വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു താളാത്മക പ്രകടനമാണ് പക്ഷികളുടെ മുറതെറ്റാതെയുള്ള കുടിയേറ്റം. പലപ്പോഴും ഇത് അത്ഭുതം ജനിപ്പിക്കുന്നു. പക്ഷികള്‍ ദേശാന്തരയാത്ര നടത്തുന്നത് ഒരു ഭൂഖണ്ഡത്തിലുള്ള സ്ഥലങ്ങളില്‍ മാത്രമല്ല. വന്‍കരകളില്‍ നിന്ന് വന്‍കരകളിലേക്ക് പലായനം നടത്തുന്ന പക്ഷികളുടെ കൃത്യനിഷ്ഠയാണ് എല്ലാവരുടെയും മുന്നില്‍ ചോദ്യചിഹ്നംപോലെ നില്‍ക്കുന്നത്. എല്ലാവര്‍ഷവും മുറതെറ്റാതെ ഒരേ മാസം ചിലപ്പോള്‍ ഒരേ തീയതിയ്ക്ക് എന്തുകൊണ്ടാണ് പക്ഷികള്‍ ഒരിടം വിട്ട് മറ്റൊരിടത്തേക്ക് പോകുന്നത്? സഹജമായി ഉള്ളില്‍ നിന്ന് ലഭിക്കുന്ന ഏതോ പ്രചോദനം, ബാഹ്യമായ താപനില, പ്രകാശത്തിന്റെ അളവ്, കാലാവസ്ഥയുടെ പ്രത്യേകത, കാന്തികദിശ എന്നിവയാണ് പക്ഷികളുടെ ദേശാന്തര യാത്രയുടെ പ്രേരകഘടകങ്ങളെന്ന് ഇന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. പരിതഃസ്ഥിതിയുടെ സ്വാധീനം ഏതൊക്കെ രീതിയിലാണ് ജീവജാലങ്ങളെ ബാധിക്കുന്നതെന്ന് പൂര്‍ണ്ണമായും അറിവായിട്ടില്ല. പക്ഷികളുടെ വ്യാപകമായ കുടിയേറിപാര്‍ക്കലില്‍ നിന്നാണ് ഏറെ തെളിവുകള്‍ കിട്ടിയിട്ടുള്ളത്. ശരത് കാല ത്ത് ചില പക്ഷികള്‍ ഉത്തരദിക്കില്‍ നിന്ന് ദക്ഷിണദേശങ്ങളിലേക്ക് കുടിയേറി പാര്‍ക്കാറുണ്ട്. പ്രകാശം പക്ഷികളുടെ ദേശാടനത്തില്‍ സജീവമായ പങ്കുവഹിക്കുന്നുണ്ട് എന്ന് ശാസ്ത്രജ്ഞര്‍ ആദ്യം കണ്ടെത്തി. പ്രകാശത്തിന്റെ തീവ്രത കുറഞ്ഞ കാലത്താണ് വടക്ക് നിന്ന് തെക്കോട്ട് യാത്ര തിരിക്കുന്നത്. വസന്താഗമനത്തോടെ പക്ഷികള്‍ തിരിച്ച് വടക്ക് നോക്കി പോകുന്നു എന്നതും സത്യമാണ്.
കൃത്യനിഷ്ഠയോടെ, ദിക്കുകള്‍ ഒട്ടും മാറിപ്പോകാതെ പക്ഷികള്‍ സഞ്ചരിക്കുന്നതിന്റെ പിന്നില്‍ ആന്തരികമായ സംവേദനശക്തിയുണ്ടെന്ന് ഈ രംഗത്ത് ഏറെക്കാലം ഗവേഷണം ചെയ്ത ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. കുടിയേറ്റക്കാരായ പക്ഷികളുടെ സഞ്ചാരപഥം നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാനഘടകം അവയുടെ ശ്രവണേന്ദ്രിയങ്ങളിലെ വായുമര്‍ദ്ദത്തിലുണ്ടാകുന്ന വ്യത്യാസങ്ങളാണെന്ന വാദവും ഉണ്ടായിട്ടുണ്ട്. ഭൂഗോളത്തിന്റെ ഭ്രമണസ്വഭാവവും പക്ഷികളില്‍ സ്വാധീനം ചെലുത്തുന്നുണ്ടത്രെ! ഇപ്പറഞ്ഞ കാരണങ്ങളൊന്നും ആധുനികശാസ്ത്രം തള്ളിക്കളയുന്നില്ല. പരീക്ഷണത്തെളിവുകള്‍ നിരത്തിവെക്കാറായിട്ടില്ല എന്നു മാത്രം. ചില പ്രത്യേക കാഴ്ചകള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കത്തക്കനിലയില്‍ അവയുടെ കണ്ണിന് പ്രത്യേകതയുള്ളതാണെന്ന ആശയത്തിന് വേണ്ടത്ര പിന്‍ബലം കിട്ടിയിട്ടുള്ളതാണ്.
നിരവധി ബാഹ്യഘടകങ്ങളും, ആന്തരികഘടകങ്ങളും ഒരുപോലെ സ്വാധീനിക്കുമ്പോഴാണ് ദേശാടനക്കിളികള്‍ സ്വന്തം ‘ഇല്ലം’ വിട്ട് അന്യകേന്ദ്രങ്ങളിലേക്ക് പോകുക. ഈ ദേശാന്തരയാത്ര ശാസ്ത്രീയമായി നിരീക്ഷിക്കാന്‍ ലോകത്തെങ്ങും ഇന്ന് പക്ഷി നിരീക്ഷകര്‍ കണ്ണുംനട്ട് ഇരിക്കുന്നുണ്ട്. അവര്‍ക്കെന്നും ഹരം പകരുന്നതാണ് ദേശാടനക്കിളികളുടെ ദേശാന്തരയാത്ര ബൈനോക്കുലേഴ്‌സ്, ടെലിസ്‌കോപ്പ്, റഡാര്‍ മുതലായ പരിഷ്‌കൃത ഉപകരണങ്ങള്‍ പക്ഷിനിരീക്ഷകര്‍ ഇതിനായി ഉപയോഗിക്കുന്നു. പക്ഷികള്‍ കൂട്ടംകൂട്ടമായി ഒരു രാജ്യത്ത് നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് മറ്റൊരു രാജ്യത്തേയ്ക്ക് സ്വമേധയാ സഞ്ചരിക്കുന്നുണ്ട്.
ഭാരമില്ലാത്ത അടയാളങ്ങള്‍ വഹിച്ച് കൊണ്ട് പറന്ന് പോകാന്‍ പക്ഷികള്‍ക്ക് പ്രയാസമൊന്നും ഇല്ല. കാലുകളില്‍ മോതിരമണിയിച്ച തീയതി, പക്ഷിയുടെ സ്വന്തംസ്ഥലം എന്നിവ അടയാളപ്പെടുത്തുന്നതുകൊണ്ട് പക്ഷികള്‍ പറന്നകന്ന് വേറൊരു സ്ഥലത്ത് ചെന്ന് പെടുകയാണെങ്കില്‍ അവിടുത്തെ നിരീക്ഷകര്‍ക്ക് എല്ലാ വിവരങ്ങളും ലഭിക്കുന്നു. ക്ഷമയോട് കൂടിയ നിരീക്ഷണസിദ്ധി ഉള്ളവര്‍ക്ക് മാത്രമേ പക്ഷിനിരീക്ഷണം വിജയപ്രദമായി നടത്താന്‍ പറ്റുകയുള്ളു.
അടയാളങ്ങള്‍ കൊടുത്ത് പുറത്തേക്ക് പറക്കാന്‍ വിടുന്ന പക്ഷികളെ കുറേക്കാലത്തേക്ക് കണ്ടില്ലെന്ന് വരാം. ലോകത്തെങ്ങുമുള്ള പക്ഷിനിരീക്ഷകര്‍ പൊതുവായ ആശയങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ പക്ഷിനിരീക്ഷണം കുറ്റമറ്റതായിത്തീരുകയുള്ളു. സൈബീരിയയില്‍ നിന്ന് ഒരു തരം കൊക്കുകള്‍ വടക്കേ ഇന്ത്യയിലെ ഭരത്പൂരില്‍ വര്‍ഷംതോറും മുറതെറ്റാതെ എത്താറുണ്ട്. കുടിയേറിപ്പാര്‍ക്കുന്ന പക്ഷികളുടെ പറുദീസ എന്നാണ് വടക്കേ ഇന്ത്യയിലെ ഭരത്പൂരിനെപ്പറ്റി വിശേഷിപ്പിക്കാറ്, ഏഷ്യയിലെ ഏറ്റവും വലിയ പക്ഷി സംരക്ഷണ കേന്ദ്രമാണിത്. പക്ഷികള്‍ കൂട്ടംകൂട്ടമായി പലായനം ചെയ്ത് വരുന്നത് ഒക്‌ടോബര്‍ മാസത്തിലാണ് ഭരത്പൂരിലെ ജലാശയങ്ങളുടെ നടുവില്‍ അവിടെയിവിടെ താവളമുറപ്പിക്കാന്‍ ഇവയ്ക്ക് ഏറെ ഇഷ്ടമാണ്. വെളുത്തകൊക്കുകളും, ചക്രവാകവും സൈബീരിയയില്‍ നിന്നു പുറപ്പെട്ട് ഒരു മാസത്തെ നിരന്തരമായ പറക്കലിനുശേഷമാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലെത്തിയാല്‍ ആറുമാസമെങ്കിലും ഇവിടെ തങ്ങുകയാണ് അവയുടെ പതിവ്. അതിന് ശേഷമാണ് വന്നവഴി തെറ്റാതെ മടക്കയാത്ര, വിനോദസഞ്ചാരികളായ മനുഷ്യരുടെ ഇടപെടലുകള്‍ ഈ കുടിയേറ്റക്കാരുടെ ജീവിതരീതിയെ അസ്വസ്ഥമാക്കാന്‍ ഇടയുണ്ടെന്ന് പക്ഷിനിരീക്ഷകര്‍ കരുതുന്നു.
സൈബീരിയന്‍ ചക്രവാകത്തെപ്പോലുള്ള വേറൊരു കൂട്ടരാണ് ‘റിങ്‌സ്‌ഗ്രേ വാഗ്‌ടൈന്‍’ എന്ന ഹിമാലയന്‍ പക്ഷികള്‍. അവയും സഞ്ചാരപ്രിയരാണ്. മുംബൈയിലെ താരതമ്യേന ചെറിയ ഒരു പുല്‍പ്രദേശത്താണ് അവ എത്തുന്നത്. രണ്ടായിരത്തിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ച് എല്ലാവര്‍ഷവും കൃത്യമായി മല കടന്ന്, നദിയും, നാടും കടന്ന് നഗരം കാണാന്‍ കൊതിച്ചെത്തുന്ന ഈ പക്ഷികളുടെ കൃത്യനിഷ്ഠയെക്കുറിച്ച് വിശ്വപ്രസിദ്ധ ഇന്ത്യന്‍ പക്ഷിനിരീക്ഷകനായ ഡോക്ടര്‍ സലിം അലി വിശദമായ പഠനം നടത്തിയിരുന്നു. അനന്യസാധാരണ സമയനിഷ്ഠയുള്ളവയാണീ പക്ഷികളെന്ന് ഡോക്ടര്‍ സലിം അലി അഭിപ്രായപ്പെട്ടിരിക്കുന്നു.
സ്വയം പ്രവര്‍ത്തനക്ഷമമാകുന്ന ഒരു തരം ആന്തരികചോദനയാണ് സസ്യങ്ങളെയും മൃഗങ്ങളെയും താളാത്മക പെരുമാറ്റച്ചട്ടം ശീലിപ്പിക്കുന്നതെന്ന് മനസ്സിലാക്കിയപ്പോഴാണ് ‘ഗസ്റ്റാഫ് ക്രാമര്‍’ എന്ന പ്രകൃതി നിരീക്ഷകന്‍ പറഞ്ഞത് സൂര്യന്‍ പക്ഷികളെ സംബന്ധിച്ചിടത്തോളം ഒരു കോമ്പസാണ്, മാര്‍ഗദര്‍ശിയും. പക്ഷികള്‍ ഒരു പ്രദേശം വിട്ട് മറ്റ് പ്രദേശം ലക്ഷ്യമാക്കി പോകുമ്പോള്‍ മറ്റൊരു ഭൗതികമായ വിപരീതാവസ്ഥ തരണം ചെയ്യണമെന്ന് കൂടി വിചാരിക്കുന്നുണ്ട് എന്നത് ഒരു വാസ്തവമാണ്. അസഹനീയമായ താപവ്യതിയാനം പക്ഷികളെ ഇതിന് പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ് അവ ശരീരത്തിന് കൂടുതല്‍ സുഖം നല്‍കുന്ന ചുറ്റുപാട് തേടിപ്പോകുന്നു എന്നു മാത്രം. ഇപ്പറഞ്ഞത് ഒരു പൊതു നിയമമാണ്. ഇതിന് അപവാദവും ഇല്ലാതില്ല. ധ്രുവ പ്രദേശത്ത് മാത്രം കാണപ്പെടുന്ന ‘പെന്‍ഗ്വിന്‍’ പക്ഷികള്‍ എത്ര കഠിനമായ തണുപ്പ് സഹിക്കേണ്ടിവന്നാലും അന്റാര്‍ട്ടിക്ക വിട്ടുപോകില്ലത്രെ! പെന്‍ഗ്വിന്‍ പക്ഷികളെ സംബന്ധിച്ചിടത്തോളം അതി കഠിനമായ തണുപ്പിനെ എതിര്‍ത്ത് തോല്‍പ്പിക്കത്തക്ക നിലയിലുള്ള
ശരീരാവരണവും മറ്റുപായങ്ങളുമുണ്ട്. അതാണത്രെ പെന്‍ഗ്വിന്‍ പക്ഷി എങ്ങും ദേശാന്തരയാത്രയ്ക്ക് പുറപ്പെടാതിരിക്കുന്നത്.