മേഘമാമലക്കാട്ടില്‍ മറഞ്ഞൂ ദിവസ്പതി
ഘോരകാന്താരം പോലെയിരുള്‍ മൂടുന്നൂ ചുറ്റും
കുഴയും കഴല്‍, കണ്ണീര്‍ പൊഴിയും നേത്രങ്ങളും
വഴിയില്‍ നിഴല്‍പോലെ താതന്റെ സന്ത്രാസങ്ങള്‍
പതിവില്ലിതേവരെ, പ്രായത്തില്‍ കവിഞ്ഞുള്ള
പരിപക്വത മുറ്റും ചെയ്തിയേ സ്വാഭാവികം
ഇമ പൂട്ടിടും ചെന്താമരതന്‍ ചുറ്റും തള്ളി-
യിളകുമംഭസ്സുപോല്‍ തുളുമ്പും മിഴിയുമായ്
വയല്‍വാരത്തെ ദിനകരനേത്തേടിക്കൊണ്ട്
വലയുന്നെല്ലാടവും മാടനാശാനാമച്ഛന്‍
ഇരുളും പിന്‍വാങ്ങുന്നോരൊളിയോടിരിക്കുന്നു
ഇരുളില്‍ വിളക്കുമായ് പിറന്ന നാരായണന്‍
‘ഇവിടെ?’ സഗദ്ഗദം ചോദിപ്പു താതന്‍; ‘അച്ഛാ,
ഇനിയും തിരിഞ്ഞില്ല വാസ്തവമതോയിതോ?’
ഒരു രാക്കിളിയപ്പോളീവിധം പാടിപ്പോയി
ഒരു നാളിലും നിഴല്‍ വീഴ്ത്താത്ത വിളക്കിതാ
പിറകില്‍ നിലാവല പൊഴിച്ചൂ താരാനാഥന്‍
മറമാഞ്ഞവന്‍ നീട്ടും മറതന്‍കാതല്‍ കേള്‍ക്കേ
തൊഴുകൈയ്യുമായ് പുത്രന്‍ ചോദിച്ചു വീണ്ടും-
‘തെല്ലുതിരിയാതെ ചോദിപ്പൂ, വാസ്തവമതോയിതോ?’
മരണമെന്‍തോഴന്റെ താതനെ കവര്‍ന്നനാള്‍
തരണം ഞങ്ങള്‍ക്കിതേ – ഗതിയെന്നാക്രന്ദിച്ചോര്‍
അടയോ, പരിപ്പോ, നല്‍ പഴമോ കേമം സദ്യ-
യ്ക്കടിയാണിതേപ്രതി : വാസ്തവമതോയിതോ?
അലഞ്ഞു മൗനത്തിന്റെ ഗിരികാനനങ്ങളി-
ലഖിലാണ്ഡവുംവന്നൊരാദിമപൊരുള്‍തേടി…
ഒരുനാള്‍ സഹസ്രാരമുണരേ, ആത്മജ്ഞനായ്
ഉരഗാരിപോല്‍ പൊങ്ങി നിജമാം ചിദാകാശേ
ബോധമായ് സ്വരൂപമായ്, അരുണാചലത്തിലെ
ബോധ സൂര്യനെക്കണ്ടു പരയില്‍ സംസാരിച്ചു-
അരുണാചലത്തിലെ ബോധമേ മൊഴിഞ്ഞതും
‘അഖിലം തെരിഞ്ഞുള്ള സദ്ഗുരു നാരായണന്‍-‘
സകലാര്‍ത്ഥവും കണ്ടോ- രമ്മിഴി നിറഞ്ഞുപോയ്
സഹചാരികള്‍ക്കുള്ള ദൈന്യത ദര്‍ശിക്കവേ –
നരനായിട്ടും കുറുനരിപോല്‍ മാളങ്ങളില്‍ എരിയും
ചിത്തത്തോടെ കഴിഞ്ഞ ജന്മങ്ങളെ നരരായ്…
നാരായണ രൂപരായ് മാറ്റാന്‍ തന്ന
വരമെങ്ങനെ ഞങ്ങള്‍ വര്‍ണിച്ചിടേണ്ടൂ ഗുരോ-
ലോകസംഗ്രഹം ചെയ്യാന്‍ ദേവനാമുമാനാഥന്‍
ലോകരക്ഷാര്‍ത്ഥം കൊടും ഗരളം കുടിച്ചനാള്‍..
നിര്‍വികല്‍പ്പത്തില്‍ നിന്നുമുണര്‍ന്നു പ്രതിഷ്ഠിച്ച
നിര്‍ഗുണ സ്വരൂപമീ മണ്ണിനെ കാത്തീടട്ടെ..
വിശ്വവും വിനമ്രമായ് നില്‍ക്കുന്ന മഹാകവി-
‘വര്‍ണനാതീതം’ എന്നു വാഴ്ത്തിയതേതക്ഷിയെ
ആ കരുണാര്‍ദ്രം മിഴി ഞങ്ങളെ നയിക്കട്ടെ
അറിവായ്… ആനന്ദമായ്.. ആത്മ രൂപരായ്ത്തീരാന്‍