അറുപതാം പിറന്നാള്‍ ദിനത്തില്‍ ആശംസ നേര്‍ന്ന പലരും മോഹന്‍ലാലിനെ വിശേഷിപ്പിച്ചത് നടന വിസ്മയം എന്നാണ്. എന്താണ് ഈ വിസ്മയത്തിന്റെ രഹസ്യം? അത് പറഞ്ഞത് നടന്‍ ജയസൂര്യയാണ്. അഭിനയിക്കുമ്പോള്‍ അഭിനേതാവിന്റെ ശരീരം ആ കഥാപാത്രത്തിന്റെ ആത്മാവിന് ജീവിക്കാനുള്ള സ്‌പേസ് ആയി മാറുന്നുവെന്നും, ആ അണ്‍സീന്‍ ആക്ടറാണ് പിന്നീട് എല്ലാം ചെയ്യുന്നതെന്നുമാണ് ജയസൂര്യ സൂക്ഷ്മമായി വിലയിരുത്തിയത്. ഈ അണ്‍സീന്‍ ആക്ടറാണ് നാല് പതിറ്റാണ്ടുകാലം മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ ഗ്രാഫ് കുതിച്ചുയരാന്‍ ഇടയാക്കിയത്.
സിനിമാരംഗത്ത് എത്തിച്ചേര്‍ന്നില്ലായിരുന്നുവെങ്കില്‍ മോഹന്‍ലാല്‍ ആരായിത്തീരുമായിരുന്നു എന്ന ചോദ്യത്തിന്, ആരുമാകുമായിരുന്നില്ല എന്ന മറുപടിയായിരിക്കും ഏറ്റവും ഉചിതം. കാരണം മറ്റെന്തെങ്കിലും ആയിത്തീരാന്‍ വിസമ്മതിക്കുന്ന മനസ്സും ശരീരവുമുള്ള ബോണ്‍ ആക്ടറാണ് മോഹന്‍ലാല്‍.അഭിനയിക്കാന്‍ മാത്രമായി ഒരു ജന്മം. അല്ലായിരുന്നുവെങ്കില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരിക്കെ സ്‌കൂള്‍ യുവജനോത്സവത്തിലെ നാടക മത്സരത്തില്‍ അറുപത് വയസ്സുകാരന്റെ വേഷം അഭിനയിച്ച് മികച്ച നടനുള്ള സമ്മാനം നേടുമായിരുന്നില്ല. പതിനൊന്നാമത്തെ വയസ്സിലും പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു നടന്‍ മോഹന്‍ലാലിന്റെ ഉള്ളിലുണ്ടായിരുന്നു. ജരാനര ബാധിക്കാത്ത ഈ അണ്‍സീന്‍ ആക്ടര്‍ എന്നും എപ്പോഴും ഉന്മേഷഭരിതനാണ്.
മറ്റ് പല നടീനടന്മാരെപ്പോലെ അവസരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് അഭിനയമികവ് ആര്‍ജിച്ചെടുക്കുകയായിരുന്നില്ല മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ മുതല്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഇട്ടിമാണിയിലെ ഇട്ടിമാത്തന്‍ വരെയുള്ള കഥാപാത്രങ്ങളെ ആഴത്തില്‍ വിലയിരുത്തുമ്പോള്‍ അവയൊക്കെയും ഭിന്നമാനങ്ങളില്‍ പൂര്‍ണത പ്രാപിച്ചവയാണെന്ന് കാണാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വളര്‍ച്ച പ്രാപിക്കേണ്ടാത്ത മാര്‍ക്കണ്ഡേയ ജന്മങ്ങള്‍. ഇന്ത്യന്‍ സിനിമയിലെ മറ്റൊരു നടനും ഇങ്ങനെയൊരു സൗഭാഗ്യമുള്ളതായി അറിയില്ല. ”മോഹന്‍ലാല്‍ എന്ന മനുഷ്യനില്ലെങ്കില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ല. എന്നാല്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടനുണ്ടാവുമായിരുന്നു.” സുഹൃത്തും മോഹന്‍ലാലിന്റെ കരിയറില്‍ പല ഹിറ്റ് സിനിമകളും സമ്മാനിച്ച പ്രിയദര്‍ശന്റെ ഈ വാക്കുകളില്‍ എല്ലാം വ്യക്തമാണ്.
ആദ്യം അഭിനയിച്ച ചിത്രം തിരനോട്ടം ആയിരുന്നെങ്കിലും പ്രദര്‍ശനത്തിനെത്തിയല്ല. അതൊരു ഗണപതിക്ക് വയ്ക്കലായി കണക്കാക്കാം. ‘ബാക്ക് വിത്ത് എ ബാങ്’ എന്നു പറയുന്നതുപോലെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍. പ്രണയ നൊമ്പരത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായുള്ള അരങ്ങേറ്റം. നരേന്ദ്രന്‍ എന്നു പേരുള്ള കഥാപാത്രം അതുവരെ പ്രേക്ഷകര്‍ക്ക് പരിചയമില്ലാത്ത വില്ലനായിരുന്നു. ശങ്കറും പൂര്‍ണിമാ ജയറാമും അവതരിപ്പിച്ച പ്രേം-പ്രഭ പ്രണയമിഥുനങ്ങളുടെ ഇടയിലേക്ക് വെടിച്ചില്ലുപോലെ കടന്നുവരുന്ന ആദ്യ സീനില്‍ത്തന്നെ താരോദയം സംഭവിച്ചുകഴിഞ്ഞിരുന്നു. പുതുമകള്‍ ഏറെയുള്ള ഈ ഫാസില്‍ ചിത്രത്തിന് ചരിത്രത്തിലുള്ള സ്ഥാനം മോഹന്‍ലാല്‍ എന്ന നടനെ മലയാളസിനിമയ്ക്ക് നല്‍കിയെന്നതാണ്.
വീരവാദം മുഴക്കാനും അട്ടഹസിക്കാനും നായകന്റെ അടികൊണ്ട് അവശനാവാനും ബലാത്സംഗം ചെയ്യാനുമൊക്കെ വിധിക്കപ്പെട്ട മലയാള സിനിമയിലെ ഒരുപാട് വില്ലന്മാര്‍ക്കിടയിലേക്കായിരുന്നു നരേന്ദ്രന്റെ വരവ്. പിന്നീടങ്ങോട്ട് ഈ വില്ലനെ കാണാന്‍ പ്രേക്ഷകര്‍ കാത്തിരുന്നു. മോഹന്‍ലാല്‍ എന്ന നടന്റെ മാനറിസങ്ങള്‍ അവര്‍ക്ക് ഹരമായി. ഒന്നിനു പുറകെ ഒന്നായി ചിത്രങ്ങള്‍ വന്നുകൊണ്ടിരുന്നപ്പോള്‍ ഈ വില്ലനുമായി അവര്‍ ഗാഢപരിചയത്തിലായി.
ഉയര്‍ച്ച ആഗ്രഹിക്കുന്ന നടന്മാര്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെ തുടര്‍ച്ചയായി അവതരിപ്പിക്കാന്‍ ഇഷ്ടപ്പെടാറില്ല. കാരണം ഇതില്‍നിന്നൊരു മോചനം പലപ്പോഴും സാധ്യമാവില്ല. അവസരങ്ങള്‍ ചതിക്കുഴികളായി മാറും. ഇങ്ങനെയൊരു ഭയം തൊട്ടുതീണ്ടാതിരുന്ന നടനാണ് മോഹന്‍ലാല്‍. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ കരിയറിന്റെ ഭദ്രത മനസ്സില്‍വച്ച് വിവേചനം പുലര്‍ത്തിയില്ല. അഭിനയിക്കുക എന്നതുമാത്രമാണ് തന്റെ ധര്‍മ്മമെന്നു കരുതി അതിനപ്പുറമുള്ള കാര്യങ്ങള്‍ കാലത്തിന് വിട്ടുകൊടുക്കുകയായിരുന്നു. ഇതുകൊണ്ടുതന്നെ വില്ലന്‍ വേഷങ്ങളുടെ ഒരു നിരതന്നെ മോഹന്‍ലാലിന്റെ കരിയറില്‍ കയറിപ്പറ്റി.
മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ വില്ലനായിരുന്നുവെങ്കിലും നായകനൊപ്പം പ്രാധാന്യമുള്ള വേഷമായിരുന്നു. പക്ഷേ പിന്നീട് നിരവധി ചിത്രങ്ങളില്‍ വില്ലനായിത്തന്നെയുള്ള ചെറിയ വേഷങ്ങളായിരുന്നു മോഹന്‍ലാലിന് ലഭിച്ചത്. ഇതിലൊന്ന് ടി.ദാമോദരന്‍-ഐ.വി. ശശി ടീമിന്റെ അഹിംസ ആയിരുന്നു. താരനിരകളെ വച്ച് സിനിമയെടുക്കുന്നയാളാണ് ഐ.വി. ശശി. അഹിംസയും വ്യത്യസ്തമായിരുന്നില്ല. ഇവര്‍ക്കിടയിലും മോഹന്‍ലാലിന്റെ മോഹന്‍ എന്ന വില്ലന്‍ ശ്രദ്ധിക്കപ്പെട്ടു.
വില്ലന്‍ വേഷങ്ങളാണ് മോഹന്‍ലാലിന് അധികവും ലഭിച്ചിരുന്നതെങ്കിലും പലതും അഭിനയമികവ് പുറത്തെടുക്കാന്‍ കഴിയുന്നതായിരുന്നു. കുയിലിനെ തേടി എന്ന ചിത്രത്തില്‍ അവതരിപ്പിച്ച തമ്പുരാന്‍ കുട്ടി ഇതിന് തെളിവാണ്. ക്രൂരനായ ഈ കഥാപാത്രത്തെയാണ് ചിത്രത്തിലെ നായകനെക്കാള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടത്. ഇത് പല ചിത്രങ്ങളിലും ആവര്‍ത്തിക്കപ്പെട്ടതോടെ മോഹന്‍ലാലിലെ നടനെ സംവിധായകര്‍ ശരിയായി തിരിച്ചറിയുകയായിരുന്നു. സിനിമകള്‍ ഓരോന്നായി പിന്നിടുന്തോറും മോഹന്‍ലാലിന് കൂടുതല്‍ പ്രാമുഖ്യമുള്ള കഥാപാത്രങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. കേള്‍ക്കാത്ത ശബ്ദത്തിലെ ബാബു, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞുവിലെ വിനു, ശേഷം കാഴ്ചയിലെ പോലീസ് ഇന്‍സ്‌പെക്ടര്‍, ആട്ടക്കലാശത്തിലെ സന്തോഷ് ബാബു, ഇനിയെങ്കിലും എന്ന ചിത്രത്തിലെ രവി, കാറ്റത്തെ കിളിക്കൂട്ടിലെ ഉണ്ണികൃഷ്ണന്‍, എന്റെ മാമാട്ടിക്കുട്ടിയമ്മയിലെ അലക്‌സ് എന്നീ കഥാപാത്രങ്ങള്‍ ഇവയില്‍ ചിലതാണ്.
ആദ്യ സിനിമകളില്‍ പുതുമുഖ നായകന്മാരായി വന്ന് പിന്നീട് വില്ലന്മാരായി മാറി അപ്രധാന വേഷങ്ങളിലേക്ക് ചുരുങ്ങിപ്പോയവര്‍ നിരവധിയാണ്. ഇതിന് നേര്‍വിപരീതമാണ് മോഹന്‍ലാലിന്റെ കരിയര്‍ ഗ്രാഫ്. വില്ലന്‍ വേഷങ്ങളില്‍നിന്ന് പ്രതിനായകനിലേക്കും നായകനിലേക്കും താരത്തിലേക്കും സൂപ്പര്‍താരത്തിലേക്കും സിനിമാറ്റിക് ആയി മാറുകയായിരുന്നു ഈ നടന്‍. ഈ മാറ്റത്തിന്റെ ഘട്ടങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തുക പ്രയാസമാണ്. അത് സംഭവിക്കുകയായിരുന്നു. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനില്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന കള്ളക്കടത്തുകാരന്റെ വേഷത്തിലെത്തിയതോടെ നടനില്‍നിന്ന് താരത്തിലേക്കു വളരുകയായിരുന്നു. തമ്പി കണ്ണന്താനത്തിന്റെ ഇരുപതാം നൂറ്റാണ്ടില്‍ എത്തിയതോടെ സൂപ്പര്‍ താര പദവി തുടങ്ങി. മോഹന്‍ലാല്‍ എന്ന നടനില്‍ വന്ന എന്തെങ്കിലും മാറ്റമല്ല ഇത് സാധ്യമാക്കിയത്. അനുയോജ്യമായ കഥാപാത്രങ്ങള്‍ ലഭിച്ചപ്പോള്‍ സ്വതസിദ്ധമായ അഭിനയ മികവ് പുറത്തെടുക്കുകയായിരുന്നു.
മോഹന്‍ലാലിന്റെ അഭിനയ രീതിയെ പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്. സത്യന്‍, നസീര്‍, ജയന്‍ ഈ മൂന്നുപേര്‍ക്കാണ് മലയാള സിനിമയില്‍ താരപദവി ലഭിച്ചിരുന്നത്. ഓരോ കാരണങ്ങളാല്‍ പ്രേക്ഷകര്‍ ഇവരോട് പ്രത്യേകം ഇഷ്ടം പുലര്‍ത്തിയെന്നത് വാസ്തവം. പക്ഷേ ആരാധനയില്ലാതെ ഇവരുടെ അഭിനയത്തെ സത്യസന്ധമായി വിലയിരുത്തുമ്പോള്‍ വളരെ കുറഞ്ഞ മാര്‍ക്കേ കൊടുക്കാനാവൂ. അപൂര്‍വം ചില കഥാപാത്രങ്ങള്‍ മാത്രമാണ് ഇതിന് അപവാദമായിട്ടുള്ളത്. അമിതാഭിനയത്തിലേക്കും നാടകീയതയിലേക്കും വഴുതിവീഴുന്നവയാണ് മിക്ക കഥാപാത്രങ്ങളും. ഇത് മികച്ച അഭിനയമായി പ്രേക്ഷകര്‍ തെറ്റിദ്ധരിക്കുകയാണുണ്ടായത്. തങ്ങള്‍ അഭിനയിക്കുകയാണെന്ന് ഓരോ കഥാപാത്രവും പറയാതെ പറഞ്ഞുകൊണ്ടിരുന്നു. മലയാളത്തിന്റെ വെള്ളിത്തിരയെ ഈ ക്ലീഷേയില്‍നിന്ന് മോചിപ്പിച്ച നടന്‍ മോഹന്‍ലാല്‍ ആണ്. കഥാപാത്രത്തെ പണിപ്പെട്ട് അഭിനയിച്ച് ഫലിപ്പിക്കുകയല്ല, അതായി ‘ബിഹേവ്’ ചെയ്യുകയാണ് ലാലെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. ഒരു നടന്റെ ശരിയായ ധര്‍മ്മവും ഇതാണ്.
ഒന്നിനൊന്ന് വ്യത്യസ്തമായ രീതിയിലാണ് മോഹന്‍ലാല്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. താരവും സൂപ്പര്‍താരവുമൊക്കെയായി മാറിയപ്പോഴും കഥാപാത്രങ്ങളെ സമീപിച്ചത് അഭിനേതാവ് എന്ന നിലയ്ക്കാണ്. ഒരു കഥാപാത്രത്തിന്റെയും മുതുകില്‍ താരത്തിന്റെ ഭാരം കയറ്റിവച്ചില്ല. ഐ.വി. ശശിയുടെ വാര്‍ത്ത എന്ന ചിത്രത്തില്‍ തെരുവുഗുണ്ടയായ പരോള്‍ വാസുവിനെ അവതരിപ്പിക്കുന്ന അതേ ലാഘവത്തോടെ മോഹന്റെ പക്ഷേയിലെ ബാലചന്ദ്ര മേനോന്‍ ഐഎഎസിനെയും അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഇതുകൊണ്ടാണ്.
കഥാപാത്രങ്ങള്‍ക്ക് എത്രയൊക്കെ വൈവിധ്യമുണ്ടെങ്കിലും താരം അവരെ കീഴടക്കുന്ന അനുഭവം പൊതുവെയുള്ളതാണ്. ഇവിടെയും മോഹന്‍ലാല്‍ എന്ന നടന്‍ വേറിട്ടു നില്‍ക്കുന്നു. കഥാപാത്രങ്ങളെ നടന്‍ ഹൈജാക്കു ചെയ്യുകയല്ല, നടന്‍ കഥാപാത്രമായി മാറുകയാണ്. ക്യാമറക്കു മുന്നില്‍ സംവിധായകന്റെ സ്റ്റാര്‍ട്ടിനും കട്ടിനുമിടയില്‍ മോഹന്‍ലാല്‍ എന്ന താരമില്ല. അവിടെ കഥാപാത്രമേയുള്ളൂ. സംവിധായകന്‍ കട്ട് പറഞ്ഞാല്‍ പിന്നെ കാണുക മോഹന്‍ലാല്‍ എന്ന വ്യക്തിയെയായിരിക്കും.കഥാപാത്രങ്ങളെ മോഹന്‍ലാല്‍ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നറിയാന്‍ ഈ നടന്റെ പോലീസ് വേഷങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. പല നടന്മാരുടെയും പോലീസ് വേഷങ്ങള്‍ ഏകതാനമായിരിക്കും. മോഹന്‍ലാലിന്റെ പോലീസ് വേഷങ്ങള്‍ക്ക് ഈ ദോഷമില്ല. ഐ.വി. ശശിയുടെ അതിരാത്രം, പത്മരാജന്റെ കരിയിലക്കാറ്റുപോലെ, മോഹന്റെ മുഖം എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പോലീസ് വേഷങ്ങള്‍ക്ക് വ്യത്യസ്ത കഥാസന്ദര്‍ഭങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന സ്വതന്ത്ര അസ്തിത്വമുണ്ട്.
മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെ ചിത്രീകരിക്കുമ്പോള്‍ കട്ട് പറയാന്‍ തോന്നില്ല എന്ന് സംവിധായകന്‍ ഭദ്രന്‍ അഭിപ്രായപ്പെടുന്നതില്‍ ഈ നടന്റെ അഭിനയ രഹസ്യം കുടികൊള്ളുന്നുണ്ട്. ഏത് കഥാപാത്രത്തിലേക്കും നിഷ്പ്രയാസം കടന്നുകയറാനും അതായിത്തന്നെ ജീവിക്കാനും മോഹന്‍ലാലിന് കഴിയുന്നു. കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വലിയ തയ്യാറെടുപ്പുകളൊന്നും താന്‍ നടത്താറില്ലെന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ ദാരിദ്ര്യം എന്തെന്ന് അറിയാത്തയാളാണെങ്കിലും ദാരിദ്ര്യം അനുഭവിക്കുന്ന ഒരു കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതു കാണുമ്പോള്‍ പലര്‍ക്കും അതിശയം തോന്നിയിട്ടുണ്ട്. വേണു നാഗവള്ളിയുടെ അയിത്തം എന്ന ചിത്രത്തില്‍ സംഗീത കുടുംബത്തില്‍ പിറന്ന് ജീവിക്കാന്‍ വകയില്ലാത്ത ശങ്കരന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ദാരിദ്ര്യത്തിന്റെ മുഴുവന്‍ ദൈന്യതയും ഈ കഥാപാത്രം പ്രേക്ഷകരിലേക്ക് പകരുന്നു.
പ്രിയദര്‍ശന്‍ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിത്തീര്‍ന്ന മോഹന്‍ലാലിനെ ഐ.വി.ശശി എന്ന ഹിറ്റ്‌മേക്കര്‍ നല്‍കിയ കഥാപാത്രങ്ങള്‍ മലയാള സിനിമയുടെ ഒത്തനടുവില്‍ പ്രതിഷ്ഠിച്ചു. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന് മരണമില്ല. ശ്രീനിവാസന്റെയും സത്യന്‍ അന്തിക്കാടിന്റെയും സിബി മലയിലിന്റെയും കഥാപാത്രങ്ങളിലൂടെ അഭിനയകലയുടെ പാഠപുസ്തകമായി ഈ നടന്‍ മാറുകയായിരുന്നു.
അതിമാനുഷ കഥാപാത്രങ്ങളുടെ നീണ്ടനിര തന്നെയുണ്ട് മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍. സ്ഫടികത്തിലെ ആടുതോമയ്ക്കും ആറാം തമ്പുരാനിലെ കണിമംഗലം ജഗന്നാഥനും മുതല്‍ ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പിള്ളി വരെയുള്ള കഥാപാത്രങ്ങളിലൂടെ സിനിമയെ കീഴടക്കുകയായിരുന്നു മോഹന്‍ലാല്‍. കളക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ച പുലിമുരുകനിലെ മുരുകനില്‍ എത്തുമ്പോള്‍ മലയാള സിനിമാ വ്യവസായം പുതിയ ഉയരങ്ങളെ തൊടുകയായിരുന്നു.
അറുപതാം വയസ്സില്‍ നാല് പതിറ്റാണ്ടുകാലത്തെ അഭിനയ ജീവിതമാണ് മോഹന്‍ലാലിനുള്ളത്. മികച്ച നടനുള്ള സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുള്ള ഈ നടനെ പത്മശ്രീയും പത്മ വിഭൂഷണും നല്‍കി രാഷ്ട്രം ആദരിക്കുകയുണ്ടായി. വരാനിരിക്കുന്ന കഥാപാത്രങ്ങളിലൂടെ ഈ അനുഗൃഹീത നടന്‍ അഭിനയകലയുടെ പുതിയ ഔന്നത്യങ്ങളിലെത്തുമെന്ന് ഉറപ്പ്.