എല്ലാവരും ഒരു ദിവസം പിരിഞ്ഞുപോകുന്നു. ജോലിയില്‍ നിന്നും, ബന്ധങ്ങളില്‍ നിന്നും, ജീവിതത്തില്‍ നിന്നും. ചിലരെല്ലാം കുറേ നാളുകള്‍ കൂടി ഓര്‍മ്മയില്‍ ജീവിക്കുന്നു. എന്നാല്‍ അതിനും സ്ഥായീഭാവമില്ല.
അവസാനപ്രളയത്തില്‍ എല്ലാം നശിക്കുന്നു. എങ്കിലും ഒന്നും തീരുന്നില്ല.
വീണ്ടും അവസാനത്തിന്റെ ആരംഭമായി ജീവിതം കിളിര്‍ക്കുന്നു, തളിര്‍ക്കുന്നു, പൂക്കുന്നു… കായ്ക്കുന്നു…
പ്രിയപ്പെട്ട പി.കെ. അങ്ങേയ്ക്ക് ഞങ്ങള്‍ ശാന്തമായ ഒരു റിട്ടയേര്‍മെന്റ് ജീവിതം ആശംസിക്കുന്നു.
ആകെ ഒരു ശൂന്യത.
എല്ലാം പെട്ടെന്ന് അവസാനിച്ചതുപോലെ…
തനിക്കുള്ള യാത്രയയപ്പ് പാര്‍ട്ടി കഴിഞ്ഞ ഓഫീസ് വാഹനത്തില്‍ സഹപ്രവര്‍ത്തകരോടൊപ്പം തിങ്ങി ഞെരുങ്ങിയിരുന്ന് വീട്ടിലേക്കു പോകുമ്പോള്‍ പി.കെ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന പി. കൃഷ്ണന്‍കുട്ടി തന്റെ ഭൂതകാലത്തെപ്പറ്റിയും, ഭാവിയെപ്പറ്റിയും വെറുതേ ഓര്‍ത്തു.
ജീവിതം ഇതുവരെ എന്തായിരുന്നു.
ഇനിയെന്ത്?
ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ എന്തൊക്കെയോ വെട്ടിപ്പിടിക്കാനായി ഇറങ്ങിപ്പുറപ്പെട്ടു.
ജീവിതത്തിന്റെ ഈ വഴിത്തിരിവില്‍വച്ച് മനസ്സിലാകുന്നു.
ഒന്നും നേടിയിട്ടില്ല.
എല്ലാം ഒരു തോന്നല്‍ മാത്രം.
ജീവിതം, സമയം, പണം ഒക്കെ കൈവിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നുപോവുകയായിരുന്നു.
വീട്ടിലെത്തി ബൊക്കെയും, പൂമാലയും ഉപഹാരങ്ങളും ഒരു മൂലയിലേക്കെറിഞ്ഞ് പി.കെ. സഹപ്രവര്‍ത്തകരെ വരവേറ്റു.
അവിടെ ചായയും, ബിസ്‌ക്കറ്റുമാണ് പി.കെ. സഹപ്രവര്‍ത്തകര്‍ക്കായി കരുതിയത്. തങ്ങള്‍ ഇത്രയും ഉജ്വലമായൊരു യാത്രയയപ്പ് കൊടുത്തപ്പോള്‍ പി.കെയുടെ വീട്ടിലും അതിനനുസരിച്ചുള്ള സജ്ജീകരണങ്ങള്‍ കാണുമെന്ന് ചിലരെങ്കിലും വിചാരിച്ചിരുന്നു.
പിന്നാമ്പുറത്ത് തങ്ങളുടെ പ്രിയപ്പെട്ട സര്‍ ഏതെങ്കിലും വില കുറഞ്ഞ മദ്യമെങ്കിലും കരുതിയിട്ടുണ്ടാവും എന്ന് അവര്‍ വെറുതേ കരുതി. അവസാനം ഒന്നും കിട്ടില്ലാ എന്നു ബോധ്യമായപ്പോള്‍ പട്ടിക്കു കൊടുക്കുന്ന സാധനം എന്നു പിറുപിറുത്ത് ബിസ്‌ക്കറ്റുമെടുത്ത് കടിച്ച് പോകാനായി ധൃതി കൂട്ടി.
ചായയോ, സിഗരറ്റോ, മദ്യമോ ഉപയോഗിക്കാത്ത – കല്യാണം പോലും കഴിക്കാത്ത പി.കെ. അവര്‍ക്കു മുമ്പില്‍ ഒരു ചോദ്യചിഹ്നമായി നിന്നു.
സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കൈകള്‍ പിടിച്ചു കുലുക്കി. ആരോഗ്യപൂര്‍ണ്ണമായ, സമാധാനത്തോടെയുള്ള റിട്ടയേര്‍മെന്റ് ജീവിതം ആശംസിച്ചു.
ഭാര്യയും കുട്ടികളും ഇല്ലാത്തതിനാല്‍ സമാധാനത്തിന് ഉലച്ചില്‍ തട്ടില്ലെന്ന സഹപ്രവര്‍ത്തകന്റെ തമാശരൂപേണയുള്ള പ്രയോഗം പി.കെയുടെ മനസ്സില്‍ നൊമ്പരം സൃഷ്ടിച്ചു. വീണ്ടും കൈകള്‍ വീശി അവര്‍ ആശംസകള്‍ നേരുകയാണ്. എല്ലാവരും പോയിക്കഴിഞ്ഞ് പി.കെ. ചാരുകസേരയിലേക്ക് വീണു.
വീണ്ടും ആലോചിച്ചപ്പോള്‍ തന്നെക്കുറിച്ചു തന്നെ ഒരു വിലയില്ലായ്മ പി.കെക്കു തോന്നി.
ഒരനാഥനെപ്പോലെ ജനിച്ച്, പുസ്തകപ്പുഴുവായി വളര്‍ന്ന്, പുസ്തകം കരണ്ടുതിന്ന് അജീര്‍ണ്ണം പിടിച്ചു മരിച്ച ഒരാളായായിരിക്കും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലെവിടെയെങ്കിലും തന്റെ പേര് രേഖപ്പെടുത്തുക. ഇന്നലെ വരെ പോയിരിക്കാന്‍ ഒരിടമുണ്ടായിരുന്നു. സുരക്ഷിതമായ ഒരിടം.
ചെയ്യാന്‍ ജോലിയുണ്ടായിരുന്നു.
ആജ്ഞാപിച്ച് പണിയെടുപ്പിക്കാന്‍ കീഴ്ജീവനക്കാരുണ്ടായിരുന്നു. തന്നെ ബഹുമാനത്തിന്റെ മുഖംമൂടിയണിഞ്ഞ് സന്തോഷിപ്പിച്ചവര്‍ക്കിടയില്‍ പരിഹാസത്തിന്റെ ഒളിയമ്പുകളുണ്ടായിരുന്നു.
പുഞ്ചിരികൃഷ്ണന്‍ എന്ന ഇരട്ടപ്പേര് ചിലരെങ്കിലും വിളിക്കുന്നത് താന്‍ കേട്ടിരുന്നു.
വട്ട് കൃഷ്ണന്‍ എന്ന് ദേഷ്യം വരുമ്പോള്‍ അറ്റന്റര്‍ വിളിച്ചു കൂവുന്നതും തന്നെപ്പറ്റിത്തന്നെ. അതൊക്കെ മനസ്സിലാക്കാനും അതിനോടൊക്കെ താദാത്മ്യം പ്രാപിക്കാനും കാലക്രമേണ ശീലിച്ചു. തന്റെ സ്വാഭാവികമായ പെരുമാറ്റങ്ങള്‍ അവര്‍ക്ക് അസ്വാഭാവികമായി തോന്നിയിരിക്കാം.
അതവരുടെ കുറ്റമല്ല. തന്റെയും കുറ്റമല്ല.
ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് നാളെ എന്ത് എന്ന ചിന്ത ഒരു ഭീകരാവസ്ഥയായി, ചോദ്യചിഹ്നമായി പി.കെയുടെ മുമ്പിലുയര്‍ന്നുനിന്നു.
രാവിലെ എഴുന്നേറ്റ് പി.കെ. ചാരുകസേരയില്‍ കുറേ നേരമിരുന്നു.
പത്രം വന്നിട്ടില്ല.
പത്രം വായിക്കാന്‍ സമയം കിട്ടാത്ത ഇന്നലെകള്‍ കൊതിയോടെ ഓര്‍ത്തു. ആ തിരക്കിനും ഒരു രസമൊക്കെയുണ്ടായിരുന്നു. അത് താന്‍ ആസ്വദിച്ചിരുന്നു. ഒരു യന്ത്രത്തെപ്പോലെ ബാത്ത്‌റൂമിലേക്ക് നടന്നു. കുളിച്ചു റെഡിയായി കാലന്‍കുടയുമെടുത്ത് എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു.
നടന്നു പോകുമ്പോള്‍ എങ്ങോട്ടാണെന്ന് ചിന്തിച്ചതേയില്ല. വഴിയരികില്‍ കണ്ട കാഴ്ചകളൊന്നും പി.കെ. ശ്രദ്ധിച്ചില്ല.
”റിട്ടയറായി അല്ലേ സാര്‍…”
കണ്ടവരൊക്കെ ചോദിച്ചു.
”അതെ…”
”രാവിലെ എവിടേക്കാ സാറേ ധൃതിയില്‍…”
ആ ചോദ്യം പി.കെയെ ഒന്നു നടുക്കി. അതിന്റെ മുള്ള് നേരേ നെഞ്ചില്‍ത്തന്നെ കൊണ്ടു. ശരിക്കും വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ശേഷമാണ് അക്കാര്യം ആലോചിക്കുന്നതുതന്നെ. നടന്നു നടന്ന് ചെന്നു നിന്നത് ഓഫീസില്‍.
”സാറെന്താ രാവിലെ തന്നെ…”
ഓഫീസ് അറ്റന്റന്റ് ചോദിച്ചു.
അയാള്‍ കതകുകളും, ജനാലകളും തുറക്കുന്നതേയുണ്ടായിരുന്നുള്ളൂ.
അപ്പോഴാണ് പി.കെ. ശരിക്കും ഞെട്ടിയത്. താനെന്തിനാണ് ഈ ഓഫീസിലേക്ക് ഒരാവശ്യവുമില്ലാതെ രാവിലെ വന്നത്. തന്നെ ഈ ഓഫീസില്‍ നിന്നും പറഞ്ഞയച്ചതാണല്ലോ…?
പെന്‍ഷന്‍ പേപ്പറുകള്‍ ശരിയാക്കാനാണെന്നു കള്ളം പറയാം.
പെന്‍ഷന്‍ പേപ്പറുകളെല്ലാം നേരത്തേ ശരിയാക്കിയിരുന്നു. എങ്കിലും എല്ലാവരോടും പറയാന്‍ പറ്റിയ ഒരേ ഒരു കള്ളം ഇപ്പോള്‍ തന്നെ സംബന്ധിച്ച് അതേയുള്ളൂ.
ഓഫീസില്‍ സെക്ഷനിലുള്ളവര്‍ പലരായി വന്നു തുടങ്ങി. അവരെല്ലാം അതിശയത്തോടെ തങ്ങളുടെ പഴയ മേലുദ്യോഗസ്ഥനെ നോക്കാന്‍ തുടങ്ങി.
അവര്‍ക്കറിയാം അദ്ദേഹത്തിന് അരപിരി ലൂസാണെന്ന്.
പി.കെയ്ക്ക് ആകെ അസ്വസ്ഥത തോന്നി.
വരേണ്ടിയിരുന്നില്ല.
സ്വയം നിയന്ത്രിക്കേണ്ടതായിരുന്നു.
മുപ്പതു കൊല്ലത്തോളം താന്‍ കൂടുതല്‍ സമയം ചിലവഴിച്ച ഒരു സ്ഥാപനം ഇതാ ഇന്ന് തനിക്ക് അന്യമായിത്തീര്‍ന്നിരിക്കുന്നു.
ഞാനിവിടെ ഇപ്പോള്‍ ആരുമല്ല.
വെറും വേസ്റ്റ്.
നേരേ പബ്ലിക്ക് ലൈബ്രറിയിലേക്ക്.
പത്രങ്ങളും, മാസികകളും മറിച്ചു നോക്കിക്കൊണ്ട് കുറേ നേരമിരുന്നു. ഒന്നും വായിക്കാന്‍ കഴിയുന്നില്ല. ഒന്നിലും ശ്രദ്ധ നിലനില്‍ക്കുന്നില്ല. അവിടെയിരിക്കുന്നവര്‍ തന്നെ മാത്രം ശ്രദ്ധിക്കുന്നതുപോലെ പി.കെയ്ക്കു തോന്നി. മാസികകള്‍ക്കു മുകളിലൂടെ നീണ്ടുവരുന്ന കണ്ണുകള്‍ തന്റെ നേര്‍ക്കു തന്നെ.
അവര്‍ തന്റെ ചലനങ്ങള്‍ നിരീക്ഷിക്കുകയാണ്.
ഹൊ… ഇതെന്തൊരു ലോകം, ഇവര്‍ക്കെല്ലാം സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ പോരെ. മറ്റുള്ളവര്‍ എങ്ങനെ പോയാലെന്താ…?
വല്ലായ്മ കൂടിയപ്പോള്‍ പുറത്തേക്കിറങ്ങി. തേയിലക്കച്ചവടക്കാരന്‍ പിഷാരടിയുടെ കടയിലേക്കു നടന്നു. ഓഫീസു വിട്ടു വരുമ്പോള്‍ സമയമില്ലാത്തപ്പോഴും താനിവിടെ അല്പസമയം ചിലവഴിക്കുമായിരുന്നു. ഓഫീസും, വീടും കഴിഞ്ഞാല്‍ തനിക്കുള്ള അഭയസ്ഥാനങ്ങളിലൊന്ന് ഈ കടയായിരുന്നു.
പിഷാരടി കടയിലുണ്ടായിരുന്നു. അയാള്‍ പി.കെയെ ഗൗനിക്കാതെ മറ്റു കസ്റ്റമേഴ്‌സിനോട് സംസാരിച്ചുകൊണ്ടിരുന്നു. ആ അവഗണനയില്‍ പ്രതിഷേധിച്ച് പി.കെ. അവിടെ നിന്നും ഇറങ്ങാന്‍ തുടങ്ങിയതാണ്.
അപ്പോള്‍ പിഷാരടി ചോദിച്ചു.
”സാറെന്താ പോവ്വാണോ….? റിട്ടയേര്‍മെന്റ് പാര്‍ട്ടി വിശേഷങ്ങളൊന്നും പറഞ്ഞില്ല.”
”ഓ… എന്തു വിശേഷം… ഒന്നുമില്ല…
കുറച്ചു ഗ്രീന്‍ ടീ താ…”
പി.കെയ്ക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ലോകം മുഴുവന്‍ തന്നെ അവഗണിക്കുന്നതുപോലെ.
ഈ പ്രപഞ്ചത്തില്‍ താനൊരു ഒറ്റയാനായി രൂപാന്തരപ്പെട്ടിരിക്കുന്നു. തന്നെയാര്‍ക്കും ആവശ്യമില്ല. താനൊരധികപ്പറ്റാണ്. റോഡിലൂടെ നടന്നുപോകുമ്പോള്‍ ഈ ചിന്തകള്‍ പി.കെയെ അലട്ടിക്കൊണ്ടിരുന്നു.
ഓഫീസ്, ലൈബ്രറി, കടകള്‍ ഇവയൊക്കെ കയറിയിറങ്ങിയിട്ടും ഇപ്പോള്‍ പതിനൊന്ന് മണിയേ ആയിട്ടുള്ളൂ. നേരമിരുട്ടാന്‍ ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട്. താനിനി ബാക്കിസമയം എങ്ങനെ ചിലവിടും ടൈംടേബിള്‍ പ്രകാരം ജോലികള്‍ ചിട്ടപ്പെടുത്തിയിട്ടും സമയം തികയാതെ വന്ന ഇന്നലെകള്‍ ഓര്‍മ്മ വന്നു. വീട്ടിലേക്കുള്ള യാത്രയില്‍ പി.കെയുടെ ചിന്തകള്‍ കാടുകയറി. മനസ്സില്‍ കത്തുന്ന തീഗോളവും വഹിച്ചുകൊണ്ടാണ് പി.കെ. വീട്ടിലെത്തിയത്. വയസ്സായ അമ്മ മാത്രമേയുള്ളൂ വീട്ടില്‍.
നേരേ ബാത്ത് റൂമിലേക്ക് നടന്നു.
ഷവര്‍ തുറന്നു വിട്ടു. വെള്ളം തലവഴിയേ കപ്പില്‍ കോരിയൊഴിച്ചു.
ഇല്ല… തണുക്കുന്നില്ല.
ചൂട് കൂടിക്കൂടി വരുന്നു.
കുളി മണിക്കൂറുകള്‍ നീണ്ടുപോയി.
വല്ല വിധേനയും പുറത്തിറങ്ങി.
ഊണു കഴിച്ചു. പിന്നെ ഒന്നുറങ്ങാനായി ശ്രമം.
ഇല്ല നടക്കുന്ന ലക്ഷണമില്ല. ജോലിയുള്ളപ്പോള്‍ ഉച്ചയ്ക്ക് ഒന്നു മയങ്ങാന്‍ സമയം കിട്ടിയിരുന്നെങ്കിലെന്ന് കൊതിച്ചിരുന്നു. പെന്‍ഷന്‍ പറ്റുന്നതിനുമുമ്പ് എന്തെല്ലാമായിരുന്നു കണക്കുകൂട്ടലുകള്‍.
ധാരാളം പുസ്തകങ്ങള്‍ വായിക്കണം… ആത്മകഥയെഴുതണം. കാടുപിടിച്ചു കിടക്കുന്ന കുടുംബ പുരയിടത്തില്‍ കൃഷി ചെയ്യണം… അങ്ങനെ… എന്തെല്ലാം…
പി.കെ. എഴുന്നേറ്റ് പുരയിടത്തിലേക്ക് നടന്നു.
വളരെ നാളുകള്‍ക്കുശേഷം പാദരക്ഷയിടാതെ കാലുകള്‍ മണ്ണില്‍ സ്പര്‍ശിച്ചപ്പോള്‍ അയാള്‍ക്ക് ഒരു ഉള്‍പ്പുളകം അനുഭവപ്പെട്ടു. പറമ്പിലൂടെ വെറുതേ അങ്ങനെ നടന്നപ്പോള്‍ എന്തോ ഒരു ഊര്‍ജ്ജം അയാളിലേക്ക് സന്നിവേശിക്കപ്പെട്ടതുപോലെ തോന്നി.
അവിടെ വളര്‍ച്ച മുരടിച്ച ഒരു തെങ്ങിന്‍ തൈയുടെ ചുവട്ടില്‍ പി.കെ അല്പ സമയമിരുന്നു. പി.കെയുടെ കൈകള്‍ അവയുടെ ഓലകളില്‍ തലോടി.
കാണെക്കാണെ തെങ്ങിന്‍തൈ വലുതാകുന്നതായും അത് നിറയെ കുലച്ചിരിക്കുന്നതായും അയാള്‍ക്കു തോന്നി. നെല്‍കതിരുകളില്‍ തഴുകിയെത്തിയ കാറ്റ് പി.കെയെ കടന്നുപോയി. ആ നിമിഷം പി.കെയില്‍ പ്രതീക്ഷകള്‍ നാമ്പെടുന്നു.
ഒരു വഴി…
സന്തോഷകരമായ ഭാവിയിലേക്കുള്ള ഒരു വഴി അവിടെ തെളിയുകയായിരുന്നു.