കേരളം കശ്മീരാവുകയാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ്. ജമാഅത്തെ ഇസ്ലാമി, അബ്ദുള്‍ നാസര്‍ മദനിയുടെ ഐഎസ്എസും പിന്നീട് പിഡിപിയും, എന്‍ഡിഎഫ്-പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ എന്നീ സംഘടനകളിലൂടെയാണ് ഈ ആശങ്ക ഒരു യാഥാര്‍ത്ഥ്യമായി തീര്‍ന്നിട്ടുള്ളത്. പാകിസ്ഥാന്റെ പിന്തുണയോടെ ജമ്മുകശ്മീരില്‍ ഇസ്ലാമിക ഭീകരസംഘടനകള്‍ ചെയ്തുകൊണ്ടിരിക്കുന്നതാണ് കേരളത്തിലെ ഇസ്ലാമിക തീവ്രവാദ സംഘടനകളും ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പലയിടങ്ങളിലും കലാപം സൃഷ്ടിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് 120 കോടി രൂപ ഒഴുക്കിയതായി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നുവെന്ന വാര്‍ത്ത ഓരോ മലയാളിയും ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. 73 അക്കൗണ്ടുകള്‍ വഴിയാണ് ഈ തുക കൈമാറിയിട്ടുള്ളതെന്നും, പണം വന്ന വഴികളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചതായാണ് വാര്‍ത്തകള്‍.
ഉത്തര്‍പ്രദേശിലും മംഗലാപുരത്തും അസമിലുമുണ്ടായ ഇരുപതിലേറെപ്പേരുടെ ജീവനെടുത്ത കലാപത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ അടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സികളും പോലീസും കണ്ടെത്തിയിരുന്നു. പലയിടങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ഉണ്ടായി. പാര്‍ലമെന്റില്‍ പൗരത്വ നിയമ ഭേദഗതി ബില്‍— അവതരിപ്പിച്ച ഡിസംബര്‍ നാലു മുതല്‍ ജനുവരി ആറു വരെയുള്ള ഒരു മാസത്തിനിടെയാണ് പോപ്പുലര്‍ ഫ്രണ്ട് വന്‍തോതില്‍ പണം സംഭരിച്ചത്. ഈ ഒരു മാസം കൊണ്ട് 73 അക്കൗണ്ടുകള്‍ വഴി യുപിയിലെ ബിജ്‌നോര്‍, ഹാപ്പൂര്‍, ബഹ്‌റൈച്ച്, ഷാമിലി, ദസ്‌ന എന്നിവിടങ്ങളിലുള്ള ചിലര്‍ക്ക് കലാപമഴിച്ചുവിടാന്‍ പണം നല്‍കിയെന്നും, മൊത്തത്തില്‍ ഇത് 120 കോടി വരുമെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ റിപ്പോര്‍ട്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ കശ്മീര്‍ ഘടകത്തിന് 1.65 കോടി നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കശ്മീരിലെ ഭീകവാദത്തെ അതിശക്തമായാണ് അടിച്ചമര്‍ത്തിയത്. രാജ്യാന്തര രംഗത്ത് പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിലും ഭാരതം വിജയിച്ചു. ഇത് പാക് ഭീകരസംഘടനകളുടെ ആത്മവിശ്വാസം നശിക്കാനിടയാക്കി. ഇതിന്റെ പ്രതികരണങ്ങളും കാശ്മീരിലുണ്ടായി. ഈ സാഹചര്യത്തിലാണ് കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് കാശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിന് പണമൊഴുക്കിയിരിക്കുന്നത്.
2019 ഡിസംബര്‍ നാലു മുതല്‍ ജനുവരി ആറു വരെ പോപ്പുലര്‍ ഫ്രണ്ടിന്റെ പത്ത് അക്കൗണ്ടുകളിലും, റിഹാബ് ഫൗണ്ടേഷന്റെ അഞ്ച് അക്കൗണ്ടുകളിലുമായി 1.04 കോടി രൂപ നിക്ഷേപിച്ചു.— 50,000 രൂപ മുതല്‍ മുകളിലോട്ടുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് കാണിക്കണമെന്നതിനാല്‍ 5,000 രൂപ മുതല്‍ 49,000 രൂപ വരെയുള്ള തുകകളായാണ് നല്‍കിയത്. പണം നിക്ഷേപിച്ചതും പിന്‍വലിച്ചതും ഇതേ രീതിയിലുള്ള തുകകളായാണ്. അതിനാല്‍, ഒരു നിക്ഷേപകനും പിന്‍വലിച്ചയാള്‍ക്കും തങ്ങളുടെ പാന്‍ കാര്‍ഡ് കാണിക്കേണ്ടിവന്നിട്ടില്ല. നിരവധി അക്കൗണ്ടുകളില്‍ ഒന്ന് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കോഴിക്കോട്ടെ മാവൂര്‍ റോഡ് ശാഖയിലേതാണെന്നും കണ്ടെത്തിയിരിക്കുന്നു.
ദുബായിയില്‍നിന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായും റിപ്പോര്‍ ട്ടില്‍ പറയുന്നു. വലിയ കലാപങ്ങളും സംഘര്‍ഷങ്ങളുമുണ്ടായതിന് അടുത്ത ദിവസങ്ങളിലാണ് പണം പിന്‍വലിച്ചത്. പണം നിക്ഷേപിച്ചതിനും പിന്‍വലിച്ചതിനും കലാപങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. പണം പിന്‍വലിച്ച ദിവസങ്ങളും കലാപം ശക്തമായ ദിവസങ്ങളും റിപ്പോര്‍ട്ടില്‍ പ്രത്യേക ഗ്രാഫായി കാണിച്ചിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ പണമിടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. ഇവരുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാനാണ് കേന്ദ്ര ഏജന്‍സി ഒരുങ്ങുന്നത്. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഡിസംബര്‍ നാലു മുതല്‍ ജനുവരി ആറു വരെ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകളില്‍ വന്ന പണവും ആ അക്കൗണ്ടുകളില്‍ നിന്ന് പണം മാറ്റിയതും അന്വേഷിക്കും. അതിനു പുറമേ ചെറിയ ചെറിയ തുകകളായി നല്‍കിയത് ആര്‍ക്കൊക്കെയെന്നും കണ്ടെത്തും. ഐബി അടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സികളും ഇക്കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനെ സഹായിക്കും.
ഒരു ദിവസം 80 മുതല്‍ 90 വരെ പണം പിന്‍വലിക്കലുകളാണ് നടത്തിയത്. എടിഎമ്മുകള്‍ വഴിയും മൊബൈല്‍ വാലറ്റുകള്‍ വഴിയുമാണ് പണം അക്കൗണ്ടുകളില്‍ നിക്ഷേപിച്ചത്. പണം ഇട്ടയുടന്‍ ചെറിയ തുകകളായി പിന്‍വലിച്ചു. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ദല്‍ഹി നെഹ്‌റു പ്ലേസ് ബ്രാഞ്ചിലുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ട് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചു. 27 അക്കൗണ്ടുകള്‍ വഴി 41.5 കോടി രൂപയാണ് ഈ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടില്‍ നിന്ന് തമിഴ്‌നാട്ടിലെ ജ്യോതി ഗ്രൂപ്പിന് 1.17 കോടി നല്‍കിയതും, റിഹാബ് ഫൗണ്ടേഷനും മറ്റൊരു സ്ഥാപനവുമായി നടന്ന 20 ലക്ഷം രൂപയുടെ ഇടപാടും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നു. രണ്ടാഴ്ച മുന്‍പ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത, എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പേരുള്ള അബ്ദുള്‍ സമദിന് പോപ്പുലര്‍ ഫ്രണ്ട് 3.1 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതും അന്വേഷിക്കുന്നുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് കലാപത്തിന് 120 കോടി ഒഴുക്കിയെന്ന എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍ പുറത്തുവന്നത്. ദുബായിയില്‍നിന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകളിലേക്ക് പണം എത്തിയെന്ന വിവരം വിപുലമായി അന്വേഷിക്കേണ്ട വിഷയമാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇസ്ലാമിക ഭീകര സംഘടനകളുടെ ഒരു ഇടത്താവളമാണ് ദുബായ്. ഭീകരവാദികള്‍ ഒഴുക്കുന്ന ഫണ്ട് ഇന്ത്യയിലും കേരളത്തിലും എത്തുന്നത് പലപ്പോഴും ദുബായ് വഴിയാണെന്ന് ഇതിനു മുന്‍പും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഇക്കാരണത്താല്‍ പോപ്പുലര്‍ ഫ്രണ്ടിന് ദുബായിയില്‍നിന്ന് ലഭിച്ച പണത്തിന്റെ ഉറവിടം ഏതെന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ആഗോള ഇസ്ലാമിക ഭീകരവാദവുമായി പോപ്പുലര്‍ ഫ്രണ്ട് കണ്ണിചേര്‍ന്നിരിക്കുന്നതിന്റെ തെളിവായും ഇത്തരം വിദേശ ഫണ്ടുകളെ എടുക്കാവുന്നതാണ്.
പ്രമുഖ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലിന് 77 ലക്ഷം രൂപ, ഇന്ദിര ജയ്‌സിങ്ങിന് നാലു ലക്ഷം രൂപ, ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷം രൂപ എന്നിങ്ങനെ പോപ്പുലര്‍ ഫ്രണ്ട് നല്‍കിയതായും എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടിലുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ കേസുകള്‍ കൈകാര്യം ചെയ്തതിനാണ് സിബല്‍ അടക്കമുള്ളവര്‍ക്ക് പണം നല്‍കിയതത്രേ. കേസുകള്‍ക്ക് താന്‍ ചെക്കായി പണം വാങ്ങിയിരുന്നതായി സിബലും വ്യക്തമാക്കിയിട്ടുണ്ട്. ലവ് ജിഹാദുമായി ബന്ധപ്പെട്ട അഖില കേസ് കൈകാര്യം ചെയ്തതിനാണ് പണം നല്‍കിയതെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രസ്താവനയില്‍ പറയുന്നു. അതേസമയം കലാപം നടത്താന്‍ പണമൊഴുക്കിയെന്ന എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍ സംഘടന നിഷേധിക്കുകയാണ്. പിടിക്കപ്പെടാതിരിക്കാനുള്ള തന്ത്രമായി മാത്രമേ ഇതിനെ കാണാനാവൂ.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കാശ്മീരിലേക്കു പോലും പണമൊഴുക്കുന്ന പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ തങ്ങളുടെ വിധ്വംസക അജണ്ട നടപ്പാക്കാന്‍ എത്ര തുക ചെലവഴിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇടതു-വലതു മുന്നണികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ ഇതിന്റെ ഗുണഭോക്താക്കളായിരിക്കുമെന്ന് വ്യക്തമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭീകരവാദികള്‍ക്കും മതമൗലികവാദികള്‍ക്കും ഒപ്പം ചേര്‍ന്ന് പ്രതിഷേധിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പേ റോളില്‍ ഉള്‍പ്പെട്ടിരിക്കാനാണ് എല്ലാ സാധ്യതയും.