Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം

സഭകളും സംഘര്‍ഷങ്ങളും (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 5)

സന്തോഷ് ബോബന്‍

Print Edition: 17 January 2020

നെസ്‌തോറിയന്‍ ചിന്തകളുടെ ഉദയം ക്രൈസ്തവ ചരിത്രത്തിലെ ഒരു വഴിത്തിരിവാണ്. അന്ത്യോഖ്യ പ്രവിശ്യയിലെ ഒരു പുരോഹിതനായിരുന്ന നെസ്‌തോറിയസ് കോണ്‍സ്റ്റാന്റിനേപ്പിളിലെ സഭയുടെ പാത്രിയാര്‍ക്കിസ് അഥവാ ഗോത്രത്തലവനായി തെരഞ്ഞെടുക്കപ്പെട്ടു. മതകാര്യങ്ങളില്‍ വലിയ ചിന്തകനായിരുന്ന ഇദ്ദേഹം വിശ്വാസികള്‍ മുമ്പാകെ ഒരു കാര്യം ഉന്നയിച്ചു. അത് അന്നേ വരെയുള്ള ചിന്തകള്‍ക്ക് എതിരായിരുന്നു: ക്രിസ്തു പൂര്‍ണ്ണമായും ദൈവമാണോ? പകുതി മനുഷ്യ സ്വഭാവം ഇല്ലേ? യേശുവിന്റെ മാതാവായ മറിയത്തെ യേശുവിന്റെ അമ്മ എന്നല്ലാതെ ദൈവമാതാവ് എന്ന് വിളിക്കാമോ? പരിശുദ്ധാത്മാവ് വരുന്നത് ദൈവത്തില്‍ നിന്നാണോ? പിതാവിനും പുത്രനും പരിശുദ്ധാത്മാവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളും തര്‍ക്കങ്ങളും സഭയില്‍ ഉണ്ടാകുകയും ക്രിസ്തുമതം രണ്ടായി പിളരുകയും ചെയ്തിരുന്ന കാലഘട്ടമായിരുന്നു അത്. പാശ്ചാത്യ സഭ എന്ന വിഭാഗം മാര്‍പാപ്പയുടെ കീഴിലും പൗരസ്ത്യ സഭ പേര്‍ഷ്യ ആസ്ഥാനമായി പാത്രിയാര്‍ക്കിസുമാര്‍ക്ക് കീഴിലുമായി വഴി പിരിഞ്ഞു.

ഇറ്റലിയിലെ റോം ആയിരുന്നു പാശ്ചാത്യ സഭയുടെ തലസ്ഥാനം. ടര്‍ക്കിയിലെ ഈസ്റ്റാംബൂള്‍ എന്നും കുസ്തന്തീനോപ്പോലീസ് എന്നും അറിയപ്പെടുന്ന സ്ഥലമായിരുന്നു പൗരസ്ത്യ സഭയുടെ തലസ്ഥാനം. യൂറോപ്പ് അടങ്ങുന്ന വലിയൊരു ഭൂവിഭാഗം മാര്‍പാപ്പയുടെ കൈയ്യിലും ഇറാന്‍, ഇറാക്ക്, സിറിയ, തുര്‍ക്കി, ലെബനോന്‍ എന്നിങ്ങനെയുള്ള വലിയൊരു ഭൂവിഭാഗം പൗരസ്ത്യ മേഖലയിലും പെട്ടു. ഇരുവിഭാഗവും കടുത്ത ശത്രുതയിലുമായി. നെസ്‌ത്തോറിയസിന്റെ അഭിപ്രായത്തില്‍ യേശുവിന്റെ അമ്മ ഒരു സാധാരണ സ്ത്രീ മാത്രമാണ്. സാധാരണ മനുഷ്യസ്ത്രീയായ മറിയത്തെ ദൈവത്തിന്റെ അമ്മ എന്ന് വിളിക്കുവാന്‍ പാടില്ലെന്നായിരുന്നു ചിന്ത. ഈ സിദ്ധാന്തം സഭയില്‍ വലിയ കോളിളക്കമുണ്ടാക്കി. കാരണം കത്തോലിക്ക വിശ്വാസത്തിന്റെ അടിത്തറ തന്നെ ദൈവമാതാവിനോടുള്ള ഭക്തിയാണ്. നെസ്‌തോറിയന്‍ ചിന്ത വഴി ദൈവമാതാവിനെ വെറുമൊരു സ്ത്രീയായി കാണാന്‍ ഒരു വിഭാഗത്തിനായില്ല.

യേശുവിന് ദൈവ-മനുഷ്യ ഇരട്ട ഭാവങ്ങളുണ്ട്. മനുഷ്യനായ യേശുവിന്റെ അമ്മ മാത്രമാണ് മറിയം. അതിനാല്‍ ദൈവമാതാവല്ല. ഇതിനെ മറുപക്ഷം ശക്തിയായി എതിര്‍ത്തു. നെസ്‌തോറിയസിനോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്ന അലക്‌സാണ്ട്രിയായിലെ ബിഷപ്പ് കുറിലോസ് ഈ വിഷയത്തില്‍ ഇടപെട്ട് ചക്രവര്‍ത്തിയെക്കൊണ്ട് സഭയുടെ പരമോന്നത സമ്മേളനമായ സുന്നഹദോസ് വിളിപ്പിച്ചു. സുന്നഹദോസില്‍ നെസ്‌തോറിയോസിന് വിജയിക്കാന്‍ കഴിഞ്ഞില്ല. നെസ്‌തോറിയോസിനെയും അനുയായികളെയും സഭയില്‍ നിന്ന് പുറത്താക്കി മാര്‍പാപ്പ പക്ഷം ജയിലില്‍ അടച്ചു. ഒരു നാള്‍ നെസ്‌തോറിയോസും സംഘവും ജയില്‍ ചാടി പേര്‍ഷ്യയിലേക്ക് പാലായനം ചെയ്തു. മാര്‍പാപ്പ പക്ഷം തള്ളിക്കളഞ്ഞ നെസ്‌തോറിയന്‍ ചിന്തകളെ മാര്‍പാപ്പയുടെ ശത്രുപക്ഷത്തുള്ള പേര്‍ഷ്യ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇത് നെസ്‌തോറിയസിനോടുള്ള സ്‌നേഹത്തില്‍ ഉപരി ശത്രുവിന്റെ ശത്രു മിത്രം എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പേര്‍ഷ്യയില്‍ അടിത്തറ ഉറപ്പിക്കുകയും അവിടെ നിന്ന് റോമന്‍ സഭക്ക് ബദലായി പ്രചരിക്കുകയും ചെയ്തുകൊണ്ടിരുന്ന നെസ്‌തോറിയന്‍ ദൈവശാസ്ത്രത്തെ വൈരാഗ്യബുദ്ധിയോട് കൂടിയാണ് മാര്‍പാപ്പ പക്ഷം കൈകാര്യം ചെയ്തത്. ഒരേ ഉല്‍പ്പന്നം വിറ്റഴിക്കുന്ന രണ്ട് കച്ചവടക്കാര്‍ തമ്മിലുള്ള വാശി മാത്രമായിരുന്നു ഇത്. ലോകത്തില്‍ മുഴുവന്‍ ആത്മാക്കളെ രക്ഷിക്കുവാനുള്ള ദൈവദൗത്യം തങ്ങളില്‍ നിഷിപ്തമാണെന്ന് ഇരു കൂട്ടരും വിശ്വസിച്ചു. കത്തോലിക്ക സഭയുടെ വിശ്വാസങ്ങള്‍ക്കെതിരെ ചിന്തിക്കുന്ന മറ്റു ക്രൈസ്തവ വിഭാഗങ്ങളെ അന്ന് മുതല്‍ കത്തോലിക്കര്‍ പാഷണ്ഡന്മാര്‍ (കള്ള വിശ്വാസികള്‍) എന്ന് വിളിക്കുവാന്‍ തുടങ്ങി. പൗരസ്ത്യ സഭക്കാര്‍ തിരിച്ചും കത്തോലിക്ക സഭയെയും പാഷണ്ഡന്മാര്‍ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. മാര്‍പാപ്പയുടെ സഭയായ റോമന്‍ കത്തോലിക്കരെ പപ്പാ മതം എന്നാണ് എതിര്‍പക്ഷം വിളിച്ചിരുന്നത്’ ബൈബിളില്‍ തന്നെ തങ്ങളില്‍ നിന്ന് അല്‍പ്പം വ്യത്യാസത്തോടെയുള്ള എതിര്‍പക്ഷത്തിന്റെ വിശ്വാസങ്ങളെ അല്‍പ്പമെങ്കിലും സഹിഷ്ണുതയോടെ കാണുവാന്‍ ഈ സഭകള്‍ക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല.

പൗരസ്ത്യ സഭകളെക്കാള്‍ മാര്‍പാപ്പ വിഭാഗം കൂടുതല്‍ ആസൂത്രിതവും ആക്രമണോത്സകവുമായിരുന്നു. മാര്‍പാപ്പ വിഭാഗം ഏകശിലഘടന പോലെയായിരുന്നെങ്കില്‍ പൗരസ്ത്യം അങ്ങിനെയായിരുന്നില്ല. പൗരസ്ത്യ ദേശത്ത് നിരവധി സഭകളും അതിനെല്ലാം നിരവധി തലവന്‍മാരും (പാത്രിയാര്‍ക്കിസുമാര്‍) ഉണ്ടായിരുന്നു. ഭാരതത്തിലെ മാര്‍തോമ സഭയെന്ന പേര്‍ഷ്യന്‍ ബന്ധമുള്ള സഭയെ തകര്‍ക്കുവാന്‍ മാര്‍പാപ്പ പക്ഷം പദ്ധതി തയ്യാറാക്കി. സുറിയാനി ഭാഷയില്‍ പ്രാര്‍ത്ഥന അടക്കമുള്ള ആത്മീയ കാര്യങ്ങള്‍ ചെയ്യുന്നതിനാല്‍ പേര്‍ഷ്യന്‍ സഭയെ സുറിയാനി സഭയെന്ന് വിളിക്കുന്നത് പോലെ മാര്‍പാപ്പ സഭയെ വിളിച്ചിരുന്നത് ലത്തിന്‍ സഭയെന്നാണ്. റോമാ സാമ്യാജ്യത്തിലെ ഭരണഭാഷ ലത്തിന്‍ ഭാഷയായിരുന്നുവെന്നുള്ളതായിരുന്നു ഇതിന് കാരണം. അങ്ങിനെ പൗരസ്ത്യ ദേശ സുറിയാനി സഭയെന്നും പാശ്ചാത്യ റോമ ലത്തിന്‍ സഭയെന്നുമുള്ള രണ്ട് ഭാഷകളുടെ പേരില്‍ ഈ വിരുദ്ധ സഭകള്‍ പൊതുവില്‍ അറിയപ്പെട്ടു.

ഇന്ത്യയിലെ മാര്‍തോമനസ്രാണി സഭയുടെ കഥ കഴിക്കുവാന്‍ റോമിലെ ലത്തീന്‍ പക്ഷം ആദ്യമായി കളത്തിലിറക്കിയത് ഫ്രഞ്ച് വംശജനായ ലത്തീന്‍ പുരോഹിതന്‍ ജോര്‍ഡാന്‍കറ്റലാനിയെ ആണ്. പതിമൂന്നാം നൂറ്റാണ്ടിലായിരുന്നു ഇത്. ഫ്രഞ്ചുകാര്‍ പൊതുവില്‍ മാര്‍പാപ്പ സഭയുടെ അനുഭവത്തില്‍ വിശ്വസ്തരും കൂറുള്ളവരുമായിരുന്നു. 9-ാം നൂറ്റാണ്ടില്‍ ഫ്രഞ്ച്’ രാജാവായിരുന്ന ചാര്‍ളിമെയ്ന്‍ തന്റെ അധികാരം ഉപയോഗിച്ച് നടത്തിയ പ്രചരണത്തിന്റെ ഫലമായിട്ടാണ് യൂറോപ്പ് മുഴുവന്‍ ക്രിസ്തുമതം പ്രചരിച്ചത്. മാര്‍പാപ്പപക്ഷത്തിന്റെ സ്വന്തക്കാരനായ ഫ്രഞ്ചുകാരന്‍ ജോര്‍ഡാന്‍ കററലാനിയെ കൊല്ലം രൂപതയുടെ അദ്ധ്യക്ഷനാക്കി. ഈ കൊല്ലം രൂപതയാണ് ഇന്ത്യയിലെ ആദ്യത്തെ ലത്തിന്‍ രൂപതയായി കണക്കാക്കപ്പെടുന്നത്.

സഭകള്‍ ഉണ്ടായ കാലം മുതല്‍ മതപരിവര്‍ത്തനം സഭയിലെ മാറാരോഗമായിരുന്നു. മതപരിവര്‍ത്തനമാണ് സഭയുടെ പ്രാണനും ജീവനും ശ്വാസവും. സഭ ഉണ്ടായ കാലം മുതല്‍ ഇന്ന് വരെ സഭകള്‍ നടത്തിയിട്ടുള്ള എല്ലാ സേവന പ്രവര്‍ത്തനങ്ങളും ഒടുവില്‍ ചെന്നെത്തുക മതപരിവര്‍ത്തനത്തിലേക്കാണ്. നീ എല്ലാവരോടും സുവിശേഷം പറയുക എന്ന വാചകത്തിന്റെ ചുവട് പിടിച്ചാണല്ലോ സഭാപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. മതപരിവര്‍ത്തനം ഒരു മനോരോഗമാണെന്നും അസഹിഷ്ണുതയാണ് ഇതിന്റെ അടിസ്ഥാനമെന്നും ഇന്ന് ലോകം അംഗീകരിച്ചിട്ടുണ്ട്. എന്റെ ദൈവവും എന്റെ കാഴ്ചപ്പാടും മാത്രം ശരിയെന്ന മാനസിക വൈകല്യം ഉള്ളവരാണ് മതംമാറ്റത്തിന്റെ മുന്‍നിര നായകന്മാര്‍. ഒരേ ക്രിസ്തുവില്‍ വിശ്വസിച്ചിട്ടും സഭകള്‍ തമ്മില്‍ തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തനം പോലും ഈ മാനസിക വൈകല്യത്തിന്റെ ആഴം വെളിവാക്കുന്നതാണ്.

ഭാരത ദേശത്തുള്ള മാര്‍തോമ നസ്രാണി സഭയുടെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ച് തന്റെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് റോമിലെ മാര്‍പാപ്പ സഭ പല പദ്ധതികള്‍ തയ്യാറാക്കി. അന്യമത ഉന്‍മൂലനത്തിന് സഭകള്‍ പ്രത്യേക പദ്ധതി രൂപപ്പെടുത്തിയിരുന്നു. ആദ്യകാലങ്ങളില്‍ ആയുധങ്ങളുപയോഗിച്ച് കീഴടക്കിയ ജനതക്ക് മേല്‍ തങ്ങളുടെ ദൈവങ്ങളെയും വിശ്വാസങ്ങളെയും അടിച്ചേല്‍പ്പിക്കുകയെന്നതായിരുന്നു രീതിയെങ്കില്‍ പിന്നിട് ഈ രീതി മാറ്റി. പുതിയ സമ്പ്രദായം അനുസരിച്ച് പരിശീലനം സിദ്ധിച്ച മിഷനറിമാരെ ആദ്യം അയക്കും. മിഷണറിമാര്‍ അവിടെ പോയി അവിടെ നിലനില്‍ക്കുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ അവര്‍ക്കിടയില്‍ തന്നെ പ്രചരണം നടത്തി തങ്ങളുടെ മതം പ്രചരിപ്പിക്കും. അതിന് ശേഷം തങ്ങളുടെ മത രാഷ്ട്രം ഉണ്ടാക്കുവാന്‍ ശ്രമിക്കും. ആ സമയത്ത് ആവശ്യമായ പട്ടാളവും ഭരണ സമ്മര്‍ദ്ദങ്ങളും മര്‍ദ്ദനങ്ങളും ചെലുത്തും. തദ്ദേശീയമായി മതം മാറ്റിയ ആളുകളെവരെ സ്വന്തം രാജ്യത്തിനെതിരെ യുദ്ധം ചെയ്യിക്കുന്ന അത്ര ശക്തമായ മസ്തിഷ്‌ക പ്രക്ഷാളനത്തിന് അപ്പോഴെക്കും വിധേയമാക്കിയിട്ടുണ്ടാകും. എന്നിട്ടും വരുതിയില്‍ വരുന്നില്ലെങ്കില്‍ വധശിക്ഷയാണ്. അത് ബൈബിളില്‍ വിശ്വസിക്കുന്ന എതിര്‍ സഭയായാലും അങ്ങിനെ തന്നെ. തിരുസഭാ ചരിത്രം എന്ന പുസ്തകത്തെ ഉദ്ധരിച്ചു കൊണ്ട് ജോസഫ് പുലിക്കുന്നേല്‍ എഴുതുന്നു: ‘റോബര്‍ട്ട് എന്നൊരു ഡൊമിനിക്കന്‍ സന്യാസി 1239 ല്‍ ഒരൊറ്റ ദിവസം തന്നെ 180 പാഷണ്ഡികളെ (എതിര്‍ സഭക്കാരെ) ദഹിപ്പിക്കുകയുണ്ടായി – മാനുഷികമായ നീതി പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടു. അതു പോലെ ക്രൂരമായ ശാരീരിക മര്‍ദ്ദനങ്ങളും നടന്നിരുന്നു. ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങളിലും യൂറോപ്യന്‍ പാശ്ചാത്യശക്തികള്‍ അധിനിവേശം നടത്തിയത് പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളിലായി മാര്‍പാപ്പ സഭ വികസിപ്പിച്ചെടുത്ത ഈ തന്ത്രത്തിലൂടെയായിരുന്നു.”

 

ഈ തന്ത്രത്തിന്റെ വില ഇന്നും ഇന്ത്യയെപ്പോലുള്ള, മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമുള്ള ജനാധിപത്യ രാജ്യങ്ങള്‍ കൊടുത്തു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ രാജ്യത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കൃസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ ചൈനയുടെയും മറ്റ് വിദേശ രാജ്യങ്ങളുടെയും പിന്‍തുണയോടു കൂടി നിലനില്‍ക്കുന്ന വിഘടനവാദത്തിന്റെ അടിത്തറ മസ്തിഷ്‌ക്ക പ്രക്ഷാളനത്തില്‍ ഊന്നിക്കൊണ്ടുള്ള മിഷനറി പ്രവര്‍ത്തനമാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളായ മിസോറാമിലും നാഗാലാന്റിലുമെല്ലാം രാഷ്ട്രീയ അഭയം തേടിയ ഹിന്ദുക്കളെയും ബുദ്ധമതക്കാരെയുമെല്ലാം അവിടന്ന് നാടുകടത്തണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സഭയാണ്. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവുമെല്ലാം ബഹിഷ്‌ക്കരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

ഫ്രഞ്ചുകാരനായ ജോര്‍ഡാന്‍ കറ്റലാനി എന്ന ക്രൈസ്തവ പുരോഹിതന്‍ 1320 ല്‍ കൊല്ലത്തെത്തി. രണ്ട് വര്‍ഷക്കാലം ദക്ഷിണേഷ്യയില്‍ പ്രവര്‍ത്തനം നടത്തിയ കററലാനി ഇവിടെ കണ്ട കാര്യങ്ങളെക്കുറിച്ച് നിരീക്ഷിച്ച് മാര്‍പാപ്പക്ക് കത്തെഴുതി. പൗരസ്ത്യസഭയുമായി ബന്ധമുള്ള നസ്രാണി സഭയുടെ സ്വാധീനം പ്രബലമാണെന്നും പാഷണ്ഡത ബാധിച്ച് കൃസ്തുവിനെ തെറ്റായി വിശ്വസിക്കുന്ന ക്രൈസ്തവര്‍ ഇവിടെ ഉണ്ടെന്നും അതിനാല്‍ മാര്‍പാപ്പ വിശ്വാസം പ്രചരിപ്പിക്കുവാന്‍ പറ്റിയ ഒരു ടീമിനെ ഇങ്ങോട്ടയക്കണമെന്നും കററലാനി ആവശ്യപ്പെട്ടു. സഭ പ്രവര്‍ത്തനം തുടങ്ങാനും മാര്‍ത്തോമ സഭക്കാരെ മാനസാന്തരപ്പെടുത്തി റോമാ സഭയാക്കാനും മാര്‍പാപ്പ നിര്‍ദ്ദേശം കൊടുത്തു. ജോണ്‍ 22-ാം മാര്‍പാപ്പ കറ്റലാനിയെ കൊല്ലം മെത്രാനായി നിയമിച്ചു. ഇതാണ് മാര്‍പാപ്പ സഭയുടെ ഇന്ത്യയിലെ ആദ്യ രൂപത. തരുതായ്കള്‍ എന്ന പേരിലാണ് അക്കാലത്തെ കൊല്ലം കൃസ്ത്യാനികള്‍ അറിയപ്പെട്ടിരുന്നത്.ഈ സഭയുടെ പ്രധാന പ്രവര്‍ത്തനം മാര്‍തോമ കൃസ്ത്യാനികളെ തേടി പിടിച്ച് സഭ മാറ്റുന്നതായിരുന്നു. തിരുവിതാംകൂര്‍, മലബാര്‍, മംഗലാപുരം, കാനറ എന്നിവിടങ്ങളിലൊക്കെയായി ആയിരക്കണക്കിനാളുകളെ സഭ മാറ്റി പൗരസ്ത്യ മതാന്ധതയുടെ പാഷണ്ഡതയില്‍ നിന്ന് രക്ഷിച്ചതായി മാര്‍പാപ്പ സഭ പറയുന്നു. മതംമാറ്റം തൊഴിലാക്കി മഹാരാഷ്ട്രയിലെത്തിയ കറ്റലാനിയെ താനെയില്‍ വെച്ച് മുസ്ലിങ്ങള്‍ കല്ലെറിഞ്ഞു കൊന്നു. കല്ലെറിഞ്ഞ് കൊല്ലല്‍ മതനിന്ദക്കുള്ള ഇസ്ലാമിക ശിക്ഷാരീതിയാണ്. കറ്റലാനി വധിക്കപ്പെട്ടതോടെ ഈ വിഭാഗം ഭീതിയിലായി. കരയില്‍ മാത്രമല്ല കടലിലും ഈ യുദ്ധം നടന്നു. ഇതോടെ ഈ രൂപതയുടെ മതപരിവര്‍ത്തന മിഷനറി പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കപ്പെട്ടു.
****
ഒററ തിരിഞ്ഞോ ചെറു ഗ്രൂപ്പുകളായോ ഭാരതത്തില്‍ മതപരിവര്‍ത്തനം നടത്തുക എളുപ്പമല്ലെന്ന് മാര്‍പാപ്പ സഭക്ക് മനസിലായി. ഇതിന് ഒരു പ്രധാന കാരണം ഇന്ത്യയിലെ മുസ്ലിം സാന്നിദ്ധ്യമായിരുന്നു. ഉത്തരേന്ത്യയില്‍ നിരവധി സ്ഥലങ്ങളില്‍ ശക്തമായ മുസ്ലിം വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. പ്രദേശങ്ങളും രാജ്യങ്ങളും ആക്രമിച്ച് കീഴടക്കി തങ്ങളുടെ മതം അടിച്ചേല്‍പ്പിക്കുകയെന്നതായിരുന്നു ഇരുകൂട്ടരുടെയും ശൈലി. ലോകത്തിലെവിടെയൊക്കെ ക്രിസ്ത്യാനികളും മുസ്ലിമുകളും മുഖാമുഖം കാണുന്നുവോ അവിടെയൊക്കെ അക്കാലത്ത് യുദ്ധമായിരുന്നു. ഇതിന് കരയെന്നോ കടലെന്നോ വ്യത്യാസമില്ലായിരുന്നു. മറ്റൊന്ന് ഈ രാജ്യത്തെ ജനങ്ങളുടെ സംസ്‌കാരവും വിശ്വാസവുമായിരുന്നു. പ്രകൃതിയിലും സര്‍വചരാചരങ്ങളിലും ദൈവത്തെ കാണുന്ന ഈ സംസ്‌കാരം തന്റെ ദൈവം മാത്രമാണ് ശരിയെന്ന് പറയുന്ന സെമിറ്റിക് മതങ്ങള്‍ക്ക് പെട്ടെന്ന് വഴങ്ങുന്നതായിരുന്നില്ല.

ഇന്ത്യന്‍ മഹാസമുദ്രം മുതല്‍ ഹിമാലയം വരെ നീണ്ടു കിടക്കുന്ന ഇന്ത്യന്‍ വന്‍കര മിഷനറിമാരുടെ മോഹിപ്പിക്കുന്ന പ്രദേശമായിരുന്നു. ഇഷ്ടം പോലെ ഭൂസമ്പത്തും അനുഗൃഹീതമായ പ്രകൃതിയും നല്ലവരായ ജനങ്ങളും എല്ലാം വശ്യമനോഹരം തന്നെ.

യൂറോപ്പായിരുന്നു മാര്‍പാപ്പ സഭയുടെ ശക്തികേന്ദ്രം: ഈ ലോകം എങ്ങിനെയൊക്കെ കീഴടക്കി വരുതിയിലാക്കാമെന്ന് മാര്‍പാപ്പ സംഘം തല പുകഞ്ഞ് ആലോചിക്കുന്ന കാലഘട്ടം. യൂറോപ്പിലെ പ്രബല രാജ്യങ്ങള്‍ മാര്‍പാപ്പയുടെ ഉത്തരവുകള്‍ക്ക് വേണ്ടി കാത്തുനിന്നിരുന്നു. ഏഴാം നൂറ്റാണ്ടു മുതല്‍ ഇതായിരുന്നു അവസ്ഥ.യുറോപ്പിലെങ്ങും മാര്‍പാപ്പയെ അനുസരിക്കുന്ന ഒരു വ്യവസ്ഥിതി നിലവില്‍ വന്നു. ഇത് കൃസ്തുമത പ്രചരണത്തിലൂടെ സൃഷ്ടിക്കപ്പെട്ടതായിരുന്നു. ആയതിനാല്‍ മതം പ്രചരിപ്പിച്ചാല്‍ സ്വമ്രാജ്യം നിഷ്പ്രയാസം വിപുലീകരിക്കാമെന്ന് മാര്‍പാപ്പ വിഭാഗത്തിന് മനസിലായി. ഇതിന് പറ്റിയ മിഷനറി ഗ്രൂപ്പുകളെ നിര്‍മ്മിച്ചെടുക്കുവാനുള്ള സെമിനാരികള്‍ യൂറോപ്പിലെങ്ങും വ്യാപകമായി സ്ഥാപിക്കപ്പെട്ടു. ഒരു രാജ്യത്ത് ക്രിസ്തുമതത്തിന്റെ സ്വാധീനം അറിയാന്‍ സെമിനാരികളുടെ എണ്ണം നോക്കിയാല്‍ മതിയെന്നായി സ്ഥിതി. അങ്ങിനെ ക്രിസ്തുമതം സെമിനാരി മതമെന്നും വിളിക്കപ്പെട്ടു.

 

മുസ്ലിങ്ങളുമായുള്ള യുദ്ധങ്ങളില്‍ കൂടുതല്‍ പരിക്കുകള്‍ പറ്റിയത് ക്രിസ്ത്യാനികള്‍ക്ക് ആയിരുന്നു. രാജ്യങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല വഴി നടക്കാനുള്ള അവകാശം പോലും മുസ്ലിം രാജ്യങ്ങള്‍ കൃസ്ത്യന്‍ രാജ്യങ്ങള്‍ക്കും ക്രൈസ്തവ സമൂഹങ്ങള്‍ക്കും നിഷേധിച്ചു. യൂറോപ്പില്‍ നിന്നും പശ്ചിമ ഏഷ്യയില്‍ നിന്നും പൗരസ്ത്യ ദേശങ്ങളില്‍ നിന്നുമൊക്കെ ഇന്ത്യ, നേപ്പാള്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് കരമാര്‍ഗം ഉണ്ടായിരുന്ന പേര്‍ഷ്യന്‍ വഴികളും ചെങ്കടല്‍വഴികളുമെല്ലാം അവിടം കീഴടക്കിയ മുസ്ലിങ്ങള്‍ കൈയ്യടക്കി. ആഫ്രിക്ക ഇസ്ലാമിന്റെ കൈയിലായി. പശ്ചിമേഷ്യയും തെക്ക് കിഴക്കന്‍ യൂറോപ്പും മാത്രമല്ല ആദിമ കൈസ്തവസഭയുടെ പിള്ളത്തൊട്ടിലായി അറിയപ്പെടുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ പോലും തുര്‍ക്കി മുസ്ലിങ്ങളുടെ കൈയിലായി. ഇതോടെ ഇന്ത്യ അടങ്ങുന്ന ദക്ഷിണ ഏഷ്യയിലേക്ക് കടല്‍മാര്‍ഗം വഴി കണ്ടെത്തേണ്ട അവസ്ഥ ലത്തീന്‍ സഭയെന്ന മാര്‍പാപ്പ സഭക്ക് സംജാതമായി.

യൂറോപ്യന്മാര്‍ കടല്‍യാത്രയില്‍ അഗ്രഗണ്യരായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഓരോരുത്തരും മത്സരിച്ചാണ് കടലില്‍ ഇറങ്ങിയിരുന്നത്. ഇങ്ങനെയുള്ള കടല്‍യാത്രകളില്‍ ഇവര്‍ നിരവധി പുതിയ ദ്വീപു സമൂഹങ്ങളെയും രാജ്യങ്ങളെയും കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് ഈ സ്ഥലങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നതുകൊണ്ട് മാത്രമാണ് ഈ സ്ഥലങ്ങളെ ഇവര്‍ പുതിയതായി കണ്ടെത്തിയ രാജ്യമായി കണക്കാക്കിയിരുന്നത്. ഇതില്‍ ഭൂരിപക്ഷം സ്ഥലങ്ങളിലും ജനവാസം ഉണ്ടായിരുന്നെങ്കിലും അവരെയെല്ലാം കീഴടക്കി കൈയൂക്കിന്റെ ബലത്തില്‍ ഇവിടെയെല്ലാം യൂറോപ്യന്മാര്‍ മത വ്യാപാര അധിപത്യം നേടിയിരുന്നു. ഇതില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഒരു രാജ്യമാണ് പോര്‍ച്ചുഗല്‍. മറ്റൊരു രാജ്യം സ്‌പെയിനായിരുന്നു. മതം പ്രചരിപ്പിക്കുവാന്‍ മിഷനറിമാരും സുവിശേഷവും മാത്രം പോര അധികാരവും കൈയൂക്കും വേണമെന്ന് ചിന്തിച്ച നിക്കോളാസ് മാര്‍പാപ്പ അതിനായി ഒരു പദ്ധതി തയ്യാറാക്കി. 1455 ജനുവരി 8 ന് ആയിരുന്നു ഇത്. മാര്‍പാപ്പ താനുമായി ഏറ്റവും വിശ്വാസവും അടുപ്പവുമുള്ള പോര്‍ച്ചുഗല്‍ രാജ്യത്തെ കേന്ദ്രീകരിച്ചായിരുന്നു ഏഷ്യന്‍ പദ്ധതി തയ്യാറാക്കിയത് – പാദ്രവാദോ അഥവ രക്ഷാകര്‍തൃത്വം എന്നറിയപ്പെടുന്ന ഈ പദ്ധതി മാര്‍പാപ്പയുടെ സാമ്രാജ്യത്വമോഹത്തിന്റെയും അധികാരക്കൊതിയുടെയും വിളംബരമായിരുന്നു. ഈ പദ്ധതി പ്രകാരം പുതിയതായി കണ്ടെത്തുന്ന രാജ്യങ്ങളിലും മാര്‍പാപ്പ സഭ ഇല്ലാത്തതും പോര്‍ച്ചുഗലിന് സ്വാധീനമുള്ളതുമായ സ്ഥലങ്ങളിലും ഭരണാധികാരം ഉറപ്പിക്കുന്നതിനും രൂപതകള്‍ സ്ഥാപിക്കുന്നതിനും ബിഷപ്പ് അടക്കമുള്ള പുരോഹിതന്മാരെ വാഴിക്കുന്നതിനുമുള്ള അധികാരം പോര്‍ച്ചുഗീസിന് കിട്ടി. ഈ അധികാരം ഉപയോഗിച്ച് മാര്‍പാപ്പയെ അംഗീകരിക്കാത്ത സഭകളെയും അതാത് ദേശത്തെ മറ്റ് മതങ്ങളെയുമെല്ലാം മാറ്റത്തിന് വിധേയമാക്കണം. ഇതിനുള്ള അധികാരവും പോര്‍ച്ചുഗലിന് കിട്ടി. ഇതിനുള്ള പണം പോര്‍ച്ചുഗല്‍ തന്നെ കണ്ടെത്തണം.
(തുടരും)

Tags: കറ്റലാനിനസ്രാണിയേശുസഭമതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയംസുന്നഹദോസ്മാര്‍പാപ്പ
Share16TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies