ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി അറിയപ്പെടുന്ന നാടാണ് ഭാരതം. നമ്മുടെ രാജ്യത്ത് എല്ലാ നിയമങ്ങള്‍ക്കും നിയമമായിട്ടുള്ളത് നമ്മുടെ ഭരണഘടനയാണ്. എന്നാല്‍ നമ്മുടേത് പാര്‍ലമെന്ററി ജനാധിപത്യമാണോ പ്രസിഡന്‍ഷ്യല്‍ ജനാധിപത്യമാണോ എന്ന് ചോദിച്ചാല്‍ രണ്ടുംകൂടി ചേര്‍ന്നത് എന്നേ നമുക്ക് പറയാന്‍ കഴിയുകയുള്ളൂ. കാരണം നമ്മുടെ ഭരണഘടന അനുസരിച്ച് ഇന്ത്യ അഥവാ ഭാരതം വിവിധ സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയാണ് (യൂണിയന്‍) (ആര്‍ട്ടിക്കിള്‍ ഒന്ന്) എന്നാണ്. കേന്ദ്രം അഥവാ യൂണിയന്‍ എന്നത് വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ്. നമ്മുടേത് പാര്‍ലമെന്ററി ജനാധിപത്യം ആണോ അതോ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം ആണോ എന്നതിനെ സംബന്ധിച്ച് ഭരണഘടന നിര്‍മ്മാണ സഭയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഡോക്ടര്‍ ബി.ആര്‍.അംബേദ്കര്‍ വിശദമായി മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ചാല്‍ ”കരട് ഭരണഘടനയില്‍ ഇന്ത്യന്‍ യൂണിയന്റെ തലപ്പത്ത് യൂണിയന്റെ പ്രസിഡന്റ് എന്ന് വിളിക്കുന്ന ഒരു കാര്യ നിര്‍വഹകനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഈ കാര്യനിര്‍വഹകന്റെ പേര് കേള്‍ക്കുമ്പോള്‍ അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്റിനെയാണ് ഓര്‍മ്മിക്കുക. പക്ഷേ സ്ഥാനപ്പേരുകളിലെ ഐക്യരൂപത്തിനപ്പുറം അമേരിക്കയില്‍ നിലവിലിരിക്കുന്ന സര്‍ക്കാരിന്റെ രൂപവും കരട് ഭരണഘടനയില്‍ നിര്‍ദ്ദേശിക്കുന്ന സര്‍ക്കാരിന്റെ രൂപവും തമ്മില്‍ യാതൊരു സാദൃശ്യവും ഇല്ല. അമേരിക്കന്‍ രൂപത്തിലുള്ള സര്‍ക്കാര്‍ അറിയപ്പെടുന്നത് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലുള്ള സര്‍ക്കാരായാണ്, പക്ഷേ കരട് ഭരണഘടന നിര്‍ദ്ദേശിക്കുന്നത് പാര്‍ലമെന്ററി സമ്പ്രദായമാണ്. രണ്ടും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്” – അംബേദ്കര്‍ തുടരുന്നു. ‘അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിന് കീഴില്‍ എക്‌സിക്യൂട്ടീവിന്റെ മുഖ്യ തലവന്‍ പ്രസിഡന്റാണ്, രാജ്യഭരണം അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നു. എന്നാല്‍ നമ്മുടെ ഭരണഘടനയ്ക്ക് കീഴില്‍ പ്രസിഡന്റിന്- ഇത് ഇംഗ്ലീഷ് ഭരണഘടനയില്‍ രാജാവിനുള്ള അതേ സ്ഥാനമാണ്. അദ്ദേഹം രാഷ്ട്രത്തിന്റെ തലവനാണ്, പക്ഷേ എക്‌സിക്യൂട്ടീവിന്റെ തലവനല്ല-അദ്ദേഹം രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്നു, പക്ഷേ ഭരിക്കുന്നില്ല. ഫെഡറല്‍ സംവിധാനത്തിന്റെ മകുടോദാഹരണമായ അമേരിക്കയിലെ ഫെഡറല്‍ സംവിധാനവും ഇന്ത്യയിലെ ഫെഡറല്‍ സംവിധാനവും തമ്മില്‍ കാതലായ വ്യത്യാസമുണ്ട്. അമേരിക്കയില്‍ ഇരട്ട പൗരത്വവും ഓരോ സംസ്ഥാനത്തിനും പ്രത്യേകം ഭരണഘടനയുമുണ്ടെങ്കില്‍ ഇന്ത്യയില്‍ ഏക പൗരത്വവും ഏക ഭരണഘടനയുമാണ് എന്ന് മാത്രമല്ല നമ്മുടെ ഭരണഘടനയില്‍ പാര്‍ലമെന്റിന് സവിശേഷാവകാശങ്ങളും കേന്ദ്രത്തിന് പ്രത്യേക അധികാരങ്ങളും കല്‍പ്പിച്ചു നല്‍കിയിട്ടുമുണ്ട്. നമ്മുടെ ഭരണഘടന അനുസരിച്ച് പാര്‍ട്ട് 4 ചാപ്റ്റര്‍ ഒന്നില്‍ കേന്ദ്ര എക്‌സിക്യൂട്ടീവും, ചാപ്റ്റര്‍ രണ്ടില്‍ പാര്‍ലമെന്റും, ചാപ്റ്റര്‍ 4 ല്‍ യൂണിയന്‍ ജുഡീഷ്യറിയും, പാര്‍ട്ട് 6 ചാപ്റ്റര്‍ രണ്ടില്‍ സംസ്ഥാന എക്‌സിക്യൂട്ടീവും, ചാപ്റ്റര്‍ മൂന്നില്‍ സംസ്ഥാന നിയമസഭകളും, ചാപ്റ്റര്‍ അഞ്ചില്‍ ഹൈക്കോടതികളെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഫെഡറല്‍ ഭരണഘടന ആയതിനാല്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര വിഭജനത്തെ സംബന്ധിച്ച വിശദ വിവരങ്ങള്‍ അടങ്ങിയ വകുപ്പുകള്‍ ഉള്‍ക്കൊള്ളിക്കേണ്ടി വന്നതിനാലാണ് നമ്മുടെ ഭരണഘടന വലുപ്പമേറിയതായത്. എന്ന് മാത്രമല്ല ഇവയൊക്കെ മറ്റ് ഭരണഘടനകളില്‍ നിന്നും വ്യത്യസ്തമായി വിശദരൂപത്തില്‍ പറഞ്ഞിട്ടുമുണ്ട്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ഭരണഘടനകള്‍ (അധികാര അവകാശങ്ങളും പരിധികളും പരിമിതികളും) ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ ഭരണഘടന. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ അധികാര വിഭജനത്തെ സംബന്ധിച്ച തര്‍ക്കങ്ങളും വ്യവഹാരങ്ങളും പരമാവധി ഒഴിവാക്കാന്‍ ആലോചിച്ചിട്ടാണ് നമ്മുടെ ഭരണഘടന നിര്‍മ്മാതാക്കള്‍ നമ്മുടെ ഭരണഘടന തയ്യാറാക്കിയിട്ടുള്ളത്.
നമ്മുടെ ഭരണഘടന അനുസരിച്ച് പ്രധാനമായും മൂന്ന് വിഭാഗങ്ങളാണ് രാജ്യത്തെ മുന്നോട്ടു നയിക്കുന്നത്. കേന്ദ്ര എക്‌സിക്യൂട്ടീവ് (പാര്‍ട്ട് 5 ചാപ്റ്റര്‍ 1), എക്‌സിക്യൂട്ടീവിന്റെ തലവന്‍ രാഷ്ട്രപതിയാണ്, പാര്‍ലമെന്റ് പാര്‍ട്ട് 5 ചാപ്റ്റര്‍ 2), കേന്ദ്ര ജുഡീഷ്യറി (പാര്‍ട്ട് 5 ചാപ്റ്റര്‍ 4) ഇതുപോലെ ഗവര്‍ണര്‍ തലവനായി സംസ്ഥാന എക്‌സിക്യൂട്ടീവും (പാര്‍ട്ട് 6 ചാപ്റ്റര്‍ 2), സംസ്ഥാന നിയമസഭകളും (ചാപ്റ്റര്‍ 3), കോടതികളും (ചാപ്റ്റര്‍ 5) ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പാര്‍ലമെന്റും നിയമസഭകളും നിയമനിര്‍മ്മാണം നടത്തുമ്പോള്‍ പ്രസ്തുത നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം എക്‌സിക്യൂട്ടീവിന്റെയും നിയമനിര്‍മ്മാണ സഭകള്‍ പാസാക്കുന്ന നിയമങ്ങളെ വ്യാഖ്യാനിക്കാനുള്ള അധികാരം കോടതികളുടേതുമാണ്. മൂന്ന് വിഭാഗങ്ങളെയും കുറിച്ച് വളരെ വിശദമായിത്തന്നെ നമ്മുടെ ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും വിധിന്യായങ്ങള്‍ നിയമങ്ങള്‍ക്ക് തുല്യമാണ് എന്ന് പറയുമ്പോഴും നിയമം നിര്‍മ്മിക്കാന്‍ കോടതികള്‍ക്കും വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുവാന്‍ നിയമനിര്‍മ്മാണ സഭകള്‍ക്കും അധികാരമില്ല. ഭരണഘടന നല്‍കുന്ന അധികാരത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുവാന്‍ ആര്‍ക്കും അവകാശമില്ല എന്ന് അര്‍ത്ഥം.
രാജ്യത്തെ എല്ലാ നിയമങ്ങളും പ്രാബല്യത്തില്‍ വരുന്നത് രാഷ്ട്രപതിയുടെയോ ഗവര്‍ണര്‍മാരുടെയോ ഒപ്പിടുന്നതോടുകൂടിയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ 10 നിയമങ്ങള്‍ ഗവര്‍ണറുടെ ഒപ്പില്ലാതെ തന്നെ നിയമമായി മാറുന്നു എന്ന സവിശേഷ സാഹചര്യമാണ് ഇന്ന് നിയമലോകം ചര്‍ച്ച ചെയ്യുന്നത്. അതിന് ആധാരമായത് ഏപ്രില്‍ എട്ടിന് സുപ്രീംകോടതി ജഡ്ജിമാരായ ജെ.ബി.പര്‍ദ്ദിവാലായുംആര്‍.മഹാദേവനും അടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റെ വിധിന്യായമാണ്. തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ 10 ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ അവ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്ത് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലാണ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്ന, ഭരണഘടന പ്രതിസന്ധി തന്നെ സൃഷ്ടിച്ചേക്കാവുന്ന ഉത്തരവ് ഉണ്ടായിട്ടുള്ളത്. രാഷ്ട്രപതി പ്രസ്തുത റിട്ടില്‍ കക്ഷി അല്ലാതിരുന്നിട്ടുകൂടി രാഷ്ട്രപതിയെ കൂടി ബാധിക്കുന്ന തരത്തിലാണ് വിധിന്യായം ഉണ്ടായിട്ടുള്ളത്. ഭരണഘടനയെ അടക്കം വ്യാഖ്യാനിക്കാന്‍ ഉള്ള അധികാരം ഹൈക്കോടതിക്കും സുപ്രീംകോടതിക്കും ഭരണഘടന നല്‍കിയിട്ടുണ്ട് എന്നത് ശരിയാണെങ്കില്‍ കൂടി കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ രാജ്യത്തിന്റെ ഗുണകരമായ മുന്നോട്ടുപോക്കിനു തടസ്സമാകാന്‍ പാടില്ല. ഗവര്‍ണറുടെ ഒപ്പില്ലാതെ പുറത്തുവരുന്ന 10 നിയമങ്ങളുടെ തലവിധി എന്താകുമെന്ന് പറയേണ്ടുന്ന ഉത്തരവാദിത്തം വീണ്ടും കോടതികള്‍ക്കായി മാറിയിരിക്കുന്നു. തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ബില്ലുകളെ സംബന്ധിച്ച് ഉയര്‍ന്ന തര്‍ക്കം ഭരണഘടനാ തര്‍ക്കമായി ഉയര്‍ന്ന സാഹചര്യത്തില്‍ വിശാല ബഞ്ച് വാദം കേള്‍ക്കുകയോ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുകയോ ചെയ്യുന്നതായിരുന്നു ഉചിതം എന്ന് നിയമ ലോകം അഭിപ്രായപ്പെടുന്നത് അതിനാലാണ്. സുപ്രീംകോടതിയില്‍ എല്ലാ ബെഞ്ചുകളും മിനിമം രണ്ട് ജഡ്ജിമാര്‍ അടങ്ങിയതാണ്. ഇത്തരം ഭരണഘടന തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ വിശാലബെഞ്ചോ, ഭരണഘടനാ ബെഞ്ചോ വാദം കേള്‍ക്കുകയാണ് ചെയ്യുക.
ഗവര്‍ണറുടെ അധികാരങ്ങളെ കുറിച്ച് പരിശോധിച്ചാല്‍ പാര്‍ട്ട് 6 ചാപ്റ്റര്‍ രണ്ട് ആര്‍ട്ടിക്കിള്‍ 153 അനുസരിച്ച് ഗവര്‍ണര്‍ ആണ് സംസ്ഥാന ഭരണത്തിന്റെ തലവന്‍. ആര്‍ട്ടിക്കിള്‍ 163 അനുസരിച്ച് ഗവര്‍ണറെ ഉപദേശിക്കാനും സഹായിക്കാനുംമുഖ്യമന്ത്രി തലവനായി ഒരു മന്ത്രിസഭ (കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ്) ഉണ്ടാവാം എന്നു പറയുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ നിയമമാകുന്നത് ആര്‍ട്ടിക്കിള്‍ 200 അനുസരിച്ച് അംഗീകാരം നല്‍കി ഗവര്‍ണര്‍ ഒപ്പ് വെക്കുന്നതോടുകൂടിയാണ്. നിയമസഭ പാസാക്കുന്ന എല്ലാ ബില്ലുകളും ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കണമെന്നും അപ്രകാരം അയക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് മൂന്ന് തരത്തില്‍ തീരുമാനമെടുക്കാം എന്നും ഭരണഘടന പറയുന്നു. അപ്രകാരം അയക്കുന്ന ബില്ലുകള്‍ അതേപടി അംഗീകാരം നല്‍കി ഒപ്പുവയ്ക്കുകയോ അംഗീകാരം നല്‍കാതെ പിടിച്ചുവെക്കുകയോ (Withholds assent) രാഷ്ട്രപതിയുടെ പരിഗണനക്കായി അയക്കുകയോ, ഭേദഗതികള്‍ നിര്‍ദ്ദേശിച്ചു തിരിച്ചയക്കുകയോ ചെയ്യാം എന്ന് ഭരണഘടന പറയുന്നു. അപ്രകാരം ഭേദഗതികള്‍ നിര്‍ദ്ദേശിച്ച് തിരിച്ചയക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയോ അല്ലാതെയോ നിയമസഭ വീണ്ടും പാസാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കണമെന്നും അപ്രകാരം തിരിച്ച് സമര്‍പ്പിക്കുന്ന ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കേണ്ടതാണ് എന്നും ഭരണഘടന നിഷ്‌കര്‍ഷിക്കുന്നു.
ഇവിടെയാണ് തര്‍ക്കം ഉടലെടുത്തിട്ടുള്ളത്. അനുമതി നല്‍കാതെ ഒരു ബില്‍ ഗവര്‍ണര്‍ക്ക് എത്രകാലം പിടിച്ചു വയ്ക്കാം, അല്ലെങ്കില്‍ പരിഗണനയ്ക്ക്അയച്ചുകിട്ടിയ ഒരു ബില്‍ രാഷ്ട്രപതി എത്ര കാലത്തിനകം തീരുമാനമെടുക്കണം. ഈ രണ്ട് ഭാഗത്തെ സംബന്ധിച്ചും ഭരണഘടന നിശബ്ദമാണ്. അങ്ങനെയുള്ള സാഹചര്യത്തിലാണ് മൂന്നുമാസം എന്ന കാലാവധി നിശ്ചയിച്ചുകൊണ്ട് ഗവര്‍ണറുടെ ഒപ്പില്ലാതെ 10 ബില്ലുകള്‍ നിയമമാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്, ആര്‍ട്ടിക്കിള്‍ 21 അനുസരിച്ചുള്ള രാഷ്ട്രപതിയുടെ അധികാര അവകാശങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നുമുള്ള തരത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം ചര്‍ച്ചയാവുന്നത്. ഈ വിഷയങ്ങളില്‍ ആര്‍ട്ടിക്കിള്‍ 200, 201 ഉം നിശ്ശബ്ദമായിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് ഭരണഘടന ഭേദഗതി നിര്‍ദ്ദേശിക്കുകയോ വിഷയം വിശാല ബെഞ്ചിനോ ഭരണഘടനാ ബെഞ്ചിനോ വിടുകയോ ആയിരുന്നു ഉചിതം എന്ന് നിയമവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത് അതിനാലാണ്. ആര്‍ട്ടിക്കിള്‍ 200, 201 ലും സമയപരിധിയില്‍ ഭരണഘടന മൗനം പാലിച്ചത് ഭരണഘടന നിര്‍മാതാക്കളുടെ അറിവില്ലായ്മ മൂലമാകാന്‍ തരമില്ല. ഡോ.അംബേദ്കര്‍, സി.രാജഗോപാലാചാരി, ഡോ.രാജേന്ദ്രപ്രസാദ്, ജവഹര്‍ലാല്‍ നെഹ്‌റു, അല്ലാടി കൃഷ്ണസ്വാമി അയ്യങ്കാര്‍ അടക്കമുള്ള നിയമപണ്ഡിതര്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല എന്ന് നമുക്ക് അനുമാനിക്കാന്‍ തരമില്ല. നമ്മുടെ ജനാധിപത്യ സമ്പ്രദായത്തില്‍ ബഹു പാര്‍ട്ടി രാഷ്ട്രീയ സംവിധാനം ആണുള്ളത് (മള്‍ട്ടി പാര്‍ട്ടി സിസ്റ്റം). കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന പാര്‍ട്ടി ആകണമെന്നില്ല സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരുന്നത്. അങ്ങനെ വരുമ്പോള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ രാജ്യതാല്‍പര്യങ്ങളെ ബാധിക്കാന്‍ പാടില്ല എന്നതിനാലും കേന്ദ്ര താത്പര്യത്തിന് വിരുദ്ധമായി സംസ്ഥാന സര്‍ക്കാരുകള്‍ നിയമം പാസാക്കാന്‍ പാടില്ല എന്നതിനാലും ആകാം ഒരുപക്ഷേ പ്രസ്തുത ഭാഗത്ത് ഭരണഘടന മൗനം പാലിക്കാന്‍ ഇടയായിട്ടുള്ളത്. കേന്ദ്ര നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കുന്ന നിയമസഭകള്‍ ഉള്ള കാലത്താണ് നാം ജീവിക്കുന്നത്. രാഷ്ട്രീയ ഭിന്നത രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കാന്‍ പാടില്ല എന്ന് ഭരണഘടനാ നിര്‍മ്മാതാക്കള്‍ ചിന്തിച്ചു എന്ന് വ്യക്തം. തങ്ങളുടെ ഹിതത്തിന് അനുസരിച്ച് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ ബലികഴിക്കാന്‍ പാടില്ല. അങ്ങനെ സംഭവിച്ചത് മൂലമാണ് അടിയന്തരാവസ്ഥ ഉണ്ടായതെന്ന് നാം ഓര്‍ക്കണം.
നമ്മുടെ ഭരണഘടന അനുസരിച്ച് ഒന്ന് മറ്റൊന്നിന്റെ അധികാര അതിര്‍ത്തിയില്‍ കടന്നു കയറാത്ത വിധത്തിലാണ് അധികാര വിഭജനം നടത്തിയിട്ടുള്ളത്. ഹൈക്കോടതി ജഡ്ജിമാരെയും സുപ്രീംകോടതി ജഡ്ജിമാരെയും നിയമിക്കുന്നത് പ്രസിഡന്റാണ് എങ്കിലും അവരെ പിരിച്ചുവിടാന്‍ പ്രസിഡന്റിന് അധികാരമില്ല. ജഡ്ജിമാരെ നീക്കം ചെയ്യാനുള്ള അധികാരംനല്‍കിയിരിക്കുന്നത് പാര്‍ലമെന്റിനാണ്. പാര്‍ലമെന്റിലെ ഇംപീച്ച്‌മെന്റ് നടപടിക്രമങ്ങളിലൂടെ മാത്രമേ ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരെ നീക്കം ചെയ്യാനാവൂ. നിയമം നിര്‍മ്മിക്കാന്‍ അധികാരം നല്‍കിയിരിക്കുന്നത് പാര്‍ലമെന്റിനും നിയമസഭകള്‍ക്കുമാണ്. പാര്‍ലമെന്റും നിയമസഭയും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ അടങ്ങിയതാണ്. അതിനാല്‍ തന്നെ പാര്‍ലമെന്റും നിയമസഭയും പാസാക്കുന്ന നിയമങ്ങള്‍ ജനങ്ങളുടെ വികാരമാണ് പ്രതിഫലിപ്പിക്കുന്നത് എന്ന് ഒരുതരത്തില്‍ പറയാം. മാത്രമല്ല സാമാജികര്‍ ജനങ്ങളോട് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഉത്തരം പറയാന്‍ ബാദ്ധ്യസ്ഥരുമാണ്. അത്തരം നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നതിന് പകരം അവ റദ്ദ് ചെയ്യുന്ന തരത്തിലേക്ക് കോടതികള്‍ നീങ്ങുന്നത് അഭികാമ്യമല്ല. ഉദാഹരണത്തിന് ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ടു പാര്‍ലമെന്റ് പാസാക്കിയ NJAC നിയമം സുപ്രീംകോടതി റദ്ദു ചെയ്യുകയായിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് ഐകകണ്‌ഠ്യേന(രാജ്യസഭയില്‍ രാംജറ്റ് മെലാനി എതിര്‍ത്തിരുന്നു) 16 സംസ്ഥാന നിയമസഭകളും പാസാക്കിയതായിരുന്നു NJAC. എന്നിട്ടും സുപ്രീംകോടതി പ്രസ്തുത നിയമം നിസ്സാര കാരണങ്ങളാല്‍ റദ്ദാക്കുകയുണ്ടായി. നിയമത്തില്‍ കുറവുകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു ഉചിതം. ലോകത്ത് ജഡ്ജിമാരാല്‍ ജഡ്ജിമാര്‍ നിയമിക്കപ്പെടുന്ന സംവിധാനം ഇന്ത്യയില്‍ മാത്രമാണ് നിലവിലുള്ളത്. പ്രസ്തുത അധികാരം ഒരു വിധിന്യായത്തിലൂടെ സുപ്രീംകോടതി കവര്‍ന്നെടുത്തതാണ്. ഇത്തരത്തിലുള്ള ജഡ്ജി നിയമനത്തെ സംബന്ധിച്ച് വ്യാപകമായ പരാതികള്‍ നിലനില്‍ക്കുന്നുമുണ്ട്. അങ്കിള്‍ ജഡ്ജ് എന്ന ഒരു വിളിപ്പേര് തന്നെ ഉടലെടുത്തുകഴിഞ്ഞു. ഭാരതത്തിലെ ജനങ്ങള്‍ക്ക് ഇപ്പോഴും നമ്മുടെ നീതിന്യായ സംവിധാനത്തില്‍ അടിയുറച്ച വിശ്വാസമാണ് ഉള്ളത്. അത് കാത്തുസൂക്ഷിക്കുവാനുള്ള ഉത്തരവാദിത്തം നീതിന്യായ കോടതികള്‍ക്കും ഉണ്ട്. അടുത്തിടെയാണ് ഒരു ജഡ്ജിയുടെ വീട്ടില്‍ തീപ്പിടുത്തം ഉണ്ടായതും നോട്ടുകെട്ടുകള്‍ കത്തിയ വാര്‍ത്തകള്‍ പുറത്തുവന്നതും. ഉന്നത ന്യായാധിപന്മാരില്‍ അഴിമതിക്കാര്‍ ഉണ്ടെന്ന് ജസ്റ്റിസ് കര്‍ണ്ണന്റെ വെളിപ്പെടുത്തല്‍ ബാക്കി നില്‍ക്കുന്നു (അദ്ദേഹം കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ടു). തങ്ങളുടേയോ കുടുംബാംഗങ്ങളുടെയോ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തിയ ന്യായാധിപന്മാരുടെ എണ്ണം പരിമിതമാണ്. ഹൈക്കോടതികളിലും സുപ്രീംകോടതിയിലും കെട്ടിക്കിടക്കുന്ന കേസുകള്‍ നിരവധിയാണ്. അവയില്‍ 25- 30 വര്‍ഷം കഴിഞ്ഞവയും ഉണ്ട്. അത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ സമയപരിധി നിശ്ചയിക്കാത്ത കോടതികള്‍ ഇത്തരം വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ സാധാരണക്കാരന്റെ നെറ്റി ചുളിയുന്നുവെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം? അതിര്‍വരമ്പുകള്‍ പാലിക്കപ്പെടാന്‍ ഉള്ളതാണ്, ലംഘിക്കപ്പെടാന്‍ ഉള്ളതല്ല; എവിടെയായാലും ആരായാലും.
Reference:
1.Complete works of Dr. Ambedkar
2.Indian Constitution- Dr. M.V/ Paily
3.The Constitution of India- P.M/ Bakshi