ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് വെറുമൊരു പ്രദര്‍ശന വസ്തു ആയിരുന്നില്ല. അത്യന്തം അപകടകാരിയായ മനുഷ്യന്‍ തന്നെയായിരുന്നു. സവര്‍ക്കറുടെ അപേക്ഷ ബ്രിട്ടീഷ് സര്‍ക്കാരിന് കൈമാറുമ്പോള്‍ ഹോം മെമ്പര്‍ റജിനാള്‍ഡ് ക്രാഡോക് ഒരു കത്തും ഒപ്പം വെച്ചിരുന്നു. സവര്‍ക്കറുടെ മനോഭാവം യഥാര്‍ത്ഥത്തില്‍ എന്തായിരുന്നുവെന്ന് ഈ കത്ത് വ്യക്തമാക്കുന്നുണ്ട്.
”സവര്‍ക്കര്‍ക്ക് ഇവിടെ എന്തെങ്കിലും സ്വാതന്ത്ര്യം നല്‍കുകയെന്നത് തികച്ചും അസാധ്യമായ കാര്യമാണ്. ഏത് ഇന്ത്യന്‍ ജയിലില്‍നിന്നും അയാള്‍ രക്ഷപ്പെടും എന്നാണ് ഞാന്‍ കരുതുന്നത്. യൂറോപ്പിലെ ഇന്ത്യന്‍ അരാജകവാദികള്‍ അയാളെപ്പോലെ പ്രമുഖനായ നേതാവിനെ രക്ഷപ്പെടുത്താന്‍ വളരെ മുന്‍പേ പദ്ധതി തയ്യാറാക്കിയിട്ടുണ്ടാവും. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിനു പുറത്ത് പാര്‍പ്പിച്ചാല്‍ അയാള്‍ രക്ഷപ്പെടുമെന്ന് ഉറപ്പാണ്. തീരത്തുനിന്ന് വളരെ അകലെയല്ലാതെ ഒരു ആവിക്കപ്പല്‍ സുഹൃത്തുക്കള്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ടാവും. ഇതിനായി പ്രദേശവാസികള്‍ക്ക് കുറച്ചു പണവും വിതരണം ചെയ്തിട്ടുണ്ടാവും. സവര്‍ക്കറെപ്പോലുള്ള ഒരാളെ അനിശ്ചിതമായി കഠിന ജോലിയെടുപ്പിക്കാനാവില്ല. തടവുശിക്ഷയുടെ കാലാവധി 50 വര്‍ഷത്തോളം വരും. കുറഞ്ഞ വര്‍ഷങ്ങളിലെ കഠിന ജോലികളിലൂടെ അര്‍ഹമായ ശിക്ഷാ കാലാവധി കഴിയും. അവശേഷിക്കുന്ന കാലം ശിക്ഷ നല്‍കാനാവില്ല, പക്ഷേ വെറും തടവിലിടാം. പുറത്തിറങ്ങിയാല്‍ അപകടകാരിയായിരിക്കും.” ദയാഹര്‍ജികളുടെ പേരുപറഞ്ഞ് സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ക്രാഡോക്കിന്റെ ഈ നിരീക്ഷണങ്ങളും, സ്വാതന്ത്ര്യസമര സേനാനികളായ പൃഥ്വിസിംഗ് ആസാദ്, ഭായ് പരമാനന്ദ്, രാംചരണ്‍ ശര്‍മ, സചീന്ദ്രനാഥ് സന്യാല്‍ എന്നിവരുടെ അനുഭവക്കുറിപ്പുകളും ബോധപൂര്‍വം അവഗണിക്കുകയാണ്.
സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ കാരുണ്യത്തിനു വേണ്ടി യാചിച്ചു എന്നു വരുത്താന്‍ ശ്രമിക്കുന്നവര്‍ സവര്‍ക്കറുടെ ജീവചരിത്രമോ ‘ജീവിതത്തിലേക്കുള്ള എന്റെ നാടുകടത്തല്‍’ (MyTransportation for life )എന്ന ആത്മകഥയോ വായിച്ചാല്‍ മതി, തങ്ങളുടെ ആരോപണത്തിന്റെ പൊള്ളത്തരം ബോധ്യപ്പെടും. ബ്രിട്ടീഷ് ജയിലുകളില്‍ക്കിടന്ന് ജീര്‍ണിക്കുകയെന്നത് സവര്‍ക്കറുടെ വിപ്ലവസമരങ്ങളുടെ ലക്ഷ്യമായിരുന്നില്ല. എങ്ങനെയും സ്വതന്ത്രനായി ജന്മനാടിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരുന്നു സവര്‍ക്കറുടെ അഭിലാഷം. തന്റെ ദയാഹര്‍ജികളുടെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് സവര്‍ക്കര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ”ഇത്തരം വ്യവസ്ഥകള്‍ അംഗീകരിക്കുകയെന്നത് ഉത്തരവാദിത്വബോധമുള്ളയാളെന്ന നിലയ്ക്ക് എന്റെ കടമയായിരുന്നു. കാരണം തടവറക്കാലത്തേതിനെക്കാള്‍ മികച്ച രീതിയിലും വര്‍ധിച്ച തോതിലും എന്റെ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയുമായിരുന്നു. മാതൃരാജ്യത്തിനുവേണ്ടിയുള്ള സേവനത്തിന് ഞാന്‍ സ്വതന്ത്രനായിരിക്കും. ഇതൊരു സാമൂഹ്യ കടമയായാണ് ഞാന്‍ കരുതുന്നത്. ”(1) മറ്റൊരു കാര്യവും സവര്‍ക്കര്‍ കൂട്ടിച്ചേര്‍ക്കുന്നു. ”ആന്‍ഡമാന്‍ ജയിലില്‍ കിടന്ന് എനിക്ക് എന്തൊക്കെ നന്മകള്‍ ചെയ്യാന്‍ കഴിയുമായിരുന്നോ, ജനങ്ങളില്‍ എന്തൊക്കെ ബോധവല്‍ക്കരണം നടത്താനാവുമായിരുന്നോ അതൊന്നും സ്വതന്ത്ര മനുഷ്യനെന്ന നിലയില്‍ ഇന്ത്യയില്‍ ജീവിച്ച് ചെയ്യുന്നതിന് തുല്യമാവില്ല. ”ജയില്‍ മോചിതനാവുന്നതിനുവേണ്ടി എന്റെ രാജ്യത്തിനു അപമാനം വരുത്തുന്നതോ ദുഷ്‌പ്പേരുണ്ടാക്കുന്നതോ ആയ വിധത്തില്‍ ഞാന്‍ തരംതാഴുകയോ, വിശ്വാസ വഞ്ചന കാണിക്കുകയോ ചെയ്യില്ല. അങ്ങനെ നേടുന്ന സ്വാതന്ത്ര്യം ലക്ഷ്യത്തെ മുറിവേല്‍പ്പിക്കുന്നതും അസാന്മാര്‍ഗിക നടപടിയുമായിരിക്കും.” (2) സവര്‍ക്കറുടെ ഇംഗ്ലീഷുകാരനായ സുഹൃത്ത് ഡേവിഡ് ഗാര്‍നെറ്റ് ആത്മകഥയില്‍ തുറന്നുപറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: ”ഇത്ര ഉല്‍ക്കടമായ വീര്യത്തോടെ ജയില്‍ ജീവിതം അനുഭവിച്ച മറ്റൊരാളെ എനിക്കറിയില്ല.”(3)
ഒന്നാം ലോകമഹായുദ്ധം തുടങ്ങിയകാലത്ത് 1914 ല്‍ സവര്‍ക്കര്‍ ഇന്ത്യന്‍ ഭരണകൂടത്തിന് ഒരു അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. ഹിന്ദുസ്ഥാന് ബ്രിട്ടന്‍ സ്വയംഭരണം അനുവദിക്കുകയാണെങ്കില്‍ യുദ്ധത്തില്‍ വിപ്ലവകാരികള്‍ ബ്രിട്ടനെ സഹായിക്കുമെന്ന് ഈ അപേക്ഷയില്‍ സവര്‍ക്കര്‍ ദൃഢമായിത്തന്നെ പറഞ്ഞു. യൂറോപ്യന്‍ സര്‍ക്കാരുകള്‍ രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നതും, അയര്‍ലന്‍ഡിലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതുമായ സമകാലിക സംഭവങ്ങള്‍ അപേക്ഷയില്‍ സവര്‍ക്കര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ”എന്നെ വ്യക്തിപരമായി മോചിപ്പിക്കണമെന്നല്ല ഞാന്‍ പറയുന്നത്. എന്നെ മാത്രം ആന്‍ഡമാനിലെ തടവിലിട്ട് രാജ്യത്തെ മറ്റുള്ള രാഷ്ട്രീയ തടവുകാരെയെല്ലാം മോചിപ്പിക്കട്ടെ. അവരുടെ സ്വാതന്ത്ര്യം സ്വന്തം സ്വാതന്ത്ര്യംപോലെ കണക്കാക്കി ഞാന്‍ ആനന്ദിക്കും” (4) ആന്‍ഡമാനില്‍ തടവിലാക്കപ്പെട്ട മുഴുവന്‍ വിപ്ലവകാരികള്‍ക്കും വേണ്ടിയാണ് സവര്‍ക്കര്‍ സംസാരിക്കുന്നതെന്ന് ഇതില്‍നിന്ന് വ്യക്തം.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ താന്‍ നടത്തുന്ന ഇടപെടലിനെ ഭയന്ന് ബ്രിട്ടീഷുകാര്‍ ഒരിക്കലും തന്നെ മോചിപ്പിക്കാന്‍ പോകുന്നില്ലെന്ന് സവര്‍ക്കറിന് നന്നായറിയാമായിരുന്നു. ഇതുകൊണ്ടുതന്നെയാണ് 1920-ല്‍ ജയില്‍ കമ്മീഷന് ഇങ്ങനെ മൊഴി നല്‍കിയത്. ”നിങ്ങള്‍ എന്റെ രാഷ്ട്രീയ പ്രവേശനം വിലക്കുകയാണെങ്കില്‍ ഞാന്‍ ഇന്ത്യയില്‍ സാമൂഹ്യ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊള്ളാം. ഞാന്‍ മനുഷ്യരാശിയെ പലതരത്തില്‍ സേവിച്ചുകൊള്ളാം. നിങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഏതെങ്കിലും വ്യവസ്ഥകള്‍ ഞാന്‍ ലംഘിച്ചാല്‍ നിങ്ങള്‍ക്ക് എന്നെ ഈ ജയിലിലേക്ക് തിരിച്ചയച്ച് ജീവിതകാലം മുഴുവന്‍ തടവിലിടാം.(5)” ഗവര്‍ണറുമായുള്ള സംഭാഷണത്തിലും സവര്‍ക്കര്‍ ഇതേ ആശയം പങ്കുവയ്ക്കുന്നുണ്ട്. ”1920 ല്‍ ആന്‍ഡമാനിലെ രാഷ്ട്രീയ തടവുകാരില്‍ അധികം പേരും ഇത്തരം വ്യവസ്ഥകള്‍ അംഗീകരിച്ചിട്ടുണ്ട്. കുറച്ചു വര്‍ഷം അവര്‍ രാഷ്ട്രീയത്തില്‍നിന്നും വിപ്ലവ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കും. വീണ്ടു വിചാരണ ചെയ്ത് വിശ്വാസവഞ്ചന തെളിഞ്ഞാല്‍ ജയിലിലേക്ക് മടക്കി അയക്കുകയും ജീവപര്യന്തം ശിക്ഷയുടെ അവശേഷിക്കുന്ന കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്യും.” (6) എന്നാണ് സവര്‍ക്കര്‍ ഇതേക്കുറിച്ച് പറയുന്നത്.
സവര്‍ക്കറുടെ ‘ദയാഹര്‍ജികള്‍’ കാണാന്‍ ആരും ന്യൂദല്‍ഹിയിലെ നാഷണല്‍ ആര്‍ക്കൈവ്‌സിലേക്ക് പോകേണ്ടതില്ല. അദ്ഭുതകരമായ കണ്ടെത്തലുകളായി ചിലര്‍ ഇത് അവതരിപ്പിക്കുന്നത് കഥയില്ലായ്മയാണ്. ‘ആന്‍ഡമാനില്‍നിന്നുള്ള കത്തുകള്‍’ എന്ന പേരില്‍ സവര്‍ക്കര്‍ സ്വന്തം നിലയ്ക്ക് ഇവ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. തന്റെ ഇളയ സഹോദരനായ ഡോ. നാരായണ്‍ സവര്‍ക്കറിന് എഴുതിയതാണ് ഈ കത്തുകള്‍. ബ്രിട്ടീഷുകാരെ കബളിപ്പിക്കാനാണ് സവര്‍ക്കര്‍ ശ്രമിച്ചതെന്ന് ഈ കത്തുകള്‍ വരികള്‍ക്കിടയില്‍ വായിക്കുന്നവര്‍ക്ക് മനസ്സിലാകും. ഇതിന് കഴിയാത്തവരാണ് സവര്‍ക്കറെ കുറ്റപ്പെടുത്തുന്നത്. മനസ്സില്‍ വിരിയുന്ന കവിതകള്‍ ഓര്‍മയില്‍ സൂക്ഷിച്ചുവച്ച് പേനയും പേപ്പറുമില്ലാതെ മുള്ളുകൊണ്ടും നഖമുനകള്‍കൊണ്ടും ജയില്‍ ഭിത്തിയില്‍ കോറിയിട്ട ലോകത്തെ ആദ്യ കവിയാണ് സവര്‍ക്കര്‍. ഇത്തരമൊരാളുടെ ഇച്ഛാശക്തി തകര്‍ക്കാന്‍ തടവറയിലെ പീഡനങ്ങള്‍ക്കാവില്ല. പക്ഷേ ആ മഹദ് ജീവിതത്തെ എങ്ങനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഒരുങ്ങിപ്പുറപ്പെട്ടവര്‍ തലമുറകളെ പ്രചോദിപ്പിക്കുന്ന ഇത്തരം ത്യാഗസുരഭിലവും ധീരോദാത്തവുമായ പ്രവൃത്തികള്‍ തമസ്‌കരിക്കുകയാണ്.
ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളും തിരസ്‌കരിച്ച 1919-ലെ മൊണ്‍ടാകു-ചെംസ്‌ഫോര്‍ഡ് പരിഷ്‌കരണങ്ങളെ സവര്‍ക്കര്‍ പിന്തുണച്ചിരുന്നതായി ചിലര്‍ ആരോപിക്കുന്നുണ്ട്. ഇതും വസ്തുതകള്‍ മനസ്സിലാക്കാതെയാണ്. മൊണ്‍ടാകുവിനും ഗവര്‍ണര്‍ ജനറലിനും സവര്‍ക്കര്‍ അയച്ച കത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ”ബഹുഭൂരിപക്ഷം തെരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മാണ സഭകളോടെ ഇന്ത്യയ്ക്ക് ശരിയായ സ്വയംഭരണാധികാരം നല്‍കുകയാണെങ്കില്‍, ഇന്ത്യയിലും ആന്‍ഡമാനിലും യൂറോപ്പിലും അമേരിക്കയിലും എന്നിങ്ങനെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള രാഷ്ട്രീയ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുകയാണെങ്കില്‍ ഞാനും എന്നെപ്പോലുള്ളവരും പുതിയ സംവിധാനത്തെ അംഗീകരിക്കും. പരിഷ്‌കാരങ്ങള്‍ വിജയിപ്പിക്കാന്‍ പ്രയത്‌നിക്കും. (7) ബ്രിട്ടീഷ് ഭരണകൂടം ഈ ആവശ്യം നിരസിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇത്തരം കത്തുകള്‍, അപേക്ഷകള്‍, വ്യവസ്ഥകള്‍ എന്നിവ സവര്‍ക്കര്‍ ഒരുകാലത്തും രഹസ്യമാക്കിവച്ചിട്ടില്ല. മറിച്ച് ‘ജീവിതത്തിലേക്കുള്ള എന്റെ നാടുകടത്തല്‍’ എന്ന ആത്മകഥയില്‍ ഇക്കാര്യങ്ങള്‍ സവിസ്തരം പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് നാഷണല്‍ ആര്‍ക്കൈവ്‌സില്‍ നിന്ന് ഗവേഷണം നടത്തി കണ്ടുപിടിച്ചു, ആന്‍ഡമാന്‍ രേഖകള്‍ പുതുതായി കണ്ടെത്തി എന്നൊക്കെ ആരും ഒച്ചവയ്‌ക്കേണ്ടതില്ല.
കുമിങ്താങ് ജയിലില്‍ കിടക്കുമ്പോള്‍ വിയറ്റ്‌നാം കമ്യൂണിസ്റ്റ് നേതാവ് ഹോചിമിനും സഹകരണം വാഗ്ദാനം ചെയ്ത് ഇത്തരം അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. ഹോചിമിന്റെ ‘വിയറ്റ് മിന്‍’ പാര്‍ട്ടിയെ എതിര്‍ക്കാന്‍ ഇന്തോനേഷ്യയില്‍ രൂപീകരിക്കപ്പെട്ട ഡോങ്മിന്‍ ഹോയുമായി സഹകരിക്കാമെന്നുവരെ ഹോചിമിന്‍ ഉറപ്പുനല്‍കിയിരുന്നു. ഇതേ ഹോചിമിന്‍ മരണംവരെ സവര്‍ക്കറുടെ ആത്മകഥയുടെ ഒരു കോപ്പി തന്റെ മുറിയില്‍ സൂക്ഷിച്ചിരുന്നു എന്നത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് പാഠമാകേണ്ടതാണ്.
അടുത്തത്:
നെഹ്‌റുവിന് ശത്രു, അംബേദ്കറിന് സുഹൃത്ത്
അടിക്കുറിപ്പുകള്‍
1. My Transportation for life, V.D. Savarkar
2. Ibid
3. The golden echo, Garnett, David
4. My Transportation for life, V.D. Savarkar
5. Ibid
6. Ibid
7. Ibid