ചെമ്മീന്‍ എന്ന സിനിമയുടെ സാങ്കേതിക വിഭാഗത്തിലൂടെ രാമു കാര്യാട്ട് നിരവധി പ്രഗത്ഭന്മാരെ മലയാള സിനിമയിലേക്കെത്തിച്ചു. ഋഷികേശ് മുഖര്‍ജി, മാര്‍കസ് ബര്‍ട്ടിലി, സലിന്‍ ചൗധരി, മന്നാഡെ തുടങ്ങിയ അനവധി പ്രമുഖര്‍. ഇതില്‍ സലിന്‍ ചൗധരിയെന്ന സംഗീതസംവിധായകന്‍ മലയാള സിനിമയില്‍ വര്‍ഷങ്ങളോളം നിലനിന്നു. മലയാളസിനിമാ സംഗീതത്തിന്റെ ചരിത്രത്തില്‍ എന്നെന്നും സ്ഥാനമുള്ള ഒരു നാമമാണ് സലിന്‍ ചൗധരിയുടേത്. ഹിന്ദുസ്ഥാനിപാശ്ചാത്യശൈലികളിലെ വ്യത്യസ്ത താളലയഭാവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന സംഗീതസ്വരൂപമാണ് സലിന്‍ ചൗധരി രൂപപ്പെടുത്തിയത്. അദ്ദേഹത്തിന്റെ സംഗീതധാര ജനമനസ്സുകളില്‍ ഉദാത്താനുഭൂതിയായി പെയ്തിറങ്ങി. കര്‍ണ്ണാടക സംഗീതത്തിന്റെ നിത്യസൗഭാഗ്യരാഗങ്ങളോടൊപ്പം ഹിന്ദുസ്ഥാനി സംഗീതത്തിലെ ദ്രുപദം ഖയാലും ഗസലും കവാലിയുമെല്ലാം യഥാക്രമം സന്നിവേശിപ്പാണ് സലിന്‍ ചൗധരി ഗാനങ്ങളൊരുക്കിയത്.
1950ല്‍ 25-ാമത്തെ വയസ്സില്‍ പരിവര്‍ത്തന്‍ എന്ന ബംഗാളി സിനിമയിലൂടെയാണ് സലില്‍ചൗധരിയെന്ന സലില്‍ദാ സംഗീതസംവിധാനരംഗത്ത് എത്തുന്നത്. മൂന്നുവര്‍ഷം കഴിഞ്ഞ് ബോംബെയിലേയ്ക്ക് തന്റെ പ്രവര്‍ത്തനമണ്ഡലം വ്യാപിച്ചതോടെയാണ് അദ്ദേഹം ഭാരതത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകനാകുന്നത്. ബിമല്‍റോയ് സംവിധാനം ചെയ്ത ”മധുമതി” യിലെ ഗാനങ്ങള്‍ അദ്ദേഹത്തെ പ്രശസ്തനാക്കി. ഹിന്ദി സിനിമയിലെ ഏറ്റവും നല്ല പത്തുഗാനങ്ങള്‍ എടുത്താല്‍ അതിലൊന്ന് ‘ആ ജാരേ പരദേശി’ആയിരിക്കും. നൗകരി, ആവാസ്, മുസാഫിര്‍ തുടങ്ങിയ ചിത്രത്തിലെ ശ്രുതിമധുരമായഗാനങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി. ഹിന്ദിസിനിമാരംഗത്ത് നിന്ന് അദ്ദേഹം പിന്നിലായപ്പോള്‍ പോലും മലയാളത്തില്‍ അദ്ദേഹം മുന്നിലായിരുന്നു. മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അദ്ദേഹം പ്രവര്‍ത്തിച്ചുവെങ്കിലും മലയാളത്തില്‍ അദ്ദേഹം പിടിച്ചുനിന്നതുപോലെ പിടിച്ചുനില്‍ക്കാന്‍ കഴിയാതിരുന്നത് ഒരുപക്ഷേ ഒരു ബംഗാളിക്ക് മലയാളത്തിന്റെ സംസ്‌കാരം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും എന്നതുകൊണ്ടായിരിക്കാം.
ഇരുപത്തിമൂന്ന് മലയാളസിനിമകള്‍ക്ക് സലിന്‍ ദാ സംഗീതംനല്‍കിയിട്ടുണ്ട്. ആദ്യചിത്രം ദേശീയ പുരസ്‌കാരം നേടിയ രാമുകാര്യാട്ടിന്റെ ചെമ്മീന്‍ ആണ്. മുക്കുവന്റെ ജീവിതം, കടലിന്റെ സംഗീതം, കടപ്പുറത്തെ ജീവിതപശ്ചാത്തലം, അതിന്റെ താളം ഇവയെല്ലാം ചെമ്മീനിലെ സംഗീതത്തില്‍ നമുക്ക്ദര്‍ശിക്കാം. ഇവയെല്ലാം സൃഷ്ടിക്കാന്‍ കഴിഞ്ഞതിന്റെ പിന്നില്‍ തന്റെ ആത്മാംശമായ നാടന്‍പാട്ടുകളെ കുറിച്ചുള്ള അറിവും ജീവിതപരിചയത്തിലൂടെ ആര്‍ജിച്ച ജനകീയ സംസ്‌കാരവുമാണ് അദ്ദേഹത്തിന് ശക്തിയായി വര്‍ത്തിച്ചത്. കടലില്‍ മറയുന്ന സൂര്യ ഗോളത്തിന്റെ ചുവപ്പ് സ്‌ക്രീനില്‍ ഒരു പെയിന്റിംഗായി നില്‍ക്കുന്നു. പാട്ടിന്റെ താളവും സൂര്യഗോളം താഴുന്നതും ദൃശ്യവും സംഗീതവും ലയിച്ച് ഒന്നായി തീരുന്ന നിമിഷം!
മലയാളസിനിമാസംഗീതത്തില്‍ രാഘവന്‍മാസ്റ്റര്‍ക്കും ദേവരാജനും ബാബുരാജിനും ദക്ഷിണാമൂര്‍ത്തിക്കുംശേഷം വലിയ വൈവിധ്യം കൊണ്ടുവന്നത് സലിന്‍ ദായാണ്. മലയാള സിനിമാഗാനങ്ങളുടെ പൊതുസ്വഭാവത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ സംഗീതഭാഷ. സംഗീതസംവിധാനത്തില്‍ അതുവരെയുള്ള വ്യാകരണത്തിനുപോലും തന്റെതായ സംഭാവനകള്‍ നല്‍കി അദ്ദേഹം അതിനെ വളര്‍ത്തി. ആദ്യം ട്യൂണിടുക.പിന്നെ അതിലേയ്ക്ക് വരികള്‍ നിറയ്ക്കുക എന്ന ഇന്നുകാണുന്ന സമ്പ്രദായം ഉണ്ടാക്കിയത് അദ്ദേഹമായിരുന്നു എന്നുപറഞ്ഞാല്‍ തെറ്റാവില്ല. അങ്ങനെയൊരുസമ്പ്രദായം അദ്ദേഹത്തിനിഷ്ടമായിരുന്നില്ല എന്നും തന്റെ ഭാഷാപരിമിതികൊണ്ട് അങ്ങനെവേണ്ടിവന്നതായിരുന്നു എന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പില്‍ക്കാലത്തെ സംഗീതസംവിധായകര്‍ ഈ സമ്പ്രദായത്തെ കയ്യുംനീട്ടി സ്വീകരിച്ചു. പക്ഷേ അന്ന് വയലാര്‍, ഒ.എന്‍.വി. ഭാസ്‌കരന്‍മാഷ്, ശ്രീകുമാരന്‍തമ്പി തുടങ്ങി മഹാരഥന്‍മാരുടെ സ്പര്‍ശം കൊണ്ട് അതൊരു വൈകല്യമായി അനുഭവപ്പെട്ടിട്ടില്ല, എന്നുമാത്രമല്ല വരികളുടെ സഹായമില്ലാതെ തന്നെ വികാരാവിഷ്‌കരണം അദ്ദേഹം തന്റെ സിദ്ധികൊണ്ടും വൈഭവം കൊണ്ടും സാധിച്ചെടുത്തു. പി.വല്‍സലയുടെ നോവലിന്റെ ആവിഷ്‌കാരമായിരുന്നല്ലോ നെല്ല് എന്ന സിനിമ. വയനാട്ടിലെ ആദിവാസികളുടെ കഥ പറയുമ്പോള്‍, അവരുടെ ആഹ്ലാദത്തിന് താളവും സ്വരവുമേകുമ്പോള്‍, അവരുടെ കാമവികാരത്തിന്റെ ആവിഷ്‌കാരത്തിന് സ്വരചേരുവകള്‍ കണ്ടെത്തുമ്പോള്‍ എല്ലാം തന്നെ അദ്ദേഹം നമ്മുടെ മനസ്സിന്റെ വേറെ ഏതോ ഒരുതലത്തിലേക്കുവരുകയായിരുന്നു. സാഗരമേ…. ശാന്തമാക നീ സാന്ധ്യരാഗം മായുന്നിതാ…. എന്ന മദനോല്‍സവത്തിലെ ഓ.എന്‍.വി.സാര്‍ രചിച്ച ഗാനം ഏറെ പ്രത്യേകതയുള്ള ഗാനമാണ്. ”വിഷുപ്പക്ഷി ഏതോകൂട്ടില്‍ വിഷാര്‍ദ്രമെന്തേ പാടി” എന്ന വരികള്‍ കഥാസന്ദര്‍ഭത്തെ ഏറെ കൂട്ടിച്ചേര്‍ക്കുന്നു.
1968-ല്‍ പുറത്തിറങ്ങിയ ഏഴുരാത്രികള്‍ എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു.’ കാടാറുമാസം, നാടാറുമാസം….. മക്കത്ത് പോയ് വരും മാനത്തെ’ എന്നീ ഗാനങ്ങള്‍ ഇമ്പമാര്‍ന്നവയായിരുന്നു. വാണിജയറാം എന്ന ഗായികയ്ക്ക് ഒരു വഴിത്തിരിവായിമാറിയ ഗാനമായിരുന്നു സ്വപ്‌നം എന്ന സിനിമയിലെ” സൗരയുഥത്തില്‍ വിടര്‍ന്നൊരു കല്യാണ” എന്ന ഗാനം. നെല്ലിലെ കദളിച്ചെങ്കദളി എന്ന ഗാനത്തിലൂടെ ലതാമങ്കേഷ്‌കറെ മലയാളത്തിലവതരിപ്പിച്ചതും ഇദ്ദേഹം തന്നെ. നാടന്‍ പാട്ടുകളോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം എടുത്തുപറയേണ്ട ഒരു ഘടകമാണ്. ഭാരതത്തിലെ എന്നല്ല അന്യരാജ്യങ്ങളിലെപോലും നാടന്‍പാട്ടു സമ്പ്രദായങ്ങള്‍ അദ്ദേഹത്തിനറിയാമായിരുന്നു എന്നത് വിസ്മയിപ്പിക്കുന്നു. ബംഗാളിലെ രവീന്ദ്രസംഗീതത്തിലുള്ള അറിവും, ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള വിജ്ഞാനവും പാശ്ചാത്യസംഗീതത്തിലുള്ള പ്രായോഗിക പരിജ്ഞാനവും എല്ലാം കൂടി നമ്മുടെ ലളിതഗാനശാഖയിലേയ്ക്ക് വിന്യസിക്കുകയായിരുന്നു. സിനിമാസംഗീതസംവിധായകനായി അറിയപ്പെടുന്നതിന് മുന്‍പ്തന്നെ അദ്ദേഹം ചിട്ടപ്പെടുത്തിയ പല നാടന്‍ പാട്ടുകളും പ്രശസ്തിയാര്‍ജിച്ചിട്ടുണ്ട്. ഗാനങ്ങളുടെ പശ്ചാത്തലസംഗീതത്തില്‍ കാണിച്ച വൈവിധ്യവും മിതത്വവും വൈദഗ്ദ്ധ്യവും സിനിമയ്ക്ക് നല്‍കിയ പശ്ചാത്തലസംഗീതത്തില്‍ കാണിച്ച പ്രാഗല്‍ഭ്യവും എല്ലാം എടുത്തുപറയേണ്ടതു തന്നെയാണ്.
ശ്രീകുമാരന്‍ തമ്പിയും സലിന്‍ദായും ചേര്‍ന്നൊരുക്കിയ ഏതോ ഒരുസ്വപ്‌നം എന്ന സിനിമയിലെ പൂമാനം പൂത്തുലഞ്ഞു എന്ന ഗാനം നമ്മുടെ ഹൃദ്യഗാനങ്ങളിലൊന്നാണ്. ഒ.എന്‍.വി എഴുതിയ” ഈ ഗാനം മറക്കുമോ” എന്നചിത്രത്തിലെ ”ഓണപ്പൂവേ” എന്ന ഗാനം മലയാളത്തനിമ നിറഞ്ഞവയാണ്. ഇവിടെ കാറ്റിനു സുഗന്ധം…. മനക്കലെ തത്തേ.. ആയില്യം പാടത്തെ പെണ്ണേ, ശ്യാമമേഘമേ… കിലുകിലും, ശാരികേ.., ഇങ്ങനെ നീണ്ടുപോകുന്നു മലയാളത്തിലെ നല്ല ഗാനങ്ങളുടെ നിരയില്‍ സ്ഥാനമുള്ള ആ ഗാനങ്ങള്‍. കാതില്‍ തേന്‍മഴയായ്… എന്ന (തുമ്പോളി കടപ്പുറം) പാട്ടാണ് സലിന്‍ദാ അവസാനമായി സംഗീതം നല്‍കിയ ഗാനം. അതും കടലിന്റെ പശ്ചാത്തലം തന്നെ. സ്വരരാഗങ്ങളുടെ സ്വപ്‌നസന്നിഭമായ തേന്‍മഴ, കേള്‍ക്കുന്നവരുടെ കാതിലെല്ലാം പെയ്തിറങ്ങിയ സംഗീതപ്രപഞ്ചമാണ് സലിന്‍ ദാ ഒരുക്കിത്തന്നത്. നമ്മുടെ ചലച്ചിത്രസംഗീതത്തിന് ഒരു പുത്തനുണര്‍വ് സലിന്‍ചൗധരിയുടെ സ്പര്‍ശം മൂലമുണ്ടായി. ഏതെങ്കിലും ഒരു പാട്ടുകേട്ടാല്‍ അത് സലിനിന്റെതാണെന്ന് തിരിച്ചറിയാനുള്ള വ്യക്തിത്വം അവയ്ക്കുണ്ടായിരുന്നു. ഈ വ്യക്തിത്വം തന്റെ രചനകളിലുടനീളം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ ഗാനങ്ങളില്‍ പോലും നാടന്‍ പാട്ടും നാട്ടുശീലുകളും നാടോടിത്തനിമയുമെല്ലാം തുളുമ്പുന്ന രാഗമധുരിമയായിരുന്നു സലിന്‍ ദാ. ഗാനങ്ങളിലുള്ള അപൂര്‍വ്വമായ ലയവിന്യാസരീതിയും കല്‍പനകളുടെ അതി ലോലമായ ഈണ സംവിധാനവുമാണ് സലിന്‍ ദായെ ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരനാക്കുന്നത്.