ഭാരതത്തിന്റെ കറന്‍സി ചിഹ്നമായ രൂപയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഊരുവിലക്ക് പ്രഖ്യാപിച്ചത് അടുത്തിടെയാണ്. രൂപയുടെ തമിഴ് പതിപ്പായ രൂ (രൂഭായ്) ആയിരിക്കും ഇനിമേലില്‍ ദ്രാവിഡ നാട്ടില്‍ ഉപയോഗിക്കുക. റിസര്‍വ് ബാങ്കിലെ കമ്മട്ടത്തില്‍ അച്ചടിക്കുന്ന നോട്ടുകള്‍ തന്നെയാണ് സ്റ്റാലിനും തമിഴ് ഭാഷാഭ്രാന്തന്മാരും തുടര്‍ന്നും ഉപയോഗിക്കുക. സംസ്ഥാനങ്ങള്‍ക്ക്, പ്രത്യേകിച്ച് തമിഴ്‌നാടിനു നോട്ട് അടിക്കാനുള്ള അധികാരമോ സ്വാതന്ത്ര്യമോ ഇല്ലാത്തതിനാല്‍ സ്റ്റാലിന് മുന്നില്‍ വേറെ മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. ഏതാനും ദിവസങ്ങള്‍ക്കുമുമ്പുവരെ കേന്ദ്ര സര്‍ക്കാരിന്റെ ത്രിഭാഷാ പദ്ധതിയെ നഖശിഖാന്തം എതിര്‍ക്കുകയായിരുന്നു സ്റ്റാലിന്റെ പ്രധാന വിനോദം. ഇതുപറയുമ്പോള്‍ പലര്‍ക്കും അറിയാത്ത ഒരു വസ്തുതയുണ്ട്. നവോദയ വിദ്യാലയ എന്ന പബ്ലിക് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഭാരതത്തിലെ ഏക സംസ്ഥാനമാണ് തമിഴ്‌നാട്.
സമ്പന്ന കുടുംബത്തിലെ കുട്ടികള്‍ക്ക് മാത്രം ലഭിച്ചിരുന്ന പബ്ലിക് സ്‌കൂള്‍ വിദ്യാഭ്യാസം ദരിദ്ര ജനവിഭാഗങ്ങളിലെ കുട്ടികള്‍ക്കും ലഭ്യമാകണം എന്ന ഉദ്ദേശ്യത്തോടെ രാജീവ് ഗാന്ധി സര്‍ക്കാര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്‌കാരമാണ് നവോദയ വിദ്യാലയങ്ങള്‍. എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ ജില്ലകളിലും ഓരോ നവോദയ വിദ്യാലയങ്ങള്‍, പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്കൊപ്പം സമ്പന്ന കുടുംബത്തിലെ കുട്ടികള്‍ക്കും, മറ്റു സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്കും ഈ വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിക്കും. അതായത് ഓരോ നവോദയ വിദ്യാലയവും ഒരു കോസ്‌മോപോളിറ്റന്‍ അന്തരീക്ഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. തമിഴ് ഭാഷയോടുള്ള അമിതമായ ആസക്തി കാരണം തമിഴ്‌നാട്ടില്‍ ഈ വിദ്യാലയങ്ങള്‍ക്ക് പ്രവേശനമില്ല. കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ പ്രധാന നേട്ടങ്ങളില്‍ ഒന്നായി എടുത്തു പറയുന്ന പ്രസ്തുത വിദ്യാലയങ്ങള്‍ ഒന്ന് പോലും തമിഴ്‌നാട്ടില്‍ ഇല്ല. മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും പ്രസ്തുത വിദ്യാലയങ്ങള്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും, അതൊന്നും തന്നെ സ്റ്റാലിനെയോ, അദ്ദേഹത്തിന്റെ പിതാവ് കരുണാനിധിയെയോ നിരുത്സാഹപ്പെടുത്തിയിട്ടില്ല. നവോദയ വിദ്യാലയങ്ങളെ കുറിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും അണികളും നിശ്ശബ്ദരാണ്, കാരണമുണ്ട്. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്തെ മണ്ഡലങ്ങളില്‍ ഒന്നിലെങ്കിലും ജയിച്ചു കയറാന്‍ കോണ്‍ഗ്രസ്സിന് ഡിഎംകെയുടെ (അതായത് സ്റ്റാലിന്റെ) ആള്‍ബലവും, സാമ്പത്തിക സഹായവും കൂടിയേ തീരൂ. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ധൈര്യം കാണിച്ച കോണ്‍ഗ്രസിന് ആകെയുള്ള 39 മണ്ഡലങ്ങളില്‍ നിന്നും ലഭിച്ചത് 4.3 ശതമാനം വോട്ട്. ഒരു വീട്ടിലേക്കോ, ഓഫീസിലേക്കോ പ്രവേശിക്കുന്നതിന് മുന്‍പ് സന്ദര്‍ശകര്‍ സ്വന്തം കാലുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ചവിട്ടികള്‍ ഇല്ലേ? തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് ഈ ചവിട്ടിക്കു (doormat) സമമാണ്. പറഞ്ഞുവന്നത് സ്റ്റാലിന്റെ ഹിന്ദി വിരോധത്തെക്കുറിച്ചായിരുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് സ്റ്റാലിന്റെ സീമന്ത പുത്രന്‍ ഉദയനിധി സനാതനധര്‍മം തമിഴ്‌നാടിന് ആപത്താണെന്നു പ്രഖ്യാപിച്ചിരുന്നു. കോവിഡ്, എയ്ഡ്‌സ് എന്നീ മാരകരോഗങ്ങളേക്കാള്‍ അപകടകാരിയാണ് സനാതനധര്‍മം എന്നാണ് മകന്‍ സ്റ്റാലിന്റെ ഭാഷ്യം. ഹിന്ദി എന്നതു ഹൈന്ദവതയുടെ മറ്റൊരു പര്യായമാണെന്നു വിശ്വസിക്കുന്നവരാണ് അച്ഛന്‍ സ്റ്റാലിനും, മകന്‍ സ്റ്റാലിനും.
ഓരോ ഭാഷയെയും സ്‌നേഹിക്കുന്നവര്‍ അവരവരുടെ മാതൃഭാഷയാണ് ലോകത്തിലെ ഏറ്റവും മനോഹര ഭാഷയെന്നു വിശ്വസിക്കുന്നു. സ്റ്റാലിന്റെ കാരണവര്‍ കരുണാനിധിയും ഭാഷാ ഭ്രാന്തനായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ പേരുപോലും സംസ്‌കൃതമാണ്. തെലുങ്കാണ് കരുണാനിധിയുടെ മാതൃഭാഷ. തമിഴ് ജനത (അഥവാ ദ്രാവിഡര്‍) തന്തൈ പെരിയാര്‍ എന്ന് വിളിച്ച് ആദരിക്കുന്ന ഇ.വി.രാമസാമി നായ്ക്കര്‍ സംസാരിച്ചിരുന്നത് കന്നഡ ഭാഷയാണ്. അതെന്തോ ആകട്ടെ. വളരെ ഗൗരവമേറിയ ഒരു ഘടകം സ്റ്റാലിന്റെ നിലപാടുകള്‍ക്ക് പിന്നിലുണ്ട്.
2018 ല്‍ സ്റ്റാലിന്‍ ഒരു പ്രഖ്യാപനം നടത്തി. പ്രത്യേക ദ്രാവിഡ രാഷ്ട്രം ഡിഎംകെയുടെ ലക്ഷ്യമാണ്. ഡിഎംകെയും അതിന്റെ ആദ്യ രൂപമായിരുന്ന ജസ്റ്റിസ് പാര്‍ട്ടിയും ഒരുകാലത്തും ഭാരതം എന്ന സങ്കല്‍പ്പത്തെത്തന്നെ അംഗീകരിച്ചിട്ടില്ല. ഡി.എം.കെയുടെ സ്ഥാപക നേതാവ് സി.എന്‍.അണ്ണാദുരൈ രാജ്യസഭയില്‍ നടത്തിയ തന്റെ കന്നി പ്രസംഗത്തില്‍ത്തന്നെ ഇക്കാര്യം വ്യക്തമാക്കി യിരുന്നു. 1962 മെയ് ഒന്നാം തീയതിയാണ് അണ്ണാദുരൈ വിഖ്യാതമായ ഒരു പ്രഖ്യാപനം രാജ്യസഭയില്‍ നടത്തിയത്. ‘ദ്രാവിഡര്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമല്ല. ഞങ്ങള്‍ ഒരു പ്രത്യേക രാഷ്ട്രമാണ്. സമയം വരുമ്പോള്‍ ഞങ്ങള്‍ ഭാരതത്തില്‍ നിന്ന് സ്വതന്ത്രമാകും. ദ്രാവിഡ നാടും ഇന്ത്യയുമായി നല്ല ബന്ധങ്ങള്‍ തുടരും,’ പക്ഷെ 1963ല്‍ ഭരണഘടനയുടെ പതിനാറാം ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ, ഡിഎംകെയുടെ സ്വപ്‌നം തകര്‍ന്നു. വിഘടനവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന തരത്തിലായിരുന്നു ആ ഭേദഗതി.
ഭാരതത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും വിശ്വാസമില്ലാത്തവര്‍ക്കു തിരഞ്ഞടുപ്പില്‍ മത്സരിക്കാനാവില്ല എന്നായിരുന്നു ഭേദഗതി വ്യക്തമാക്കിയത്. അതോടെ ദ്രാവിഡ രാഷ്ട്രം എന്ന ഡിഎംകെയുടെ സ്വപ്‌നം താല്കാലികമായിട്ടാണെങ്കിലും അവസാനിച്ചു. പക്ഷെ കരുണാനിധി ഡിഎംകെ എന്ന രാഷ്ട്രീയ സംഘടനയെ തന്റെ കുടുംബ സ്വത്താക്കി മാറ്റിയതോടെ പ്രത്യേക രാഷ്ട്ര സിദ്ധാന്തം പൂര്‍വാധികം ശക്തി പ്രാപിച്ചു. ഭാരതത്തിന്റെ നയങ്ങളോട് കരുണാനിധി കുടുംബത്തിന് കടുത്ത വിരോധമായിരുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ ഹിന്ദി ഭാഷ പഠിച്ചാല്‍ അത് ദ്രാവിഡ രാഷ്ട്ര സിദ്ധാന്തത്തിനു വിനയാകും എന്ന് കണ്ടാണ് ഡിഎംകെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. നൂറു കണക്കിന് പേര്‍ക്ക് ഈ സമരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. 1964 ജനുവരി 25 നു ചിന്നസാമി എന്ന ഡിഎംകെ പ്രവര്‍ത്തകന്‍ തിരുച്ചിറപ്പള്ളി നഗരത്തില്‍ ആത്മാഹുതി ചെയ്തതു പാര്‍ട്ടിക്കു തുണയായി. സ്വന്തം ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ചിന്നസാമി ഈ കടുംകൈ ചെയ്തത്. പക്ഷെ അന്നത്തെ ഡിഎംകെ എംഎല്‍എ ആയിരുന്ന അന്‍പില്‍ ധര്‍മലിംഗം പ്രസ്തുത ആത്മാഹുതിയെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമാക്കി. ആ ഹിന്ദി വിരുദ്ധ സമരവും, സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസിന്റെ അഴിമതിയും 1967 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഡിഎംകെയെ സഹായിച്ചു. ദ്രാവിഡ നാട് എന്ന സങ്കല്പം ഇപ്പോഴും ഡിഎംകെയുടെ ഭരണഘടനയില്‍ ഉണ്ടെന്നും, പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം പ്രത്യേക ദ്രാവിഡ നാട് തന്നെയാണ് എന്നും സ്റ്റാലിനും അദ്ദേഹത്തിന്റെ ലൗഡ് സ്പീക്കര്‍ എന്നറിയപ്പെടുന്ന കെ. തിരുനാവക്കരശരും പ്രഖ്യാപിച്ചത് 2018 ലാണ്.
ഭാഷയോടുള്ള അമിതമായ ഭ്രാന്തു കാരണമാണ് ഭാരതത്തിന്റെ അയല്‍ രാഷ്ട്രമായ ശ്രീലങ്കയില്‍ തമിഴന്മാര്‍ ആഭ്യന്തര കലഹം ഇളക്കിവിട്ടത്. വേലുപ്പിള്ള പ്രഭാകരന്‍ എന്ന ഭീകരന്‍ ലങ്കയെ വെട്ടിമുറിച്ചു ഈളം എന്ന പ്രത്യേക രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിച്ചതും, ആഭ്യന്തര യുദ്ധത്തില്‍ പതിനായിരങ്ങള്‍ക്കു ജീവന്‍ നഷ്ടമായതും ഭാരതീയര്‍ മറന്നിട്ടില്ല. മറ്റൊരു പ്രഭാകരനാകാനാണ് സ്റ്റാലിന്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയെയും നഖശിഖാന്തം എതിര്‍ക്കുക എന്നതാണ് സ്റ്റാലിനും പുത്രന്‍ ഉദയനിധിയും ചെയ്തുവരുന്നത്. മെഡിക്കല്‍ കോളേജ് പ്രവേശന പരീക്ഷ, പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസനയം, ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയം എന്നിവയെ സ്റ്റാലിന്‍ എതിര്‍ക്കുന്നത് വിഘടനവാദത്തിന്റെ സൂചന തന്നെയാണ്. തമിഴ്‌നാട്ടില്‍ ജോര്‍ജ് സോറോസിന്റെ സഹായത്തോടെ നടന്നുവരുന്ന വ്യാപകമായ മതപരിവര്‍ത്തനത്തെ കുറിച്ച് മാധ്യമങ്ങള്‍ നിശ്ശബ്ദത പാലിക്കുന്നത് സോറോസ്, ഇസ്ലാമിക് ഭീകര സംഘടനകള്‍ എന്നിവരില്‍നിന്നും കൈമടക്ക് മേടിച്ചിട്ടാണെന്നത് പരസ്യമായ രഹസ്യമാണ്. ചെന്നൈ നഗരത്തിലെ മലയാളി പത്രപ്രവര്‍ത്തകര്‍വരെ ഈ ശൃംഖലയില്‍ സജീവമാണ്.
ശ്രീലങ്കയിലെ വടക്കു കിഴക്കന്‍ പ്രവിശ്യ, മലേഷ്യയിലെ ഏതാനും ഭാഗങ്ങള്‍, മ്യാന്‍മാര്‍ എന്നീ തന്ത്ര പ്രധാനമായ ഭാഗങ്ങളും, തമിഴ്‌നാടും ചേര്‍ത്ത് വിശാല ദ്രാവിഡ രാഷ്ട്രം സൃഷ്ടിക്കുക എന്നതാണ് സ്റ്റാലിനും ഡിഎംകെയും ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് വായിച്ചു ചിരിക്കുന്നവര്‍ മറന്നുപോകുന്ന ഒരു വസ്തുതയുണ്ട്. ഇന്‍ഡോനേഷ്യയില്‍ ഏതാനും വര്‍ഷം വരെ ഈസ്റ്റ് ടൈമോര്‍ എന്ന രാജ്യം ഉണ്ടായിരുന്നു. കാതോലിക്കാരായിരുന്നു ഈ പ്രദേശത്തെ ജനങ്ങളില്‍ അധികവും. ഇന്ന് ഈസ്റ്റ് ടൈമോര്‍ എന്ന രാഷ്ട്രം ഇല്ല. പകരം, ടൈമോര്‍ -ലെസ്റ്റെ (Timor-Leste) എന്ന പേരില്‍ അറിയപ്പെടുന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി അതു പരിവര്‍ത്തനം ചെയ്തു. 2002 മെയ് മാസം 20-നാണ് ഈസ്റ്റ് ടൈമോറിനെ മറവു ചെയ്തു ക്രൈസ്തവ രാജ്യമായ ടൈമോര്‍ -ലെസ്റ്റെ ജന്മമെടുത്തത്. വടക്കന്‍ ശ്രീലങ്കയിലും, തമിഴ്‌നാട്ടിലും, മലേഷ്യ, മ്യാന്‍മാര്‍ തുടങ്ങിയ പ്രദേശങ്ങളിലും സഭ വളരെ ശക്തമാണ്. ലങ്കയിലെ ആഭ്യന്തര യുദ്ധത്തിന് എല്ലാ സഹായവും നല്‍കിയത് സുവിശേഷ സൈനികരായ നോര്‍വേയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമാണ്. മേല്‍ സൂചിപ്പിച്ച പ്രദേശങ്ങള്‍ ചേര്‍ത്ത് മറ്റൊരു ക്രൈസ്തവ റിപ്പബ്ലിക്ക് രൂപീകരിക്കുക എന്നത് അവര്‍ക്ക് അത്ര ബുദ്ധിമുട്ടുള്ള ഇടപാടല്ല, പോരാത്തതിന്, ഉദയനിധി താന്‍ ഒരു ക്രൈസ്തവനാണെന്നു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍.