ആരോമര്‍ നേരനുജനായ ഉണ്ണിക്കണ്ണനെ പേരുചൊല്ലി വിളിച്ചു.
”ഏട്ടനെന്നെ വിളിച്ചോ?” എന്നു ചോദിച്ച് ഉണ്ണിക്കണ്ണന്‍ ഏട്ടന്റെ അരികിലെത്തി.
”പുത്തരിയങ്കം പുറപ്പാടായി അനുജാ. പ്രജാപതിനാട്ടില്‍ കുറുങ്ങാട്ടിടം വാഴുന്നോരും കൂടെവന്ന നായന്മാരുമാണ് ഈ നില്‍ക്കുന്നത്. വാഴുന്നോര്‍ക്കുവേണ്ടി ഏട്ടന്‍ അങ്കം കുറിച്ചു. അനുജന്‍ വന്ന് അങ്കക്കിഴിയെടുക്കണം”
”അങ്കക്കിഴി ഈ അനുജന്‍ എടുക്കില്ല. ഏട്ടനെ വിറ്റ പണം ഇവിടെ ആര്‍ക്കും വേണ്ട”
”അങ്കക്കിഴി നീ വന്നിട്ടെടുത്തില്ലെങ്കില്‍, ഈ ഭീമന്‍ചുരികയ്ക്ക് ഞാന്‍ എന്നെത്തന്നെ ഊണാക്കും”
അതുകേട്ട് ഉണ്ണിക്കണ്ണന്‍ കണ്ണീരുംകയ്യാലേ വന്ന് അങ്കക്കിഴിയെടുത്തു. താക്കോലുംകൂട്ടം എടുത്ത് ആരോമര്‍ അനുജനു കൊടുത്തു.
”നീ പടിഞ്ഞാറ്റിയിലുള്ള മച്ചറ തുറക്കണം. മച്ചറയില്‍ ഏഴു ചെപ്പുകുടങ്ങളുണ്ട്. ആറു ചെപ്പുകുടത്തിലും പൊന്‍പണം നിറച്ചുവെച്ചിട്ടുണ്ട്. ഈ അങ്കപ്പണംകൊണ്ട് നീ ഏഴാമത്തെ ചെപ്പുകുടം നിറയ്ക്കണം”
ഉണ്ണിക്കണ്ണന്‍ മച്ചറ തുറന്നു. അങ്കപ്പണംകൊണ്ട് ഏഴാമത്തെ ചെപ്പുകുടം നിറച്ചു. മച്ചറ വാതിലടച്ചു.
ഉണ്ണിക്കണ്ണന്റെ സങ്കടംകണ്ട് ആരോമര്‍ അനുജന്റെ കൈപിടിച്ച് ആട്ടുകട്ടിലില്‍ ചെന്നിരുന്നു. തോളത്തിട്ട തോര്‍ത്തുമുണ്ടുകൊണ്ട് അവന്റെ കണ്ണുകളൊപ്പി.
”നീ ഒരു കാര്യം ഓര്‍ക്കണം. അങ്കം കുറിക്കാന്‍ അച്ഛനെത്തേടിയാണ് വാഴുന്നോരും നായന്മാരും വന്നത്. അച്ഛനു വയസ്സുകാലമാണ്. ഏട്ടന്‍ ചെറുപ്പമായിരുക്കുന്നകാലത്ത് അച്ഛനെ മാറ്റാനെക്കൊണ്ടു കൊല്ലിക്കുന്നത് ശരിയാണോ അനുജാ? അരി കടംകൊണ്ടാല്‍ കിട്ടും, ബഹുമാനം കടംകൊണ്ടാല്‍ കിട്ടില്ലുണ്ണീ. അച്ഛന്‍ പണ്ടങ്കത്തിനു പോയകാലത്ത് നിന്റെ പ്രായമായിരുന്നു ഏട്ടന്. അച്ഛന്‍ എന്നോടനുസരം ചൊല്ലിയ നേരത്ത് അനുകൂലമായിട്ടുതന്നെ ഏട്ടന്‍ നിന്നു.”
”ചേകവന്മാരായി ജനിച്ചാല്‍ പിന്നെ
വാള്‍പിടിയാല്‍ ചോറല്ലോ ചേകോ
ന്മാര്‍ക്ക്
അങ്കത്തിനാരാനും വന്നുവെങ്കില്‍
പോകാതെകണ്ടിട്ടിരുന്നുകൂടാ”
”നമ്മുടെ അച്ഛന്‍ ഏഴങ്കം വെട്ടിജയിച്ചു. പന്തിരണ്ടങ്കം പദവിതീര്‍ത്തു. ഇരുപത്തിരണ്ടങ്കം താരിതാഴ്ത്തി. അച്ഛനു വയസ്സായി. വയസ്സുകാലത്ത് അച്ഛനെ അങ്കത്തിനയച്ചുകൂടാ. അങ്കത്തിലച്ഛന്‍ മരിച്ചുപോയാലോ, *മാനിഭക്കേടുണ്ട്.
എനിക്ക് ഇരുപത്തിരണ്ടു വയസ്സാണ്. അഷ്ടമവ്യാഴവും ശനിപ്പിഴകാലവുമെന്നറിയാഞ്ഞിട്ടല്ല. വ്യാഴംപിഴച്ച കാലത്താണ് ബാലി ഒളിയമ്പുകൊണ്ടു മരിച്ചത്. അങ്കത്തിനു പോയതുകൊണ്ട് ഏട്ടനു മരണം സംഭവിക്കുമെന്ന് അനുജന്‍ സങ്കടപ്പെടേണ്ട. വാളെടുത്ത ചേകവന്മാരാരുണ്ട് ഏട്ടനോട് അങ്കംവെട്ടി ജയിക്കാനായിട്ട് !
പണ്ട്, ചേരമാന്‍പെരുമാളു തമ്പുരാന്‍ ഓല എഴുതി അയച്ചതിന്‍പ്രകാരം ഇഴുവത്തു രാജാവ് കുറച്ചു ഇഴുവരെ മലയാളനാട്ടിലേക്കയച്ചു കൊടുത്തു. അതിലുള്‍പ്പെട്ടവരാണ് നമ്മുടെ കാരണവന്മാര്‍. അവര്‍ ചേരമാന്‍പെരുമാളെ തൃക്കാലുകണ്ടു തൊഴുതു. തമ്പുരാന്‍ സന്തോഷിച്ച് നെറുകില്‍ പൂവും **പാവാടയും പാവാടമേലെ പകല്‍വിളക്കും ഏഴു പന്തക്കുടയും തോരണവും പൊന്നുംപല്ലക്കും അനുവദിച്ചു തന്നു. തണ്ടായ്മസ്ഥാനവും താഴ്‌വാഴ്ചയും ചേകോന്‍പദവിയും തന്നു. നിറപറയും നിലവിളക്കും വെച്ച്, ആദിത്യചന്ദ്രന്മാരെ സാക്ഷിയാക്കി, പൊന്‍പണം നിറച്ച നാലു ചെപ്പുകുടവും തന്നു. അവിടന്നു യാത്രചൊല്ലിപ്പോന്ന് കറുത്തേനാര്‍ നാട്ടിലെ നാടുവാഴിക്കോലോത്തുചെന്ന് തമ്പുരാനെ വണങ്ങി. ചെപ്പുകുടത്തിലൊന്ന് തമ്പുരാന്നു കാഴ്ചവെച്ചു. തമ്പുരാന്‍ പുത്തൂരം പാടവും പറമ്പും അട്ടിപ്പേറായിട്ടെഴുതിത്തന്നു. നാലുകളരിക്കാശായ്മസ്ഥാനവും അനുവദിച്ചു. തമ്പുരാന്‍ കല്‍പ്പിച്ചു നല്‍കിയ ചെമ്പോല മച്ചറയില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കളരികളും കളരിയിലെ പൂജകളും കര്‍മ്മങ്ങളും എല്ലാം വിധിയാംവണ്ണം നടത്തിക്കൊള്ളണം അനുജാ. തറവാട് സുഭിക്ഷമായിപ്പുലരാനുള്ള വഹകള്‍ കളരികള്‍ നമുക്കു തരും. ഒന്നോണ്ടും അനുജന്‍ വേവലാതിപ്പെടരുത്.”
(തുടരും)
*മാനക്കേട്
**പാവുമുണ്ട്