Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഭക്തിയും ഭരണവും മധ്യകാല കേരളക്ഷേത്രങ്ങളില്‍

വാസുദേവന്‍ എം.വി

Print Edition: 20 December 2019

കേരള ജനതയുടെ ആരാധനാസമ്പ്രദായങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ആദ്യകാലത്ത് ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായ ആചാരങ്ങള്‍ ആണ് നിലനിന്നിരുന്നതെന്നു കാണാം. തികച്ചും പ്രാചീനമായ ഗോത്രാചാരങ്ങളില്‍ നിന്നും രൂപം കൊണ്ടതായിരുന്നു സംഘകാലത്തെ ആരാധനാവ്യവസ്ഥ. അമ്മദൈവാരാധനയും പ്രാകൃതികശക്തികളോടുള്ള ഭയഭക്തിബഹുമാനവും അക്കാലത്തു കാണാന്‍ കഴിയും. ആധുനികകാലത്തും കാളിസേവയുടെ രൂപത്തില്‍ തുടര്‍ന്ന് വരുന്ന മാതൃദൈവാരാധനാസങ്കല്പം സംഘകാലത്തെ കൊറ്റവൈ ആരാധനയില്‍ നിന്നും വരുന്നതാണ്. എന്നാല്‍ ക്ഷേത്രകേന്ദ്രീകൃതമായ ആരാധനാവ്യവസ്ഥ ഇക്കാലത്തു നാം കാണുന്നില്ല. പ്രാചീന ദ്രാവിഡവിശ്വാസങ്ങള്‍ പിന്തുടര്‍ന്നു പോന്നിരുന്ന ജനത ഇന്ന് കാണുന്നതുപോലെയുള്ള സംഘടിത ആരാധനാകേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കാന്‍ വഴിയില്ല. ഇത്തരം ആരധനാകേന്ദ്രങ്ങള്‍ നിലവില്‍ വരുന്നത് പില്‍ക്കാലത്ത് ബുദ്ധ-ജൈന-ബ്രാഹ്മണ ദര്‍ശനങ്ങള്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെയാണ്(1) കേരളത്തില്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ചു തുടങ്ങുന്നത് എ.ഡി. 8-ാം നൂറ്റാണ്ടോടെയാണ്(2).

മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ആസ്ഥാനമാക്കിയുള്ള ചേരപെരുമാക്കന്മാരുടെ ഭരണം ഈ മുന്നേറ്റത്തിന് സഹായകമാവുകയും ചെയ്തു. ഈ ഭരണവ്യവസ്ഥയില്‍ അക്കാലത്തെ ബ്രാഹ്മണസമൂഹത്തിനുണ്ടായിരുന്ന സ്വാധീനം(3) ഈ ക്ഷേത്രകേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥയെ പോഷിപ്പിച്ചു. എട്ടാം നൂറ്റാണ്ടോടുകൂടി കേരളത്തില്‍ പ്രബലമായി തീര്‍ന്ന നമ്പൂതിരി കുടിയേറ്റത്തിന്റെ ഫലമായി രൂപം കൊണ്ട നമ്പൂതിരി ഗ്രാമങ്ങള്‍ ക്ഷേത്രകേന്ദ്രീകൃതമായ ഭരണവ്യവസ്ഥയാലാണ് പരിപാലിക്കപെട്ടു പോന്നിരുന്നത്.

ബ്രാഹ്മണര്‍ രാജാക്കന്മാരില്‍ നിന്ന് വമ്പിച്ച ഭൂസ്വത്തു കൈവരിക്കുകയുണ്ടായി. ഇത്തരം ബ്രാഹ്മണാര്‍ജ്ജിത ദേവദായപ്രദേശങ്ങളാണ് ക്ഷേത്രസങ്കേതങ്ങളായി തീര്‍ന്നത്(4) (സങ്കേതങ്ങളെ കുറിച്ച് ഈ ലേഖനത്തില്‍ മറ്റൊരിടത്ത് വിശദീകരിക്കുന്നുണ്ട്.).

ദേവസ്വം-ബ്രഹ്മസ്വം ഭൂമികളുടെ ഉടമസ്ഥതയുടെയും അത് നല്‍കുന്ന സാമ്പത്തികശക്തിയുടെയും പിന്‍ബലത്തില്‍ ദേവാലയം കേന്ദ്രമാക്കി ഉയര്‍ന്നുവന്ന ബ്രാഹ്മണാധിപത്യത്തെയാണ് ഇക്കാലത്തു നാം കാണുന്നത്. ചേരരാജാക്കന്മാര്‍ പലരും ബ്രാഹ്മണസേവകരായി മാറിയിരുന്നു എന്നും രാജാധികാരം ബ്രാഹ്മണമേധാവിത്വത്തെ പ്രോത്സാഹിപ്പിക്കുകയല്ല മറിച്ചു, ബ്രാഹ്മണാധിപത്യം ചേര ഭരണത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്നുമുള്ള ഡോ: എം.ജി.എസ്. നാരായണന്റെ നിരീക്ഷണം (5) തികച്ചും ശ്രദ്ധേയമാണ്. അക്കാലത്തെ കാര്‍ഷികവ്യവസ്ഥയെ നവീകരിക്കുന്നതില്‍ നമ്പൂതിരിമാര്‍ വലിയ പങ്കു വഹിച്ചു. മെച്ചപ്പെട്ട ജലസേചനസംവിധാനം സാധ്യമായതു ബ്രഹ്മദായ-ദേവദായ പ്രദേശങ്ങളിലായിരുന്നു(6). ഒപ്പം ഗണിതം തുടങ്ങിയവയില്‍ ഇവര്‍ക്കുണ്ടായിരുന്ന അറിവും കാര്‍ഷികവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് ഉപകരിച്ചിരുന്നു. മധ്യകാല കേരളത്തിലെ പ്രഗത്ഭരായ ഗണിതശാസ്ത്രജ്ഞരില്‍ പലരും നമ്പൂതിരി സമുദായക്കാര്‍ ആയിരുന്നു എന്നും ഓര്‍ക്കുക. ഗോത്രജനത ജാതിവ്യവസ്ഥയിലേക്ക് ആഗിരണം ചെയ്യപ്പെടുമ്പോള്‍ ഗോത്രാരാധനാമൂര്‍ത്തികളെയും ഹിന്ദുദൈവനിരയിലേക്ക് (Hindu pantheon) ഉള്‍ക്കൊള്ളിക്കുകയുണ്ടായി.(7)സംഘകാലത്തെ അമ്മദൈവങ്ങളും മറ്റു മൂര്‍ത്തികളും ഇപ്രകാരം പരിവര്‍ത്തനം ചെയ്യപ്പെട്ടു. കൊറ്റവൈ പിന്നീട് കാളി, ദുര്‍ഗ തുടങ്ങിയ രൂപങ്ങളിലാണ് ആരാധിക്കപ്പെട്ടത്. കാവുകള്‍ ക്ഷേത്രങ്ങളാകുന്ന പ്രക്രിയയുടെ തുടക്കം ഇങ്ങനെയായിരിക്കണം. അതോടൊപ്പം ഗോത്രജനതക്കു പുതിയ കാര്‍ഷികവ്യവസ്ഥയുടെ ഭാഗം എന്ന നിലയില്‍ മെച്ചപ്പെട്ട ജീവിതം സാധ്യമായി. ഒപ്പം തങ്ങളുടെ പഴയകാല ദൈവങ്ങളെ ഹിന്ദു ദൈവിക പാരമ്പര്യത്തിലും ആരാധിക്കാന്‍ കഴിഞ്ഞു. ഡി.ഡി.കൊസാംബി ഈ പ്രക്രിയയെ പരസ്പരപൂരകമായ സംയോഗം (reciprocal accultarization) എന്നാണു വിളിക്കുന്നത്. ഹിംസയുടെ പ്രയോഗം കൂടാതെ നടക്കുന്ന സമന്വയം കൂടിയാണെന്നത് ശ്രദ്ധേയമാണ്(8).

ഗോത്രമേഖലകളിലേക്കു കൃഷി വ്യാപിപ്പിക്കുന്നതിലൂടെ പുത്തന്‍ സാമൂഹ്യവ്യവസ്ഥ ഉയര്‍ന്നു വരുന്നതിനു കാരണമായത് ക്ഷേത്രങ്ങളാണ്. പ്രാചീന ഗോത്രവ്യവസ്ഥയുടെ സ്ഥാനത്തു ജാതിവ്യവസ്ഥ സ്ഥാപിക്കാന്‍ രാസത്വരകങ്ങളായി പ്രവര്‍ത്തിച്ചത് ക്ഷേത്രങ്ങളായിരുന്നു(9). ജാതിവ്യവസ്ഥയെ രൂപപ്പെടുത്തി എടുക്കുന്നതിലും നവീന ഹിന്ദു സാമുദായികാവസ്ഥ വളര്‍ത്തിയെടുക്കുന്നതിലും ക്ഷേത്രകേന്ദ്രീകൃതമായ ഭക്തി വലിയ പങ്ക് വഹിച്ചു. അസംതുലിതാവസ്ഥ ഏറെയുണ്ടായിരുന്ന ജാതിസമ്പ്രദായത്തിന്റെ ദുരിതാവസ്ഥകളെ ലഘൂകരിക്കുന്നതിന് അക്കാലത്തെ ഭക്തി പ്രസ്ഥാനം കാരണമായി(10).

താത്വികമായ വാദപ്രതിവാദങ്ങള്‍ക്കപ്പുറം കീര്‍ത്തനാലാപനങ്ങളിലൂടെയും മറ്റും സാധാരണക്കാരനിലേക്ക് ഇറങ്ങി ചെല്ലാന്‍ ഭക്തിപ്രസ്ഥാനത്തിന് കഴിഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം ജനങ്ങള്‍ ബൗദ്ധ-ജൈന മതങ്ങള്‍ക്ക് പകരം ഹിന്ദുമതാശയങ്ങളിലേക്കു ആകൃഷ്ടരായി. അപ്രകാരം മധ്യകാല കേരളത്തിലെ സാമൂഹികവ്യവസ്ഥിതിയെ രൂപപ്പെടുത്തിയെടുക്കുന്നതിലും അതിനെ പരിപോഷിപ്പിക്കുന്നതിലും ക്ഷേത്രകേന്ദ്രീകൃതമായ ഭക്തിക്ക് വലിയ സ്ഥാനമുണ്ടായിരുന്നു എന്ന് കാണാം. ഐതിഹ്യങ്ങളിലൂടെയുള്ള ഭക്തിയുടെ ജനാധിപത്യവല്‍ക്കരണം ആയിരുന്നു ഭക്തിപ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം എങ്കിലും ഈ വിശ്വാസാദര്‍ശങ്ങള്‍ക്കു അടിത്തറ പാകിയത് ക്ഷേത്രങ്ങള്‍ തന്നെ ആയിരുന്നു. ബ്രാഹ്മണരും അബ്രാഹ്മണരുമായ ആചാര്യന്മാരിലൂടെ ജാത്യതീതമായ വിശ്വാസപശ്ചാത്തലം രൂപപ്പെടുത്തിയെടുക്കാനും അതുവഴി പില്‍ക്കാലത്ത് ദൃഡീകരിക്കപ്പെട്ട ഹിന്ദുമതാശയങ്ങള്‍ക്കു ഘടനാപരമായ രൂപം നല്‍കാനും സാധിച്ചു എന്നതായിരുന്നു ഭക്തിപ്രസ്ഥാനത്തിന്റെ പുരോഗമനാത്മകമായ വശം.(11)

രാഷ്ട്രീയ-സാമൂഹ്യാവസ്ഥകളെ ഏകീകരിക്കുന്ന കേന്ദ്രങ്ങള്‍ (nodal points) ആയിരുന്നു ക്ഷേത്രങ്ങള്‍ എന്നു കാണാം. തിരുനാവായ കേന്ദ്രമാക്കി നടന്നിരുന്ന മാമാങ്ക മഹോത്സവം ഒരേസമയം വിശ്വാസത്തിന്റെയും വാണിജ്യത്തിന്റെയും ഏകീകരണമാണ് നടപ്പാക്കിയത്. ഇത്തരത്തിലൊരു ദിവ്യകമ്പോളത്തിന്റെ (divine market) നിര്‍മിതിയാണ് ഈ ഉത്സവത്തിലൂടെ സംഭവിച്ചത്(12). വിശ്വാസത്തിന്റെ തട്ടകങ്ങളായ ക്ഷേത്രങ്ങളും വാണിജ്യത്തിന്റെ തട്ടകങ്ങളായ കച്ചവടപാതകളും ഒരേ തുറയില്‍ ഒത്തുചേരുന്നു എന്നതാണ് ഈ ദിവ്യ കമ്പോള നിര്‍മിതിയുടെ പ്രത്യേകത.

വ്യത്യസ്ത ജാതി-മത വിഭാഗങ്ങള്‍ ഇതിലേക്ക് സമര്‍ത്ഥമായി വിളക്കിച്ചേര്‍ക്കപ്പെട്ടു. മാമാങ്ക ചിലവുകണക്കുകളില്‍ ക്ഷേത്രത്തിലേക്കുള്ള വഴിപാട്, ക്ഷേത്രപ്രവര്‍ത്തിക്കാര്‍ക്കു നല്‍കുന്ന പണം, മറ്റു പണിക്കാര്‍ക്കുള്ള ചെലവ് തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. ജ്യോതിഷിയും ആശാരിയും തുടങ്ങി നമ്പൂതിരി വരെയുള്ളവര്‍ ഇതില്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ സാമൂഹ്യജീവിതത്തിന്റെ വിവിധ തുറസകള്‍ ഒരേ തലത്തിലേക്ക് കാണാം. ഈ കണക്കെടുപ്പില്‍ ഹിന്ദുക്കള്‍ മാത്രമല്ല വന്നു ചേരുന്നത്. മാമാങ്കത്തിന്റെ ഭാഗമായി നടത്തുന്ന നാവിക പ്രദര്‍ശനമായ “കപ്പല്‍കലഹത്തിന്റെ” കണക്കില്‍ മുസ്ലീങ്ങള്‍ക്ക് നല്‍കപ്പെടുന്ന പണം പരാമൃഷ്ടമാവുന്നു.(13) അതായത് വിശ്വാസത്തിന്റെ തലത്തിലല്ലെങ്കില്‍ വാണിജ്യത്തിന്റെ തലത്തില്‍ ഈ തട്ടകകേന്ദ്രത്തിലേക്കു ഏവരും ആകര്‍ഷിക്കപ്പെട്ടിരുന്നു എന്നര്‍ത്ഥം. ഇതില്‍ വഴിപാടായി ദേവന് ലഭിക്കുന്നതിന്റെ നാലിരട്ടി ക്ഷേത്ര ഭരണക്കാരായ നമ്പൂതിരി മൂസത് മുതലായവര്‍ക്കു ലഭിക്കുന്നു. ഇത് മറ്റു പണിക്കാര്‍ക്ക് ലഭിക്കുന്നതിന്റെ ഇരുപതു ഇരട്ടി വരും(14). സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ സാമ്പത്തികക്രമത്തിലും പാലിക്കപ്പെട്ടു എന്ന് കാണാം. ദേവന് ലഭിക്കുന്നതിലും പണം ഭരണക്കാര്‍ക്കു ലഭിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ സമ്പത്തിന്റെ കേന്ദ്രീകരണം നടക്കുന്നത് ദേവനിലേക്കല്ല മറിച്ചു ക്ഷേത്രാധികാരിവൃന്ദത്തിലേക്കായിരുന്നുവെന്നു വ്യക്തമാണ്.

ഇതെല്ലാം സാധ്യമായത് പുറമേക്ക് വ്യത്യസ്തമെന്നു തോന്നുന്ന വിശ്വാസത്തിന്റെയും വാണിജ്യത്തിന്റെയും തട്ടകങ്ങള്‍ ഏകീകരിക്കപ്പെട്ടതു കൊണ്ടാണ് താനും. തിരുനാവായ മാമാങ്കത്തില്‍ മാത്രമല്ല വള്ളുവനാടന്‍ കാവുവേലകളോടൊപ്പം നടക്കുന്ന ചന്തകളിലും ഇത്തരത്തില്‍ വിശ്വാസവും വാണിജ്യവും ഏകീകൃതമായതു കാണാന്‍ കഴിയും. ആധുനികകാലത്തും തുടരുന്ന പൂരം പ്രദര്‍ശനങ്ങളും വേറിട്ടതല്ല എന്ന് പറയേണ്ടി വരും.

ഇത്തരത്തില്‍ വിശ്വാസത്തിന്റെയും സമ്പത്തിന്റെയും അധികാരത്തിന്റെയും ഏകീകരണവും വിതരണവും നടക്കുന്ന കേന്ദ്രങ്ങള്‍ എന്നതുകൊണ്ട് മധ്യകാല രാഷ്ട്രീയ ബലാബലത്തിന്റെ വേദികള്‍ കൂടിയായിരുന്നു ക്ഷേത്രങ്ങള്‍. ഒരു ക്ഷേത്രത്തിന്റെ അധികാര പരിധിയായി വരുന്ന പ്രദേശം ‘സങ്കേതം’ എന്നാണു അറിയപ്പെട്ടി രുന്നത്. ഇത് കേവലം ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമി മാത്രമല്ല വിസ്തൃത മായ പ്രദേശം തന്നെയായിരുന്നു.

ഉദാഹരണത്തിന് പെരുവനം ക്ഷേത്രസങ്കേതത്തിന്റെ അതിര്‍ത്തി തെക്കു കൊടുങ്ങല്ലൂരിനടുത്തു ഊഴ ത്തു ശാസ്താവ്, വടക്കു അകമല ശാസ്താവ്, കിഴക്കു കുതിരാന്മല ശാസ്താവ്, പടിഞ്ഞാറ് എടതിരിഞ്ഞി ശാസ്താവ് എന്നിവയാണ് (15).

സങ്കേതങ്ങള്‍ ഏതു നാട്ടുരാജ്യത്തിന്റെ അതിര്‍ത്തിയില്‍ വന്നാലും ആ രാജ്യത്തിനോ രാജാവിനോ അവിടെ ഒരു അധികാരവും ഉണ്ടായിരുന്നില്ല. എന്നാല്‍ രാജാക്കന്മാര്‍ക്ക് അവിടെ രക്ഷകസ്ഥാനം (കോയ്മ) നല്‍കി വന്നിരുന്നു. ഇത്തരം സ്ഥാനങ്ങള്‍ ക്ഷേത്രം ഇരിക്കുന്ന പ്രദേശത്തെ രാജാവിന് തന്നെ ആവണം എന്നുമില്ല. ഇത് പല തരത്തിലുള്ള തര്‍ക്കങ്ങള്‍ക്കും കാരണമായിരുന്നു. “

1913-ല്‍ കൊച്ചി രാജാവിന്റെ ജന്മദിനത്തില്‍ പെരുവനം ക്ഷേത്രത്തില്‍ നടന്ന ചതുശ്ശത വഴിപാട് തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള തമ്മില്‍ത്തല്ലിന്റെ കൗതുകകരമായ ദൃഷ്ടാന്തമാണ്. ചതുശ്ശത വഴിപാട് ഉച്ചപൂജയുടെ സമയത്താണ് നടത്താറുള്ളത്. ഉച്ചപൂജ നടത്തിപ്പാകട്ടെ തിരുവിതാംകൂറിന്റേതും. അതിനാല്‍ വഴിപാടായി കഴിച്ച പായസത്തിന്മേല്‍ കൊച്ചിക്കു നിയമപ്രകാരം ആവകാശമില്ലായിരുന്നു. എന്നാല്‍ വഴിപാടു നടത്തി നിവേദ്യത്തിനുള്ളത് നീക്കി, ബാക്കി കൊച്ചി സര്‍ക്കാര്‍ വക കാര്യക്കാര്‍ കൊണ്ട് പോയി. ഇതിനെതിരെ തിരുവിതാംകൂര്‍ പരാതി നല്‍കി(16). ഇത്തരത്തില്‍ കോയ്മസ്ഥാനങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മധ്യകാല കേരള ചരിത്രത്തില്‍ ധാരാളമായി കാണാനാകും(17). ‘അമ്പലരാജ്യം എന്ന് വിളിക്കപ്പെട്ട ക്ഷേത്രസങ്കേതാതിര്‍ത്തിയില്‍ അധികാരം പ്രയോഗിക്കാനുള്ള അവകാശം രാജാവിന് പോലും ഇല്ലായിരുന്നു. സങ്കേതത്തിന്റെ അധികാരത്തെ ധിക്കരിക്കുന്നവരെ, അത് രാജാവായിരുന്നാല്‍ പോലും ശിക്ഷിക്കാനുള്ള അവകാശം സാങ്കേതാധികാരികള്‍ക്കുണ്ടായിരുന്നു. ഇത്തരം വമ്പിച്ച അധികാരാവകാശങ്ങള്‍ സിദ്ധിച്ച ക്ഷേത്രങ്ങളില്‍ സ്ഥാനങ്ങള്‍ക്കായി തര്‍ക്കങ്ങള്‍ ഉണ്ടായതില്‍ അത്ഭുതം ഇല്ലല്ലോ.

വിശ്വാസത്തെയും അധികാരത്തെയും സമന്വയിപ്പിച്ചു കൊണ്ടുപോകുന്നതില്‍ നേടിയ വിജയമായിരുന്നു മധ്യകാല കേരളത്തില്‍ സാമൂഹ്യജീവിതത്തിന്റെ ആത്മീയ-ഭൗതിക തലങ്ങളെ ഒരുപോലെ സ്വാധീനിക്കുന്നതിനു ക്ഷേത്രങ്ങളെ പ്രാപ്തമാക്കിയത്. സൈദ്ധാന്തിക വാചാടോപങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിശ്വാസത്തെ ജനാധിപത്യവല്‍ക്കരിച്ച ഭക്തിപ്രസ്ഥാനത്തിനു ആധാരശിലയായത് ക്ഷേത്രങ്ങളായിരുന്നു. എന്നാല്‍ ഭക്തിപ്രസ്ഥാനം സൃഷ്ടിച്ച പുരോഗമനത്തിന്റെ ഊര്‍ജം നഷ്ടപെട്ടു. ജാതിജീര്‍ണതയുടെയും അധികാരമത്സരങ്ങളുടെയും ഇരുണ്ട തടവറയില്‍ സമൂഹത്തെ തളച്ചതും ക്ഷേത്രങ്ങള്‍ തന്നെ. കാലികവും പ്രസക്തവുമായ മാറ്റങ്ങള്‍ക്കായി സര്‍ഗാത്മക ന്യൂനപക്ഷങ്ങള്‍ ഉയര്‍ന്നു വരേണ്ടതിന്റെ ആവശ്യകത കൂടി ഈ സാഹചര്യങ്ങള്‍ വ്യക്തമാക്കിത്തരുന്നുണ്ട്.

റഫറന്‍സ്
1) ശ്രീധരമേനോന്‍ എ, കേരളസംസ്‌കാരം, പേജ് 33
2) ibid
3) നാരായണന്‍ എം.ജി.എസ്., ചരിത്രം വ്യവഹാരം കേരളവും ഭാരതവും, പേജ് 61
4) ഡോണ്‍ ബോസ്‌കോ, മുസിരിസ്സിന്റെ കാല്‍പാടുകളിലൂടെ, പേജ് 239
5) നാരായണന്‍ എം.ജി.എസ്. op. cit. പേജ് 64
6) ബാലകൃഷ്ണക്കുറുപ്പ് കെ., മലബാറിലെ ജന്മിവ്യവസ്ഥ, മലബാര്‍ പൈതൃകവും പ്രതാപവും, പേജ് 381
7) പ്രഭാത് പട്‌നായിക്, ഡി ഡി കൊസാംബിയും ചരിത്രപരമായ ഭൗതികവാദത്തിന്റെ അതിരുകളും, ഡി ഡി കൊസാംബി ജീവിതവും ദര്‍ശനവും, പേജ് 48
8) ibid പേജ് 50
9) വേണുഗോപാലന്‍ ടി. ആര്‍., സമ്പത്തും അധികാരവും തൃശൂരില്‍ നിന്നുള്ള കാഴ്ച, പേജ് 100
10) ശ്രീധരമേനോന്‍, കേരളചരിത്രം, പേജ് 153
11) ഹരിദാസ് വി.വി. ക്ഷേത്രം ഉത്സവം രാഷ്ട്രീയം, പേജ് 26
12) നമ്പൂതിരി എന്‍. എം., മാമാങ്കം രേഖകള്‍, പേജ് 43
13) ഹരിദാസ് വി.വി., മാമാങ്കവും ചാവേറും, പേജ് 48
14) നമ്പൂതിരി എന്‍. എം., opcit. പേജ് 83
15) ഭാസ്‌കരനുണ്ണി. പി. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പേജ് 808
16) വേണുഗോപാലന്‍ ടി. ആര്‍.,op. cit., പേജ് 165
17) “…Rights of Travancore state in temples of Cochin state, which Travancore claims through the king of Parur who was conquered by her 150 years ago are still a subject of dispute between these two states and are from time to time still referred..” . A. Galetti, Van Der Burg. A. J.,
Groot. P., The Dutch in Malabar.
.

Tags: ഭക്തിഭരണംമധ്യകാല കേരളംക്ഷേത്രങ്ങള്‍
Share5TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies