ഭാരതത്തിന്റെ ദേശീയ നായകനും ഉത്തമ പുരുഷനുമായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലം വീണ്ടെടുത്ത് അവിടെ ഭവ്യമായ ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നതിന് ആരംഭം കുറിച്ചുകഴിഞ്ഞു. ഈ സന്ദര്‍ഭത്തില്‍ ഓരോ ഭാരതീയനും അഭിമാനം കൊള്ളുകയാണ്. അഞ്ച് നൂറ്റാണ്ടുകളായി, കൃത്യമായി പറഞ്ഞാല്‍ 492 വര്‍ഷങ്ങളായി, ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ മാനബിന്ദുക്കളെ തുടച്ചുനീക്കാനായി ഒരു വൈദേശിക ആക്രമണകാരി നടത്തിയ നിഷ്ഠൂര പ്രവൃത്തിക്കെതിരെ നിരന്തരമായ പ്രക്ഷോഭത്തിലൂടെയും നിയമ യുദ്ധത്തിലൂടെയും നടത്തിയ പോരാട്ടത്തിന്റെ വിജയഗാഥ ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തപ്പെടും. അതിപ്രഭാവന്‍മാരായ ഋഷീശ്വരന്‍മാരുടെയും മഹാത്മാക്കളുടെയും ജനനം കൊണ്ട് പവിത്രമാക്കപ്പെട്ട ഈ മണ്ണില്‍ ജനിച്ച ഭാരതീയരുടെ അവര്‍ണ്ണനീയമായ ആദ്ധ്യാത്മിക ശക്തിയുടെ ഉത്തമ ഉദാഹരണമാണ് ഈ മഹത്തായ വിജയം.
പൂര്‍വ്വികരുടെ അജയ്യമായ ആത്മവീര്യത്തിന്റെ ശ്രുതിമധുരമായ ചരിത്ര കാവ്യം കേള്‍ക്കാന്‍ ഇന്ന് ഭാരതീയര്‍ കാതോര്‍ക്കുകയാണ്. 1526 ലെ ഒരു ഇരുണ്ട നാളില്‍ പശ്ചിമേഷ്യയില്‍ നിന്നും പോരാട്ടങ്ങളില്‍ തോറ്റ് പരാജിതനായി പടയോട്ടം നടത്തി ഭാരതത്തില്‍ എത്തി ചതിയിലൂടെ ഡല്‍ഹിയുടെ സിംഹാസനം പിടിച്ചടക്കിയ ബാബര്‍ എന്ന വൈദേശിക ആക്രമണകാരിയുടെ സാമ്രാജ്യത്വ മോഹത്തിന്റെ പ്രതിരൂപത്തെയാണ് ആത്മീയ ശക്തിയില്‍ നാം തകര്‍ത്തെറിഞ്ഞത്. 1528ല്‍ അയോദ്ധ്യയിലെ പുണ്യക്ഷേത്രം തകര്‍ക്കാന്‍ ബാബര്‍ നിയോഗിച്ച മിര്‍ ബാകീം എന്ന സേനാധിപന് നിരായുധരെങ്കിലും ആത്മബലത്താല്‍ മരണം വരെ അടരാടിയ ഭക്തന്മാരുടെ ചെറുത്തുനില്‍പ്പിനെ മറികടന്ന് കൃത്യം നിവ്വഹിക്കാന്‍ പതിനഞ്ച് ദിവസങ്ങള്‍ വേണ്ടിവന്നു. എന്നാല്‍ തുടക്കത്തില്‍ ഉണ്ടായ ഈ പരാജയം ഹിന്ദുക്കളുടെ ആത്മവീര്യത്തെ ഒരിയ്ക്കലും തകര്‍ക്കുകയല്ല മറിച്ച് വളര്‍ത്തുകയാണ് ചെയ്തത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് പല അവസരങ്ങളിലായി രാമജന്മഭൂമി വീണ്ടെടുക്കുന്നതിനായി 76 ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. സ്വതന്ത്ര ഭാരതത്തില്‍ ജനാധിപത്യ രീതിയില്‍ പ്രക്ഷോഭങ്ങളായും, നിയമ പോരാട്ടങ്ങളായും നടന്ന 77-ാ മത്തെ ഏറ്റുമുട്ടലില്‍ കൂടിയാണ് ഇന്ന് നമുക്ക് ഈ ദൗത്യത്തില്‍ പൂര്‍ണ്ണമായും വിജയിക്കാനായത്. അഞ്ച് നൂറ്റാണ്ടുകളായി ഇത്തരത്തില്‍ നടന്ന നേരിട്ടുള്ള പോരാട്ടത്തില്‍ 3,70,000 ഭക്തജനങ്ങളാണ് ബലിദാനികളായത്.
കൃത്യമായ സംഘടനാ ശക്തിയുടെ പിന്‍ബലത്തില്‍ സ്വയംസേവകര്‍ നടത്തിയ അവസാന പോരാട്ടത്തിലൂടെ മര്യാദാപുരുഷോത്തമനായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ജന്മഭൂമി വീണ്ടെടുത്തതിനോടൊപ്പം ഭാരതത്തില്‍ രാഷ്ട്രീയമായ ഒരു വലിയ മാറ്റത്തിനും അത് വഴിവെച്ചു എന്നതും വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ്. സമാനമായ വിവിധ സംഭവങ്ങളിലൂടെയാണ് 1925 ല്‍ പിറവിയെടുത്ത രാഷ്ട്രീയ സ്വയംസേവക സംഘം എന്ന പ്രസ്ഥാനത്തിന്റെ ഈശ്വരീയമായ ദൗത്യ നിര്‍വ്വഹണത്തിന്റെ മാഹാത്മ്യം ഭാരതീയര്‍ക്ക് അനുഭവിച്ച് അറിയാന്‍ സാധിക്കുന്നത്.
1984 ഏപ്രില്‍ മാസം 7,8 തീയതികളില്‍ ദില്ലിയിലെ വിജ്ഞാന്‍ ഭവനില്‍ കൂടിയ സന്യാസി സമ്മേളനത്തില്‍ ശ്രീരാമ ജന്‍മഭൂമി വീണ്ടെടുക്കണം എന്ന വ്യക്തമായ തീരുമാനം ഉണ്ടാകുകയും ആ ദൗത്യം നിര്‍വ്വഹിക്കാനായി വിശ്വഹിന്ദുപരിഷത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തു. 1949 ഡിസംബര്‍ 22നു അര്‍ദ്ധരാത്രിയില്‍ ശ്രീരാമ വിഗ്രഹം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നിയമ സമാധാനം പാലിക്കാനെന്ന പേരില്‍ ക്ഷേത്രം സര്‍ക്കാര്‍ പൂട്ടിയിട്ടു. പൂട്ടിയിട്ടിരിക്കുന്ന രാമജന്മഭൂമിക്ഷേത്രം തുറക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിന്റെ പ്രാരംഭമായി വ്യാപകമായ ജനജാഗരണ പരിപാടി എന്ന നിലയില്‍ നടത്തിയ രാം-ജാനകി രഥയാത്ര 1984 ഒക്ടോബര്‍ 7 ന് അയോദ്ധ്യയില്‍ എത്തിയപ്പോള്‍ അവിടെ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ സരയൂ നദിയിലെ ജലം സ്വന്തം കൈകളില്‍ ഏന്തി ശ്രീരാമ ജന്‍മഭൂമിയെ മോചിപ്പിക്കാനായി പ്രതിജ്ഞ എടുത്തു. പിന്നീട് 1985 ഒക്ടോബര്‍ മാസത്തില്‍ രാമജന്മഭൂമി മുക്തി രഥയാത്ര എന്ന പേരില്‍ ആറ് രഥങ്ങള്‍ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി യാത്ര നടത്തി. അങ്ങനെ 1949 ല്‍ പൂട്ടിയിടപ്പെട്ട രാമജന്മഭൂമി തുറക്കാന്‍ എല്ലാ എതിര്‍പ്പുകളെയും മറികടന്നുകൊണ്ട് 1986 ഫെബ്രുവരി മാസത്തില്‍ കോടതി ഉത്തരവായി. ഇതായിരുന്നു പ്രക്ഷോഭത്തിന്റെ ആദ്യ വിജയം.
അതിന് ശേഷം വിവിധ പ്രോക്ഷോഭ പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു. ഭാരതത്തിലെ 3,00,000 പ്രദേശങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള പൂജിച്ച ശിലകള്‍ അയോദ്ധ്യയില്‍ എത്തിച്ച ശേഷം 1989 നവംബര്‍ 9 ന് ശ്രീരാമ ക്ഷേത്രത്തിനായുള്ള ശിലാന്യാസം നടത്തി. കാമേശ്വര്‍ ചൌപാല്‍ എന്ന ദളിത് കാര്യകര്‍ത്താവാണ് ഈ മഹത് ദൗത്യം നിര്‍വ്വഹിക്കാനായി നിയോഗിക്കപ്പെട്ടത്. അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ഭൂട്ടാസിങ്ങും അശോക് സിംഘാള്‍ജിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ശിലാപൂജക്ക് അനുമതി ലഭിച്ചത്. വീണ്ടും ഈ തീരുമാനത്തിന് എതിരെ എതിര്‍പ്പുകള്‍ ഉണ്ടായതിന്റെ ഫലമായി ശിലാപൂജ ജന്മഭൂമിയുടെ പുറത്തുമാത്രമേ നടത്താവൂ എന്ന് സര്‍ക്കാര്‍ തീരുമാനം മാറ്റിയെങ്കിലും ശക്തമായ ഭക്തജന സാന്നിധ്യത്തില്‍ ശ്രീരാമ ജന്‍മഭൂമിയില്‍ത്തന്നെയാണ് നടന്നത്. ഗര്‍ഭഗൃഹത്തിന്റെ പ്രധാന കവാടത്തിന്റെ ഭാഗത്ത് 7 അടി ചതുരത്തിലും 7 അടി താഴ്ചയിലും പ്രമുഖ സന്ന്യാസിമാരുടെയും ഭക്ത ജനങ്ങളുടെയും സാന്നിധ്യത്തില്‍ നടത്തിയ ശിലാന്ന്യാസം രാമജന്മഭൂമി വീണ്ടെടുക്കുന്നതിലുള്ള ഒരു വലിയ കാല്‍ വെയ്പ്പായിരുന്നു.
പിന്നീട് രാമ ജ്യോതി, രാമചരണ്‍ പാദുകപൂജ, വിജയമന്ത്രജപം തുടങ്ങിയ പല പരിപാടികളും നടന്നു. 1990 ജൂണ്‍ 24 ന് ഹരിദ്വാറില്‍ വെച്ചു നടന്ന പൂജ്യ സന്ന്യാസി ശ്രേഷ്ഠന്മാരുടെ കേന്ദ്രീയ മാര്‍ഗ്ഗദര്‍ശക മണ്ഡല്‍ യോഗത്തില്‍ 1990 ഒക്ടോബര്‍ 30 ന് അയോദ്ധ്യയില്‍ കര്‍സേവ നടത്താന്‍ ആഹ്വാനം ചെയ്തു. ഇതിന് ശക്തി പകരുന്നതിനായി 1990 സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ ശ്രീ എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച രാമരഥയാത്ര രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിക്കുകയും ബി.ജെ.പി.യുടെ ജൈത്രയാത്രയിലെ ഒരു വലിയ നാഴികക്കല്ലാകുകയും ചെയ്തു. പിന്നീട് ബി.ജെ.പി.യുടെയും അതുവഴി ഭാരതത്തിന്റെയും ഭാവി ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ അദ്വാനിജി നടത്തിയ രഥയാത്രയുടെയും ശ്രീരാമജന്മഭൂമി വിഷയത്തില്‍ പാര്‍ട്ടി എടുത്ത നിലപാടുകളുടെയും പങ്ക് വളരെ വലുതായിരുന്നു എന്ന് കാണാം. 1990ല്‍ അന്നത്തെ യുപി മുഖ്യമന്ത്രി മുലായംസിങ്ങ് യാദവ് കര്‍സേവ തടയുന്നതിന് എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുമെന്നും ഒരു പക്ഷിപോലും അവിടെ പറക്കാന്‍ ധൈര്യപ്പെടില്ലെന്നും പ്രസ്താവിച്ചിരുന്നു. ഹിന്ദു സമൂഹം ഈ വെല്ലുവിളി ഏറ്റെടുത്ത് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് അയോദ്ധ്യയില്‍ എത്തി മുന്‍പ് നിശ്ചയിച്ച സമയത്തുതന്നെ തര്‍ക്കമന്ദിരത്തിന് മുകളില്‍ കാവിക്കൊടി ഉയര്‍ത്തി. ഒക്ടോബര്‍ 30 നും വീണ്ടും നവംബര്‍ 2നും കര്‍സേവകരുടെ നേരെ പോലീസ് വെടിവെയ്ക്കുകയും വളരെയധികം കര്‍സേവകര്‍ ബലിദാനികളാകുകയും ചെയ്തു. പക്ഷേ കര്‍സേവകരുടെ ശക്തമായ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ സര്‍ക്കാരിന് കീഴടങ്ങേണ്ടി വന്നു. അങ്ങനെ എല്ലാ കര്‍സേവകര്‍ക്കും ക്ഷേത്ര ദര്‍ശനത്തിന് അനുമതി നല്കി. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച ബലിദാനികളായ കര്‍സേവകരുടെ ചിതാഭസ്മം ഏറ്റുവാങ്ങി ലക്ഷോപലക്ഷം ജനങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
1991 ഏപ്രില്‍ 4നു ദില്ലിയിലെ ബോട്ട്ക്ലബ് മൈതാനിയില്‍ നടന്ന വിരാട് ഹിന്ദു സമ്മേളനത്തില്‍ 25 ലക്ഷം ഹിന്ദുക്കള്‍ പങ്കെടുത്തത് ഒരു ചരിത്ര സംഭവം തന്നെയായിരുന്നു. ഈ സമ്മേളനത്തിന്റെ അവസാന നിമിഷത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായംസിങ് രാജി വെച്ചു. തുടര്‍ന്ന് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ കല്യാണ്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ എത്തുകയും ചെയ്തു. പിന്നീട് 1992 ഡിസംബര്‍ 6നു നടന്ന കര്‍സേവയില്‍ അയോദ്ധ്യയിലെ തര്‍ക്ക മന്ദിരം നിലംപൊത്തി. അങ്ങനെ കോടാനുകോടി രാമ ഭക്തന്മാര്‍ പങ്കെടുത്ത 1984 ല്‍ ആരംഭിച്ച രാമജന്‍ഭൂമി പ്രക്ഷോഭം കൂടുതല്‍ ജന പങ്കാളിത്തത്തോടെ ഒരു പുതിയ ഘട്ടത്തില്‍ എത്തി.
നേരിട്ടുള്ള പ്രക്ഷോഭത്തോടൊപ്പം സമാനമായി നിയമ പോരാട്ടങ്ങളും വര്‍ഷങ്ങളായി നടന്നുകൊണ്ടിരുന്നു. 1950ല്‍ ഗോപാല്‍ സിങ്ങ് വിശാരദ് എന്ന രാമ ഭക്തന്‍ ക്ഷേത്ര ദര്‍ശനത്തിനായുള്ള തന്റെ അവകാശം സംരക്ഷിക്കപ്പെടണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി ക്ഷേത്രം റിസീവര്‍ ഭരണത്തിലാക്കി. പിന്നീട് 1959ല്‍ നിര്‍മ്മോഹി ആഘാട എന്ന ഒരു സന്ന്യാസി വിഭാഗം ക്ഷേത്രം റിസീവര്‍ ഭരണത്തില്‍ നിന്നും മോചിപ്പിച്ച് തങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണം നടത്താന്‍ അനുമതി തേടി ഫൈസാബാദ് കോടതിയെ സമീപിച്ചു. 1981 ഡിസംബര്‍ 18നു ഉത്തര്‍പ്രദേശ് സുന്നി മുസ്ലിം വഖഫ് ബോര്‍ഡ് മൂന്ന് മകുടങ്ങളോടുകൂടി സ്ഥിതിചെയ്യുന്ന മന്ദിരം ഒരു പൊതു മുസ്ലിം ദേവാലയമായി പ്രഖ്യാപിക്കണമെന്നും അവിടെ നിലവിലുള്ള പ്രതിഷ്ഠകളെ മാറ്റണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു കേസ് കൊടുത്തു. വീണ്ടും 1989 ജൂലൈ മാസം തന്റെ ജന്മഭൂമിയിലുള്ള അവകാശം സ്ഥാപിച്ചുകിട്ടാന്‍ ഭഗവാന്‍ ശ്രീരാമനുവേണ്ടി ഒരു കേസും കോടതിയില്‍ എത്തി. ആ വര്‍ഷം തന്നെ ഈ കേസുകള്‍ എല്ലാം ഒന്നിച്ച് തീര്‍പ്പാക്കുന്നതിനുവേണ്ടി അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൌ ബെഞ്ചിലേക്ക് മാറ്റപ്പെട്ടു.
ശക്തമായ ജനകീയ പ്രക്ഷോഭവും കോടതികളില്‍ നടന്നുകൊണ്ടിരുന്ന കേസ്സുകളും വേണ്ടവണ്ണം മനസ്സിലാക്കി ഒരു തീരുമാനമെടുക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതിന്റെ ഫലമായിട്ടാണ് 1992ല്‍ ഭക്തജനങ്ങള്‍ തര്‍ക്കമന്ദിരം തകര്‍ക്കാന്‍ ഇടയായത്. ഇതിനെ തുടര്‍ന്ന് 1993 ജനുവരി 7നു കേന്ദ്ര സര്‍ക്കാര്‍ ഒരു ഉത്തരവിലൂടെ തര്‍ക്കഭൂമി എന്ന് വിശേഷിക്കപ്പെട്ട സ്ഥലവും അതിനോട് ചേര്‍ന്നുള്ള 67 ഏക്കര്‍ സ്ഥലവും ഏറ്റെടുത്തു. ഇതില്‍ ഒരിഞ്ച് ഭൂമി പോലും മുസ്ലിങ്ങള്‍ക്ക് അവകാശപ്പെട്ടതായി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇസ്മയില്‍ ഫറൂഖി എന്ന ഒരാള്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും മുസ്ലിം പള്ളിയുടെ സ്ഥലം ഏറ്റെടുക്കാന്‍ പാടില്ല എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയില്‍ 1993 ജനുവരി 7നു അന്നത്തെ രാഷ്ട്രപതി ഭരണഘടനയുടെ 143-ാമത്തെ വകുപ്പ് അനുസരിച്ച് സുപ്രീംകോടതിയോട് ഒരു അന്വേഷണം നടത്തി. അതില്‍ തര്‍ക്ക ഭൂമിയില്‍ ഒരു മുസ്ലിം പള്ളിക്കു വേണ്ടിയുള്ള മന്ദിരം പണിയുന്നതിന് മുന്‍പ് അവിടെ ഒരു ക്ഷേത്രം നിലനിന്നിരുന്നോ എന്നായിരുന്നു ചോദ്യം. ഈ രണ്ടു വിഷയങ്ങളും തീരുമാനിക്കാനായി സുപ്രീം കോടതി ഒരു അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചു. 22 മാസം വാദം കേട്ട ശേഷം രാഷ്ട്രപതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്താനാകാതെ 1528നു മുന്‍പുള്ള സ്ഥിതി അറിയുന്നതിന് ശാസ്ത്രവും ഖനന സാങ്കേതിക വിദ്യയും അനുസരിച്ച് മാത്രമെ അത് സാധ്യമാകൂ എന്ന് അദ്ദേഹത്തെ അറിയിച്ചു.
1994 ഒക്ടോബറില്‍ ഇസ്മയില്‍ ഫറൂഖി നല്കിയ കേസില്‍ വിധി പറഞ്ഞു. തര്‍ക്കഭൂമി ഏറ്റെടുത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കുകയും എന്നാല്‍ ബാക്കിയുള്ള 67 ഏക്കര്‍ ഏറ്റെടുത്തത് അംഗീകരിക്കുകയും ചെയ്തു. തര്‍ക്കഭൂമിയുടെ തല്‍സ്ഥിതി തുടരണമെന്നും അതിനു വേണ്ട സംരക്ഷണം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനുശേഷം 1995ല്‍ ലക്‌നൌ ഹൈക്കോടതി ഒരു മൂന്നംഗ ബെഞ്ച് അയോദ്ധ്യ കേസ് കേള്‍ക്കാന്‍ രൂപീകരിക്കുകയും 15 വര്‍ഷത്തോളം ഒരു വിസ്താര കോടതിയായി അത് കേസ് കേള്‍ക്കുകയും ചെയ്തു. 2002 ആഗസ്ത് മാസം ഒന്നിന് കാനഡയിലെ വിദഗ്ദ്ധന്‍മാരുടെ സഹായത്തോടെ തര്‍ക്കഭൂമിയില്‍ റേഡിയോളജിക്കല്‍ (ജി.പി.ആര്‍. എസ്.) സര്‍വ്വേ നടത്താന്‍ കോടതി ഉത്തരവിട്ടു. ഭൂമിക്ക് അടിയില്‍ ക്ഷേത്രഭാഗങ്ങള്‍ എന്ന് സംശയിക്കാവുന്ന പല വസ്തുക്കളും ഉണ്ടെന്ന് സര്‍വ്വെയില്‍ കണ്ടിരുന്നു. ഈ സര്‍വ്വെ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളുടെ സത്യാവസ്ഥ ഉറപ്പാക്കാന്‍ ആ പ്രദേശത്ത് ഖനനം നടത്താനും ഭാരതത്തിലെ ഭൂഗര്‍ഭഗവേഷണ വകുപ്പിനോട് 2002 ഒക്ടോബര്‍ മാസം 22നു കോടതി ഉത്തരവിട്ടു. ഖനന റിപ്പോര്‍ട്ട് മുന്‍പ് നടത്തിയ സര്‍വ്വെ ഫലങ്ങള്‍ ശരിവെക്കുകയും അവിടെ ഒരു ക്ഷേത്രം നിലനിന്നിരുന്നു എന്ന് കൂടുതല്‍ തെളിവുകള്‍ സമാഹരിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ 2010 സെപ്റ്റംബര്‍ 30നു ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിച്ചു. നിര്‍മ്മോഹി ആഘാടയുടെയും സുന്നി വഖഫ് ബോര്‍ഡിന്റെയും അവകാശവാദങ്ങള്‍ കോടതി പൂര്‍ണ്ണമായും തള്ളുകയും അവിടെ പ്രതിഷ്ഠിതമായ ശ്രീരാമന്റെ അവകാശങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. അതോടുകൂടി മുസ്ലിങ്ങളുടെ അവകാശവാദങ്ങള്‍ അസത്യമെന്ന് വ്യക്തമായി തെളിഞ്ഞു. എന്നാല്‍ അദ്ഭുതമെന്ന് പറയട്ടെ, ഒരു സമാധാന നീക്കം എന്ന നിലയില്‍ ആയിരിക്കാം, കോടതി തര്‍ക്കഭൂമിയെ മൂന്ന് കക്ഷികള്‍ക്കും സമമായി പങ്കുവെക്കണമെന്നും ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കാന്‍ ഇടയായത്.
2010 ഡിസംബറില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 2017 ജൂലൈ വരെ അപ്പീല്‍ വാദം കേള്‍ക്കാന്‍ എടുത്തിരുന്നില്ല. ആഗസ്ത് മാസം വാദം കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍, സമര്‍പ്പിച്ചിരുന്ന പല രേഖകളും ഹിന്ദി, സംസ്‌കൃതം, പേര്‍ഷ്യന്‍, ഉര്‍ദു, ഫ്രഞ്ച് തുടങ്ങിയ ഭാഷകളില്‍ ആയിരുന്നതിനാല്‍ അതെല്ലാം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. 14000 ത്തോളം പേജുകള്‍ വരുന്ന ഈ രേഖകള്‍ എല്ലാം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പരിഭാഷപ്പെടുത്തി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. 2018 ഒക്ടോബര്‍ 29നു കേസ് കേള്‍ക്കുന്നതിനായി ഒരു അഞ്ചംഗ ബെഞ്ചിന് രൂപം നല്കി. 2019 ഫെബ്രുവരിയില്‍ കേസ് കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കണമെന്ന് കോടതി ഉത്തരവിടുകയും അതിനുവേണ്ടി ഒരു മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിക്കുകയും ചെയ്തു. മധ്യസ്ഥ സമിതി 2019 മാര്‍ച്ച് 13 മുതല്‍ ആഗസ്ത് 1 വരെ എല്ലാ കക്ഷികളുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തി എങ്കിലും ഒരു ഒത്തുതീര്‍പ്പിലേക്ക് എത്താന്‍ സാധിച്ചില്ല.
2019 ആഗസ്ത് 2 നു മധ്യസ്ഥ സമിതിയെ പിരിച്ചുവിട്ട കോടതി ആഗസ്ത് 6 മുതല്‍ കേസ് ഭരണഘടനാ ബഞ്ച് തുടര്‍ച്ചയായി കേള്‍ക്കാനും തീരുമാനിച്ചു. അങ്ങനെ 2019 ഒക്ടോബര്‍ 16നു വൈകുന്നേരം വരെ വാദം കേട്ടത്തിന് ശേഷം വിധി പറയാനായി മാറ്റിവെക്കുകയും ഇനിയും കക്ഷികള്‍ക്ക് എന്തെങ്കിലും ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെകില്‍ അടുത്ത മൂന്ന് ദിവസങ്ങള്‍ക്ക് ഉള്ളില്‍ അത് സമര്‍പ്പിക്കണമെന്നും ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് 2019 നവംബര്‍ 9 നു ശ്രീരാമജന്മഭൂമി പൂര്‍ണ്ണമായും ശ്രീരാമന് അവകാശപ്പെട്ടതാണെന്നുള്ള ചരിത്ര പ്രധാനമായ വിധി പ്രസ്താവിക്കപ്പെട്ടു. 5 ഏക്കര്‍ ഭൂമി മറ്റൊരു സ്ഥലത്ത് പള്ളി പണിയുന്നതിനായി നല്‍കണമെന്നും ശ്രീരാമജന്മഭൂമിയുടെ നടത്തിപ്പിന് വേണ്ടി ഒരു ട്രസ്റ്റ് രൂപീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഈ വിധിയിലൂടെ കോടതി ആവശ്യപ്പെട്ടിരുന്നു.
കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ വേണ്ട എല്ലാ നടപടികളും പൂര്‍ത്തീകരിച്ചു. ശ്രീരാമ ജന്മഭൂമിയുടെ ഭരണത്തിനായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനം 2020 ഫെബ്രുവരി 19നു ആദ്യ യോഗത്തോടെ സമാരംഭിക്കുകയും ചെയ്തു. സംപൂജ്യ മഹന്ത് നൃത്യ ഗോപാല്‍ദാസ് അദ്ധ്യക്ഷനായും ശ്രീ ചമ്പത് റായ് ജനറല്‍ സെക്രട്ടറിയായും ചുമതലയേറ്റ ശേഷം ശ്രീരാമജന്മഭൂമിയില്‍ ധൃതഗതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ക്ഷേത്രത്തിന്റെ രൂപകല്‍പ്പന പുനര്‍നിര്‍ണ്ണയിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ നൂറില്‍പരം ഏക്കര്‍ സ്ഥലത്ത് മൂന്നു നിലകളിലായി 161 അടി ഉയരവും 300 അടി നീളവും 280 അടി വീതിയുമുള്ള 84000 ചതുരശ്രഅടി വിസ്തൃതിയുള്ള അഞ്ച് ഗോപുരങ്ങളോടുകൂടിയ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രമായിട്ടായിരിക്കും ശ്രീരാമക്ഷേത്രം പണിതുയരുക. രാമജന്മഭൂമിയുടെ ചുറ്റുപാടും ഇപ്പോള്‍ നിലകൊള്ളുന്ന 9 മറ്റു ക്ഷേത്രങ്ങളെ പുനരുദ്ധരിച്ച് ഉപദേവതകളായി പുതിയ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠിക്കും.
ഭവ്യമായ ശ്രീരാമക്ഷേത്രത്തിന്റെ ഭൂമിപൂജ ഭാരതത്തിന്റെ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2020 ആഗസ്ത് 5നു നിര്‍വ്വഹിച്ചതോടെ 500 വര്‍ഷം നീണ്ട ഒരു വലിയ കാത്തിരിപ്പിന് വിരാമമായി. പത്തു വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടം മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കുന്നതോടുകൂടി ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചേക്കും. കോവിഡ് 19 ന്റെ വ്യാപനം ഇല്ലാതാകുന്നതോടുകൂടി രാമഭക്തര്‍ക്ക് ക്ഷേത്ര നിര്‍മ്മാണത്തില്‍ ഭാഗഭാക്കാകാന്‍ അവസരം ഒരുക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇനി അനന്തമായ ആത്മനിര്‍വൃതിയുടെ അനുഭവങ്ങള്‍ അയോദ്ധ്യയിലെ പവിത്രമായ ശ്രീരാമജന്മഭൂമിയിലെ പാദസ്പര്‍ശത്താല്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ ദിനങ്ങളാണ്.