ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രസിഡണ്ടുമായ പരമേശ്വര്‍ജിയുടെ നിര്യാണം ആകസ്മികമായിരുന്നില്ല. പക്ഷേ, ഇത്ര പെട്ടെന്ന് ആരും പ്രതീക്ഷിച്ചുമില്ല. പരമേശ്വര്‍ജി അന്തരിച്ചപ്പോള്‍ എങ്ങനെയാണ് സാംസ്‌കാരിക കേരളം പ്രതികരിച്ചത് എന്നത് ചിന്തോദ്ദീപകമാണ്. ഒരുപക്ഷേ, സത്യസന്ധവും നിഷ്പക്ഷവുമായ ഒരു വിലയിരുത്തല്‍ അനിവാര്യവുമാണ്.
പരമേശ്വര്‍ജിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖപ്പെടുത്തിയ വാക്കുകള്‍ ശ്രദ്ധേയമാണ്. ”അഗാധമായ പാണ്ഡിത്യത്തോടെ, ഋഷിതുല്യമായ ജീവിതം നയിച്ച പി പരമേശ്വരന്റെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍”, ഇത് രേഖപ്പെടുത്തും മുന്‍പ് മുഖ്യമന്ത്രി പുറപ്പെടുവിച്ച അനുശോചനക്കുറിപ്പില്‍ സ്വന്തം പ്രത്യയശാസ്ത്രത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച – പി പരമേശ്വരനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. എന്തായിരുന്നു പി.പരമേശ്വരന്റെ പ്രത്യയശാസ്ത്രം? 93 വര്‍ഷം ജീവിച്ചിട്ട് അനന്തമായ കാലത്തിന്റെ അറിയാത്ത വഴികളിലേക്ക് ഓര്‍മ്മയായി അദ്ദേഹം നടന്നുനീങ്ങുമ്പോള്‍ കേരളീയ സമൂഹം ഇത് ചിന്തിക്കണ്ടേ? ഭാരതം, മാതൃഭൂമിയായ ഭാരതത്തിന്റെ വീണ്ടും ജഗത്ഗുരുവായുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ്, ലോകരാജ്യങ്ങള്‍ക്കു മുഴുവന്‍ വഴികാട്ടിയാകുന്ന പ്രകാശഗോപുരമായി ഭാരതം വീണ്ടും തിളങ്ങുന്ന സാഹചര്യം. അതു മാത്രമായിരുന്നില്ലേ പി പരമേശ്വരന്റെ ജീവിതദര്‍ശനവും പ്രത്യയശാസ്ത്രവും.
കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഓണേഴ്‌സ് ബിരുദം ഒന്നാംറാങ്കും സുവര്‍ണ്ണ മെഡലും നേടി വിജയിച്ച പരമേശ്വര്‍ജിക്ക് എന്താണ് ആകാന്‍ കഴിയാതിരുന്നത്. എന്തുമാകാനുള്ള ബുദ്ധിശക്തിയും പൊതുവിജ്ഞാനവും മേധാശക്തിയും വ്യക്തിത്വവും ഇണങ്ങിച്ചേര്‍ന്നിരുന്നു. ഒരു തപസ്വിയെപ്പോലെ ഗുരുസ്ഥാനത്തു കണ്ട സ്വാമി വിവേകാനന്ദന്‍ വിഭാവന ചെയ്തപോലെ പൗരുഷമുള്ള ഭാരതത്തെ, ഭാരതീയരെ വാര്‍ത്തെടുക്കാന്‍ ജീവിതം സമര്‍പ്പിച്ച പരമേശ്വര്‍ജിക്ക് തുല്യരായി കേരളത്തില്‍ എത്രപേരുണ്ട്? മുഖ്യമന്ത്രി ഋഷിതുല്യനെന്ന് വിശേഷിപ്പിച്ചതിനെ പരിഹസിച്ച് ഒന്നുരണ്ട് മാധ്യമപ്രവര്‍ത്തകരെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. സ്വാമി ആഗമാനന്ദനില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച് ജപവും ധ്യാനവും സാമൂഹികപ്രവര്‍ത്തനവും ഒന്നിച്ചു കൊണ്ടുപോയ, ബ്രഹ്മചര്യം ജീവിതവ്രതമാക്കിയ നിഷ്‌കാമ കര്‍മ്മയോഗിയെ വേറെ എന്താണ് മലയാളത്തില്‍ വിളിക്കാനുള്ളത്. ഋഷിതുല്യനല്ല, അദ്ദേഹം ഋഷി തന്നെയായിരുന്നു. ഭാരതത്തിന്റെ രാജര്‍ഷി. ഋഷിതുല്യന്‍ വി.എസ് അല്ലേ എന്ന പിണറായിക്കെതിരെ ഒളിയമ്പെയ്ത മാധ്യമപ്രവര്‍ത്തകന്‍ പണ്ട് അബ്ദുള്‍ നാസര്‍ മദനിയുടെ അകമ്പടിക്കാരനായിരുന്നു. ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓങ്കാരയ്യയുടെ ഫയലില്‍ പേരുള്ളവര്‍ ബാല്യമൊഴികെയുള്ള 93 വര്‍ഷവും ഭാരതത്തിനുവേണ്ടി ജീവിച്ച മഹാമനീഷിയുടെ കര്‍മ്മകുശലതയെ അളക്കാന്‍ വരരുത്.
പി.പരമേശ്വര്‍ജി സംഘപരിവാര്‍ അല്ലേ? എന്ന ചോദ്യമാണ് തീവ്ര ഇസ്ലാമിക സംഘടനയോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ മുന്നോട്ടു വെച്ചത്. അതേ, പരമേശ്വര്‍ജി സംഘപരിവാര്‍ തന്നെയായിരുന്നു. ഭാരതത്തിന്റെ സ്വത്വം തേടിയുള്ള, ഭാരതത്തെ ആരാധനാമൂര്‍ത്തിയായി കണ്ടുള്ള ഇത്തരം നൂറുകണക്കിന് ആളുകളെ വാര്‍ത്തെടുക്കുന്ന പ്രസ്ഥാനമാണ് രാഷ്ട്രീയ സ്വയംസേവക സംഘവും പരിവാര്‍ സംഘടനകളും. മനുഷ്യന്‍ പൂര്‍ണ്ണനല്ല. തെറ്റുകളുണ്ടാകാം. അടുത്തിടെ സമാധിയായ പേജാവര്‍ മഠാധിപധി സ്വാമി വിശ്വേശ്വര തീര്‍ത്ഥ ആര്‍.എസ്.എസ്സിനെ കുറിച്ച് പറഞ്ഞിരുന്നു. മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റുകളുടെ അഞ്ചു ശതമാനം പോലും ചെയ്യാത്തവരാണ് ആര്‍.എസ്.എസ് സ്വയംസേവകര്‍ എന്ന്. മനസ്സാ വാചാ കര്‍മ്മണാ പരിശുദ്ധി നേടാനും ഈ രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി ജീവിതം അടിയറ വെയ്ക്കാനുള്ള പ്രശിക്ഷണമാണ് സംഘം നല്‍കുന്നത്. ഒപ്പം ലോകം മുഴുവന്‍ തല കുനിക്കുന്ന സുശീലവും. ഈ തരത്തിലുള്ള ഒരു പ്രത്യയശാസ്ത്രം, ജീവിതരീതി ലോകത്ത് മറ്റേത് സംഘടനയ്ക്കാണ് ഉള്ളത്?
ഇവിടെയാണ് പരമേശ്വര്‍ജിയുടെ ജീവിതവും അത് കാലത്തില്‍ അടയാളപ്പെടുത്തിയ കാല്പാദങ്ങളും പ്രസക്തവും ശ്രദ്ധേയവുമാകുന്നത്. ജീവിതം മുഴുവന്‍ സംഘം മുന്നോട്ടു വെച്ച പ്രത്യയശാസ്ത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോഴും തന്നെപ്പോലെ നാടിനുവേണ്ടി ജീവിക്കുന്ന പതിനായിരങ്ങളെ വാര്‍ത്തെടുക്കാനുള്ള അവിരാമമായ കര്‍മ്മപദ്ധതിയിലായിരുന്നു അദ്ദേഹം. മുനിഞ്ഞു കത്തുന്ന ഒരു മണ്‍ചിരാതു പോലെ ഒന്നില്‍ നിന്ന് ഒന്നിലേക്ക് ഭാരതം മുഴുവന്‍ എത്രായിരം ദീപങ്ങളാണ് അദ്ദേഹം കൊളുത്തിവെച്ചത്. മഹാകവി അക്കിത്തം സ്പര്‍ശമണി എന്ന കവിതയില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന സ്പര്‍ശമണിയെ കുറിച്ച് പറഞ്ഞിരുന്നു. അധികാര രാഷ്ട്രീയത്തിന്റെയോ സമ്പന്നതയുടെയോ പദവികളുടെയോ ഒന്നും ആഢ്യത്വമില്ലാതെ ചിന്തയുടെയും വിജ്ഞാനത്തിന്റെയും കുലീനത കൊണ്ടു മാത്രം എതിരാളികളുടെ പോലും അംഗീകാരമാര്‍ജ്ജിച്ച മറ്റാരാണ് കേരളത്തില്‍ ഉണ്ടായത്. തുറന്നു പറയാനുള്ളത് മുഴുവന്‍ തുറന്നു പറയുകയും കേരളം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത് നമ്മുടെ സാംസ്‌കാരിക-സാമൂഹിക അജണ്ട ഒരുകാലത്ത് നിയന്ത്രിച്ചിരുന്നത് പരമേശ്വര്‍ജിയായിരുന്നില്ലേ? അതിരൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്ട്രീയ എതിരാളികളുമായി പുലര്‍ത്തിയിരുന്നപ്പോള്‍ പോലും വ്യക്തിപരമായി അവരുമായി ഉറ്റ ബന്ധവും സൗഹൃദവും പുലര്‍ത്താന്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് വൈമുഖ്യം ഉണ്ടായില്ല.
1980 കളില്‍ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന്, സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങി കേരളത്തിലേക്ക് മടങ്ങിവന്ന പരമേശ്വര്‍ജിയെ ആദ്യം കണ്ടത് ഇന്നത്തെ പോലെ ഓര്‍മ്മിക്കുന്നു. വിദ്യാര്‍ത്ഥി പരിഷത്തിന്റെ സംസ്ഥാന ഭാരവാഹി എന്ന നിലയില്‍ അന്നത്തെ ദക്ഷിണഭാരത സംഘടനാ കാര്യദര്‍ശിയായിരുന്ന ഗോവിന്ദ്ജി എന്ന കെ.എന്‍. ഗോവിന്ദാചാര്യയ്ക്ക് ഒപ്പമാണ് ആദ്യം പരമേശ്വര്‍ജിയെ കാണുന്നത്. കൊല്ലം എസ്.എന്‍.കോളേജിലെ ടി.ശൈലേഷ് കുമാറും അന്ന് ഒപ്പമുണ്ടായിരുന്നു. അന്നു തുടങ്ങിയ ബന്ധം മാര്‍ഗ്ഗദീപമായി ഇന്നും തുടരുന്നു. ചങ്ങലയിലെ ഒരു കണ്ണി മാത്രം. എന്നെപ്പോലെ എത്രയെത്ര പേര്‍ ആ ജ്ഞാനവൃദ്ധന്റെ വിരല്‍ത്തുമ്പില്‍ അഭയം കണ്ടു, വളര്‍ന്നു. ഓരോരോ മേഖലകളിലായി അതേ ആശയത്തിന്റെ തീപ്പന്തങ്ങളായി.
മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനാകുമ്പോള്‍ വാരാന്തപ്പതിപ്പിലെ ആദ്യ അഭിമുഖം പരമേശ്വര്‍ജിയുമായി ആയിരുന്നു. എളമക്കരയിലെ മാധവ നിവാസില്‍ അന്ന് ചെല്ലുമ്പോള്‍ പരമേശ്വര്‍ജി ഗ്ലാസ്‌നെസ്റ്റും പെരിസ്‌ട്രോയിക്കയും വായിക്കുകയായിരുന്നു. അന്നത്തെ അഭിമുഖത്തില്‍ (1987) സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കമ്യൂണിസത്തിന്റെ പരാജയവും ഒരു പ്രവാചകനെ പോലെ അദ്ദേഹം പ്രവചിച്ചു,’കമ്യൂണിസം ഈ നൂറ്റാണ്ട് അതിജീവിക്കില്ല. സോവിയറ്റ് യൂണിയന്‍ തകര്‍ന്നുവീഴും. വ്യവസ്ഥിതിയല്ല, മനഃസ്ഥിതിയാണ് മാറേണ്ടത്’. അന്ന് ചിലരെങ്കിലും പരിഹാസത്തോടെയാണ് അത് കണ്ടത്. പക്ഷേ, വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനായിരുന്ന, റഷ്യയില്‍ പോയി പഠിച്ചുവന്ന കെ.പി.വിജയന്‍ അതേപടി പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. പക്ഷേ, പരമേശ്വര്‍ജിയുടെ വ്യക്തിജീവിതത്തെ കുറിച്ച് തയ്യാറാക്കിയ പ്രത്യേക ബോക്‌സ് വാര്‍ത്ത അന്നത്തെ ഡെപ്യൂട്ടി എഡിറ്റര്‍ക്ക് കൈമാറി. ആര്‍.എസ്.എസ്സിനെ ബൂസ്റ്റ് ചെയ്യുന്നതാണ് എന്നുപറഞ്ഞ് ഡെപ്യൂട്ടി എഡിറ്റര്‍ അത് കൊടുത്തില്ല. അന്ന് വിനയപൂര്‍വ്വം അദ്ദേഹത്തോട് പറഞ്ഞു, ആര്‍.എസ്.എസ്സിന് ആരുടെയും ബൂസ്റ്റും ഹോര്‍ലിക്‌സും ആവശ്യമില്ല, അതില്ലാതെ തന്നെ വളരുന്നുണ്ട് എന്ന്. പ്രസിദ്ധീകരിക്കാതെ പോയ ആ വാര്‍ത്തയില്‍ ചോദിച്ച ചോദ്യം വളരെ ലളിതമായിരുന്നു,
തിരിഞ്ഞു നോക്കുമ്പോള്‍ എന്ത് തോന്നുന്നു?
ഒറ്റവാക്കിലാണ് മറുപടി പറഞ്ഞത്, ‘ധന്യമായ ജീവിതം.’
പിന്നെ സ്വാമി ആഗമാനന്ദനൊപ്പം ഉണ്ടായിരുന്നതും സന്യസിക്കാനുള്ള ആഗ്രഹവും ഗുരുജിയെ കണ്ടതും സന്യാസത്തോടൊപ്പം സാമൂഹ്യസേവനവും എന്ന ആശയവും ഒക്കെ അദ്ദേഹം വിവരിച്ചു. അന്ന് അറിഞ്ഞതിനേക്കാള്‍ എത്രയോ പിന്നീട് അദ്ദേഹത്തെ അറിഞ്ഞു. 1982 ല്‍ കൊച്ചിയിലെ വിശാലഹിന്ദു സമ്മേളനത്തോടെ തുടങ്ങിയ പരിവര്‍ത്തനത്തിന്റെ പ്രക്രിയ കേരളത്തില്‍ ഉണ്ടാക്കിയ മാറ്റം എത്രയാണ്. തളി ക്ഷേത്ര സമരത്തില്‍ വഴിയില്‍ മീന്‍കൊട്ട കമിഴ്ത്താന്‍ ഉപയോഗിച്ച ശിവലിംഗം കണ്ട് പൊട്ടിക്കരഞ്ഞ കെ.കേളപ്പജിയുടെ പരാധീന കേരളമല്ല ഇന്നത്തേത്.
ഇന്നും ജാതിയുടെ കോട്ടകളില്‍ ഇരുണ്ട മൂലകളില്‍ ചിലരെങ്കിലും ചുരുണ്ടു കൂടിയിട്ടുണ്ടെങ്കിലും ജാതിക്കോമരങ്ങളുടെ തിട്ടൂരങ്ങളും അട്ടഹാസങ്ങളും അവഗണിച്ച് ഹിന്ദുക്കള്‍ നാം ഒന്നാണേ എന്നു പാടി സുഖദമായ പൊന്നുഷസ്സിന്റെ പ്രത്യാഗമനം സ്വപ്‌നം കാണുന്ന ജനസഹസ്രങ്ങളെ വാര്‍ത്തെടുത്തത് പരമേശ്വര്‍ജിയാണ്. ഇന്ന് കേരളം അഭിമുഖീകരിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളെ എത്രയോ ദശാബ്ദങ്ങള്‍ക്കു മുന്‍പ് ഒരു ഋഷീശ്വരനെ പോലെ അദ്ദേഹം കണ്ടു. രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ടാകാം. പക്ഷേ, കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സൂര്യനെ പോലെ മിന്നിത്തിളങ്ങുന്നതും പ്രഭാപ്രസരം പടര്‍ത്തുന്നതുമായിരുന്നു. മദ്ധ്യാഹ്ന സൂര്യനെ പോലെ തിളങ്ങി നിന്ന അദ്ദേഹത്തിനു മുന്നില്‍ ഇസങ്ങളും പ്രത്യയശാസ്ത്രങ്ങളും അപ്രസക്തമായി. കേരളത്തിന്റെ സമൂഹിക-സാംസ്‌കാരിക മണ്ഡലത്തിലെ സംവാദത്തിന്റെ ഇടങ്ങള്‍ പ്രസക്തമാക്കിയതും സജീവവും സചേതനവുമാക്കിയതും അദ്ദേഹമായിരുന്നു. സ്വന്തം തലമുറയിലെ കമ്യൂണിസ്റ്റ് ആചാര്യന്‍ പി.ഗോവിന്ദപിള്ള മുതല്‍ പുതുതലമുറയിലെ സി.പി ജോണും മാത്രമല്ല സി.പി നായരും ഡി ബാബു പോളും ഒക്കെ അടക്കമുള്ള നിരവധി പേര്‍ അവിടെ എത്തി. പിന്നെ പേരെടുത്തവരും പേരറിയാത്തവരും ഒക്കെയായ നൂറുകണക്കിന് ആളുകള്‍ക്ക് ദിശാബോധത്തിന്റെ, ആര്‍ഷ ജ്ഞാനത്തിന്റെ ദീപപ്രഭയായി അദ്ദേഹം ജ്വലിച്ചുനിന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ഒരിക്കല്‍ കൂടി പറയട്ടെ, ”ധന്യമായ ജീവിതം.”