മുംബൈ: രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നുവെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് ദേശീയ സുരക്ഷ നേരിടുന്നത് ബാഹ്യഭീഷണികൾ മാത്രമല്ലെന്നും രാഷ്ട്രസുരക്ഷ സൈന്യത്തിൻ്റെയോ സർക്കാരിൻ്റെയോ മാത്രമല്ല പൗരന്മാരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. മുംബൈയിൽ ഹിമാൻശു റോയ് സ്മൃതി സന്ധ്യയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീഷണികൾ പുതിയ രൂപത്തിൽ മുന്നിൽ വരുന്നു. സൈബർ ആക്രമണം, ഡ്രോൺ ആക്രമണം, ഡിജിറ്റൽ ചാരവൃത്തികൾ തുടങ്ങിയ സങ്കീർണമായ പല ഭീഷണികളും നേരിടേണ്ടി വരുന്നു. രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശബ്ദ യുദ്ധങ്ങൾ നടക്കുന്നു. അതുകൊണ്ട് ഓരോ പൗരനും ഉണർന്നിരിക്കണം, സർകാര്യവാഹ് പറഞ്ഞു.
2014ന് ശേഷം ജമ്മു കാശ്മീരിന് പുറത്തേയ്ക്ക് വലിയ തീവ്രവാദാക്രമണമൊന്നും ഉണ്ടായിട്ടില്ല എന്നത് യാദൃച്ഛികമല്ല. അതിർത്തിയിലെ അതിശക്തമായ നിരീക്ഷണം, സുരക്ഷാ ഏജൻസികൾക്കിടയിലെ മികച്ച ഏകോപനം, സൈന്യത്തിൻ്റെ നവീകരണം, നവീനമായ ആയുധങ്ങൾ, സാങ്കേതികപരിശീലനം തുടങ്ങിയവയാണ് അതിൻ്റെ കാരണം. എന്നാൽ ഈ കരുത്ത് സമൂഹത്തിലുടനീളം നിലനിർത്താൻ ‘വൈവിധ്യത്തിലൂടെ ഏകത്വം’ എന്ന സനാതന സംസ്‌കൃതിയെ ശക്തമാക്കേണ്ടത് അത്യാവശ്യമാണ്. ഈ സാംസ്‌കാരിക ഏകതയെ തകർക്കാനാണ് അകത്തും പുറത്തുമുള്ള ശത്രുക്കൾ ശ്രമിക്കുന്നത്. മതവൈരം, ഭാഷാ വിവാദങ്ങൾ, പ്രാദേശിക അസംതൃപ്തി, ജാതി സംഘർഷം മുതലായ വഴികളിൽ അവർ ഒറ്റക്കെട്ടായി ശ്രമിക്കുന്നത് രാജ്യത്തെ നശിപ്പിക്കാനാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾ, കർഷക സമരങ്ങൾ തുടങ്ങിയവയെല്ലാം ഈ കുതന്ത്രങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. എല്ലാ ഭിന്നതകളും മാറ്റി വച്ച്, രാഷ്ട്രം ആദ്യം എന്ന മനോഭാവത്തോടെകൂടുതൽ ഉത്തരവാദിത്തമുള്ളവരായിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാലമാണിതെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.