ആചാരലംഘനത്തിനും ഹിന്ദുധര്‍മ്മസ്ഥാപനങ്ങള്‍ കയ്യടക്കാനും ഇടതുസര്‍ക്കാര്‍ നടത്തുന്ന ഗൂഢപദ്ധതികള്‍ക്കെതിരെ ഹിന്ദുസമൂഹത്തെ ബോധവല്‍ക്കരിക്കാനും സംഘടിപ്പിക്കാനും കഠിനപ്രയത്‌നം ചെയ്യുന്ന സ്വാമി ചിദാനന്ദപുരിയും അദ്ദേഹത്തിന്റെ കീഴിലുള്ള കൊളത്തൂര്‍ അദ്വൈതാശ്രമവും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ കണ്ണിലെ കരടാണ്. സ്വാമികള്‍ക്കും ആശ്രമത്തിനും നേരെ അധിക്ഷേപ വര്‍ഷത്തിന്റെയും നുണപ്രചരണത്തിന്റെയും രാഷ്ട്രീയതന്ത്രങ്ങള്‍ പ്രയോഗിക്കുകയാണ് സി.പി.എം. സ്വാമികള്‍ക്കെതിരായ നീചമായ വ്യക്തിഹത്യയ്ക്കും സന്ന്യാസത്തെ ചോദ്യം ചെയ്യുന്നതിനുംവരെ അവര്‍ തയ്യാറായി.
ഇതിനുമുമ്പില്‍ ഒട്ടും കൂസലില്ലാതെ സ്വാമികള്‍ പറയുന്നു: ”സന്ന്യാസി പറയുന്നത് ജനങ്ങള്‍ കേള്‍ക്കുന്നു. അതു സമൂഹത്തില്‍ പ്രതികരണമുണ്ടാക്കുന്നു. ഈ പരിവര്‍ത്തനത്തെയാണ് പാര്‍ട്ടി ഭയക്കുന്നത്. ഇതു വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്.” സ്വാമികള്‍ കേസരിക്കനുവദിച്ച അഭിമുഖത്തില്‍ നിന്ന്:രാഷ്ട്രീയം പറയലല്ല സന്ന്യാസിമാരുടെ പണി, അവര്‍ ആശ്രമത്തിലിരുന്ന് ആദ്ധ്യാത്മിക കാര്യങ്ങള്‍ നോക്കിയാല്‍ മതി എന്നാണ് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ പറയുന്നത്.
സ്വാമി ചിദാനന്ദപുരി മറ്റാരെയും പോലെ ഭാരതപൗരനാണ്. ഈ ജനാധിപത്യരാജ്യത്തില്‍ മറ്റാര്‍ക്കുമുള്ളതു പോലുള്ള അവകാശം സ്വാമിയ്ക്കുമുണ്ട്; വോട്ടവകാശം ഉള്‍പ്പെടെ രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ജനങ്ങള്‍ക്ക് ശരിയായ വഴികാണിച്ചുകൊടുക്കേണ്ട കടമ സന്യാസിമാര്‍ക്കുണ്ട്. ദേശീയോദ്ഗ്രഥനം മുന്‍നിര്‍ത്തിയാണ് ശങ്കരാചാര്യര്‍ ഭാരതത്തിന്റെ നാലു മൂലകളില്‍ നാലു മഠങ്ങള്‍ സ്ഥാപിച്ചത്. ഭരണാധികാരികള്‍ക്ക് വഴി കാണിച്ചുകൊടുത്ത ധര്‍മ്മാചാര്യന്മാരുടെ ചരിത്രമാണ് ഈ നാടിനുള്ളത്. അതു നിര്‍വ്വഹിക്കുമ്പോള്‍ അധര്‍മ്മചാരികളില്‍ നിന്ന് എതിര്‍പ്പുണ്ടാവും. അവര്‍ ശബ്ദിക്കരുത് എന്ന് പറയും. ഒരു ശബ്ദത്തെ തടയുമ്പോള്‍ നൂറായിരം ശബ്ദം ഉയര്‍ന്നുവരും.
മുമ്പ് സന്ന്യാസിമാര്‍ക്കെതിരെ അധിക്ഷേപ വര്‍ഷമുണ്ടാകുമ്പോള്‍ ആരും പ്രതികരിക്കാറുണ്ടായിരുന്നില്ല. ഇന്ന് അതുമാറി. സ്വാമിയ്ക്കുനേരെ അധിക്ഷേപമുണ്ടായപ്പോള്‍ സന്ന്യാസി സമൂഹം ഒറ്റക്കെട്ടായി പ്രതികരിച്ചു. മാതാ അമൃതാനന്ദമയി മഠം, ചിന്മയമിഷന്‍, ശ്രീരാമകൃഷ്ണാശ്രമം തുടങ്ങി വലുതും ചെറുതുമായ സന്ന്യാസി മഠങ്ങളും ആശ്രമങ്ങളും പ്രതിഷേധിച്ചു. ഭക്തജനങ്ങളുടെ പ്രതികരണവും ശക്തമായിരുന്നു. ജനഹിതത്തിലും ഇതു പ്രതിഫലിക്കും. മരണംവരെ തങ്ങള്‍ തന്നെയാണ് ഭരിക്കുക എന്നു കരുതുന്ന ഭരണാധികാരികള്‍ ബംഗാളിലും ത്രിപുരയിലും ഉണ്ടായിരുന്നു. അവര്‍ക്കെന്തു സംഭവിച്ചു എന്ന് തിരിച്ചറിയുന്നത് നല്ലതാണ്.
സാധാരണ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയവിഷയങ്ങളാണ് ചര്‍ച്ചയാകാറ്. ഇത്തവണ രാഷ്ട്രീയക്കാരനല്ലാത്ത സ്വാമി ചിദാനന്ദപുരിയെക്കുറിച്ചാണ് ചൂടേറിയ ചര്‍ച്ച നടന്നത്. സ്വാമിജിയെ വ്യക്തിഹത്യ ചെയ്യുന്ന തിരഞ്ഞെടുപ്പു പ്രചരണമായിരുന്നു സി.പി.എമ്മിന്റേത്. വ്യത്യസ്തമായ ഈ തിരഞ്ഞെടുപ്പുരംഗത്തെക്കുറിച്ച് അങ്ങയുടെ പ്രതികരണമെന്താണ്.
രാഷ്ട്രീയം തന്നെയാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയം എന്നാല്‍ രാഷ്ട്രത്തെ സംബന്ധിക്കുന്നത് എന്നാണ്. സന്ന്യാസി രാഷ്ട്രത്തെ സംബന്ധിക്കുന്ന നിലപാടുകള്‍ പ്രഖ്യാപിക്കുമ്പോള്‍, അതു സമൂഹത്തെ സ്വാധീനിക്കുന്നു എന്നതില്‍ നിന്നുണ്ടാവുന്ന വിഹ്വലതയാണ് സന്ന്യാസിമാരെയും ആശ്രമങ്ങളെയും അവഹേളിക്കാനുള്ള, സന്ന്യാസിയുടെ സന്ന്യാസിത്വം തന്നെ ചോദ്യം ചെയ്യാനുള്ള അവസ്ഥയിലേയ്ക്ക് രാഷ്ട്രീയക്കാരെ എത്തിച്ചത്. തങ്ങള്‍ക്ക് അനുകൂലമായി പറയുന്ന സന്ന്യാസിമാര്‍ മാത്രമേ സന്ന്യാസിമാരായുള്ളൂ; അല്ലാത്തവര്‍ സന്ന്യാസിമാരേ അല്ല എന്ന നിലയ്ക്കാണവര്‍ പെരുമാറുന്നത്. സന്ന്യാസി പ്രതികരിക്കുന്നു എന്നതല്ല പ്രശ്‌നം. മറിച്ച് സന്ന്യാസിയുടെ ശബ്ദം കേരളത്തില്‍ പ്രതിധ്വനിക്കുന്നുണ്ട്; അതു സമൂഹത്തില്‍ പരിവര്‍ത്തനം വരുത്തുന്നുണ്ട്. ആ പരിവര്‍ത്തനം തങ്ങള്‍ക്ക് എതിരാകുന്നുണ്ട് എന്ന തിരിച്ചറിവാണ് അവരെ പ്രകോപിതരാക്കുന്നത്. അതിനാലാണ് സന്ന്യാസിമാര്‍ രാഷ്ട്രീയം പറയാന്‍ പാടില്ല എന്ന വാദമുന്നയിക്കുന്നത്. മറ്റു മതങ്ങളിലെ മേലധികാരികള്‍ നിരന്തരമായി രാഷ്ട്രീയ പ്രചരണം നടത്തുന്നുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പരാജയപ്പെടുത്തണം എന്ന് വ്യക്തമായ ഭാഷയില്‍ ഗാന്ധിനഗര്‍ ബിഷപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. അതുപോലെ കേരളത്തിലെ ക്രിസ്തീയ മേലധികാരികള്‍, ഉദാഹരണത്തിന് യാക്കോബായ സഭയുടെ മേലധികാരി തങ്ങളെ സഹായിച്ചത് ഇടതുപക്ഷ സര്‍ക്കാര്‍ ആയതിനാല്‍ സഭയുടെ മുഴുവന്‍ വോട്ടും ഇടതുപക്ഷത്തിനു ചെയ്യണം എന്ന് പറഞ്ഞിരുന്നു. അതേപോലെ മുസ്ലിം സമൂഹത്തിലെ മതമേലധികാരികള്‍, അതു ഇ.കെ. വിഭാഗമായാലും എ.പി.വിഭാഗമായാലും ശരി, തിരഞ്ഞെടുപ്പുകളില്‍ വ്യക്തമായ നിലപാടുകള്‍ എടുക്കുന്നു. ദശകങ്ങളായി അംഗീകരിക്കപ്പെട്ടതാണ് ഇത് എന്നതിനാല്‍ അതു തെറ്റില്ല എന്നും സന്ന്യാസി രാഷ്ട്രീയം പറയുമ്പോള്‍ അതു വലിയ തെറ്റാണ് എന്നും കാണുന്ന രീതിയാണുള്ളത്. ഈ സമൂഹമനസ്സ് മാറ്റപ്പെടേണ്ടതാണ്. ചില അനിവാര്യമായ മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാവണം. ഇതു കേരളമാണ് എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ഇതുകേരളം തന്നെ. പക്ഷേ, കേരളം ഭാരതത്തിന്റെ അവിഭാജ്യഭാഗമാണ്. നാം ചെറുപ്പം മുതലേ പഠിച്ചുവന്നത് ഭാരതം എന്റെ മാതൃഭൂമിയാണ് എന്നാണ്. അതിന്റെ ഭാഗമാണ് കേരളം. കേരളം ഭാരതത്തില്‍ നിന്നു വ്യത്യസ്തമാണ് എന്ന വാദം ദീര്‍ഘകാലം നിലനില്‍ക്കാത്തതാണ്. എന്നാല്‍ ഇന്ന് അതു അംഗീകരിക്കപ്പെട്ടുപോയിരിക്കുന്നു. അതു തെറ്റാണ്. വോട്ടുബാങ്ക് രാഷ്ട്രീയത്തെ കേന്ദ്രമാക്കി ഓരോ സംസ്ഥാനവും വേറെ വേറെയാണ് എന്നവാദം വരുന്നത് ഭാരതത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യലാണ്. ഇതു ദോഷകരമാണ് എന്നു നാം പറയുന്നു. അത് പലര്‍ക്കും സ്വീകാര്യമല്ലാത്തതിനാലാണ് അത്തരം സന്ന്യാസിമാര്‍ സന്ന്യാസിമാരേയല്ല എന്നു പറയുന്നത്. ഇവിടെ പ്രശ്‌നം സന്ന്യാസി രാഷ്ട്രീയം പറയുന്നു എന്നതല്ല. സന്ന്യാസി പറയുന്നത് ജനങ്ങളെ സ്വാധീനിക്കുന്നു, ആ സ്വാധീനം തങ്ങള്‍ക്ക് അപകടകരമാണ് എന്ന തിരിച്ചറിവാണ്.
ജനാധിപത്യ രീതിയനുസരിച്ച് ഒരു സാധാരണ പൗരനെപ്പോലും വ്യക്തിഹത്യ ചെയ്യാന്‍ പാടില്ലാത്തതാണ്. വലിയൊരു ജനവിഭാഗം ആദരിക്കുന്ന സന്ന്യാസിവര്യനായ അങ്ങയെ വ്യക്തിഹത്യ ചെയ്യാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍ പറത്തലല്ലേ.
തീര്‍ച്ചയായും. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കൊളത്തൂര്‍ അദ്വൈതശ്രമത്തിനും അതിന്റെ ആചാര്യനായ ചിദാനന്ദപുരിസ്വാമികള്‍ക്കും എതിരെ ഇടതുമുന്നണി, പ്രത്യേകിച്ചും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പാര്‍ട്ടി പത്രവും പാര്‍ട്ടി നിയന്ത്രിക്കുന്ന ചാനലുകളും പ്രാദേശിക നേതാക്കളും എല്ലാം ചേര്‍ന്നു അസത്യപ്രചരണമഴിച്ചുവിടുകയുണ്ടായി.. ശബരിമലപ്രശ്‌നം അവരെ വല്ലാതെ ഉലച്ചിട്ടുണ്ട്. അതിനുകാരണക്കാരായവര്‍ ചിദാനന്ദപുരി സ്വാമി മാത്രമല്ല. ഒരുപാടുപേര്‍ അതിനുകാരണക്കാരാണ്. വിശ്വഹിന്ദുപരിഷത്, ഹിന്ദുഐക്യവേദി, ആര്‍.എസ്.എസ്, വിവിധ സാമുദായിക സംഘടനകള്‍ തുടങ്ങിയവരെല്ലാം അക്കൂട്ടത്തിലുണ്ട്. ഹിന്ദുസമൂഹം ഒന്നടങ്കം തങ്ങള്‍ക്കുനേരെയുണ്ടായ അവഹേളനത്തിനും ആചാരലംഘനത്തിനുമെതിരെ ശക്തമായി പ്രതികരിച്ചു. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള സ്ത്രീസമൂഹത്തിന്റെ പ്രാതിനിധ്യത്തോടെയാണ് അതു നടന്നത്. സ്വാഭാവികമായും ഭരണക്കാരെ അതു ഒന്നുലച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ശബരിമലയില്‍ ഒരുവിധത്തിലുള്ള ആചാരലംഘനത്തിനും തുനിയാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത്. ഹൈന്ദവ സമൂഹം ഉണര്‍ന്നെണീറ്റിരിക്കുന്നു. തങ്ങളുടെ കണക്കുകൂട്ടല്‍ പിഴച്ചിരിക്കുന്നു, തിരഞ്ഞെടുപ്പില്‍ അതു തങ്ങള്‍ക്കു തിരിച്ചടിയാകും എന്നെല്ലാമുള്ള തിരിച്ചറിവ് അവര്‍ക്കുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഹിന്ദുവോട്ടുകള്‍ ഛിന്നഭിന്നമാകാതിരിക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നാം ആഹ്വാനം ചെയ്തത്. ഇതൊരു പരീക്ഷണഘട്ടമാണ്. ഇവിടെ അവര്‍ വിജയിച്ചാല്‍ ഹിന്ദുവിനു നിലനില്പില്ലാത്ത അവസ്ഥ വരും. കേവലം ശബരിമലയിലെ ആചാരലംഘനം മാത്രമല്ല പ്രശ്‌നം. അഗസ്ത്യാര്‍കൂടത്തിലും ആചാരലംഘനം കണ്ടതാണ്. പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണം കയ്യാളാനുള്ള നീക്കം കോടതി മുഖേന നടത്തിക്കൊണ്ടിരിക്കയാണ് ഇടതുസര്‍ക്കാര്‍. തര്‍ക്കമുള്ള ക്ഷേത്രങ്ങളില്‍ ഇടപെടുകയും തര്‍ക്കമില്ലാത്തിടത്ത് അതുണ്ടാക്കുകയും ഒന്നുമില്ലാത്തിടത്ത് സര്‍ക്കാരിനെ ഇടപെടിക്കുകയും ചെയ്യുന്ന വേളയില്‍ ഹിന്ദു ആചാര്യന്മാര്‍ക്ക് നോക്കി നില്‍ക്കാന്‍ കഴിയില്ല. രാത്രിയുടെ മറവില്‍ വലിയ പോലീസ് അകമ്പടിയോടെയാണ് ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം പിടിച്ചടക്കിയത്. ഇത്തരം അനേകം സംഭവങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം. ജനങ്ങള്‍ സമ്മതിദാനവകാശം വിനിയോഗിക്കണം. സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു വിഘാതമായ ഭീകരസംഘടന എന്ന നിലയ്ക്കാണ് പലപ്പോഴും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ചെറുപ്പക്കാരെ കൊന്നൊടുക്കുന്നു. ഇത്തരം കൊലപാതക പരമ്പര അവസാനിക്കണമെങ്കില്‍ അതിനെതിരെ സമൂഹത്തില്‍ പ്രതികരണമുണ്ടാകണം. ദേശീയ പാര്‍ട്ടി എന്ന അംഗീകാരം അവര്‍ക്ക് ഇല്ലാതായാല്‍ അക്രമത്തിന് കുറച്ചൊക്കെ കുറവുണ്ടാകും. ആ രീതിയില്‍ സമ്മതിദാനാവകാശം ഉപയോഗിക്കണമെന്നാണ് നാം ജനങ്ങളോടാവശ്യപ്പെട്ടത്. അതില്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് വലിയ വിരോധമുണ്ടായി. ഹിന്ദുസമൂഹത്തിന്റെ ആകെയുള്ള നിലനില്പിന് ഇത് ദോഷകരമാണെന്നും ഇപ്പോള്‍തന്നെ അത് അവസാനിപ്പിക്കണമെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് നാം ഈ ആഹ്വാനം ചെയ്തത്. അത് സമൂഹത്തില്‍ ചലനമുണ്ടാകുന്നു എന്നതിനാലാണ് നമുക്കു നേരെ അവര്‍ അധിക്ഷേപവര്‍ഷം ചൊരിയുന്നത്.
ഒരു ബിഷപ്പിനെ പിണറായി വിജയന്‍ ‘നികൃഷ്ട ജീവി’ എന്ന് വിശേഷിപ്പിച്ചപ്പോള്‍ നമ്മുടെ ബുദ്ധിജീവിവിഭാഗത്തിന് എന്തൊരു എതിര്‍പ്പായിരുന്നു. ഇയ്യിടെ സ്വാമിജിയെ വ്യക്തിഹത്യ ചെയ്തപ്പോള്‍ ഇക്കൂട്ടരുടെ ഒരു പ്രതികരണവും കണ്ടില്ലല്ലോ.
ഹിന്ദുസമൂഹം സംഘടിതരല്ല എന്ന തെറ്റിദ്ധാരണയാണ് ബുദ്ധിജീവികള്‍ക്കുള്ളത്. ശബരിമല അയ്യപ്പനെയും ആചാരങ്ങളെയും അവഹേളിക്കുന്നവര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെടാന്‍ അവര്‍ തയ്യാറായിട്ടില്ല. കേരളത്തില്‍ മാത്രമല്ല, ദക്ഷിണ ഭാരതത്തില്‍ പൊതുവിലുള്ള സ്ഥിതിയും ഇതുതന്നെയാണ്. കാഞ്ചിശങ്കരാചാര്യര്‍ അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ എന്തൊരു ആഘോഷമായിരുന്നു ഇക്കൂട്ടര്‍ക്ക്. എന്നാല്‍ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടപ്പോള്‍ തങ്ങളുടെ നിലപാട് തെറ്റായിപ്പോയി എന്ന് ബുദ്ധിജീവികളോ മാധ്യമങ്ങളോ പറഞ്ഞിട്ടില്ല. അവര്‍ക്കതില്‍ കുറ്റബോധവും തോന്നിയിട്ടില്ല. മറ്റു മതങ്ങള്‍ സംഘടിതമാണ്. അതിനാല്‍ ഇക്കൂട്ടര്‍ക്ക് അവരെ ഭയമുണ്ട്. ശബരിമല യുവതീപ്രവേശനത്തിന്റെ പേരില്‍ ഹിന്ദുമതത്തെ അധിക്ഷേപിക്കുന്നവര്‍ ആയിരക്കണക്കിന് മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ല എന്ന കാര്യത്തെക്കുറിച്ച് എന്തെങ്കിലും പറയുമോ? ഹിന്ദുക്കള്‍ അഭിമുഖീകരിക്കുന്ന അവസ്ഥയ്ക്കുള്ള ഏക പരിഹാരം ഏകീകരിക്കുക എന്നതുമാത്രമാണ്. ഇക്കാര്യം ആവശ്യപ്പെടുന്നതിനാലാണ് ചിദാനന്ദപുരി സ്വാമിയ്ക്കുനേരെ വ്യക്തിഹത്യയ്ക്ക് മുതിരുന്നത്. നാം സന്ന്യാസിയല്ല എന്നാണവര്‍ പറയുന്നത്. ബിഷപ്പ് ഫ്രാങ്കോയ്ക്കു നേരെ ബലാത്സംഗ കുറ്റം ആരോപിച്ചു പരാതി നല്‍കിയത് അദ്ദേഹത്തിന്റെ സഭയിലെ കന്യാസ്ത്രീകളാണ്. ഫ്രാങ്കോവിനെ സംരക്ഷിക്കുന്ന വിധത്തിലല്ലേ ഇടതുസര്‍ക്കാര്‍ പെരുമാറിയത്. ഒടുവില്‍ അയാളെ അറസ്റ്റു ചെയ്‌തെങ്കിലും മോചിപ്പിച്ചു. ആ കേസ്സിലെ സാക്ഷി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ബിഷപ്പ് ഫ്രാങ്കോ ബിഷപ്പല്ല എന്നു പറയാന്‍ മുഖ്യമന്ത്രിയ്‌ക്കോ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയ്‌ക്കോ ധൈര്യമുണ്ടോ? ഒരു സന്ന്യാസി സന്ന്യാസിയല്ല എന്നു പറയാന്‍ ഇവര്‍ക്ക് എന്ത് അധികാരമാണുള്ളത്? സന്ന്യാസിയാണോ അല്ലയോ എന്നു പറയാനുള്ള അധികാരം ദീക്ഷ നല്‍കിയ ഗുരുനാഥനു മാത്രമേയുള്ളൂ.
ഇത്തരം അന്യായങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ബുദ്ധിജീവികള്‍ക്ക് ഭയമാണ്.
ഇപ്പോഴും പഴയതുപോലെ പ്രതികരണശേഷി കുറഞ്ഞ ജനതയാണ് ഹിന്ദുക്കള്‍ എന്ന് അങ്ങ് കരുതുന്നുണ്ടോ.
ഇതര മതക്കാര്‍ സംഘടിതരാണ്. ഹിന്ദുക്കള്‍ അസംഘടിതരും. നമുക്കുനേരെ ഹീനമായ പരാമര്‍ശമുണ്ടായപ്പോള്‍ അതുതീര്‍ത്തും തെറ്റായിപ്പോയി എന്നു നേരിട്ടും ഫോണ്‍വഴിയും പറഞ്ഞവരില്‍ മാര്‍ക്‌സിസ്റ്റുകാരായ എത്രയോ പേരുണ്ട്. ഇതില്‍ പ്രതിഷേധം പ്രകടിപ്പിച്ചവരില്‍ വലിയൊരു വിഭാഗം യുവതലമുറയില്‍പ്പെട്ടവരാണ്. ഹിന്ദുസമൂഹത്തില്‍ വലിയൊരുമാറ്റം വരുന്നു എന്നതിന്റെ സൂചനയാണിത്. ശബരിമല ആചാരലംഘനത്തിനെതിരായ പ്രതിഷേധത്തില്‍ ഹിന്ദു ഏകീകരണത്തിന്റെ ശക്തി പ്രകടമായി കാണപ്പെട്ടു. അതു ഭരണക്കാരിലും പരിവര്‍ത്തനമുണ്ടാക്കിയിട്ടുണ്ട്. മുമ്പ് ശബരിമലയില്‍ നിരോധനാജ്ഞ കൊണ്ടുവന്നവര്‍ ഇപ്പോള്‍ ആചാരലംഘനത്തിന് തുനിയുന്നില്ല. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനമൊരുക്കുന്നു. ഹിന്ദുക്കള്‍ സംഘടിതരാകുന്നു എന്ന തിരിച്ചറിവാണ് ഇതിനുകാരണം. പ്രതിപക്ഷ ബഹുമാനമാണ് ജനാധിപത്യത്തിന്റെ സവിശേഷത. തന്റെ ആശയം വിശ്വസിക്കുന്നതോടൊപ്പം അതിനോട് വിയോജിക്കുന്നവനെ കേള്‍ക്കാനും അതിനോട് സഹിഷ്ണുത പുലര്‍ത്താനും സാധിക്കുന്നതാണ് ജനാധിപത്യക്രമം. ഇത്തരത്തിലുള്ള പ്രതിപക്ഷ ബഹുമാനം വെച്ചുപുലര്‍ത്താന്‍ ഇവിടുത്തെ ഇടതുസര്‍ക്കാര്‍, പ്രത്യേകിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തയ്യാറില്ല. ആശയത്തെ ആശയംകൊണ്ടു നേരിടുന്നതിനു പകരം ആയുധംകൊണ്ടും കായികബലം കൊണ്ടും അധിക്ഷേപം കൊണ്ടും നേരിടുകയാണവര്‍ ചെയ്യുന്നത്. ജനാധിപത്യത്തിനു നേരെയുള്ള ഈ അവഹേളനത്തെ ജനങ്ങള്‍ തിരിച്ചറിയുന്നു എന്നതിലുള്ള വേവലാതികൂടി ഇപ്പോള്‍ അവര്‍ക്കുണ്ട്.