അറവുമാടിന്‍പറ്റങ്ങള്‍-
ക്കറിവാകുന്നതെങ്ങനെ,
അവസാനത്തെയത്താഴ-
മെവിടാണെന്നവസ്തുത?
അരോഗദൃഢഗാത്രര്‍താ-
നെന്ന മുദ്രപതിഞ്ഞവ
മൃത്യുവക്ത്രത്തിലേക്കല്ലോ
വിവശം നടകൊള്‍വത്!
അടിച്ചവഴിയേ പോകു-
ന്നളവില്‍ കണ്ടപച്ചയെ
വായിലാക്കെ ച്ചാട്ടയേറ്റു-
പുളയും കാഴ്ചദാരുണം!
കല്പനപ്പത്തിലാദ്യത്തേ-
താഹ! ലംഘിച്ചു നാം മുദാ
ഇങ്ങുഘോഷിപ്പുയിര്‍പ്പിന്റെ
തിരുനാളാം മഹാമഹം!
മിണ്ടാപ്രാണികളെക്കൊന്നും
മുന്തിരിച്ചാറുമോന്തിയും
പുളിച്ചമാവിനാലപ്പം
ചുട്ടും, വീട്ടുന്നു നോയ്മ്പു നാം!
അജശാലയിതീമട്ടില്‍
തുടര്‍ന്നാല്‍ നാളെ ശൂന്യമാം;
പുല്‍ക്കൂട്ടു ശൂന്യമായ്‌പ്പോകില്‍
പിറക്കാന്‍ ക്രിസ്തുവെങ്ങുപോം?
തീന്‍മേശകള്‍ക്കു ചുറ്റും നാം
നോയ്മ്പീ മട്ടില്‍ വീടവേ,
എമ്മട്ടുയിര്‍ത്തെഴുന്നേല്‍ക്കും
ഹൃദയത്തില്‍ ദയാപരന്‍?
ഞങ്ങള്‍ ചെയ്യുന്നതെന്തെന്ന്
ഞങ്ങളുണ്ടോ അറിഞ്ഞിടൂ?
ഞങ്ങളോടു പൊറുക്കട്ടെ
കുമ്പസാര പ്രിയന്‍ പരന്‍!