കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിത്തണലില്‍ താലിബാന്റെ നിഴല്‍ ഭരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. അവര്‍ക്ക് ഭാരത ദേശീയതയും ഭാരതമാതാ സങ്കല്‍പ്പവും വന്ദേമാതരമന്ത്രവുമൊക്കെ ഹറാമാണ്. അതുകൊണ്ടാണ് ബഹുമാനപ്പെട്ട കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാജ്ഭവനില്‍ സ്ഥാപിച്ച ഭാരത മാതാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ക്ക് മടി. ഭാരത മാതയുടെ ചിത്രത്തിലുള്ള കാവിക്കൊടിയാണ് കമ്മ്യൂണിസ്റ്റ് സഖാക്കന്‍മാര്‍ക്ക് ഹാലിളക്കമുണ്ടാക്കിയിരിക്കുന്നത്. കാവിക്കൊടിക്കു പകരം ഹമാസിന്റെ കൊടിയോ, പാലസ്തീന്റെ കൊടിയോ, പാകിസ്ഥാന്റെയോ തുര്‍ക്കിയുടെ കൊടിയോ ആണെങ്കില്‍ പോലും സഖാക്കന്‍മാര്‍ സഹിച്ചേനെ. ഇത് കാവിക്കൊടിയായിപ്പോയി. കാവിയെന്നാല്‍ വര്‍ഗ്ഗീയമെന്നും ഹിന്ദു മതഭീകരവാദമെന്നുമുള്ള സമവാക്യം സൃഷ്ടിച്ചെടുത്തിട്ടുള്ള ചെങ്കൊടിപ്പാര്‍ട്ടിക്ക് മുസ്ലീം മതചിഹ്നമായ ചന്ദ്രക്കല ആലേഖനം ചെയ്ത മുസ്ലീം ലീഗിന്റെ പച്ചപ്പതാകയോടാണെങ്കില്‍ അങ്ങേയറ്റത്തെ ആദരവാണ്. പലവട്ടം ആ കൊടി ചെങ്കൊടിയോട് കൂട്ടിക്കെട്ടിയ പാരമ്പര്യം സഖാക്കന്‍മാര്‍ക്കുണ്ട്. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു.ഗവര്‍ണ്ണര്‍ രാജ്ഭവനില്‍ വച്ചിരിക്കുന്നത് അഖണ്ഡ ഭാരതത്തിന്റെ സാംസ്‌ക്കാരിക ഭൂപടമാണെന്നും ഭാരതീയ സംസ്‌ക്കാരത്തിന്റെ പ്രതീകമാണ് ഭാരതമാതാവേന്തിയ കാവിക്കൊടിയെന്നുമൊക്കെ കമ്മ്യൂണിസ്റ്റ് സഖാക്കന്‍മാരെ പഠിപ്പിക്കാന്‍ പോകുന്നതിലും നല്ലത് പോത്തിന്റെ പിന്നില്‍ പോയി നിന്ന് അമരകോശം വായിക്കുന്നതാണ്. എന്തായാലും ആയിരക്കണക്കിന് ദേശസ്‌നേഹികള്‍ക്ക് പ്രേരണയും പ്രചോദനവുമേകിയ രാഷ്ട്ര ദേവതാ സങ്കല്‍പ്പം കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്നത് സ്വാഭാവികം. മുസ്ലീം മതമൗലികവാദികളെ തൃപ്തിപ്പെടുത്തിയാല്‍ ഒരു തവണ കൂടി കാരണഭൂതത്തിന് കേരളം ഭരിക്കാന്‍ തരപ്പെട്ടാലോ എന്ന ചിന്ത ആ പാര്‍ട്ടിയെ കടുത്ത ദേശവിരുദ്ധതയുടെ താലിബാന്‍ ക്യാമ്പിലെത്തിച്ചിരിക്കുകയാണ്.
ജൂണ്‍ 25 ന് കേരള സര്‍വ്വകലാശാലയുടെ സെനറ്റ് ഹാളില്‍ വച്ച് ശ്രീപത്മനാഭ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ അടിയന്തിരാവസ്ഥയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്താന്‍ നിശ്ചയിച്ച സെമിനാറിനെ തകര്‍ക്കാന്‍ എകെജി സെന്ററില്‍ നിന്ന് ഹാലിളകി വന്ന എസ്എഫ്‌ഐ ഗുണ്ടകള്‍ പറഞ്ഞതും വേദിയില്‍ ഭാരത മാതാ യുടെ ചിത്രമുണ്ടെന്ന കാരണമാണ്. എകെജി സെന്ററില്‍ നിന്ന് നിയമിച്ച സര്‍വ്വകലാശാലാ രജിസ്ട്രാര്‍ ഡോ.അനില്‍കുമാര്‍ സെമിനാര്‍ വേദിയിലെത്തി അടിയന്തിരാവസ്ഥ വിരുദ്ധ സെമിനാറിനെതിരെ പത്രസമ്മേളനം നടത്തി.ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ വച്ചിരുന്ന ഭാരത മാതാ ചിത്രം മതചിഹ്നമായതുകൊണ്ട് അതെടുത്തു മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന് രജിസ്ട്രാര്‍ പ്രഖ്യാപിച്ചു. ഗവര്‍ണ്ണറെത്തി വേദിയില്‍ ദേശീയ ഗാനം മുഴങ്ങിക്കൊണ്ടിരുന്നപ്പോള്‍ പരിപാടിക്കുള്ള അനുമതി റദ്ദുചെയ്തുകൊണ്ട് അയാള്‍ ഉത്തരവിട്ടു. സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണറെയും വൈസ് ചാന്‍സലറെയും ധിക്കരിക്കുവാനും അപമാനിക്കുവാനുമുള്ള രജിസ്ട്രാറുടെ അഹങ്കാരം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്‍തുണയാണെന്ന് ആര്‍ക്കും മനസ്സിലാക്കാനാവും. ദേശവിരുദ്ധതയില്‍ താന്‍ 22 കാരറ്റാണെന്നു തെളിയിച്ചാല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ലഭിക്കാന്‍ പോകുന്ന സ്ഥാനമാനങ്ങളെക്കുറിച്ചുള്ള ചിന്തയാവാം ഇത്തരം ധിക്കാരങ്ങള്‍ക്ക് അയാളെ പ്രേരിപ്പിച്ചത്. എന്തായാലും രാജ്ഭവന്‍ വൈസ് ചാന്‍സലറോട് വിശദീകരണം ചോദിക്കുകയും വൈസ് ചാന്‍സലര്‍ അന്വേഷണ വിധേയമായി രജിസ്ട്രാറെ സസ്‌പെന്‍ഡു ചെയ്യുകയും ചെയ്തതോടെ കളി കോടതിയിലായി. ഭാരതാംബ എങ്ങിനെയാണ് മതചിഹ്നമാകുന്നതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് രജിസ്ട്രാര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. എന്നു മാത്രമല്ല ഭാരത മാതാവിനെ കാവിക്കൊടി ഏന്തിയ വനിത എന്നു വിളിച്ച വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ ദൗര്‍ഭാഗ്യകരം എന്നുകൂടി കോടതി വിശേഷിപ്പിച്ചിരിക്കുകയാണ്. ഗവര്‍ണ്ണര്‍ പങ്കെടുക്കുന്ന പരിപാടി ഇത്തരത്തിലായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും കോടതി പറയുകയുണ്ടായി. ഇന്ത്യന്‍ കോടതികള്‍ ബൂര്‍ഷ്വാ കോടതികളാണെന്ന നിലപാട് പണ്ടേയുള്ള സഖാക്കന്‍മാര്‍ ഇനി കോടതിക്കെതിരെയാവും ആക്രോശിക്കുക. ഭാരത മാതാവിന്റെ കൈയിലുള്ള കാവി പതാകയില്‍ ഹിന്ദുത്വവര്‍ഗ്ഗീയത കണ്ടു പിടിച്ച രജിസ്ട്രാര്‍ ഡോ.അനില്‍കുമാര്‍ എരമല്ലിക്കര അയ്യപ്പ കോളേജില്‍ പ്രിന്‍സിപ്പലായിരിക്കെ 2020ല്‍ ഇതേ ഭാരത മാതാ ചിത്രം വച്ച വേദിയില്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. അദ്ദേഹം നേതൃത്വം കൊടുത്ത് പ്രസിദ്ധീകരിച്ച കോളേജ് മാഗസിന്റെ ആദ്യ പേജിലെ വര്‍ണ്ണചിത്രം കാവിക്കൊടി ഏന്തിയ ഭാരത മാതാവിന്റെതായിരുന്നു. അന്നു കാണാത്തവര്‍ഗ്ഗീയതയും മതചിഹ്ന ബോധവും ഇന്നുണ്ടാവാന്‍ കാരണം കമ്യൂണിസ്റ്റ് ഭരണകൂടത്തിലും മുഖ്യമന്ത്രിയുടെ കിച്ചന്‍ ക്യാബിനറ്റിലും വരെ കടന്നുകയറി കഴിഞ്ഞിട്ടുള്ള താലിബാന്‍, ജിഹാദി സാന്നിദ്ധ്യമാണ്.
കേരള യൂണിവേഴ്‌സിറ്റിക്ക് ഭാരതമാതാ ഹറാമാണെങ്കിലും യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിന് ജിഹാദിന്റെ മറു പേരായ ഇന്‍ദി ഫാദ എന്ന് നാമകരണം ചെയ്യുന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ ഹമാസ് ഭീകരവാദികളുടെയും പാലസ്തീന്റെയും പതാക ഏന്തി പ്രകടനം നടത്തുന്ന എസ്എഫ് ഐക്കാര്‍ക്ക് കാവിക്കൊടിയോട് മാത്രമെ വിരോധമുളളൂ. മലയാളം പോലും പറയാനറിയാത്ത വിദ്യാഭ്യാസ മന്ത്രി ഗവര്‍ണ്ണറെയും വൈസ് ചാന്‍സലറേയും പുലഭ്യം പറയുകയും തന്റെ പഴയ ശിവതാണ്ഡവ പാരമ്പര്യം അനുസ്മരിച്ച് ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്യുമെങ്കിലും മുസ്ലീം മതമൗലികവാദികള്‍ ഇറക്കുന്ന ഏതു ഫത്വയും അക്ഷരംപ്രതി പാലിക്കാന്‍ തയ്യാറാകുന്ന വിനയകുനിയനാണെന്നതാണ് രസകരം. വിദ്യാലയങ്ങളില്‍ കുട്ടികളുടെ വ്യായാമത്തിനും മാനസികോല്ലാസത്തിനുമായി സൂംബനൃത്തം നടപ്പിലാക്കും എന്നു പ്രഖ്യാപിച്ചപ്പോഴെ അത് തങ്ങള്‍ക്ക് ഹറാമാണെന്ന പ്രഖ്യാപനവുമായി മുസ്ലീം മതമൗലികവാദികള്‍ രംഗപ്രവേശം ചെയ്തു. ഉടന്‍ തന്നെ ‘സൂംബ’ നിര്‍ബന്ധിതമല്ല എന്ന് ശിവന്‍കുട്ടി മന്ത്രി വിനയാന്വിതനായി. വിദ്യാലയങ്ങളില്‍ ലിംഗാതീത യൂണിഫോം നടപ്പിലാക്കും എന്നു പറഞ്ഞതും പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തും എന്നു പറഞ്ഞതുമൊക്കെ താലിബാനിസ്റ്റ് ശക്തികളുടെ തിട്ടൂരങ്ങള്‍ക്കു മുന്നില്‍ അടിയറവച്ച കമ്യൂണിസ്റ്റുകളുടെ ഭാരതാംബ വിരോധത്തിന്റെ അടിവേരുകള്‍ കിടക്കുന്നത് താലിബാന്‍ താവളങ്ങളിലാണെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. ഈ രീതിയിലാണെങ്കില്‍ ഹൈസ്‌കൂള്‍ പഠനസമയം അര മണിക്കൂര്‍ വര്‍ദ്ധിപ്പിക്കുമെന്ന തീരുമാനത്തില്‍ നിന്നും വിദ്യാഭ്യാസവകുപ്പ് പിന്‍തിരിയാനാണ് സാധ്യത. അതു കൊണ്ടു തന്നെയാണ് ഭാരതീയ ജ്ഞാന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശമുള്ള ന്യൂ എഡ്യൂക്കേഷന്‍ പോളിസി കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് സര്‍ക്കാര്‍ ശഠിക്കുന്നത്. മലയാളി മാറിച്ചിന്തിച്ചില്ലെങ്കില്‍ നിഴലില്‍ നില്‍ക്കുന്ന താലിബാന്‍ മറനീക്കി കേരളത്തെ വിഴുങ്ങുന്ന കാലം വിദൂരമല്ല.