മോദി സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യം വിലക്കുന്നു, പത്രങ്ങളുടെ വായമൂടിക്കെട്ടുന്നു എന്നൊക്കെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മമതബാനര്‍ജിയുടെ പത്രമാരണ വിക്രിയകള്‍ കാണുന്നേയില്ല. കാണാത്തതല്ല, അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയ്ക്കു മുമ്പില്‍ മുട്ടിലിഴഞ്ഞവര്‍ മമതയുടെ പത്രപ്രവര്‍ത്തകപീഡനംകണ്ട് ആസ്വദിക്കുകയാണ്. മമതയ്ക്ക് കീഴിലുള്ള കൊല്‍ക്കത്ത പോലീസ് ‘ഒപ്പ് ഇന്ത്യ’ എന്ന വെബ് പോര്‍ട്ടലിന്റെ ബംഗാള്‍ എഡിറ്റര്‍ നുപൂര്‍ ജെ ശര്‍മ്മ, ഭര്‍ത്താവ് വൈഭവ്ശര്‍മ്മ, സി.ഇ.ഒയും സ്ഥാപകനുമായ രാഹുല്‍ റാഷന്‍, ഹിന്ദി എഡിറ്റര്‍ അജിത്ത് ഭാരതി എന്നിവരുടെ പേരിലാണ് മൂന്നു കേസ്സെടുത്തത്. നിരന്തരം സ്റ്റേഷനില്‍ വിളിച്ചുവരുത്തി കൊടും ക്രിമിനലിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ മാനസിക പീഡനമേല്പിക്കുക എന്നതാണ് ശൈലി. വൈഭവ് ശര്‍മ്മ പത്രക്കാരനേയല്ല, പത്രാധിപരുടെ ഭര്‍ത്താവായി എന്നതാണ് അദ്ദേഹത്തിന്റെ കുറ്റം. മഹേഷ് ജത്മലാനി വഴി ഇവര്‍ സുപ്രീംകോടതിയെ സമീപിക്കുകയും ജസ്റ്റിസ് സഞ്ജയ് കൃഷ്ണകൗര്‍, ബി.ആര്‍. ഗവായ് ബെഞ്ച് മമത പോലീസിന്റെ പീഡനനീക്കം സ്റ്റേ ചെയ്യുകയും ചെയ്തിരിക്കയാണ്.
മമതസര്‍ക്കാരിനെതിരെ വാര്‍ത്തയെഴുതി എന്ന പേരിലാണ് മൂന്ന് കേസ്. ഒമ്പതുമാസം മുമ്പ് ദുര്‍ഗ്ഗാപൂജ പന്തലില്‍ മമതയുടെ പാര്‍ട്ടിക്കാര്‍ ബാങ്ക് വിളിച്ചു എന്നതാണ് ഒരു വാര്‍ത്ത. ഇതു മറ്റുപത്രങ്ങളില്‍ വന്നെങ്കിലും അവര്‍ക്കെതിരെ കേസ്സില്ല. ‘ഒപ്പ് ഇന്ത്യ’യെ ലക്ഷ്യമിടാന്‍ ഒരു കാരണമുണ്ട്. ‘മതേതര’ മാധ്യമങ്ങള്‍ മൂടിവെക്കുന്ന വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുകയും ‘വയര്‍’ പോലുള്ള ഹിന്ദുത്വ വിരുദ്ധപ്രചാരണ പോര്‍ട്ടലുകളുടെ രഹസ്യബന്ധങ്ങള്‍ തുറന്നുകാട്ടുകയും ചെയ്യുന്നു എന്നത് ഒപ്പ് ഇന്ത്യ തങ്ങളുടെ ദൗത്യമായി ഏറ്റെടുത്തു എന്നതുതന്നെ കാരണം. ‘സ്റ്റോപ്പ് ഫണ്ടിങ്ങ് ഹെയ്റ്റ് ക്യാമ്പയിനി’ന്റെ ഇടപെടലിലൂടെ ഒരു ഡസനിലധികം പരസ്യങ്ങള്‍ നിര്‍ത്തിച്ചുകൊണ്ട് ഈ പോര്‍ട്ടല്‍ പൂട്ടാനായിരുന്നു ആദ്യ നീക്കം. അതുപൊളിഞ്ഞപ്പോഴാണ് മമതയെ പോലുള്ളവരെ ഉപയോഗിച്ച് പോലീസ് രാജ് അഴിച്ചുവിടുന്നത്.