മോഹന്‍ലാലുമായുള്ള സൗഹൃദത്തിന്റെ ഓര്‍മ്മച്ചെപ്പ് തുറക്കുന്നു നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍
തിരുവനന്തപുരം മോഡല്‍ ഹൈസ്‌കൂളിലെ ഫിഫ്ത് സ്റ്റാന്‍ഡേര്‍ഡില്‍ തുടങ്ങിയതാണ് ലാലുമായുള്ള എന്റെ സൗഹൃദം. ലാലും ഞാനും ക്ലാസ്‌മെറ്റ്‌സായിരുന്നപ്പോള്‍ത്തന്നെ ലാലിന്റെ ചേട്ടന്‍ പ്യാരിലാലും എന്റെ ചേട്ടനും ക്ലാസ്‌മെറ്റ്‌സായിരുന്നു. അക്കാലത്ത് ഞങ്ങള്‍ ചെറിയ കുട്ടികളായിരുന്നതുകൊണ്ട് സീനിയേഴ്‌സായ ജ്യേഷ്ഠന്മാരുടെ സംരക്ഷണവലയത്തിലായിരുന്നു ഞങ്ങള്‍ രണ്ടാളും. ഇന്റര്‍വെല്‍ സമയത്തൊക്കെ ജേ്യഷ്ഠന്മാര്‍ വന്ന് കാര്യങ്ങളൊക്കെ തിരക്കുക, അതുപോലെ ഞങ്ങളെ കംഫര്‍ട്ടബിള്‍ ആക്കുക തുടങ്ങിയ ഏര്‍പ്പാടൊക്കെ അന്നുണ്ടായിരുന്നു.
അക്കാലത്തൊക്കെ ലാലില്‍ തനതായ ഒരു ആക്ടര്‍ രൂപപ്പെടുന്നുണ്ടായിരുന്നു. യുവജനോത്സവങ്ങളിലൊക്കെ സജീവമായി പങ്കെടുത്തിരുന്നു.
അക്കാലത്ത് ഒഴിവു സമയങ്ങളില്‍ റെസിഡന്‍സി കോമ്പൗണ്ടില്‍ ക്രിക്കറ്റ് കളിയ്ക്കാനൊക്കെ ഒത്തു കൂടുന്നതും പതിവായിരുന്നു.
അതിങ്ങനെ തുടര്‍ന്നുകൊണ്ടിരിയ്ക്കുമ്പോഴാണ് ആറാം സ്റ്റാന്‍ഡേര്‍ഡിലായിരിക്കുമ്പോള്‍ ‘കമ്പ്യൂട്ടര്‍ ബോയ്’ എന്ന ഒരു നാടകത്തില്‍ എണ്‍പതു വയസ്സുള്ള വൃദ്ധന്റെ വേഷത്തില്‍ ലാല്‍ അഭിനയിച്ചത്. മറ്റൊരു നാടകത്തില്‍ ഞാനും അഭിനയിച്ചു. ലാല്‍ അഭിനയിച്ച നാടകത്തില്‍ ഒപ്പം അഭിനയിച്ചവരാണ് അശോക് കുമാര്‍, അതുപോലെ പെണ്‍വേഷത്തില്‍ ഒരു രാംകുമാര്‍,അങ്ങിനെ പലരും. ലാല്‍ അഭിനയിച്ച നാടകത്തിന് അക്കൊല്ലത്തെ മികച്ച നാടകത്തിനും ലാലിന് ബെസ്റ്റ് ആക്ടറിനുമുള്ള അവാര്‍ഡ് ലഭിയ്ക്കുകയുണ്ടായി. ലാലിന്റെ ആ പ്രായത്തില്‍ എണ്‍പത് വയസ്സുള്ള ഒരു കഥാപാത്രത്തെ സ്റ്റേജില്‍ അവതരിപ്പിക്കുക എന്നു പറയുന്നത് ശരിയ്ക്കും ആരേയും ആത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു. തിക്കുറിശ്ശിയെപ്പോലുള്ള വ്യക്തികള്‍ക്കു മാത്രം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രമായിരുന്നു അത്.
പിന്നീട് പ്രീഡിഗ്രിക്ക് പഠിയ്ക്കുന്ന കാലത്ത് ലാലിന് ഗുസ്തിയിലായി കമ്പം. അങ്ങിനെ എന്റെ വീടിനടുത്ത് വഞ്ചിയൂരിലൂള്ള വീരകേരള ജിംഗാനയില്‍ ചേര്‍ന്ന് ലാല്‍ ഗുസ്തി പഠിയ്ക്കാന്‍ തുടങ്ങി.
ലാല്‍ പ്രീഡിഗ്രിയ്ക്കും ബികോമിനും എം. ജി. കോളേജിലും ഞാന്‍ ആര്‍ട്‌സ് കോളേജിലുമായിരുന്നു. എന്നാലും കമ്പയ്ന്‍ സ്റ്റഡിയ്ക്ക് ഞങ്ങള്‍ ഒത്തുകൂടാറുണ്ടായിരുന്നു. ഇതൊക്കെ ഇങ്ങനെ തുടര്‍ന്നു കൊണ്ടിരിയ്ക്കുമ്പോഴാണ് സിനിമാജ്വരം തലയ്ക്കു പിടിയ്ക്കുന്നത്.
എനിയ്ക്കന്ന് ഒരു എയ്റ്റ് എം.എം. ക്യാമറയുണ്ടായിരുന്നു. അന്നത്തെ എന്റെ ആഗ്രഹം ഫോട്ടോഗ്രാഫി പഠിയ്ക്കണമെന്നായിരുന്നു. ഫോട്ടോഗ്രാഫിയില്‍ വലിയ കമ്പം കേറിയ കാലമായിരുന്നു അത്. പക്ഷെ, നിര്‍മ്മാതാവാകാനുള്ള യോഗമായിരുന്നു എനിക്കു പിന്നീടുണ്ടായത്.
അന്നു ഞങ്ങള്‍ ഒന്നുമറിയാത്ത ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് ഭാരത് സിനി ഗ്രൂപ്പ് എന്ന ഒരു സിനിമാക്കമ്പനിയുടെ ബാനറില്‍ ഒരു സിനിമ നിര്‍മ്മിയ്ക്കാന്‍ തീരുമാനിച്ചു. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയെട്ടിലായിരുന്നു അത്. ആ ചിത്രമായിരുന്നു തിരനോട്ടം. അതിന്റെ ഐഡിയ ആദ്യം പറയുന്നത്, പിന്നീട് സന്യാസം സ്വീകരിച്ച് അശ്വതി തിരുനാള്‍ എന്ന നാമധേയത്തില്‍ പ്രശസ്തനായ ഞങ്ങളുടെ പൂര്‍വ്വകാല സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ പൂര്‍വ്വകാല നാമധേയം ശശി എന്നായിരുന്നു. ശശി അതിന്റെ തിരക്കഥയൊരുക്കി. അശോക് കുമാര്‍ സംവിധാനം.ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍. ചിത്രാഞ്ജലിയിലെ സ്റ്റാഫായിരുന്ന കുമാര്‍ ക്യാമറമാന്‍ ആയി ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാറായത് പാച്ചല്ലൂര്‍ ശശിയായിരുന്നു.തിരുവനന്തപുരത്തുള്ള ഞങ്ങളുടെ സുഹൃത്തുക്കളുടെ വീടുകളിലൊക്കെ വച്ചായിരുന്നു ചിത്രീകരണം. ചിത്രത്തിന്റെ തുടക്കം കുറിച്ചത് ആറ്റുകാലില്‍ വച്ചായിരുന്നു. പിന്നീട് ചിത്രത്തിലെ ഒരു പ്രധാന ഭാഗം ചിത്രീകരിയ്ക്കുന്നത് ലാലിന്റെ വീടിനു സമീപത്താണ്. ലാല്‍ അഭിനയിക്കുന്ന ആദ്യ ഷോട്ട് ഒരു സൈക്കിളില്‍ നിന്ന് വീഴുന്നതാണ്. ലാലിനെ വച്ചു ചിത്രീകരിച്ച ആ ഷോട്ടിന് ആദ്യമായി ലാലിനു നേരെ ക്ലാപ് കൊടുക്കാനുള്ള യോഗം അങ്ങിനെ എനിയ്ക്കാണ് ഉണ്ടായത്.
ആ ചിത്രം പൂര്‍ത്തിയാക്കാനാകാതെ ഇടയ്ക്കു വച്ചു നിന്നുപോയി. പിന്നീട് കൊല്ലത്തെ തിരുവെങ്കിടാചലം ചെട്ടിയാരാണ് അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന് ഏറ്റത്. അദ്ദേഹം മുന്‍കൂര്‍ കാശ് തരില്ല. പകരം യാത്ര, ഭക്ഷണം, താമസം ഇതിനൊക്കെയുള്ള ഏര്‍പ്പാട് ചെയ്യാം എന്ന് സമ്മതിച്ചു. മദ്രാസില്‍ പോയി പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കാനുള്ള ഏര്‍പ്പാട് അങ്ങിനെ അദ്ദേഹം ഏറ്റെടുത്തു. ഞാനും ലാലും തിരുവനന്തപുരത്തു നിന്ന് തേര്‍ഡ് ക്ലാസ് ട്രെയിന്‍ ടിക്കറ്റില്‍ മദ്രാസിലേയ്ക്ക് യാത്ര തിരിച്ചു. ആദ്യമായി മദ്രാസ്സെന്ന സിനിമാനഗരത്തിലേയ്ക്ക് യാത്ര പോകുന്ന ത്രില്ലിലായിരുന്നു ഞാനും ലാലും.
മദ്രാസില്‍ അന്നു ഞങ്ങള്‍ താമസിച്ചിരുന്നത് പ്രശസ്തമായ സ്വാമീസ് ലോഡ്ജിലായിരുന്നു. സ്വാമീസ് ലോഡ്ജിലായിരുന്നു അക്കാലത്തെ മലയാളത്തിലെ പ്രശസ്തരായ നടീനടന്മാരൊക്കെ തങ്ങിയിരുന്നത്. സത്യന്‍ മാഷ്, ആലുംമൂടന്‍, പരവൂര്‍ ഭരതന്‍, അടൂര്‍ ഭവാനി, അടൂര്‍ പങ്കജം അങ്ങിനെ പ്രശസ്തരായ ഒട്ടനവധി പേര്‍ അന്നവിടെ തങ്ങിയിരുന്നു. അവരെയൊക്കെ പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനുമൊക്കെ ഭാഗ്യമുണ്ടായി ഞങ്ങള്‍ക്ക്. മാത്രമല്ല സിനിമയെക്കുറിച്ച് ഒന്നുമറിയാതെ ഈ രംഗത്ത് ഭാഗ്യം പരീക്ഷിയ്ക്കാനെത്തിയ ഞങ്ങള്‍ അവര്‍ക്കൊക്കെ ഒരു കൗതുകമായിരുന്നു.
അന്നാദ്യമായാണ് ഞങ്ങള്‍ എ.വി.എം. സ്റ്റുഡിയോയില്‍ പ്രവേശിയ്ക്കുന്നത്. അവിടെ മലയാളത്തിലെ പ്രശസ്ത എഡിറ്റര്‍ ശങ്കുണ്ണിയേട്ടന്റെ എഡിറ്റിംഗ് റൂമിലായിരുന്നു തിരനോട്ടത്തിന്റേയും എഡിറ്റിംഗ് വര്‍ക്ക്. പ്രശസ്തരായ സംവിധായകരൊക്കെ തങ്ങളുടെ ചിത്രത്തിന്റെ എഡിറ്റിംഗ് ഏല്‍പ്പിക്കുന്നത് കെ.ശങ്കുണ്ണിയേട്ടനെയാണ്. ശങ്കുണ്ണിയേട്ടനെ കൂടാതെ പ്രശസ്തരായ നിരവധി എഡിറ്റര്‍മാരുടെ ഒരു നിര തന്നെ അന്ന് എ.വി.എം. സ്റ്റുഡിയോയിലുണ്ട്. ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു അന്നത്തെ അവിടുത്തെ മൂവിയോളയില്‍ നിന്നു വരുന്ന ശബ്ദവും എഡിറ്റിംഗ് രീതിയുമൊക്കെ. ഇന്നിപ്പോള്‍ പഴയ തലമുറയിലെ എല്‍. ഭൂമിനാഥന്‍ മാത്രമാണ് എ.വി.എം സ്റ്റുഡിയോയില്‍ അവശേഷിക്കുന്നത്. ശങ്കുണ്ണിയേട്ടന് ഞങ്ങളോട് വലിയ വാത്സല്യമായിരുന്നു. സിനിമയെക്കുറിച്ച് ഒന്നുമറിയാതെ നിര്‍മ്മിച്ച തിരനോട്ടം ഒരു സിനിമ എന്നു തന്നെ പറയാമോഎന്ന് സംശയമാണ്. എന്നാലും ഞങ്ങളുടെ ശ്രമത്തെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയില്ല. ഒരേ സമയം അഞ്ചും ആറും ചിത്രങ്ങളുടെ എഡിറ്റിംഗാണ് അവിടെ അരങ്ങേറുന്നത്. പ്രശസ്ത സംവിധായകരായ ജോഷി, ശശികുമാര്‍, കെ.ജി. രാജശേഖരന്‍, പി. ജി. വിശ്വംഭരന്‍ എന്നിവരുടെയൊക്കെ സിനിമകളുടെ എഡിറ്റിംഗ് നടക്കുന്നതിനിടയില്‍ എപ്പോഴെങ്കിലും സമയം കിട്ടുമ്പോഴാണ് ഞങ്ങളുടെ ചിത്രത്തിന്റെ എഡിറ്റിംഗ് വര്‍ക്ക് നടക്കുക. സ്വാഭാവികമായും ഒരുപാടു സമയം ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരിക്കേണ്ടി വരുമായിരുന്നു. ഈ ഒഴിവുവേളകളില്‍ ഞങ്ങള്‍ എ.വി.എം സ്റ്റുഡിയോയും മറ്റു സിനിമാ നിര്‍മ്മാണ യൂണിറ്റുകളും പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോകളുമൊക്കെ സന്ദര്‍ശിക്കും. ഒപ്പം ചുറ്റുവട്ടത്തുള്ള തിയേറ്ററുകളില്‍ റിലീസാകുന്ന സിനിമകള്‍ കണ്ടു തീര്‍ക്കുകയും ചെയ്യും.
എന്തായാലും തിരനോട്ടം വിചാരിച്ച പോലെ പൂര്‍ത്തിയാക്കാനായില്ല. അതേത്തുടര്‍ന്ന് മറ്റൊരു തമിഴ് സിനിമയുടെ നിര്‍മ്മാണത്തെക്കുറിച്ചായി ചിന്തകള്‍. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോഴും ലാല്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. സ്വാമീസ് ലോഡ്ജിലെ ഒറ്റമുറിയില്‍ ഞങ്ങള്‍ നാലഞ്ചുപേര്‍ ഒന്നിച്ചു കഴിഞ്ഞു കൂടിയ നാളുകളിലൊന്നിലാണ് മനോരമയില്‍ വന്ന നവോദയയുടെ ആ പരസ്യം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ഞങ്ങള്‍ ലാലിനോട് അപേക്ഷ അയയ്ക്കാന്‍ പറഞ്ഞു. അതിനു വേണ്ടി ഫോട്ടോ എടുക്കണം. അതിന് റ്റി നഗറില്‍ താമസിക്കുന്ന ആര്‍.കെ. രാധാകൃഷ്ണന്‍ ചേട്ടന്റെ സഹായം തേടി. രാധാകൃഷ്ണന്‍ ചേട്ടന്‍ അന്ന് അറിയപ്പെടുന്ന ആര്‍ട്ട് ഡയറക്ടറാണ്. കൂടാതെ പോസ്റ്റര്‍ ഡിസൈനര്‍ കൂടിയാണ്. രാധാകൃഷ്ണന്‍ ചേട്ടന്റെ വീട് സിനിമാക്കാരുടെ ഒരു സങ്കേതമാണ്. അദ്ദേഹം എന്റെ ചിറ്റപ്പന്റെ ക്ലാസ്‌മെറ്റ് കൂടിയായിരുന്നു. അതുകൊണ്ട് ആവശ്യമായ സപ്പോര്‍ട്ടൊക്കെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അക്കാലത്ത് ലഭിച്ചിട്ടുണ്ട്.
രാധാകൃഷ്ണന്‍ ചേട്ടന്റെ വീട്ടില്‍ അന്ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങി. നില്ക്കുകയായിരുന്ന പ്രശസ്ത സിനിമാട്ടോഗ്രാഫര്‍ കെ.പി. നമ്പ്യാതിരിയുണ്ടായിരുന്നു. നമ്പ്യാതിരിയാണ് ലാലിന്റെ ഫോട്ടോ എടുത്തത്. ലാലിന് വാസ്തവത്തില്‍ ഫോട്ടോ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാലും മദ്രാസില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയതിനു ശേഷം ഞങ്ങളുടെ പ്രേരണയില്‍ ലാല്‍ പുളിമൂട്ടിലുള്ള ജനറല്‍ പോസ്‌റ്റോഫീസില്‍ അപേക്ഷ പോസ്റ്റ് ചെയ്യാന്‍ പോയി. പക്ഷെ, ചില്ലറയില്ലാത്തതിനാല്‍ അയയ്ക്കാനാകാതെ എന്റെ വീട്ടില്‍ തിരിച്ചുവന്നു. അയയ്ക്കാന്‍ താല്‍പ്പര്യമില്ലാതെ ഫോട്ടോയും അപേക്ഷയും അവിടെ ഉപേക്ഷിച്ചിട്ടു പോവുകയായിരുന്നു. പിന്നീട് വൈകിട്ട് ചായയുമായി വന്ന എന്റെ അമ്മയുടെ ശ്രദ്ധയില്‍ ഈ ഫോട്ടോ പെടുകയും അമ്മ കാര്യം തിരക്കുകയും ചെയ്തു. പിന്നീട് അമ്മയാണ് ലാലിന്റെ ഫോട്ടോ കവറിലാക്കി ഒട്ടിച്ച് എന്നോട് പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. അപേക്ഷ അയയ്‌ക്കേണ്ട അവസാന ദിവസമായിരുന്നു അന്ന്. പിന്നെ, വൈകിച്ചില്ല പുളിമൂട്ടിലെ ജനറല്‍ പോസ്റ്റോഫീസില്‍ ഞാന്‍ പോയി അപേക്ഷ അയയ്ക്കുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ലാലിന് ടെലിഗ്രാം വന്നു. അങ്ങിനെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു. ആ ചിത്രത്തിലെ അഭിനയത്തിന് ലാലിന് കിട്ടിയ ശമ്പളം മൂവായിരം രൂപയായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. ആദ്യ ശമ്പളം അമ്മയെ ഏല്പിക്കണമെന്നു പറഞ്ഞ് എന്റെ കൈവശം തന്നു. അന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലാലിന്റെ അമ്മയെ ഞങ്ങള്‍ ചെന്നു കണ്ട് തിരികെ വന്ന് കോഫി ഹൗസില്‍ കൊണ്ടുപോയി എനിക്ക് ചിലവു ചെയ്തു. ഞങ്ങളുടെ സിനിമാ ജീവിതത്തില്‍ കോഫി ഹൗസിനുള്ള പങ്ക് വളരെ വലുതാണ്. അന്നൊന്നും പ്രിയന് സിനിമയോട് അത്ര താല്‍പ്പര്യമുണ്ടായിരുന്നില്ല. പിന്നീട് എന്റെ അവസരം തട്ടിയെടുത്താണ് പ്രിയന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയെത്തുന്നത്. അക്കാര്യം ഇപ്പോഴും പ്രിയന്‍ പറഞ്ഞു ചിരിക്കാറുണ്ട്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനു ശേഷം ക്രമേണ ലാല്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. ഇന്നിപ്പോള്‍ നാല്പതു വര്‍ഷം പിന്നിട്ട ആ അഭിനയ സപര്യയ്ക്ക് കൂടുതല്‍ തിളക്കം വന്നിട്ടുണ്ടെങ്കില്‍ അത് ലാലിന്റെ അര്‍പ്പണബോധവും ജീവിതത്തില്‍ പുലര്‍ത്തിപ്പോന്ന ചിട്ടയുമാണ്. ഒരു നടനും വ്യക്തിയും എന്ന നിലയില്‍ ലാല്‍ ആരുടേയും ഹൃദയത്തില്‍ സ്ഥാനം നേടിയെടുത്തിട്ടുള്ള വ്യക്തത്വമാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ ആരംഭിച്ച ആ ആത്മബന്ധം ഇന്നും നിലനില്‍ക്കുന്നു. ഈ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഒതുങ്ങി നില്ക്കുന്നില്ല. ഞങ്ങളുടെ കുടുംബങ്ങള്‍ക്കിടയിലും ഈ ഊഷ്മള ബന്ധം തുടര്‍ന്നു പോരുന്നു. മിക്കവാറും ദിവസങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെടാറുണ്ട്. അറുപത് വയസ്സ് പൂര്‍ത്തിയായ ദിവസം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിനു പുറമേ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലാലിനായി വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചു. ആത്മ സുഹൃത്ത് എന്ന നിലയില്‍ അതെന്റെ കടമയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ ആത്മബന്ധം എല്ലാക്കാലത്തും നിലനില്ക്കുന്നതാണ്. ഒരു നിര്‍മ്മാതാവ് എന്ന നിലയ്ക്ക് എന്റെ അഞ്ചെട്ടു സിനിമകളില്‍ മാത്രമേ ലാല്‍ അഭിനയിച്ചിട്ടുണ്ടാവൂ. പക്ഷെ, ഞങ്ങളുടെ ആത്മബന്ധത്തിന്റെ ആഴം ആര്‍ക്കും അളക്കാന്‍ സാധിക്കില്ല. സര്‍വ്വേശ്വരന്റെ അനുഗ്രഹം ലാലിന് എപ്പോഴും ഉണ്ടാകട്ടെയെന്നാണ് ഈ ഷഷ്ഠിപൂര്‍ത്തി വേളയില്‍ എനിക്ക് ആശംസിക്കാനുള്ളത്.