നമ്പര്‍ വണ്‍ കേരളത്തിന്റെ ‘ലോകോത്തര’ ആരോഗ്യ മാതൃകയുടെ പൊള്ളത്തരത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടാണ് കമ്മ്യൂണിസ്റ്റ് ചീനയില്‍ നിന്നുള്ള പുതിയ ഇറക്കുമതിയായ കൊറോണ നമ്മുടെ സംസ്ഥാനത്തേക്കെത്തിയത്. കൊറോണ വൈറസ് മൂലമുള്ള രോഗത്തിന് മരുന്നോ പ്രതിരോധ കുത്തിവെപ്പോ ഇല്ലാത്തതു മാത്രമല്ല മലയാളികളെ ആശങ്കയിലാഴ്ത്തിയത്. കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന് ഇത്തരം വെല്ലുവിളികളെ നേരിടാനുള്ള ശക്തിക്കുറവ് മുമ്പ് നിപബാധ ഉണ്ടായപ്പോഴും മലയാളികള്‍ അനുഭവിച്ചതാണല്ലോ. കേരളത്തിന്റെ അടിയന്തരാവശ്യമായ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. ഇതിന്റെ പിന്നില്‍ വലത്-ഇടത് സര്‍ക്കാരുകളുടെ തികഞ്ഞ അലംഭാവമാണുള്ളത്. കൊറോണ വൈറസ് രോഗം ബാധിച്ചത് ഇന്ത്യയിലാദ്യം കേരളത്തിലാണെന്ന കാര്യം സ്വതവേ പ്രതിസന്ധികള്‍ നേരിടുന്ന ടൂറിസം വ്യവസായത്തെയും ബാധിച്ചിട്ടുണ്ട്. മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, തെരുവുനായ്ക്കളുടെ പ്രശ്‌നം, മയക്കുമരുന്നിന്റെ വ്യാപനം തുടങ്ങിയ നിരവധി കാര്യങ്ങള്‍ കേരളത്തിന്റെ ആരോഗ്യാവസ്ഥയെ അതിസങ്കീര്‍ണ്ണമാക്കിയിരിക്കുന്നു.
പതിനൊന്ന് ലക്ഷം ജനങ്ങള്‍ താമസിക്കുന്ന ചൈനയിലെ വുഹാനിലാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് മാരകമായ കൊറോണ വൈറസ്ബാധ വ്യാപകമായത്. കടല്‍ വിഭവങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ നിന്നാണ് രോഗത്തിന്റെ തുടക്കമെന്നും അതല്ല വൈറസ് വന്നത് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിപ പരത്തിയതുപോലെ വവ്വാലില്‍ നിന്നാണെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും ദിവസങ്ങള്‍ക്കകം അറുനൂറോളം പേരാണ് ചൈനയില്‍ മാത്രം മരിച്ചത്. ഹോങ്കോങ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ ഓരോ മരണമുണ്ടായി. ഇരുപത്തഞ്ചോളം രാജ്യങ്ങളില്‍ വൈറസ്ബാധ സ്ഥിരീകരിച്ചതോടെയാണ് ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 28,000 ത്തിലധികം പേരെ രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. അതിനിടെ ജപ്പാന്‍ തീരത്തിനടുത്ത് 3691 യാത്രക്കാരുള്ള കപ്പല്‍ അവരില്‍ പത്തു പേര്‍ക്ക് കൊറോണ ബാധ കണ്ടതിനെ തുടര്‍ന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്. രോഗം ബാധിച്ച വുഹാനില്‍ നിന്ന് ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെയും മറ്റും നാട്ടിലേക്ക് കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ സത്വരനടപടികളാണ് സ്വീകരിച്ചത്. പ്രത്യേക വിമാനങ്ങളില്‍ ഇവരെ ദല്‍ഹിയിലെത്തിച്ച് ക്യാമ്പുകളിലാക്കുകയും രോഗബാധയില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം വീടുകളിലേക്ക് അയക്കുകയുമാണ് ചെയ്തത്. ഭാരതത്തെ കണ്ടുപഠിക്കണം എന്നു പാകിസ്ഥാനില്‍ നിന്ന് ചൈനയിലുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ രാജ്യത്തോടു പറയുന്ന തരത്തില്‍ അത്രയ്ക്ക് വേഗത്തിലും ജാഗ്രതയോടെയുമായിരുന്നു നമ്മുടെ നടപടികള്‍.
കേരളത്തില്‍ മൂന്നുപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാന ആരോഗ്യ വകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അപ്പോഴേയ്ക്കും ചൈനയില്‍ നിന്നു വന്നവര്‍ എല്ലാ ജില്ലകളിലും എത്തിയിരുന്നു. എല്ലാവരുടെയും പട്ടിക തയ്യാറാക്കി നിരീക്ഷണത്തിലാക്കിയെങ്കിലും അതില്‍ രണ്ടുപേര്‍ ആരോഗ്യവകുപ്പിനെ അറിയിക്കാതെ സൗദിയിലേക്കു കടന്നത് ആശങ്ക പരത്തി. മൂവായിരത്തോളം പേരാണ് നിരീക്ഷണത്തിലായത്. കൊറോണ വൈറസ് പരിശോധനയ്ക്കുവേണ്ടി പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ആലപ്പുഴയില്‍ സൗകര്യമൊരുക്കിയെങ്കിലും പണി തുടങ്ങിയിട്ട് എട്ടു വര്‍ഷമായിട്ടും കേരളത്തിന്റെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമായിട്ടില്ല എന്ന വസ്തുത ആരോഗ്യകാര്യങ്ങളില്‍ ഇടതു-വലതു സര്‍ക്കാരുകള്‍ കൈക്കൊണ്ട അലംഭാവത്തിന്റെ സൂചനയായി. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ പരിമിതമായ സ്ഥലത്താണ് താല്‍ക്കാലികമായി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസഹായത്തോടെയുള്ള കെട്ടിടനിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. നിപബാധ ഉണ്ടായ സമയത്ത് ഇക്കാര്യത്തില്‍ സത്വര നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നതാണെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരിന്റെ മെല്ലെപ്പോക്കു നയം തുടരുകയാണ്. മൂന്നു കോടിയിലധികം രൂപ മുടക്കി വാങ്ങിയ ഉപകരണങ്ങള്‍ പോലും ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുകയാണ്.
ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിമിതി നിപ ബാധ സമയത്തു തന്നെ വ്യക്തമായതാണ്. ഒരാളില്‍ നിന്നും വ്യാപിച്ച രോഗം 18 ജീവനാണ് കവര്‍ന്നെടുത്തത്. രോഗിയെ പരിചരിച്ച നഴ്‌സ് പോലും മരിച്ച സാഹചര്യമുണ്ടായി. മലിനീകരണം കേരളം നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്. കേരളത്തിലെ ഏതാണ്ടെല്ലാ പ്രദേശങ്ങളും വ്യാപകമായ മലിനീകരണത്തിന്റെ പിടിയിലാണ്. പലയിടത്തും മാലിന്യങ്ങള്‍ കുന്നുകൂടുന്നു. ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് കക്കൂസ് മാലിന്യങ്ങളടക്കം ഒഴുക്കിവിടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടാകുന്നു. കോഴിക്കോട്ടു നിന്ന് രണ്ട് ലോറി ആശുപത്രി മാലിന്യം മൈസൂരിലെത്തിച്ച് പൊതുസ്ഥലത്ത് തള്ളാന്‍ ശ്രമിച്ചതിന്റെ പേരില്‍ രണ്ടു മലയാളികള്‍ കര്‍ണാടക പോലീസിന്റെ പിടിയിലായത് ഈയിടെയാണ്. തെരുവുനായ്ക്കളുടെ ആധിക്യം കേരളം നേരിടുന്ന മറ്റൊരു ഗുരുതര ഭീഷണിയാണ്. അവയുടെ കടിയേറ്റ് ആശുപത്രിയിലാകുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിലുള്ള വര്‍ദ്ധനവ് പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്നു. മയക്കുമരുന്ന് ലോബി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂളുകള്‍ക്ക് സമീപം ലഹരിമരുന്ന് വില്പന നടത്തിയതിന്റെ പേരില്‍ ഒരു വര്‍ഷത്തിനിടെ 4709 കേസുകളാണ് ഉണ്ടായത്. ഇതില്‍ പകുതിയും തലസ്ഥാനത്താണെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്.
കൊറോണ ബാധയെക്കുറിച്ചുള്ള ആശങ്കകള്‍ കേരളത്തിന്റെ ടൂറിസം വ്യവസായത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. വര്‍ഷം തോറും 34000 കോടി രൂപയുടെ വരുമാനവും 15 ലക്ഷം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലും ലഭിക്കുന്ന ഈ രംഗം പലതരം പ്രതിസന്ധിയെ നേരിടുന്നു. വിദേശ ടൂറിസ്റ്റുകള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാവുകയാണ്. തേക്കടിയില്‍ സന്ദര്‍ശനത്തിനെത്തിയ അയര്‍ലന്റ് സ്വദേശി സമയത്തിന് ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതു മൂലം കുഴഞ്ഞുവീണു മരിച്ച സംഭവം വലിയ പരാതിക്കിടയാക്കി. ഫോര്‍ട്ടു കൊച്ചിയിലെ നടപ്പാതയിലെ തകര്‍ന്ന സ്ലാബില്‍ കുടുങ്ങി ബ്രിട്ടീഷ് സ്വദേശിയുടെ വാരിയെല്ലിനും കാലിനും പരിക്കുപറ്റി. കടല്‍ത്തീരത്തെ മനോഹരമായ സൂര്യാസ്തമയം ആസ്വദിച്ച് ഹോട്ടലിലേക്കു മടങ്ങുമ്പോഴാണ് തകര്‍ന്ന സ്ലാബ് വഴിവിളക്കില്ലാത്തതിനാല്‍ ശ്രദ്ധയില്‍ പെടാതെ പോയത്. ഇനി കൊച്ചിയിലേക്കില്ല എന്നു പറഞ്ഞാണ് അവര്‍ മടങ്ങിയത്. ഔദ്യോഗിക അതിഥിയായി കേരളത്തിലെത്തിയ നോബല്‍ സമ്മാനജേതാവിനെ ഹര്‍ത്താല്‍ ദിനത്തില്‍ ഹൗസ്‌ബോട്ടില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചതും സംസ്ഥാനത്തിന്റെ ദുഷ്‌ക്കീര്‍ത്തിക്കിടയാക്കി. ടൂറിസത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടു ഇങ്ങനെ സംഭവിച്ചത് അധികൃതരുടെ പിടിപ്പുകേടാണ്. സംസ്ഥാനത്തെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സത്വര നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായേ മതിയാകൂ.