ആല്‍ബെര്‍ട്ട: G7 ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ച ഭാരത-കാനഡ ബന്ധം മെച്ചപ്പെടുത്തുന്നു. G7 രാജ്യങ്ങൾക്കുള്ളിൽ തന്നെ ഉണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങളുടെയും ഭിന്നതകളുടെയും സമയത്താണ് നിർണായകമായ ഈ കൂടിക്കാഴ്ച.
കൂടിക്കാഴ്ചയെ “അടിസ്ഥാനപരവും അനിവാര്യവുമായ ആദ്യഘട്ടം” എന്ന് കാനഡ പ്രധാനമന്ത്രി വിശേഷിപ്പിക്കുകയും, ഭാരതത്തിന്റെ G7 വേദിയിലെ “സ്വാഭാവികവും സ്ഥിരവുമായ” സ്ഥാനം ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.
ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പവും ചലനാത്മകതയും, ഭാരത സാങ്കേതികവിദ്യയും, G20 യിലും അതിനുമപ്പുറത്തുമുള്ള നിരവധി വേദികളിലെ അതിന്റെ പങ്കും എടുത്തുകാണിച്ചുകൊണ്ട് കാർണി ഭാരതത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ഗ്രീൻ എനർജി ദൗത്യം, അന്താരാഷ്ട്ര സൗര അലയൻസ് (ISA), ദുരന്ത പ്രതിരോധ കൂട്ടായ്മ (CDRI), ഗ്ലോബൽ ബയോഫ്യൂവൽസ് അലയൻസ് (GBA) എന്നിവയെ ചൂണ്ടിക്കാണിച്ച് ആഗോള ഊർജ്ജ സുരക്ഷയുടെ ആവശ്യകത, പ്രധാനമന്ത്രി മോദി എടുത്തുകാണിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ആഗോളതലത്തിൽ കർശന നടപടിയെടുക്കാൻ G7 നേതാക്കളോട് ആവശ്യപ്പെട്ട അദ്ദേഹം, ഭീകരതയ്ക്കെതിരായി ഭാരതം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സംബന്ധിച്ച വിവരങ്ങളും പങ്കുവച്ചു.
കഴിഞ്ഞ വർഷം ഖലിസ്ഥാനി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് വഷളായ ഭാരത-കാനഡ ബന്ധം ഇപ്പോൾ പുരോഗതിയുടെ പാതയിലാണ്. ഹൈകമ്മീഷണർമാരുടെ പുനർനിയമനം സംബന്ധിച്ച ധാരണയും, മുതിർന്നതല ചർച്ചകൾ പുനരാരംഭിക്കാനുള്ള തീരുമാനവും, ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാനുള്ള പ്രധാന നേട്ടങ്ങളാണ്.
അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്കും ഭീകരതയ്ക്കുമെതിരെ സംയുക്ത പ്രവർത്തനങ്ങൾക്ക് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാൻ ചർച്ചകൾ പുരോഗമിക്കുകയും, കാനഡയിലെ വിഘടനവാദ ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുന്ന പ്രവണതകൾക്കെതിരെ നടപടിയെടുക്കണമെന്ന് ഭാരതം ആവശ്യമുന്നയിക്കുകയും ചെയ്തു.