ഫ്രാന്‍സിസ് സേവ്യറിനെപ്പോലെ മതപരിവര്‍ത്തനം തൊഴിലാക്കിയ മറ്റ് നിരവധി പേര്‍ കത്തോലിക്ക സഭയില്‍ ഉണ്ടെങ്കിലും ഭാരത സഭാചരിത്രത്തില്‍ ഒരു പ്രത്യേക സ്ഥാനം തന്നെ മാര്‍പാപ്പ സേവ്യറിന് നല്‍കി. ഇതിന് കാരണം തോമസിന്റെ സഭയും പത്രോസിന്റെ സഭയും തമ്മിലുളള ഏറ്റുമുട്ടലായിരുന്നു. ഭാരതത്തില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് അധിനിവേശം നടക്കുമ്പോള്‍ ഇവിടെ നിലവിലുണ്ടായിരുന്നത് എ.ഡി 52 ല്‍ കൊടുങ്ങല്ലൂരില്‍ വരികയും നമ്പൂതിരിമാരെ മതംമാറ്റുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്ന തോമസിന്റെ സഭയാണ്. പത്രോസിനാല്‍ സ്ഥാപിതമായ സിറിയന്‍ ദേശത്തെ അന്ത്യോഖ്യസഭയില്‍ നിന്നു കൊണ്ട് തന്നെ മറ്റൊരു അപ്പോസ്തലനായ തോമാസ് ശ്ലീഹയുടെ ഇന്ത്യയിലെ അപ്പോസ്തലിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുക എന്നതായിരുന്നു രീതി. ഇവര്‍ കേരള നസ്രാണികള്‍ സെന്റ് തോമസിന്റെ പാരമ്പര്യം പിടിച്ചതല്ല മറിച്ച് പൗരസ്ത്യ സുറിയാനി പേര്‍ഷ്യന്‍ സഭക്കാരുടെ പുറകെ പോയതായിരുന്നു റോമക്കാരന്റെ പ്രശ്‌നം. അന്ത്യോഖന്‍ സഭ, പേര്‍ഷ്യന്‍ സഭ, സുറിയാനി സഭ, യാക്കോബായ സഭ, സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ പൗരസ്ത്യ വിഭാഗവുമായി കത്തോലിക്ക സഭ മതമേധാവിത്വത്തിന് വേണ്ടി നിരന്തരം ആഗോളതലത്തില്‍ തന്നെ ഏറ്റുമുട്ടലായിരുന്നുവല്ലോ. ഇവരുടെ തോമാസ് ശ്ലീഹ പാരമ്പര്യവിശ്വാസം കത്തോലിക്ക സഭ വിശ്വാസപരമായി അംഗീകരിച്ചിരുന്നില്ലന്ന് മാത്രമല്ല ഈ പൗരസ്ത്യ സഭകളെ അവസാനിപ്പിക്കേണ്ടത് കത്തോലിക്ക മിഷന്‍ പ്രവര്‍ത്തനത്തിലെ മുഖ്യ അജണ്ടയുമായിരുന്നു. കത്തോലിക്ക സഭയെ മറ്റൊരു ക്രിസ്തു ശിഷ്യനായ പത്രോസിന്റെ സഭയായിട്ടാണ് അവര്‍ സ്വയംകണക്കാക്കിയിരുന്നത്. മറ്റ് മതങ്ങളുമായി സമരസപ്പെട്ട് പോകുന്നതായിരുന്നു തോമസിന്റെ സഭയുടെ ഇന്ത്യയിലെ രീതിയെങ്കില്‍ മറിച്ച് മറ്റുള്ളവരെ ഇല്ലാതാക്കുന്നതായിരുന്നു റോമന്‍ സഭയിലെ പത്രോസിന്റെ രീതി. ക്രിസ്തുമത്തില്‍ നിലവിലുള്ള ജാതികളായി സഭകളെയും കണ്ടാല്‍ മതി.
നമ്മള്‍ മുമ്പ് എഴുതിയ പോലെ തന്നെ എ.ഡി. 37 ല്‍ പത്രോസിനാല്‍ സ്ഥാപിക്കപ്പെട്ടതായി പറയുന്ന അന്ത്യോഖ്യന്‍ സഭയാണ് തങ്ങളുടെ സഭയെന്ന് പറയുന്നവരാണ് പൗരസ്ത്യ സുറിയാനി – ഓര്‍ത്തഡോക്‌സ് സഭക്കാര്‍. ഏഴ് വര്‍ഷം അന്ത്യോഖ്യയില്‍ സുവിശേഷവല്‍ക്കരണം നടത്തി ഇദ്ദേഹം റോമിലേക്ക് പോയി. സ്വര്‍ഗത്തിന്റെ താക്കോല്‍ ക്രിസ്തു പത്രോസിനെ ഏല്‍പ്പിച്ചുവെന്ന സംഗതിയില്‍ പിടിച്ചാണ് റോമസഭ പത്രോസിനെഏറ്റെടുക്കുന്നതും ആദ്യ മാര്‍പാപ്പയായി പ്രഖ്യാപിച്ചതും. പത്രോസ് സ്ഥാപിച്ച അന്ത്യോഖ്യസഭയ്ക്ക് കേരളത്തിലെ മാര്‍തോമാ നസ്രാണികളുടെ തോമാസ് ശ്ലീഹ പാരമ്പര്യം അംഗീകരിക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. പൗരസ്ത്യ സഭകള്‍ പത്രോസിന്റ അന്ത്യോഖ്യ പാരമ്പര്യത്തില്‍നിന്നു കൊണ്ട് തന്നെ സെന്റ് തോമസിനെ ഇന്ത്യയുടെ അപ്പോസ്തലനായി കാണുന്നു. ഇതേ സെന്റ് തോമാസ് ശ്ലീഹ തന്നെയാണ് പേര്‍ഷ്യന്‍ സഭയുടെ സ്ഥാപകനും.സെന്റ് തോമായും പൗരസ്ത്യ സഭാക്കാരനാണ്. ക്രിസ്തുവിനോളം പഴക്കമുള്ള പത്രോസ്-തോമസ് പാരമ്പര്യത്തിന്റെ ആത്മീയ ബലമാണ് പൗരസ്ത്യ സഭയുടെ ശക്തിയെന്ന് മനസ്സിലാക്കിയ റോമസഭയും പറങ്കികളും സുറിയാനി വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുവാന്‍ വേണ്ടി സെന്റ് തോമസിന് മുകളില്‍ മറ്റൊരു വിശുദ്ധനെ പ്രതിഷ്ഠിക്കുവാന്‍ നടത്തിയ ശ്രമമാണ് ഫ്രാന്‍സിസ് സേവ്യര്‍. ഫ്രാന്‍സിസ് സേവ്യര്‍ ചരിത്രത്തില്‍ നിരവധി ചോദ്യം ചെയ്യലുകള്‍ക്ക് വിധേയനാണ്. ഇദ്ദേഹത്തെ ദയാപരനും കാരുണ്യവാനും വിശുദ്ധനുമായി കാണുന്നത് റോമന്‍ കത്തോലിക്കക്കാര്‍ മാത്രമാണ്.
കേരളത്തില്‍ ആഴത്തില്‍ വേരോടിയ സെന്റ് തോമസ് പാരമ്പര്യ വിശ്വാസത്തെ തകര്‍ക്കാനും തങ്ങളുടെ വഴിയിലേക്ക് അവരെ കൊണ്ടുവരാനും കത്തോലിക്ക സഭക്ക് ഇന്ത്യയില്‍ ഒരു ബിംബം വേണമായിരുന്നു. ഈ ബിംബത്തെ സേവ്യറിലൂടെ സൃഷ്ടിക്കുവാനുള്ള ശ്രമമാണ് കത്തോലിക്ക സഭ നടത്തിയത്.സേവ്യര്‍ മരിച്ച് 70 വര്‍ഷമായപ്പോള്‍ മാര്‍പാപ്പ സേവ്യറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. സെന്റ് തോമസിനെയല്ല മറിച്ച് ഫ്രാന്‍സിസ് സേവ്യറിനെയാണ് ഇന്ത്യയിലെ ആദ്യത്തെ അപ്പോസ്തലനായി കാണേണ്ടതെന്ന വാദവും കടുത്ത റോമന്‍ കത്തോലിക്കക്കാര്‍ പറയുന്നുണ്ട്.
പോര്‍ച്ചുഗീസില്‍ നിന്ന് ഇന്ത്യയില്‍ കടല്‍ കടന്നെത്തിയ 10 വര്‍ഷത്തിനുള്ളില്‍ നിരവധി തീരദേശ രാജ്യങ്ങളിലേക്ക് ഫ്രാന്‍സിസ് സേവ്യര്‍ യാത്ര ചെയ്തു. സിലോണ്‍, മലാക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മതപ്രചരണം നടത്തി. ചൈനയില്‍ മത പ്രചരണം നടത്തുവാനുള്ള ഫ്രാന്‍സിസിന്റെ മോഹം നടന്നില്ല.
ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഊര്‍ജ്ജിത മതപരിവര്‍ത്തന പ്രക്രിയയില്‍ സംതൃപ്തനായ മാര്‍പാപ്പ ഫ്രാന്‍സിസിനെ കിഴക്കിന്റെ അപ്പസ്‌തോലിക ന്യൂണ്‍ ഷിയോ അഥവാ ഏഷ്യയിലെ തലവനായി നിയമിച്ചിരുന്നു. മറ്റൊരാളെ ചൈനയിലെ പോര്‍ച്ചുഗീസ് അംബാസിഡറായി പോര്‍ച്ചുഗീസ് രാജാവും നിയമിച്ചു. അംബാസിഡറെയും കൊണ്ട് ചൈനയില്‍ ചെന്ന് ഇറങ്ങി മതപരിവര്‍ത്തന കൃഷി അവിടെയും ആരംഭിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ അന്നത്തെ ഇന്ത്യയെപ്പോലെ വേലിയും കോലും ഇല്ലാത്ത രാജ്യമായിരുന്നില്ല ചൈന: ചൈനയില്‍ ആര് പ്രവേശിക്കണമെങ്കിലും മുന്‍കൂര്‍ അനുവാദം വാങ്ങണം. ഇതിന് സന്ദര്‍ശകരുടെ വിശദവിവരങ്ങള്‍ നല്‍കണം. അനധികൃതമായി പ്രവേശിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷയാണ്. അവരുടെ സംസ്‌കാരത്തെയും ആത്മീയതയെയും അപമാനിച്ച് താഴ്ത്തിക്കെട്ടാന്‍ വരുന്ന ഒരു മിഷണറി സംഘത്തെയും ചൈന അടുപ്പിച്ചിരുന്നില്ല – ചൈനയിലേക്ക് പോകാന്‍ കഴിയാതെ സമീപമുള്ള ഒരു ദ്വീപില്‍ രോഗിയായി കിടന്ന് മരിക്കുകയായിരുന്നു ഫ്രാന്‍സിസ് സേവ്യര്‍, ഗോവയില്‍ ഭീഷണിപ്പെടുത്തിയും കേരളത്തില്‍ തന്ത്രങ്ങള്‍ പ്രയോഗിച്ചും നടത്തിയത് പോലുള്ള റോമന്‍ കത്തോലിക്ക വിളവെടുപ്പ് തെക്കന്‍ ഏഷ്യയില്‍ മറ്റൊരു സ്ഥലത്തും നടന്നില്ല. സെന്റ് തോമസിന് ബദലായി ഫ്രാന്‍സിസ് സേവ്യറിനെ ഉയര്‍ത്തിക്കൊണ്ട് വന്ന് സുറിയാനി സംസ്‌കാരത്തെ ഇല്ലാതാക്കുവാനുള്ള ശ്രമം കേരളത്തില്‍ ഒട്ടും വിജയിച്ചില്ല. കാശുള്ള ക്രിസ്ത്യാനി സുറിയനും അല്ലാത്തവന്‍ ലത്തിനുമായി തന്നെയാണ് ഇന്നും കേരളത്തില്‍ വിവക്ഷിക്കപ്പെടുന്നത്. സെന്റ് തോമസ് വിശ്വാസത്തിന്റെ അത്ര ആഢ്യത്വം സേവ്യര്‍ പാരമ്പര്യത്തിന് കേരളം ഒരിക്കലും നല്‍കിയില്ല.
സേവ്യറിന്റെ പ്രവര്‍ത്തനഫലമായി മാര്‍പാപ്പ വിഭാഗത്തിന് മനസിലായൊരു കാര്യം ഇന്ത്യയില്‍ മതംമാറ്റാന്‍ പട്ടിക തയ്യാറാക്കിയ മററു മതസ്ഥരെ കൂടാതെ അതിശക്തമായ, വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ എണ്ണത്തിലുള്ള സമ്പന്നമായ മാര്‍തോമ ക്രൈസ്തവരുണ്ടെന്നും പരിശ്രമിച്ചാല്‍ ഇവരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നുമാണ് – ഇതിന് ശക്തമായൊരു നേതൃത്വം ആവശ്യമായിരുന്നു. ഇതിന് വേണ്ടിയുള്ള അന്വേഷണം ചെന്നെത്തുന്നത് ദോം അലക്‌സിസ് മെനസിസ് എന്നയാളിലാണ്. 1595 ല്‍ മാര്‍പാപ്പ അലക്‌സീസ് മെനേസിസ്‌നെ ഗോവ മെത്രാപ്പോലിത്തയായി നിയമിച്ചു. സിലോണ്‍ മുതല്‍ ചൈന വരെ മാര്‍പാപ്പ കല്‍പ്പിച്ച് നല്‍കിയ അധികാര പരിധിയുണ്ടായിരുന്ന ഈ മെത്രാപ്പോലിത്തക്ക് വൈസ്രായിക്ക് തുല്യമായ അധികാരങ്ങള്‍ ഉണ്ടായിരുന്നു. സഭ അന്ന് തെക്കന്‍ ഏഷ്യയില്‍ അറിയപ്പെട്ട് വരുന്നതേയുള്ളൂ. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം ഇന്ത്യന്‍ ഖജനാവില്‍ നിന്ന് നല്‍കുവാനും പോര്‍ച്ചുഗീസ് രാജാവ് വ്യവസ്ഥ ചെയ്തു. കൂടാതെ സ്ഥാനാരോഹണ ചടങ്ങിനും ഇന്ത്യയിലേക്കുള്ള യാത്രക്കുമായി 4000 ക്രൂസദോസ്, വാര്‍ഷിക ചിലവിനായി 9000 ക്രൂസദോസും വാഗ്ദാനം ചെയ്തു- ക്രൂസദോസ് അക്കാലത്തെ ഏറ്റവും മൂല്യമുള്ള യൂറോപ്യന്‍ നാണയമാണ്.
വ്യക്തമായ മുന്‍ഗണന ക്രമത്തിലുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടാണ് മെനസിസിനെ ഇന്ത്യയിലേക്ക് കപ്പല്‍ കയറ്റിയത്. മുന്നൊരുക്കങ്ങള്‍ നീണ്ടതായിരുന്നു. ഇന്ത്യയെപ്പറ്റി സമഗ്രമായ പഠനം നടന്നു. ഇദ്ദേഹത്തിന്റെ ഒന്നാമത്തെ അജണ്ട മാര്‍ത്തോമ സഭയെന്ന സെന്റ്‌തോമസ് സഭയെ അവസാനിപ്പിക്കലായിരുന്നു. ഈ കാര്യത്തില്‍ ഫ്രാന്‍സിസ് സേവ്യര്‍ തുടങ്ങി വെച്ച പ്രവൃത്തികള്‍ തുടരുക എന്നതായിരുന്ന മെനസിസിന്റെ ലക്ഷ്യം.
ഇവിടെ നിരവധി തലമുറകളായി നസ്രാണികളില്‍ നിലനിന്നിരുന്ന പേര്‍ഷ്യന്‍ സഭ – സുറിയാനി സഭ – മാര്‍ത്തോമ സഭ എന്നൊക്കെ അറിയപ്പെട്ടിരുന്ന ക്രൈസ്തവ വിശ്വാസികളുടെ പാരമ്പര്യവും വിശ്വാസവും അക്രൈസ്തവും അന്ധവിശ്വാസവും എന്ന കാഴ്ചപ്പാടില്‍ തന്നെയാണ് മെനസിസ് കരുക്കള്‍ നീക്കിയത്. ഒരേ ദൈവത്തെ തന്നെ തങ്ങള്‍ പറയുന്ന രീതിയില്‍ പ്രാര്‍ത്ഥിക്കാത്തവരും വിശ്വസിക്കാത്തവരുമൊക്കെ അവിശ്വാസികളും പാഷണ്ഡന്മാരുമാണെന്ന ഈ കാഴ്ചപ്പാട് മെ നസീസ് വന്ന ഉടനെ പ്രഖ്യാപിച്ചു. സമയബന്ധിതമായി മുന്‍ നിശ്ചയിച്ച പ്രകാരം മെനസിസ് കാര്യങ്ങള്‍ ചെയ്യുവാന്‍ തുടങ്ങി.
അന്ന് കേരളത്തിലുണ്ടായിരുന്നത് 130-ളം മാര്‍ തോമ പള്ളികളാണ്. ഇതില്‍ ഭൂരിപക്ഷവും സുറിയാനി ഭാഷയില്‍ പ്രാര്‍ത്ഥനകള്‍ ചെയ്യുന്ന പേര്‍ഷ്യന്‍ രീതി പിന്തുടരുന്ന പള്ളികളായിരുന്നു. ഈ പള്ളികളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവന്ന് റോമിലെ ഭരണ – ആരാധന ഭാഷയായ ലത്തീനിലേക്ക് പ്രാര്‍ത്ഥന മാറ്റി തങ്ങളുടെതാക്കുക എന്നതായിരുന്നു മെനസിസിന്റെ പണി. ഈ പണി ചെയ്യണമെങ്കില്‍ മാര്‍ തോമക്കാരന്‍ തലമുറകളായി ചെയ്യുന്നതൊക്കെ തെറ്റാണെന്ന് അവരോട് പറയണം. ഇതിനു വേണ്ട ഒരു സിലബസ് മാര്‍പാപ്പ തയ്യാറാക്കി മെനസിസിനെ പഠിപ്പിച്ച് വിട്ടു.
പള്ളികളൊക്കെ ചുറ്റിക്കറങ്ങിയ മെനസിസിന് ഒരു കാര്യം വ്യക്തമായി. പേര്‍ഷ്യന്‍ പൗരസ്ത്യ സഭകളിലെ പാത്രിയാര്‍ക്കീസുമാരൊ ബിഷപ്പുമാരൊ ഒന്നും ഭാരത സഭയില്‍ കാര്യമായ അന്വേഷണം നടത്തുന്നില്ല. ആത്മീയ ചടങ്ങുകള്‍ക്ക് തീവ്രത പോരാ.നേതൃത്വത്തിന്റെ അഭാവമുണ്ട്: റോമന്‍ കത്തോലിക്ക സഭ മാര്‍തോമ സഭയോട് കാണിക്കുന്ന പോലെയുള്ള ആക്രമണോത്സുകവും ശത്രുതാപരമായിട്ടുള്ള സമീപനം മാര്‍തോമാസഭക്ക് റോമന്‍ കത്തോലിക്ക സഭയോടില്ല. എന്നാല്‍ അവര്‍ അവരുടെ പാരമ്പര്യത്തില്‍ അഭിമാനികളാണ്. തകര്‍ക്കേണ്ടത് ഈ പാരമ്പര്യ ബോധത്തെയാണ്. അതായത് കേരള നസ്രാണിയുടെ ഹൃദയത്തിലുള്ള തോമാസ് ശ്ലീഹായെയാണ്.
1455 ജനുവരി 8 ന് അന്നത്തെ നിക്കോളാസ് അഞ്ചാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച പദ്രുവാദോ നിയമം അനുസരിച്ച് മാര്‍പാപ്പയോട് വിധേയത്വമുള്ള പോര്‍ച്ചുഗീസുകാര്‍ കടല്‍യാത്ര നടത്തി കണ്ടു പിടിക്കുന്ന മുഴുവന്‍ സ്ഥലങ്ങളും കരഭൂമികളും രാജ്യങ്ങളുംഅവിടത്തെ അധികാരങ്ങളുമെല്ലാം പോര്‍ച്ചുഗീസ് രാജാവിന്റേതായിരിക്കും. ഈ നിയമത്തെ റോമന്‍ കത്തോലിക്ക സഭയല്ലാതെ മറ്റൊരു ജനവിഭാഗവും അംഗീകരിച്ചിരുന്നില്ല. തികച്ചും ഏകപക്ഷീയവും സ്വേച്ഛാധിപത്യപരവുമായിട്ടുള്ള ഈ നിയമത്തെ തന്നെ മറയാക്കിയിട്ടാണ് മെനസിസ് തന്ത്രങ്ങള്‍ മെനഞ്ഞത്.
(തുടരും)