കോഴിക്കോട് : അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക വിഷയമാകണമെന്നും അത് രാജ്യത്ത് എല്ലാവരും പഠിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ അഡ്വ. സി.കെ. സജിനാരായണന്‍ പറഞ്ഞു. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ആര്‍എസ്എസ് പ്രചാര്‍വിഭാഗ് കേസരി ഭവനില്‍ സംഘടിപ്പിച്ച സ്മൃതിസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയെ കുറിച്ച് അന്വേഷിച്ച ഷാ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ വീണ്ടും അധികാരത്തിലേറിയ ഇന്ദിരാസര്‍ക്കാര്‍ അത് പൂഴ്ത്തിവെക്കുകയും അതിന്റെ മുഴുവന്‍ പ്രതികളും നശിപ്പിക്കുകയും ചെയ്തു. പിന്നീട് ഡിഎംകെ നേതാവായ ഏറാ ചേഴിയന്‍ ആണ് ആസ്‌ട്രേലിയയില്‍ നിന്ന് റിപ്പോര്‍ട്ട് കണ്ടെത്തിയത്. ആ റിപ്പോര്‍ട്ട് എല്ലാ ഭാഷകളിലും വിവര്‍ത്തനം ചെയ്ത് പ്രചരിപ്പിക്കേണ്ടതുണ്ട്. ഭാരതത്തില്‍ ആര്‍എസ്എസ് എന്ന പ്രസ്ഥാനം ഉള്ളടത്തോളം കാലം വീണ്ടും ഒരു അടിയന്തരാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും ജനാധിപത്യം ഭാരതത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സംസ്‌കാരമായതിനാല്‍ ആ സംസ്‌കാരത്തിലധിഷ്ഠിതമായ ആര്‍എസ്എസ് ജനാധിപത്യവിരുദ്ധമായ ഒന്നിനെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തെ അമൃതകാലത്തിലേക്ക് മുന്നേറാന്‍ വഴിയൊരുക്കിയത് അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം. രാജശേഖരപ്പണിക്കര്‍ പറഞ്ഞു. ഭാരതീയമായ പ്രതിസന്ധി വരുമ്പോള്‍ ഭാരതീയമായ പരിഹാരം എന്നതാണ് ആര്‍എസ്എസ്സിന്റെ രീതി. അതാണ് അടിയന്തരാവസ്ഥയിലും നടപ്പാക്കിയത്. മറക്കുക, പൊറുക്കുക എന്നാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷം ആര്‍എസ്എസ് സര്‍സംഘചാലക് പറഞ്ഞത്. തെറ്റിനെതിരെ സമരം ചെയ്യുകയും തെറ്റ് ചെയ്തവരോട് സഹാനുഭൂതി കാട്ടുകയും ചെയ്യുക എന്ന ഈ ഗുണാത്മക നിലപാട് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അടിയന്തരാവസ്ഥയെ തന്നെ മറക്കുക എന്ന നിലപാട് ചിലര്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയെ കുറിച്ച് നമ്മള്‍ നിരന്തരം ഓര്‍മ്മിക്കുകയും ഓര്‍മ്മപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍, അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതികരിക്കാതെ മുട്ടുമടക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടത്തിന്റെ ആളുകളായി വേഷം മാറിവരില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ അതിപ്രസരവും രാഷ്ട്രീയ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥ മേധാവിത്വവും ഇന്ത്യയില്‍ ഉടലെടുത്തത് അടിയന്തരാവസ്ഥയുടെ ഫലമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റിട്ട. ജില്ല പോലീസ് മേധാവി എന്‍. സുഭാഷ്ബാബു പറഞ്ഞു. ബിജെപി മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ സംസാരിച്ചു. സി. ഗംഗാധരന്‍ സ്വാഗതവും കെ. സച്ചിദാനന്ദന്‍ നന്ദിയും പറഞ്ഞു.