ഒന്നിലും വിശ്വസിക്കാവാനാവില്ലെന്നോ? എന്തും ഏതു നിമിഷം വേണോ തകരുമെന്നോ? ഇന്ന് മനുഷ്യമനസ്സുകളിലും സമൂഹമനസ്സുകളിലും സ്വാര്‍ത്ഥത മാത്രം. ലാഭം മാത്രം ലക്ഷ്യമാക്കിയ കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ക്ക് വിധേയമായ ലോകം. അഭൂതപൂര്‍വ്വമായ ജനസംഖ്യാ വളര്‍ച്ച. 1957-ല്‍ 200 കോടിയായിരുന്ന ലോകജനസംഖ്യ, 2020-ഓടെ 770 കോടിയോടടുക്കുന്നു.
എണ്‍പതുകളില്‍ സ്വകാര്യവല്‍ക്കരണ, ആഗോളീകരണ പ്രലോഭനങ്ങള്‍ ലോകസമൂഹങ്ങളില്‍ വേരോടാന്‍ തുടങ്ങി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റങ്ങള്‍. പെട്രോഡോളറിന്റെ കരുത്ത്. സുഖസൗകര്യങ്ങള്‍ക്കുള്ള ആവേശം. പ്രലോഭനം. ശതകോടീശ്വരരുടെ വര്‍ദ്ധന. ഭരണകൂടവും വന്‍വ്യവസായികളുമായുള്ള ധാര്‍മ്മികമല്ലാത്ത ബന്ധം. പാരിസ്ഥിതിക ജാഗ്രതകള്‍ മങ്ങാന്‍ തുടങ്ങി. സാധാരണ മനുഷ്യരെ മറക്കാന്‍ തുടങ്ങി.
ലോകം പിന്തുടരുന്ന ഈ വികസനശൈലിയാണ് ഇന്ന് ഈ ഭൂമിയെ പാരിസ്ഥിതിക വിനാശത്തിന്റെ മുനമ്പിലെത്തിച്ചിരിക്കുന്നത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും, ഉപഭോഗം എന്ന സ്വര്‍ഗ്ഗം നിലനിറുത്താന്‍ വേണ്ടിയാണ്. ദുരന്തസ്വര്‍ഗ്ഗമാണെന്ന സത്യം മനസ്സിലാക്കുന്നില്ല. ലോകത്ത് 400 കോടി ഉപഭോക്താക്കള്‍. ഭൂമിയില്‍ നിന്ന് 2662 കോടി ധാതുക്കള്‍ വ്യാവസായികാവശ്യങ്ങള്‍ക്കായി ഖനനം ചെയ്‌തെടുക്കുന്നു. 1950-ല്‍ ട്രോപ്പിക്കല്‍ വനവിസ്തൃതി 32 കോടി ഹെക്ടറായിരുന്നു. 2010-ല്‍ അത് 10 ഹെക്ടറായി ചുരുങ്ങി. 1960-ല്‍ ഭൂഗര്‍ഭ ജലഉപയോഗം 200 ഘന കിലോമീറ്ററായിരുന്നു. ഇന്ന് അത് 734 ഘന കിലോമീറ്ററായി ഉയര്‍ന്നു.
ഒരു വര്‍ഷം 35 കോടി ബാരല്‍ എണ്ണയാണ് (ക്രൂഡ് ഓയില്‍)ലോകത്ത് കത്തിക്കുന്നത്. ഇപ്പോള്‍ ലഭ്യമായ എണ്ണയുടെ കരുതല്‍ ശേഖരം 47 വര്‍ഷം കൊണ്ടവസ്സാനിക്കാം. 2019-ല്‍ ലോകത്തെ റോഡുകളില്‍ 100 കോടി കാറുകള്‍ സഞ്ചരിച്ചു. ലോകവന്‍ശക്തികളുടെ ശക്തിയല്ല, ദൗര്‍ബല്യമാണ് ഇന്ന് നാം കാണുന്നത്.
ഉല്‍പ്പാദനവര്‍ദ്ധന മഹോത്സവത്തിനുവേണ്ടി 750 ബില്യണ്‍ ഹിമപാളികള്‍ ഉരുകിപ്പോകുന്നു. 1960-നും 2015-നുമിടയ്ക്ക് 9 ട്രില്യണ്‍ ടണ്‍ ഐസ്, ഹിമാനികളില്‍ നിന്നുരുകിപ്പോയി. പ്രതിവര്‍ഷം 85 ലക്ഷം ടണ്‍ കീടനാശിനികള്‍ ഇന്നും ഉപയോഗിക്കുന്നു. 12 കോടി മാരകമാലിന്യങ്ങള്‍ ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നു. ഉപഭോഗം ശീലമാക്കിയ പുതിയ ലോകം 22 ബില്യണ്‍ ഭക്ഷണം ഓരോ വര്‍ഷവും പാഴാക്കുന്നു. വായുവും ജലവും സമുദ്രവും നമ്മള്‍ മലിനമാക്കി. വടക്കന്‍ ശാന്തസമുദ്രത്തില്‍ മാലിന്യദ്വീപ് രൂപപ്പെട്ടുകഴിഞ്ഞു.
ഈ ഉല്‍പ്പാദന-ഉപഭോഗ നാഗരികത നിലനില്‍ക്കണമെങ്കില്‍ പരിസ്ഥിയോടുള്ള ക്രൂരത തുടരണം. എന്നിട്ടും 80 കോടി ജനങ്ങള്‍ പട്ടിണിയില്‍. ആവശ്യങ്ങളെ നിയന്ത്രിക്കാനല്ല, ആസക്തികളാക്കി വളര്‍ത്താനാണ് ശ്രമം. മഹാമാരികള്‍ കേവല വൈദ്യശാസ്ത്രപ്രശ്‌നങ്ങളല്ല. അവ പുറപ്പെടുന്ന പാരിസ്ഥിതിക അവസ്ഥ നാം പഠിക്കുകേയില്ല. ഉഴപ്പും, വാക്‌സിന്‍ കണ്ടെത്തും. കോടികളുടെ വിലയ്ക്കു വിറ്റ് അതിലും ലാഭമുണ്ടാക്കും. പക്ഷേ പുതിയ വൈറസ്സുകള്‍ ചിക്കന്‍ഗുനിയ, ഡെങ്കി, നിപ, എബോള, സാര്‍സ്, കൊറോണ തുടങ്ങിയ പേരുകളില്‍ പ്രത്യക്ഷപ്പെട്ടു ജീവിതം ദുസ്സഹമാക്കും, തകര്‍ക്കും.
വനഭൂമിയിലേക്കുള്ള മനുഷ്യന്റെ കടന്ന കയറ്റമാണ് വൈറസ്സുകളുടെ വാഹകരായ ജീവികള്‍ നാട്ടിലിറങ്ങാന്‍ കാരണം. മലേറിയ പണ്ട് കേരളത്തില്‍ പടര്‍ന്നുപിടിച്ചത് കുടിയേറ്റ ചരിത്രവുമായി ബന്ധപ്പെട്ടാണ്. സര്‍വ്വവും വെട്ടിപ്പിടിക്കാന്‍ സമൂഹമനസ്സ് സദാ തയ്യാര്‍. ആര്‍ത്തി, ആക്രാന്തം!
പ്രകൃതിയില്‍ നിന്ന് വ്യതിരിക്തനാണ് താനെന്നും കരുതുന്നു. പ്രകൃതിയെ കീഴടക്കാനും ചൂഷണം ചെയ്യാനും പാശ്ചാത്യ കോര്‍പറേറ്റുകള്‍ക്കു മടിയില്ല. അതിലൂടെയാണ് സമൂഹം വളരുന്നതെന്ന കപടസിദ്ധാന്തവും പ്രചരിപ്പിക്കുന്നു. ഇപ്പോഴത്തെ ചെറിയൊരു കരുതല്‍ കൊണ്ടുപോലും പരിസ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിരിക്കുന്നു. ഈ പാഠം വലുതാണ്. പ്രതീക്ഷ നല്‍കുന്നതാണ്.
ജീവിക്കാന്‍ ആരോഗ്യകരമായ ലോകം വേണം. അതാണു പ്രധാനം. സമസ്തജീവികളുടേയും അവകാശമാണത്. ബോധപൂര്‍വ്വം മാറ്റങ്ങള്‍ വരുത്തണം. അബദ്ധധാരണകളില്‍ നിന്ന് സ്വാതന്ത്ര്യം നേടണം. ഉല്‍പ്പന്നങ്ങള്‍ വാരിക്കൂട്ടുന്നതു വഴി സന്തോഷം വര്‍ദ്ധിക്കുന്നില്ല എന്നറിയണം.
ആവശ്യവും ആര്‍ഭാടവും തമ്മില്‍ തിരിച്ചറിയണം. എല്ലാം മിതമായി മതി. പണമുണ്ട് എന്നതുകൊണ്ടോ, കടം കിട്ടും എന്നതുകൊണ്ടോ സാധനങ്ങള്‍ വാങ്ങിക്കൂട്ടരുത്. വിരസതയില്‍ നിന്ന് രക്ഷനേടാന്‍ മാളുകളിലേയ്‌ക്കോടരുത്. ജാഗ്രതയുള്ള ഉപഭോക്തക്കളാവുക. ഭരണകൂടങ്ങളെ പഠിപ്പിക്കണം. ധീരത പ്രകടിപ്പിക്കണം. അത് ധാര്‍ഷ്ട്യമാകരുത്.
ലാളിത്യമെന്ന മൂല്യം ഭൂമിയോടും ജലത്തോടും അന്തരീക്ഷത്തോടും വേണം. ഭൂമിയോട് ഈ കരുണയും കൃതജ്ഞതയും കാട്ടിയാല്‍ നന്മ സംരക്ഷിക്കപ്പെടും. വീണ്ടും ജീവിതം സാധാരണ നിലയിലാകും. നാം സ്വീകരിക്കുന്ന നയങ്ങള്‍ക്കനുസ്സരിച്ച് സര്‍ക്കാരുകളും തിരുത്താന്‍ നിര്‍ബന്ധിതരാകും.
കേരളത്തിന് ആവശ്യമുള്ള അരിയുടെ 40 ശതമാനമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. തമിഴ്‌നാട്, കര്‍ണ്ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ബാക്കി അരി വരുന്നത്. ഗള്‍ഫിലും പുറത്തും ചെയ്യുന്ന ജോലികള്‍ പോലും നാട്ടില്‍ ചെയ്യാന്‍ നമുക്ക് കുറച്ചിലാണ്. ഗള്‍ഫ് പണം നിലയ്ക്കുമ്പോള്‍ ദാരിദ്ര്യം വര്‍ദ്ധിക്കും.
നമ്മുടെ മനോഭാവത്തിലാണ് ആദ്യമാറ്റം വരേണ്ടത്. അത് പെരുമാറ്റത്തില്‍ നിന്നാണ് തുടങ്ങേണ്ടത്. വിനയവും ക്ഷമയും സ്‌നേഹവും കരുതലും സത്യസന്ധതയും വേണം. മനുഷ്യരോട് ഈ വികാരങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് തീര്‍ച്ചയായും പ്രകൃതിയോട് ഈ സദ്‌വിചാരങ്ങള്‍ പാലിക്കാന്‍ കഴിയും. വിരമിക്കല്‍ ഇല്ലാതിരിക്കാന്‍ വൃദ്ധരാകുന്നവര്‍ പ്രത്യേകം കരുതണം. ചുറുക്കോടെ ജോലി ചെയ്യണം. അതവര്‍ക്ക് ആരോഗ്യവും ജീവനു നവോന്മേഷവും നല്‍കും.
ലോകത്തെ എങ്ങിനെയൊക്കെ മാറ്റിയാലും, ഏത് ഇസം പുതുതായി കൊണ്ടുവന്നാലും മൂന്നുകാര്യങ്ങളേ ഉണ്ടാവൂ. സര്‍വ്വതിന്റേയും ഉള്ളിലൂടെ കടന്നുപോകുന്ന അദൃശ്യശക്തി എന്ന ഈശ്വരന്‍, സേവനത്തിനു നമ്മള്‍, ബാക്കിയെല്ലാം പൂജാവിഭവങ്ങള്‍. ബാക്കി രണ്ടിനും മാറ്റം വരും. ആന്തരികശക്തി അനശ്വരം. അണുകിട മാറ്റമില്ല.
സൃഷ്ടി നശ്വരമല്ലേ? അതേ. പക്ഷേ നശിക്കുമ്പോള്‍ പുതിയത് ഉണ്ടാകുന്നു. പുതിയൊരു ശരീരം ജന്മമെടുക്കുന്നു. സൃഷ്ടിയുടെ അനശ്വരത തന്നെയാണ് അതിന്റെ നശ്വരതയും. അത് നിലയ്ക്കാത്ത ഒരു പ്രവാഹം. പുതുവെള്ളം കൊണ്ടാണ് പുഴ അനുസ്യൂതമാകുന്നത്. നിത്യനവത്വം. സ്വാര്‍ത്ഥതയും അഹങ്കാരവും അകറ്റിയാലേ ദുരന്തങ്ങളെ ഇല്ലാതാക്കാന്‍ കഴിയൂ.
നാം പൊതുവേ ദുഃഖം വരുമ്പോള്‍ ഈശ്വരനെ വിളിക്കും. ദുഃഖം മാറുമ്പോള്‍ ഈശ്വരനെ മറന്നുംപോകും. ആഗ്രഹങ്ങളിലാണ് ഭക്തി, ശ്രദ്ധ. ആന്തരികശക്തിയായ ഭഗവാനില്‍ ശ്രദ്ധിക്കുന്നവര്‍ വളരെ കുറവ്. എന്തെങ്കിലും കനത്ത തിരിച്ചടി നേരിട്ടാല്‍ ഭക്തി നഷ്ടപ്പെടുന്നവര്‍ പോലുമുണ്ട്. ഈശ്വരനുവേണ്ടിയുള്ള ആഗ്രഹം തീവ്രതമമായാല്‍ മാത്രമേ ഭക്തരായി എന്നു കരുതാവൂ. അതേ നമ്മെ ശുദ്ധീകരിക്കൂ….. ഈശ്വരാനുഭൂതി സൃഷ്ടിക്കൂ.
പ്രശ്‌നങ്ങള്‍ കൊണ്ട് നിരന്തരം ദുഃഖിക്കുന്നവര്‍ക്കാണ് രോഗങ്ങളും വരുന്നത്. ശ്രദ്ധിച്ചുനോക്കൂ. ചിന്തകളാണ് നമ്മിലേയ്ക്ക് എല്ലാം ആകര്‍ഷിച്ചുവരുത്തുന്നതെന്ന സിദ്ധാന്തം മാനസികരംഗത്ത് പ്രബലമാണ്. ഭയന്നാല്‍, ദുഃഖിച്ചാല്‍, നിരന്തരം നിഷേധചിന്തകളില്‍ കുടുങ്ങിയാല്‍ ജീവിതം പരാജയമാകും. പ്രയാസങ്ങള്‍ക്കൊപ്പം ജീവിതത്തില്‍ സന്തോഷങ്ങളും, എളുപ്പങ്ങളും ഉണ്ടാകും. അതിനെ കണ്ടെത്താന്‍ ശ്രമിക്കണം. ജീവിതം സന്തോഷത്തിലേയ്ക്കു മാറും. ആധിവേണ്ട, ബോധം വേണം. ഭയം വേണ്ട, ധൈര്യം വേണം. പതറരുത്. അറിവും അലിവും എല്ലാ പ്രശ്‌നങ്ങളേയും മാറ്റും. ലോകനന്മയ്ക്ക് മാറ്റം അനിവാര്യം. കളിയും ചിരിയും ഉന്മേഷവും ഭക്തിയും കൈവിടരുത്.