രാത്രി വൈകിയാണ് സുമ നായര്‍ ഉറങ്ങാന്‍ കിടന്നത്. മയക്കം കണ്‍പോളകളിലൂടെ ഊര്‍ന്നിറങ്ങി കണ്‍പീലികള്‍ കൂട് കൂട്ടിയ നേരം.
മൊബൈല്‍ മുഴങ്ങി. ഗൗരികൈമളുടെ ശബ്ദം.
”എന്നെയൊന്ന് സഹായിക്കാമോ.”
‘എന്റെ എന്തു സഹായമാണ് നിനക്ക് ഈ രാത്രീല് വേണ്ടത്….’ സുമ നായര്‍ മറുപടിയായി ചോദിച്ചു.
”നന്ദനനെ കൊണ്ടുവിടണം”, – ”യാത്രയായിട്ടും വിടാതെ ഞാന്‍ കൊണ്ടു നടക്കുന്ന നന്ദനനെ!”
സുമ നായര്‍ എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ ഫോണ്‍ നിലച്ചു.
”ഗൗരി ശരിയ്ക്കും കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു.” മൊബൈല്‍ ഓഫ് ചെയ്തു കൊണ്ടവള്‍ കിടക്കയിലേയ്ക്കു വീണു.
ഏറെ വൈകാതെ അവള്‍ വീണ്ടും വിളിച്ചു.
”നന്ദേട്ടനാണ് ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി പറഞ്ഞത്.” ”അവിടെ ആത്മാവിന്റെ സത്രത്തിലൊരു സൃഷ്ടിക്കാരന്റെ വേക്കന്‍സിയുണ്ട്. വന്നു പോകുന്ന യാത്രക്കാരുടെ കഥകള്‍ കേള്‍ക്കാന്‍ ഏറെ ഇഷ്ടമാ – ആ ജോലി എനിക്കു നേടണം.
പക്ഷേ – വേരു മാത്രമേ അവിടെയുള്ളൂ. ഞാന്‍ അവിടെയുമില്ല; ഇവിടെയുമില്ല, ഞാനെങ്ങുമില്ല. അവിടെയെന്നെ എത്തിക്കണം.
സുമ നായര്‍ അതിനു മറുപടി പറയാന്‍ ശ്രമിക്കും മുമ്പേ മറുതല നിലച്ചു.
വീണ്ടും വിളി.
”വലിയ ചുവന്ന തലപ്പാവും, ഉറക്കം ഘനീഭവിച്ചു വീര്‍ത്ത കണ്‍പോളകളും പത്തടിപൊക്കമുള്ള മുളവടിയും, കയ്യിലേന്തി എരിയുന്ന എണ്ണപ്പന്തത്തിന്റെ കീഴിലിരുന്ന് പഥികരുടെ വരവും കാത്ത് ഇരുട്ടിലേയ്ക്ക് തുറിച്ച് നോക്കിയിരിക്കുന്ന ഡപ്യൂട്ടി മാനേജര്‍ നന്ദനനെ ഞാന്‍ കാണുന്നടീ…”
ആറു പ്രാവശ്യം കൂടി രാത്രിയില്‍ വിളിച്ച് അവള്‍ ഓരോ പരാതികള്‍ പറഞ്ഞു. മറുപടിയൊന്നും അവള്‍ സ്വീകരിച്ചില്ല.
അവസാനത്തെ വിളിയില്‍ അവളുപറഞ്ഞ വാക്കുകള്‍ – സുമ നായരുടെ ഉറക്കത്തെ വഴിമാറ്റി നടത്തി.
നീ – എന്നെ സഹായിച്ചില്ലെങ്കില്‍ എനിക്കും തനിയേ പോകേണ്ടി വരും നന്ദന്റെ അടുത്തേയ്ക്ക്. സത്രം സൂക്ഷിപ്പുകാരന്റെ ഭാര്യയായിട്ടല്ല, നൃത്തശാലയിലെ നര്‍ത്തകിമാരുടെ കാലില്‍ ചിലങ്ക കെട്ടാനും, കവിളില്‍ ചായം പൂശുന്ന തോഴിയായിട്ട്.
സുമ നായര്‍ ഓര്‍മ്മയുടെ ചില്ലുപാളികള്‍ ഉടച്ചൂളിയിട്ട ഗതകാല സ്മരണകള്‍ വളര്‍ന്നു പടര്‍ന്ന കരിമ്പനപോലെ നിലകൊള്ളുന്നു. അവള്‍ ഓര്‍ത്തെടുക്കുകയാണ്.
ഗൗരീകൈമള്‍ – നിഷേധിയ്ക്ക് മറ്റൊരു പര്യായം ഉണ്ടെങ്കില്‍ അത് – ‘ഗൗരീകൈമളെന്നാണ്.’
സത്രീ – അബലയല്ല, സ്ത്രീ ആരുടേയും അടിമയുമല്ല. അവളില്‍ വളര്‍ന്ന നിഷേധ്യത്തിന്റെ അണുസ്ഫുരണങ്ങള്‍ അവളെ യാഥാസ്ഥിതികരുടെ വെറുപ്പിന്റെ കൂടാരത്തിലേയ്ക്ക് മാറ്റി, ചിലര്‍ അരിയിട്ട് വാഴിച്ചു.
മിഷണറി വിദ്യാഭ്യാസവും ഇടതുപക്ഷ രാഷ്ട്രീയജ്ജ്വരവും അവളെ വീണ്ടും തന്റേടിയെന്ന പദത്തിനര്‍ത്ഥമുള്ള ജീവിത രീതിയിലെത്തിച്ചു.
സുമ നായരുടെ ഓര്‍മ്മകള്‍ ആഷാഢത്തിലെ മേഘക്കീറുകള്‍ പോലെ പടര്‍ന്ന് കയറുകയാണ്.
മാതുലന്റെ മകള്‍ – കോളേജ് ജീവിതം കഴിഞ്ഞ് ചുരുക്കം പ്രാവശ്യം മാത്രം കണ്ടത്.
എല്ലാ മാമൂലുകളേയും വെല്ലുവിളിച്ച് സ്വന്തം ഇഷ്ടപ്രകാരം സഹപാഠിയായിരുന്ന നന്ദനനെ വിവാഹം കഴിച്ചു.
രജിസ്റ്ററില്‍ സാക്ഷിയൊപ്പ് കഴിഞ്ഞപ്പോള്‍ ചോദിച്ചു.
ഗൗരീ – എല്ലാവരേയും വെറുപ്പിച്ച് വേണമായിരുന്നോ?
നിന്നോടുള്ള സ്‌നേഹമാണ് എന്റെ ഈ സാക്ഷിയൊപ്പ്. തറവാടിന്റെ മേലേ വീണ ആദ്യത്തെ അശനിപാതമായിരുന്നു അത്.
ഭൂമി പിളര്‍ന്നു താഴ്ന്നു പോയപോലെ എല്ലാവരും – ശ്വാസത്തിനായി വീര്‍പ്പുമുട്ടി തറവാട്ടില്‍. ഗൗരിയെന്ന പൂരാട ജന്മത്തെ ശപിച്ചു.
സുമയോര്‍ക്കുന്നു. തറവാട് വക കാവൂട്ടിന്റന്നവള്‍ – ജീന്‍സും, ഷര്‍ട്ടുമായി എത്തിയത്. അന്ന് കാവൂട്ടല്ലായിരുന്നു. ഗൗരിയുടെ വേഷമായിരുന്നു കരയില്‍ ചര്‍ച്ച.
ഞാന്‍ അവളോട് പറഞ്ഞത് ഓര്‍ക്കുന്നു.
ഗൗരീ – നമ്മള്‍ നമ്മളെ മറക്കരുതെ. നീ ആരേയാണ് വെല്ലുവിളിക്കുന്നത്. ജീവിതയാത്രയില്‍ അതിഥികളായി വന്നവരാണ് നമ്മള്‍. നമുക്ക് അതിന് അനുഗ്രഹം തന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യാതെ അനുഭവിച്ച് കടന്നുപോകണം.
സുമ നായര്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഗൗരിയുടെ – മറുപടിയായുള്ള പൊട്ടിച്ചിരി, പ്രപഞ്ചം ഇടിഞ്ഞു വീഴുന്ന – ശബ്ദത്തിലുള്ള ചിരി. പെട്ടെന്നു നിര്‍ത്തി അവള്‍ പറഞ്ഞു.
”തവള ജന്മം നീ ഇനിയും അനുഭവിക്കൂ.” അതിനു ഗൗരിയെ കിട്ടില്ല.
”സ്ത്രീ പ്രകൃതിയുടെ ശക്തിയാണ്, വീര്യമാണ്; പ്രകൃതി തന്നെയാണ് സകല സൃഷ്ടിയുടേയും അര്‍ദ്ധാവകാശിയാണ്. സമസ്ത പ്രപഞ്ചത്തിന്റേയും സൃഷ്ടിയുടെ ഗര്‍ഭപാത്രമാണ്” ഒരു തത്വജ്ഞാനിയെപ്പോലെ ഞാന്‍ പറഞ്ഞു.
നീ പറഞ്ഞതെല്ലാം സത്യം. പക്ഷേ അതു ഞാന്‍ തിരിച്ചറിഞ്ഞു അത്രമാത്രം.
സനാതന ചിന്തയെത്തള്ളി, മിഷനറി പഠനത്തിലൂടെ വരട്ടുവാദചിന്തയുടേയും നാസ്തിക ചിന്തയുടേയും സ്വാധീനത്താല്‍ നീ അന്ധയായിരിക്കുന്നു. കാലം അതിന്റെ വെള്ളിത്തൂവലുകള്‍ പൊഴിച്ച് കടന്നുപോയിക്കൊണ്ടിരിക്കുന്നു.
ഒത്തിരി നാളുകള്‍ക്ക് ശേഷം അവള്‍ വിളിച്ചു. എന്റെ രണ്ട് ആണ്‍മക്കള്‍ക്ക് പെണ്ണുങ്ങളെ കിട്ടുമോ! നഗരത്തിലെ പെണ്‍കുട്ടികളെ എനിക്ക് വിശ്വാസമില്ല. ശ്രമിക്കാം. ഞാനവള്‍ക്കു മറുപടി നല്‍കി.
ഏറെ നാളുകള്‍ കഴിഞ്ഞ് അവള്‍ പറഞ്ഞു.
മൂത്തവന്‍ – ഒരു മറാഠി പെണ്ണിനെ സ്വന്തം ഇഷ്ടത്തിന് കെട്ടിക്കൊണ്ടുവന്നു. ദളിത് ജാതിയാ.
ഞാന്‍ എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ അവന്‍ എനിക്ക് താക്കീത് നല്‍കി.
”അമ്മേ അമ്മ അമ്മേടെ കാര്യം നോക്കിയാല്‍ മതി.” അവളെ ഭരിക്കണ്ടാ.!
എടീ – സുമേ – നിന്നോട് പറയുവാ – ഞാന്‍ ആദ്യമായി തളര്‍ന്നതവിടെയാ – ഒരിക്കലും എന്റെ മകന്‍ അങ്ങനെ പറയുമെന്നു കരുതിയില്ല. അങ്ങനെയല്ലേ ഞാന്‍ അവനെ വളര്‍ത്തിയത്.
അവളെ വേദനിപ്പിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചുകൊണ്ട് പറഞ്ഞു.
‘സാരമില്ല’ – ഒക്കെ ശരിയാക്കാം.
ആ രാത്രി മുഴുവന്‍ ഗൗരി മക്കളെ വളര്‍ത്തിയ വിഷമങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.
അടുത്ത മകനും കാമുകിയുമായി വന്നു പറഞ്ഞു.
”ചടങ്ങിനായി നടത്താം. ഇല്ലെങ്കില് ഞങ്ങളുതന്നെ നടത്തിക്കൊള്ളാം.”
ഈ പ്രാവശ്യം ഞാനവളെ സമാധാനിപ്പിച്ചില്ല. പകരം ഇങ്ങനെ ചോദിച്ചു.
”ഗൗരീ – എല്ലാവരേയും എതിര്‍ത്ത്, നീ നിന്റെ കാമുകന്റെ കൂടെ പോയപ്പോള്‍ – നിന്റെ അമ്മ – മീനാക്ഷിക്കുഞ്ഞമ്മയുടെ മനസ്സ് നീ കണ്ടിരുന്നോ? ഇപ്പോള്‍ കാണ്..” അതിനവള്‍ മറുപടി തന്നില്ല.
പിന്നെയും കാലം കടന്നുപോയി.
അവള്‍ പരിഭവത്തോടെ പറഞ്ഞു.
മൂത്തമകന്‍ ഭൂമിയിലെവിടെയാണെന്ന് എനിക്കറിയില്ല.
ഒത്തിരി നാളുമുമ്പേ അവന്‍ വിളിച്ച് പറഞ്ഞു. ഇനി വിളിച്ചു ശല്യപ്പെടുത്തരുതെ. ജന്മം നല്‍കി എന്നതിനര്‍ത്ഥം ജീവിതകാലം മുഴുവന്‍ ചോദ്യം ചെയ്യാനും, ഭീഷണിപ്പെടുത്താനും യാതൊരവകാശവും നിങ്ങള്‍ക്കില്ല. നിങ്ങളുടെ കാമം പൂര്‍ത്തീകരിച്ചതിന്റെ അപ്പുറം ഞാനൊന്നും കാണുന്നില്ല. നിങ്ങളുടെയൊന്നും എനിക്കുവേണ്ട. നിങ്ങളെടുത്തോ എല്ലാം. ദയവായി വിളിച്ച് ഉപദ്രവിക്കരുത്.
ആ വാക്കുകള്‍ ഗൗരിയെ വീണ്ടും തളര്‍ത്തി. അവള്‍ പതുക്കെ നഗരിമയുടെ പര്യായങ്ങളിലൊന്നായ മദ്യത്തിലേയ്ക്ക് കടന്നു. അപ്പോഴും നന്ദനന്‍ പറയും.
”നമ്മള്‍ എന്തു ചെയ്യുന്നുവോ അതിന്റെ ഫലമല്ലേ നമുക്കു കിട്ടൂ.” നീ ഇങ്ങനെ തളരാതെ…
നാല് വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം രണ്ടാമത്തെ മകന്റെ ഭാര്യ അവനെ ഉപേക്ഷിച്ചു. ഓഫീസിലുള്ള ഒരുവന്റെ കൂടെ പോയി. രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ അവള്‍ക്ക് വേണ്ടായിരുന്നു. ലവനും കുശനും എന്നു പേരുള്ള രണ്ടു കുട്ടികളെ നോക്കുന്ന ജോലി ഇപ്പോള്‍ എനിക്കാ.
അതിന് സുമ നായര്‍ ഇങ്ങനെ മറുപടി നല്‍കി.
നിന്റെ കുട്ടികളേ ഹോം നേഴ്‌സല്ലേ നോക്കിയത്! ഇപ്പോള്‍ നീ നോക്ക്. കടങ്ങളെല്ലാം വീടേണ്ടേ ഗൗരീ…
അതി സന്തോഷവതിയായി രാത്രിയില്‍ അവള്‍ വിളിച്ചു പറഞ്ഞു.
എടീ – അവള് അവനേയും ഉപേക്ഷിച്ച് വേറൊരുത്തന്റെ കൂടെപ്പോയി. അവന്റെ അടുത്തൂന്ന് ആറുമാസം കഴിഞ്ഞ് മറ്റൊരുവന്റെ കൂടെപ്പോയി.
മീനാക്ഷിയമ്മയുടെ ശാപമാടീ – ഞാനവള്‍ക്ക് മറുപടി കൊടുത്തു.
അവള്‍ പിന്നെയും വളരെ വിഷമത്തോടും വേദനയോടും പറഞ്ഞു.
നന്ദനന്‍ പോയി. ഒരിക്കലും നന്ദേട്ടന്‍ ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയില്ല. ലിവര്‍ സിറോസിസായിരുന്നു. നാലാം സ്റ്റേജ് കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്. അപ്പോഴേയ്ക്കും ജീവന്റെയെല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടു.
മക്കളാരും വന്നില്ല. ഹെബ്ബാളിലെ ഇലക്ട്രിക് പൊതുശ്മശാനത്തില്‍ ചാരമാകുന്നതിനും ഞാന്‍ സാക്ഷിയായി. എന്റെ നന്ദനന്‍ ഇരുമ്പുകുഴലിലൂടെ കറുത്ത പുകയായി തന്റെ ശരീരത്തെ ആകാശത്തിലേയ്ക്ക് ലയിക്കാന്‍ ചുരുളുകളായി ഉയരുന്നത് ഞാന്‍ നോക്കി നിന്നു. ആരും സഹായിക്കാനില്ലാത്ത നിസ്സഹായാവസ്ഥ; ആരും സാന്ത്വനപ്പെടുത്താനില്ല, സമാധാനിപ്പിക്കാനില്ലാത്ത സമയം. എല്ലാം തിരിച്ചറിഞ്ഞു.
വിറങ്ങലിക്കുന്ന ശബ്ദത്തോടെ അതെല്ലാം അവള്‍ വിളിച്ചു പറഞ്ഞു.
ഞാന്‍ തളര്‍ന്നു പോയി സുമേ. ജീവിതത്തില്‍ ചെയ്ത തെറ്റുകള്‍ക്കും, നിഷേധങ്ങള്‍ക്കും എനിക്കുത്തരം ലഭിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ പഠിച്ചതല്ല, ഞാന്‍ ജന്മമെടുത്തു വളര്‍ന്ന ‘സ്വത്വം’ മറന്നതാണ് എന്റെ സകലദുഃഖങ്ങള്‍ക്കും കാരണമെന്ന് ഞാന്‍ അറിയുന്നു.
സുമ നായര്‍ ഓര്‍ത്തെടുക്കുകയാണ്. അവളുടെ അച്ഛനും-അമ്മയും മരിച്ചപ്പോള്‍ അവള്‍ വന്നു, ഒരു വിരുന്നുകാരിയെപ്പോലെ. കര്‍മ്മങ്ങള്‍ക്കവള്‍ എതിരായിരുന്നു. മരിച്ചവര്‍ക്ക് കര്‍മ്മം ചെയ്യുന്നത് വിഡ്ഢിത്തമാണെന്നവള്‍ ഉറക്കെ പരിഹസിച്ചുകൊണ്ട് പറഞ്ഞു നടന്നു.
അവള്‍ രാത്രിയില്‍ വിളിച്ച് ചോദിക്കുവാണ് ”എന്നേയൊന്ന് സഹായിക്കാമോയെന്ന്!”
ഇലക്ട്രിക് ശ്മാശാനത്തില്‍ ഇലക്ട്രിക് ചൂടില്‍ കരിഞ്ഞ് ചാമ്പലായ നന്ദനന്റെ ചിതാഭസ്മം ഒരു പട്ടുതുണിയില്‍ പൊതിഞ്ഞ് കുടത്തിലാക്കി അവള്‍ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്നു.
അന്നു മുതല്‍ അവളുടെ ഉറക്കം നഷ്ടപ്പെട്ടു. രാത്രിയില്‍ പട്ടുപുതച്ച് നന്ദനന്‍ വന്നു പറയും ”എനിക്ക് പോകണം.” ‘ജന്മ സന്ദര്‍ശനം കഴിഞ്ഞു.’ – ആകെ തകര്‍ന്ന എന്നെ നീയൊന്നു സഹായിക്കൂ. ഞാന്‍ മരിച്ചാല്‍ എന്റെ ചിതാഭസ്മം തിരുനെല്ലിയിലെ പാപനാശിനിയിലൊഴുക്കണം അതാണെന്റെ ആഗ്രഹം. പാപനാശിനിയുടെ കൈകള്‍ ഈ ഭസ്മധൂളികള്‍ ഏറ്റുവാങ്ങട്ടെ.”
കറുത്ത നേര്‍രേഖ പോലെയുള്ള ഹൈവേയിലൂടെ ഓടുന്ന കാറിലിരുന്ന സുമ നായര്‍ ചോദിച്ചു.
”എല്ലാം. ശമിച്ചോ” – ”ഭൂമി നന്നായോ”
”നാരീകുലം നന്നായോ.” – അവള്‍ മറുപടി നല്‍കിയില്ല.
പാപനാശിനിയുടെ തെളിനീര്‍ പരിപ്പിലേയ്ക്ക് മണ്‍കുടത്തിന്റെ പട്ടുതുണിക്കെട്ട് അഴിച്ച് അവള്‍ പുറംതിരിഞ്ഞെറിഞ്ഞു.
പാറക്കല്ലില്‍ വീണുടഞ്ഞ മണ്‍കുടത്തില്‍ നിന്ന് നന്ദനന്‍ ആത്മാവിന്റെ വിഹായസ്സിലേക്ക് പറന്നു മറഞ്ഞു.
അവള്‍ പാപനാശിനിയില്‍ മൂന്നു പ്രാവശ്യം മുങ്ങിപ്പൊങ്ങി.
സകല ജന്മപാപങ്ങളും ഇവിടെ ഉപേക്ഷിക്കുന്നു. ഈറനുടുത്ത് ചുവന്ന മുരിക്കിന്‍ പൂക്കള്‍ വീണു ചിതറിക്കിടക്കുന്ന ഒതുക്കുകള്‍ ഇറങ്ങിയവള്‍ പുനര്‍ജന്മത്തിലേയ്ക്കു നടക്കുകയാണ്.
ഈര്‍പ്പം പടര്‍ന്നുകിടക്കുന്ന വഴിത്താരകളിലൂടെ നടക്കുമ്പോള്‍ നന്ദനന്റെ ഓര്‍മ്മകള്‍ അവളെ വേദനിപ്പിച്ചു കൊണ്ടിരുന്നു.
മടക്കയാത്രയില്‍ അവള്‍ ആകെ മാറിക്കഴിഞ്ഞു. താന്‍ തെറ്റായ പാതയിലൂടെയാണ് സഞ്ചരിച്ചതെന്ന കുറ്റബോധം അവളെ തളര്‍ത്തിക്കൊണ്ടിരുന്നു.
മക്കള്‍ക്കൊന്നും വേണ്ടാത്ത, ഒത്തിരി സ്വത്തുണ്ട്.
”എന്താ ചെയ്ക”? എന്തു ചെയ്യണമെന്നൊരു നിശ്ചയവുമില്ല.
എല്ലാ പന്തയക്കുതിരകളും ഒരു ദിവസം വണ്ടിക്കുതിരയാകും.
എല്ലാ കറവപ്പശുക്കളേയും ഒരു ദിവസം കശാപ്പ് പശുക്കളാക്കിത്തീര്‍ക്കുന്നു.
എടുത്തുചാട്ടക്കാരിയായ നിന്റെ വിപ്ലവം ഇപ്പോള്‍ എന്തായി.
നീ സമാധാനിക്ക് എല്ലാത്തിനും വഴിയുണ്ട്.
‘സനാതന ധര്‍മ്മം…’
സനാതനധര്‍മ്മം. അതേ – അത് എന്നും നിലനില്‍ക്കും. അതേ നിലനില്‍ക്കുകയുള്ളൂ. എന്നും നിലനില്‍ക്കുന്നതിനെയാണ് സനാതനധര്‍മ്മമെന്നു പറയുന്നത്. അവിടെ നിനക്കും, നിന്റെ സ്വത്തിനും ഇടവും സുരക്ഷിതത്വവുമുണ്ട്.
താമരശ്ശേരി ചുരത്തിന്റെ ഒന്നാം ഹെര്‍പ്പിന്‍ വളവും ഇറങ്ങി കാര്‍ നേര്‍വരയിലോടാന്‍ തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ സീറ്റിലിരുന്ന് സുമ നായര്‍ ഗൗരിയെ നോക്കി.
അവള്‍ ചാരിയിരുന്ന് ഉറങ്ങുകയാണ്. എല്ലാ ഭാരവും ഇറക്കിവച്ച് ആശ്വാസത്തോടെ അവള്‍ മയങ്ങുകയാണ്.
ഒരു ജന്മത്തിലെ നിഷേധത്തിന്റെ പാപക്കറ കഴുകിക്കളഞ്ഞ നിര്‍വൃതിയോടെ.