന്നാല്‍ 1941ല്‍ ജര്‍മനി ധാരണ ലംഘിച്ച് സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ സ്റ്റാലിന്‍ ബ്രിട്ടന്റെ സഹായം തേടി .സ്റ്റാലിന്റെ നിലപാടു മാറിയതോടെ സാര്‍വദേശീയ നിലപാടും മാറി സ്വാഭാവികമായും ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടും അതിനോടൊപ്പം മാറി അതുവരെ ശത്രുവായിരുന്ന ബ്രിട്ടന്‍ മിത്രമായി മിത്രമായിരുന്ന ജര്‍മ്മനി ശത്രുവുമായി . അന്നുമുതലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഫാസിസ്റ്റ് വിരുദ്ധരായത്.
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് മാറ്റം ബ്രിട്ടീഷ് സര്‍ക്കാരിനെ അറിയിച്ചു പ്രവര്‍ത്തന സ്വാതന്ത്ര്യം വീണ്ടെടുക്കുന്നതിന് അന്നത്തെ പാര്‍ട്ടി സിക്രട്ടറി പി .സി ജോഷി സര്‍ക്കാറിനയച്ചകത്തില്‍ സ്വാതന്ത്ര്യസമരത്തോടുള്ള പാര്‍ട്ടിയുടെ പുതിയ നയം വ്യക്തമാക്കുന്നുണ്ട്. അതിപ്രകാരമാണ് ‘ ഇന്ത്യയില്‍ നടക്കുന്ന സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഞങ്ങള്‍ ബ്രിട്ടനോടൊപ്പമാണ് ഞങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചാല്‍ രാജ്യവ്യാപകമായി സ്വാതന്ത്ര്യസമരത്തെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനം നടത്താന്‍ തയ്യാറാണ് , അതിനാവശ്യമായ സാമ്പത്തിക ചെലവുകള്‍ മാത്രം ബ്രിട്ടന്‍ വഹിച്ചാല്‍ മതിയാകും കോണ്‍ഗ്രസ്സിന്റെയും ഐ.എന്‍.എ യുടെയും സമര പരിപാടികളും രഹസ്യ പദ്ധതികളും പോലീസിന് ചോര്‍ത്തി നല്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും ‘. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് പ്രതിനിധി റെജിനാള്‍ഡ് മാക്‌സ് വെല്ലും പി.സി ജോഷിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കുകയും പാര്‍ട്ടി നിരോധനം പിന്‍വലിക്കുകയും ചെയ്തു. അതിനുപകരമായി ബ്രിട്ടീഷുകാര്‍ക്ക് കൊടുത്ത വാക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണമായി പാലിച്ചു. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരെയും മഹാത്മാഗാന്ധിക്കെതിരെയും കമ്മ്യൂണിസ്റ്റുകാര്‍ രാജ്യവ്യാപകമായി പ്രചാരണം നടത്തുകയും ദേശത്തിനു വേണ്ടി ത്യാഗോജ്വലമായപോരാട്ടം നടത്തിയ ഐ.എന്‍.എ ഭടന്മാരെ ബ്രിട്ടീഷ് പോലീസിനു ഒറ്റുകൊടുക്കുകയും ചെയ്തു. നാടിനോട് കാണിച്ച ഈ വഞ്ചനക്ക് പ്രതിഫലമായി ലഭിച്ച വന്‍ പണംകൊണ്ടാണ് മലയാളത്തിലെ ദേശാഭിമാനിയടക്കം മിക്ക പ്രധാന ഭാഷകളിലും പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും ആരംഭിച്ചതും ബോംബെയില്‍ മികച്ച സൗകര്യത്തോടു കൂടിയ പാര്‍ട്ടി ഓഫീസ് പണിതതും. നിലപാട് മാറ്റത്തിലൂടെ സാര്‍വ്വദേശീയ നിലപാടിനൊപ്പം നില്‍ക്കുന്നതിനൊപ്പം സാമ്പത്തികമായ നേട്ടം കൈവരിക്കുകയും കൂടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതിലൂടെ ചെയ്തത്. ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വാതന്ത്ര്യ സമര പോരാട്ട രക്തസാക്ഷികള്‍ എന്ന പേരില്‍ ഊറ്റം കൊള്ളുന്ന കയ്യൂര്‍ സമര സേനാനികള്‍ യഥാര്‍ത്ഥത്തില്‍ രക്തസാക്ഷികളായത് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് വേണ്ടിയായിരുന്നില്ല സോവിയറ്റ് യൂണിയന്‍ന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായിരുന്നു എന്ന കാര്യം ഈ നിലക്ക് ആഴത്തില്‍ പഠിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. അവര്‍ പിടിക്കപ്പെടുന്നത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ പേരിലും വധിക്കപ്പെടുന്നത് പാര്‍ട്ടി ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിച്ചതിനു ശേഷമാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം .നയത്തിലെയും നിലപാടിലെയും മാറ്റം കൊണ്ട് വഞ്ചിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത രക്തസാക്ഷിത്വം ഇവര്‍ക്ക് ശേഷവും പിന്നീടും നിരവധി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്.
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തു എന്നു മാത്രമല്ല നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അടിമത്വത്തിനൊടുവില്‍ 1947ല്‍ ലഭിച്ച സ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ തയ്യാറാകാതെ കരിദിനമാചരിച്ചും നിലവില്‍വന്ന സര്‍ക്കാരിനെ സായുധ വിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍ .സ്വാതന്ത്ര്യദിനം കരിദിനമായിട്ടും റിപ്പബ്ലിക്ദിനം പ്രതിഷേധ ദിനമായിട്ടും ആചരിച്ചിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് പിറന്ന നാടിന് സ്വാതന്ത്ര്യം ലഭിച്ചു എന്ന് ബോധ്യപ്പെടാന്‍ പോലും റഷ്യക്കാരന്‍ സ്റ്റാലിന്‍ പറയേണ്ടിവന്നു. 1951 ല്‍ റഷ്യയില്‍ എത്തിയ കമ്മ്യൂണിസ്റ്റ് നേതാക്കളോട് ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞതോടെയാണ് അവര്‍ ജന്മനാടിന്റെ സ്വാതന്ത്ര്യത്തെ പോലും അംഗീകരിച്ചത്. പിറന്നനാടിന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതിനു പോലും സാര്‍വ്വദേശീയ നേതൃത്വത്തിന്റെ അഭിപ്രായം തേടിയ ചരിത്രമാണ് ഭാരതത്തിലെ ഇടതു പാര്‍ട്ടികള്‍ക്കുള്ളത്.
1949ല്‍ ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതോടെയാണ് ഭാരതത്തിലെ പാര്‍ട്ടിക്കാരില്‍ ചൈനീസ് ആരാധന മൊട്ടിടുന്നത്. ചൈനയില്‍ അധികാരം നേടിയ നേതൃത്വത്തെ അഭിനന്ദിച്ചുകൊണ്ട് ഭാരതത്തിലെ പാര്‍ട്ടി സിക്രട്ടറി ബി.ടി. രണദിവെ മാവോസേതൂങ്ങിനയച്ച കത്തില്‍ പറയുന്നത് ‘നിങ്ങളുടെ മഹത്തായ വിജയം ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിന്റെതുകൂടിയായിട്ടാണ് ഞങ്ങള്‍ കാണുന്നത്. വിപ്ലവത്തിന്റെ മാര്‍ഗ്ഗത്തില്‍ കൂടുതല്‍ ശക്തിയോടെ പൊരുതി ചൈനീസ് മാതൃകയില്‍ ഒരു ജനകീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഈ വിജയം ഞങ്ങള്‍ക്കാവേശവും പ്രേരണയും നല്‍കും . മാത്രവുമല്ല സാമ്രാജ്യത്വ ശക്തികളെ പിന്തുണക്കുന്ന ഇന്ത്യന്‍ സര്‍ക്കാറിനെതിരെ ജനങ്ങളെ അണിനിരത്തുമെന്ന ഉറപ്പു കൂടി കത്തിലൂടെ മാവോസേതൂങ്ങിനു രണദിവെ നല്‍കുന്നുണ്ട്. എന്നുവച്ചാല്‍ ജനങ്ങളെ സായുധമായി സംഘടിപ്പിച്ച് വിപ്ലവം നടത്തി സര്‍ക്കാറിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുമെന്ന് .പതുക്കെ സാര്‍വദേശീയ നിലപാടിലും നയങ്ങളിലും ചൈനീസ് താല്‍പര്യങ്ങള്‍ ബലപ്പെടുകകൂടി ചെയ്തതോടെ ചൈനയോടോ സോവിയറ്റ് യൂണിയനോടോ വിധേയത്വം പുലര്‍ത്തേണ്ടതെന്ന തര്‍ക്കം ഭാരതത്തിലെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിക്കകത്ത് ഉടലെടുക്കുകയും അത് പിളര്‍പ്പിലേക്ക് നയിക്കുകയും ചെയ്തു .അങ്ങനെ 1964 ല്‍ പാര്‍ട്ടി പിളര്‍ന്ന് ചൈനയെ പിന്തുണയ്ക്കുന്നവര്‍ സി.പി.ഐ.എം രൂപീകരിക്കുകയും സോവിയറ്റ് യൂണിയനെ പിന്തുണച്ചവര്‍ സി.പി.ഐല്‍ തന്നെ നിലയുറപ്പിക്കുകയും ചെയ്തു. പിളര്‍പ്പ് പോലും സാര്‍വ്വദേശീയ നിലപാടിലെ ഭിന്നതയുടെ പേരിലാണ് നടന്നത് .ചൈനയോടാണോ റഷ്യയോടാണോ വിധേയത്വം പുലര്‍ത്തേണ്ടത് എന്ന കാര്യത്തില്‍ മാത്രമായിരുന്നു പാര്‍ട്ടിയില്‍ തര്‍ക്കം ഉണ്ടായിരുന്നത്. ഭാരതത്തോട് വിധേയത്വം പുലര്‍ത്താത്തതില്‍ അതില്‍ ഒരു തര്‍ക്കവും ഒരിക്കലും ഉണ്ടായിരുന്നില്ല .അതുകൊണ്ടാണ് 1962 ല്‍ ചൈന ഭാരതത്തെ ആക്രമിച്ച സമയത്ത് ഈ മണ്ണില്‍ ചവിട്ടിനിന്ന് ചെമ്പടക്ക് ജയ് വിളിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്കഴിഞ്ഞത് . അന്നത്തെ പാര്‍ട്ടി സിക്രട്ടറി ഇ .എം . എസ്സ് പറഞ്ഞത് ‘ചൈന ചൈനയുടെതെന്നും ഇന്ത്യ ഇന്ത്യയുടെതെന്നും അവകാശപ്പെടുന്ന സ്ഥലത്തിനു വേണ്ടിയുള്ള യുദ്ധം ‘ എന്നാണ്. ആ സ്ഥലം ഇന്ത്യയുടെ താണെന്ന് പറയാന്‍ ഒരിക്കലും അവര്‍ തയ്യാറായിരുന്നില്ല. ‘ഇന്ത്യക്കു നേരെ ചൈന അക്രമം നടത്തി എന്ന് ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നില്ല , ചൈനയും ഇന്ത്യയും തമ്മിലുള്ളത് ഒരു അതിര്‍ത്തി തര്‍ക്കം മാത്രമാണ് ‘ എന്നാണ് ദീര്‍ഘകാലം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു പിന്നീട് പറഞ്ഞത് .യുദ്ധസമയത്ത് ചൈനീസ് അനുകൂല നിലപാടു സ്വീകരിച്ചതിന്റെപേരില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെ നെഹ്‌റു ഗവണ്‍മെന്റ് അറസ്റ്റ് ചെയ്തതിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടക്കപ്പെട്ട വി.എസ് അച്യുതാനന്ദനും കെ അനിരുദ്ധനുമടക്കമുള്ള നേതാക്കള്‍ ഭാരത സൈനികര്‍ക്ക് രക്തം നല്‍കാനും യുദ്ധഫണ്ടിലേക്ക് പണം സംഭാവന ചെയ്യാനും തയ്യാറായി. അതൊരിക്കലും ദേശസ്‌നേഹം കൊണ്ടായിരുന്നില്ല മറിച്ച് കാരാഗ്രഹ മോചനം ലക്ഷ്യം വച്ചുള്ള ഒരു അടവുനയം മാത്രമായിരുന്നു .എന്നാല്‍ ആ അടവുനയം പാര്‍ട്ടിക്ക് തീരെ ബോധിച്ചില്ല സാര്‍വ്വദേശീയ നിലപാടില്‍ നിന്നുള്ള വ്യതിചലനമായും മാപ്പര്‍ഹിക്കാത്ത അപരാധമായും കണ്ടു വി .എസ് അച്യുതാനന്ദനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ഫലത്തില്‍ അച്യുതാനന്ദന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയതുമില്ല കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പുറത്താകുകയും ചെയ്തു
കമ്മ്യൂണിസ്റ്റുകാരുടെ സാര്‍വ്വദേശീയത യോടുള്ള വിധേയത്വം മൂലമുണ്ടാകുന്ന ദേശവിരുദ്ധമനോഭാവത്തിന്റെ പ്രകടമായ മറ്റൊരു ഉദാഹരണമാണ് ഇസ്ലാമിക തീവ്രവാദത്തോടുള്ള അവരുടെ ചങ്ങാത്തവും സൗഹൃദവും . സാര്‍വ്വദേശീയ നിലപാടിന്റെ നിര്‍മ്മാതാക്കളായ ചൈന അവരുടെ സാമ്പത്തികവും വ്യാപാരവും സൈനികവുമായ താല്‍പര്യങ്ങളെ മുന്‍ നിര്‍ത്തി ആഗോള ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്നതാണ് ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സമാന നിലപാടെടുക്കുന്നതിനു കാരണം. ആഗോള ഭീകരവാദത്തെ ചൈന പിന്തുണയ്ക്കുന്നതിന് പ്രധാനമായും മൂന്നു കാരണങ്ങളുണ്ട് ഭീകരവാദ സംഘടനകളുടെ ദൃഷ്ടി ചൈനയ്ക്ക് മേല്‍ പതിയാതിരിക്കാന്‍ അവരെ പിന്തുണയ്ക്കുന്നതിലൂടെ സാധിക്കും എന്നതാണ് ഒന്നാമത്തെ കാരണം .ചൈനയുടെ ബദ്ധശത്രുവായ അമേരിക്കയ്‌ക്കെതിരെ ആണ് മിക്ക ഭീകര സംഘടനകളും പ്രവര്‍ത്തിക്കുന്നത് എന്നതുകൊണ്ട് ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയ്ക്ക് ചൈന ഭീകര സംഘടനകളെയും അവര്‍ തിരിച്ചും കാണുന്നു എന്നതാണ് രണ്ടാമത്തെ കാരണം വ്യാപാര മേഖലയിലും സാമ്പത്തിക പുരോഗതിയും അതിവേഗം വളര്‍ന്നു ചൈനയ്ക്ക് വെല്ലുവിളിയാകുന്ന ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ ഭീകരവാദ സംഘടനകളെ ഉപയോഗിക്കാമെന്ന ചൈനയുടെ തോന്നലാണ് മൂന്നാമത്തെ കാരണം. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന് ഭാരതത്തിന്റെ ആവശ്യത്തിനെ ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ലോകരാഷ്ട്രങ്ങള്‍ എല്ലാം പിന്തുണച്ചിട്ടും ചൈന എതിരത്ത തിനു പിന്നില്‍ വ്യാപാര താല്‍പ്പര്യങ്ങളും ഭാരത വിരുദ്ധ ചിന്തയുമുണ്ട്. ചൈനയിലെ സിന്‍ജിയാങ്ങിനെ ബലൂചിസ്ഥാന്‍ പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന ചൈന – പാക്ക് എക്കണോമിക്ക് കോറിഡോര്‍ എന്ന പദ്ധതിയുടെ സുഖകരമായ മുന്നോട്ടുപോക്കിന് മസൂദ് സാറിന്റെ സഹായം ചൈന ലക്ഷ്യമിടുന്നതാണ് അതിലെ വ്യാപാര താല്പര്യം. ഭാരതത്തിനെതിരെയാണ് നാളിതുവരെ മസൂദ് അസര്‍ പ്രവര്‍ത്തിച്ചു പോന്നത് എന്നതാണ് പിന്തുണയ്ക്കുന്നതിനുള്ള മറ്റൊരു കാരണം.
സാര്‍വദേശീയമായ നയത്തിന്റെയടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ദേശീയതയെ തള്ളിപ്പറയുന്നു എന്നതിനേക്കാളുപരി ഭാരതമെന്ന രാഷ്ട്രസങ്കല്‍പ്പത്തോട് വിയോജിക്കുന്നതിനു ജൈവപരമായ മറ്റു ചില കാരണങ്ങള്‍ കൂടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ടെന്ന് ആ പാര്‍ട്ടിയുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ഭാരതം അവിശ്വാസികളുടെ നാടാണെന്നും ഇവിടെ ജീവിച്ചാല്‍ സ്വര്‍ഗ്ഗരാജ്യം ലഭിക്കില്ലെന്നും പറഞ്ഞു 1920 കാലഘട്ടത്തില്‍ ഒരു കൂട്ടം മുസ്ലീങ്ങള്‍ തുര്‍ക്കിയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഓടിപ്പോയി. അങ്ങനെ ഓടിപ്പോയവരില്‍ ചിലര്‍ വഴി തെറ്റി താഷ്‌ക്കന്റിലെത്തുകയും അവരെ കൂട്ടിച്ചേര്‍ത്തു കമ്മ്യൂണിസ്റ്റുകാരനായ എം .എല്‍ റോയ് 1920 ല്‍ താഷ്‌കന്റിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിച്ചത്. പിറന്ന നാടിനെ തള്ളിപ്പറഞ്ഞ് ഓടിപ്പോയവര്‍ കൂടി ചേര്‍ന്ന് നിര്‍മ്മിച്ച പ്രസ്ഥാനം രാഷ്ട്ര വിരുദ്ധമായില്ലെങ്കില്‍ അത്ഭുതമുള്ളൂ. ശൈശവദശയില്‍ തന്നെ ഭാരതവിരുദ്ധ മനോഭാവം പാര്‍ട്ടിയില്‍ പ്രകടമായിരുന്നു . അതിന്റെ ഏറ്റവും വലിയ തെളിവാണ് ‘ബാലസംഘം ‘എന്നന്നറിയപ്പെടുന്ന കുട്ടികളുടെ സംഘടനയുടെ രൂപീകരണവും, അതിന്റെ പുനര്‍നാമകരണംവും .1938 ല്‍ കല്യാശ്ശേരിയില്‍ ഇ .കെ നായനാര്‍ പ്രസിഡണ്ടും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സിക്രട്ടറിയുമായി സോവിയറ്റ് യൂണിയനിലെ കുട്ടികളുടെ സംഘടനയായ എന്‍.പൈനീയര്‍ മാതൃകയില്‍ രൂപംകൊടുത്ത ബാല സംഘത്തിന്റെ പേര് രൂപീകരണ സമയത്ത് ബാല ഭാരത സംഘം എന്നായിരുന്നു. എന്നാല്‍ 1939 ആവുമ്പോഴേക്കും ഭാരതമെന്നത് ഒഴിവാക്കി ബാലസംഘം എന്ന് പുനര്‍നാമകരണം ചെയ്യുകയാണുണ്ടായത്. അത്രമാത്രം നിഷിദ്ധമായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഭാരതമെന്ന പേര് . ഭാരതമെന്ന രാഷ്ട്ര സങ്കല്‍പ്പത്തോട് കമ്മ്യൂണിസ്റ്റുകാര്‍ ക്കുള്ള വിരോധത്തിന്റെയും വിയോജിപ്പിന്റെയും ഏറ്റവും വലിയ തെളിവാണ് മുസ്ലിംലീഗ് പാകിസ്ഥാന്‍ വാദവും വിഭജനമുദ്രാവാക്യവും മുഴക്കിയ പശ്ചാത്തലത്തില്‍ 1942ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാസാക്കിയ പ്രമേയം. ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചാല്‍ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചായിരുന്നു അത്. പാര്‍ട്ടിയുടെ ആ പ്രമേയം പറയുന്നത് ഇന്ത്യ സ്വതന്ത്രമായാല്‍ ഭാഷ സംസ്‌കാരം ഭൂമിശാസ്ത്രം മാനസികഘടന ചരിത്ര പൈതൃകം എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയെ പതിനാറു പരമാധികാര സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കണമെന്നും അവയെ കൂട്ടിച്ചേര്‍ത്ത് ഒരു ഇന്ത്യന്‍ യൂണിയനോ ഫെഡറേഷനോ രൂപീകരിക്കുകയും ഏതെങ്കിലും രാജ്യത്തിന് യൂണിയനില്‍ തുടരുന്നതില്‍ താല്പര്യമില്ലാതെവന്നാല്‍ ഏതു നിമിഷവും അതില്‍നിന്ന് പിന്‍മാറി പോകാന്‍ അവകാശം നല്‍കുന്നതുമായ വ്യവസ്ഥ ഉണ്ടാവണമെന്നുമാണ്. ഈ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇ.എം.എസ് കേരളം മലയാളിയുടെ മാതൃഭൂമി എന്ന പുസ്തകം എഴുതിയത്. ഒരിക്കലും ഇന്നത്തെ വിസ്തൃതിയും വലിപ്പവും പേരുമുള്ള ഭാരതത്തെ അവര്‍ അംഗീകരിക്കുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ഭാരതമെന്ന രാഷ്ട്ര സങ്കല്‍പ്പത്തോട് ഒരുകാലത്തും കമ്മ്യൂണിസ്റ്റുകാര്‍ക്ക് താല്പര്യമുണ്ടാകാന്‍ തരമില്ല.
കമ്മ്യൂണിസ്റ്റുകാര്‍ ദേശസ്‌നേഹമില്ലാത്തവരും ഭാരത വിരുദ്ധമാണെന്ന ദേശീയവാദികളുടെ അഭിപ്രായ പ്രകടനമാണ് ഈ വിശകലനങ്ങള്‍ക്കെല്ലാം ആധാരമായത്. വിശകലനാനന്തരം ബോധ്യമാകുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ദേശഭക്തി അളക്കുവാന്‍ തുനിയുന്നതു തന്നെ യുക്തിക്ക് നിരക്കാത്ത പ്രവര്‍ത്തിയാണെന്നാണ്.കാരണം ദേശീയതയെ തന്നെ അംഗീകരിക്കാത്തവര്‍ക്കെങ്ങനെയാണ് ദേശസ്‌നേഹമുണ്ടാവുന്നത് .ഭാരതമെന്ന രാഷ്ട്രസങ്കല്പത്തെ തന്നെ എതിര്‍ത്തവര്‍ക്കെങ്ങിനെയാണ് ഈ രാഷ്ട്രത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും നേട്ടങ്ങളും വിജയങ്ങളെയും കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളാന്‍ കഴിയുന്നത്. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാരുടെ അടുത്തുനിന്ന് ദേശസ്‌നേഹത്തെ പ്രതീക്ഷിച്ചവര്‍ക്കാണ് പാകപ്പിഴപറ്റിയതെന്ന് നിസ്സംശയം പറയാന്‍ കഴിയും. സ്ഥാപിതവും സാമ്പത്തികവുമായ ചില താല്‍പര്യങ്ങള്‍ക്കും നിലനില്‍പ്പിനും വേണ്ടി തൊഴില്‍ വിദ്യാഭ്യാസം പരിസ്ഥിതി സംരക്ഷണം മതവിശ്വാസം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് മുന്‍ നിലപാടുകള്‍ പലപ്പോഴും മാറ്റുകയോ മയപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിലും ദേശവിരുദ്ധ നയത്തില്‍ ഇതുവരെയും മാറ്റമോ മയപ്പെടുത്തലോ ഉണ്ടായിട്ടില്ല. കാരണം ദേശവിരുദ്ധ ചിന്താഗതിയെ മാറ്റിയാല്‍ അത് ദേശീയതയെ അംഗീകരിക്കലാവും ദേശീയതയെ അംഗീകരിക്കുന്ന നിമിഷം അവര്‍ ഇതുവരെ പിന്തുടര്‍ന്ന സാര്‍വദേശീയതയെ എതിര്‍ക്കേണ്ടി വരും. സാര്‍വ്വദേശീയതയെ എതിര്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് തത്വചിന്തയില്‍ നിന്നുള്ള പുറത്തുകടക്കലുമായിരിക്കും .അതോടെ അവര്‍ കമ്മ്യൂണിസ്റ്റുകാരല്ലാതാവുകയും ചെയ്യും. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ദേശസ്‌നേഹികളോ ദേശസ്‌നേഹികള്‍ക്ക് കമ്മ്യൂണിസ്റ്റുകാരോ ആകാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യ ബോധം നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടാവുകയാണ് വേണ്ടത്.