വത്തിക്കാന്‍ സിറ്റി : നൈജീരിയയിലെ ബെനു സംസ്ഥാനത്തെ യെൽവാറ്റ പട്ടണത്തിൽ നടന്ന ക്രൂരമായ കൂട്ടക്കൊലയിൽ 200-ലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ചു മാര്‍പാപ്പാ ലിയോ പതിനാലാമന്‍ . വത്തിക്കാനിൽ ആഞ്ജലസ് പ്രാർത്ഥനയ്ക്ക് മുമ്പ് സംസാരിച്ച പാപ്പാ, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ദുഃഖം പ്രകടിപ്പിച്ചു. അവരിൽ ഭൂരിഭാഗവും ഒരു പ്രാദേശിക കത്തോലിക്കാ മിഷനിൽ അഭയം പ്രാപിച്ച കുടിയിറക്കപ്പെട്ടവരായിരുന്നു.
ജൂൺ 13–14 രാത്രിയിലാണ് ബെനു, നസറാവ സംസ്ഥാനങ്ങൾക്കിടയിലുള്ള അതിർത്തി പട്ടണമായ യെൽവാട്ടയിൽ ആക്രമണം നടന്നത്. അക്രമികളായ ഫുലാനി ജിഹാദികൾ ഏകദേശം രാത്രി 11:30 ഓടെ ഗ്രാമത്തിൽ ആക്രമണം നടത്തിയതായി ഗുമ ലോക്കൽ ഗവൺമെന്റ് ഏരിയ ചെയർമാൻ മൗറീസ് ഓർവോ സ്ഥിരീകരിച്ചു. “ആദ്യം അവർ ദൗഡുവിനെ ആക്രമിക്കാൻ ശ്രമിച്ചു, പക്ഷേ സൈന്യം അവരെ പിന്തിരിപ്പിച്ചു. ദുഃഖകരമെന്നു പറയട്ടെ, അവർ പിന്നീട് വീണ്ടും സംഘടിച്ച് യെൽവാട്ടയിലേക്ക് നീങ്ങി, അവിടെ 100-ലധികം സായുധ തീവ്രവാദികൾ സാധാരണക്കാർക്ക് നേരെ വെടിയുതിർത്തു,” ഓർവോ പറഞ്ഞു.
പോപ്പ്, നൈജീരിയയിൽ “സുരക്ഷയും, നീതിയും, സമാധാനവും” ഉണ്ടാകണമെന്നു പ്രാർത്ഥിക്കുകയും, ക്രൂരതയുടെ സ്ഥിരം ഇരകളായ ബെന്യൂയിലെ ഗ്രാമീണ ക്രൈസ്തവ സമൂഹങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. നൈജീരിയയുടെ മിഡിൽ ബെൽറ്റ് മേഖലയിലെ ക്രൈസ്തവർക്കെതിരായ ജിഹാദിയാക്രമണങ്ങള്‍ തുടരുനത്തില്‍ തന്റെ ആഴത്തിലുള്ള ആശങ്കയും അദ്ദേഹം വ്യക്തമാക്കി.
മകുർദി രൂപതയിലെ വികാരി ജനറൽ പാസ്റ്ററലും കമ്മ്യൂണിക്കേഷൻസ് ഡയറക്ടറുമായ ഫാ. മോസസ് ആൻഡോവർ ഇയോരാപുവു, ആക്രമണത്തെ “നിരവധി ബെനു പൗരന്മാർ നേരിടുന്ന ദൈനംദിന പോരാട്ടങ്ങളുടെ ഭയാനകമായ ഓർമ്മപ്പെടുത്തൽ” എന്ന് വിശേഷിപ്പിച്ചു. ഇരകളിൽ ഭൂരിഭാഗവും ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരാണെന്നും, പ്രദേശത്ത് മുമ്പ് നടന്ന ജിഹാദി അക്രമങ്ങളിൽ നിന്ന് ഇതിനകം ഓടിപ്പോയവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മകുർദി രൂപതയുടെ ബിഷപ്പ് വിൽഫ്രഡ് അനഗ്ബെ ഈ അക്രമത്തെ വെറും സാധാരണ സംഘർഷമല്ലന്നെന്നും, മറിച്ച് “, നൈജീരിയയിലെ ക്രിസ്തുമതത്തെ ഉന്മൂലനം ചെയ്യാൻ ഉദ്ദേശിച്ചുള്ള ഒരു ജിഹാദ്” ആണെന്നും വിശേഷിപ്പിച്ചു.