ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാകുംഭമേള സമംഗളം പര്യവസാനിച്ചിരിക്കുകയാണ്. പൗഷപൗര്‍ണ്ണമി ദിനത്തില്‍ ആരംഭിച്ച കുംഭമേള ശിവരാത്രി നാളിലാണ് പൂര്‍ണ്ണമായത്. സനാതനധര്‍മ്മവിശ്വാസികളെ സംബന്ധിച്ച് പവിത്രമായ ഉത്തരായന കാലത്തിന്റെ ആരംഭത്തിലാണ് കുംഭമേളയും സമാരംഭിച്ചത്. നാല്‍പ്പത്തഞ്ച് ദിവസങ്ങളായി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറിയ പ്രയാഗ്‌രാജില്‍ ഔദ്യോഗിക കണക്കു പ്രകാരം 63.36 കോടി ഭക്തരാണ് തീര്‍ത്ഥസ്‌നാനം നടത്തിയത്. ഗംഗയും യമുനയും പ്രത്യക്ഷമായും സരസ്വതീ നദി അദൃശ്യയായും സംഗമിക്കുന്ന പ്രയാഗ്‌രാജില്‍ മഹാകുംഭമേളയില്‍ സ്‌നാനം ചെയ്യുക എന്നത് സനാതനധര്‍മ്മികളായവരെ സംബന്ധിച്ച് അങ്ങേയറ്റം വൈകാരികമായ ഒന്നാണ്. വൈവിദ്ധ്യങ്ങളും വൈചിത്ര്യങ്ങളും ഏറെയുള്ള നിരവധി അനുഷ്ഠാനങ്ങളിലൂടെ സനാതനധര്‍മ്മം തലമുറകളിലൂടെ കൈമാറിപ്പോരുന്ന ചില ശാശ്വതമൂല്യങ്ങളുണ്ട്. വിവിധ സമ്പ്രദായങ്ങള്‍ ഉണ്ടെങ്കിലും അവയെ എല്ലാം കോര്‍ത്തെടുക്കുന്ന ചില അടിസ്ഥാന വിശ്വാസങ്ങളും സങ്കല്‍പ്പങ്ങളും സനാതനധര്‍മ്മത്തിന്റെ പ്രത്യേകതയാണ്. ഭാരത മഹാരാഷ്ട്രത്തിന്റെ ഏകതയുടെ തന്തുവായി സനാതനധര്‍മ്മം വര്‍ത്തിക്കുന്നത് അതിന്റെ സവിശേഷമായ ചില ആചാര അനുഷ്ഠാനങ്ങളിലൂടെയാണ്. തീര്‍ത്ഥാടനം അത്തരമൊരു അനുഷ്ഠാനമാണ്. ലോകത്തില്‍ മറ്റൊരു സമൂഹത്തിലും തീര്‍ത്ഥാടന സംസ്‌ക്കാരത്തിലൂടെ രാഷ്ട്രത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കപ്പെടുന്നില്ല. അനവധി ഭാഷകള്‍ സംസാരിക്കുമ്പോഴും വിവിധ ഭക്ഷണശൈലികളും വേഷവിധാനങ്ങളും പിന്‍തുടരുമ്പോഴും എല്ലാവരേയും ഒന്നാക്കുന്ന ചില പൊതു ശ്രദ്ധാകേന്ദ്രങ്ങളും പുരാവൃത്തങ്ങളും പൈതൃക മൂല്യങ്ങളും ഉണ്ടെന്നതാണ് ഭാരതത്തിന്റെ പ്രത്യേകത. പുണ്യനദികളും പുണ്യ ഗിരികളും മഹാക്ഷേത്രങ്ങളുമെല്ലാം ഭാരതീയരെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന ചില ഭക്തി ശ്രദ്ധാകേന്ദ്രങ്ങളാണ്. ആയിരത്താണ്ടുകളായി തലമുറകളിലൂടെ കൈമാറിപ്പോരുന്ന സനാതനധര്‍മ്മസങ്കല്‍പ്പങ്ങള്‍ ജനതയുടെ ജീനുകളില്‍പ്പോലും വ്യാപിച്ചിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ നാല്‍പ്പത്തഞ്ച് ദിനരാത്രങ്ങളിലായി ഗംഗാതടത്തില്‍ അവിരതം ഉയര്‍ന്നു കേട്ട ഹര ഹര മഹാദേവ, ഹര ഹര ഗംഗേ എന്ന മന്ത്രധ്വനികള്‍. അസ്ഥി തുളയ്ക്കുന്ന തണുപ്പില്‍ ഹിമാലയ പ്രാന്തങ്ങളില്‍ തപസ്സു ചെയ്യുന്ന നഗ്‌നതാപസരും മഹാമണ്ഡലേശ്വരന്മാരും സാധാരണക്കാരും പ്രഗല്‍ഭരും പ്രശസ്തരും കോടീശ്വരന്മാരുമെല്ലാം ഭേദഭാവനകളില്ലാതെ പ്രയാഗ്‌രാജിലേക്കൊഴുകി എത്തുകയായിരുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളിലേയും ആകെ ജനസംഖ്യയേക്കാള്‍ എത്രയോ ഇരട്ടി ജനങ്ങളാണ് ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ചെറിയ പ്രദേശത്ത് ഒത്തുകൂടി ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിച്ച് പിരിഞ്ഞു പോയത്. ഒരുപക്ഷെ വലിയ ദുരന്തങ്ങള്‍ തന്നെ സംഭവിക്കാവുന്ന ജനക്കൂട്ടമാണ് കുംഭമേളയില്‍ എത്തിയത്. വളരെ ചെറിയ ചില സംഭവങ്ങള്‍ ഒഴിവാക്കിയാല്‍ മഹാകുംഭമേള സമംഗളം പര്യവസാനിച്ചു എന്നു തന്നെ പറയാം.
പൂര്‍വ്വാസൂത്രണത്തിന്റെയും പൂര്‍ണ്ണാസൂത്രണത്തിന്റെയും ഉജ്ജ്വല മാതൃകയായിരുന്നു 144 വര്‍ഷങ്ങള്‍ക്കു ശേഷം സമാഗതമായ ഇത്തവണത്തെ മഹാകുംഭമേള. ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്നെ ആരംഭിച്ച ആസൂത്രണങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കൊണ്ടാണ് പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മഹാകുംഭമേള സഫലവും മംഗളകരവുമാക്കാന്‍ കഴിഞ്ഞത്. ഒരുപക്ഷെ ലോകത്തിലെ മാനേജ്‌മെന്റ് വിദഗ്ധര്‍ക്ക് ഒരു നവ പാഠപുസ്തകം തന്നെയായിരിക്കും ഈ കുംഭമേള. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കുംഭമേളയുടെ വിജയം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും, എല്ലാ സമ്പ്രദായങ്ങളിലും പെട്ടവര്‍ പുണ്യസ്‌നാനത്തിനെത്തിയിരുന്നു. ലിംഗ ജാതിഭേദങ്ങളില്ലാതെ എല്ലാവരും ഗംഗാ, യമുനാ, സരസ്വതീ മാതാക്കളുടെ കാരുണ്യക്കുളിര്‍ തീര്‍ത്ഥത്തിലമരാന്‍ എത്തിച്ചേര്‍ന്നപ്പോള്‍ ദേശീയോദ്ഗ്രഥനത്തിന്റെ പ്രത്യക്ഷ പ്രകടനം തന്നെയാണ് സംഭവിച്ചത്. ഇത്രയും ജനങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍ സ്വാഭാവികമായുണ്ടാകാവുന്ന യാതൊരുവിധ കുറ്റകൃത്യങ്ങളും സംഭവിക്കാതിരുന്നത് പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ തയ്യാറാക്കിയിരുന്നതുകൊണ്ടാണ്. മനുഷ്യ മഹാസാഗരം ഇരമ്പിയെത്തിയപ്പോള്‍ ഉണ്ടാകാമായിരുന്ന പരിസര മലിനീകരണത്തെ മുന്‍കൂട്ടി കണ്ട ഭരണാധികാരികള്‍ ലക്ഷക്കണക്കിന് ശൗചാലയങ്ങളും പതിനായിരക്കണക്കിന് ശുചീകരണ തൊഴിലാളികളെയും വിന്യസിച്ചു. കാര്യങ്ങള്‍ പഴുതില്ലാതെ നടക്കുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് ഉറപ്പുവരുത്തിക്കൊണ്ടിരുന്നു.
പ്രയാഗ്‌രാജില്‍ ഗംഗാതടത്തില്‍ അധികൃതര്‍ ഒരു സമാന്തര ടൗണ്‍ഷിപ്പുതന്നെ നിര്‍മ്മിച്ചെന്നു പറയുന്നതാവും ശരി. മുമ്പു നടന്ന കുംഭമേളയില്‍ 1214 കോടി രൂപയാണ് സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി വിനിയോഗിച്ചതെങ്കില്‍ ഇപ്രാവശ്യം അത് 5010 കോടിയായി വര്‍ദ്ധിപ്പിച്ചു. ഈ മുടക്കിയ ധനം എത്രയോ ഇരട്ടിയായി ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയെത്തി. ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചതിനു ശേഷം ശബരിമലയിലേക്കുള്ള വഴികളിലെ കുഴി അടയ്ക്കാന്‍ ഇറങ്ങിത്തിരിക്കുന്ന കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക് കുംഭമേളയുടെ മാനേജ്‌മെന്റ് എങ്ങിനെയാണെന്നറിയാനെങ്കിലും അവിടംവരെ പോകാമായിരുന്നു. മണ്ഡലകാലത്ത് പമ്പയിലേക്ക് പൊട്ടിയൊഴുകുന്ന കക്കൂസ് മാലിന്യത്തില്‍ തീര്‍ത്ഥസ്‌നാനം ചെയ്യേണ്ടിവരാറുള്ള അയ്യപ്പഭക്തര്‍ക്കു വേണ്ടി ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കും കുംഭമേളയിലെത്തി ഒന്നര ലക്ഷം താത്കാലിക കക്കൂസുകളിലെ മാലിന്യം ഗംഗയില്‍ കലരാതെ എങ്ങിനെ സംസ്‌ക്കരിക്കുന്നു എന്ന് കണ്ട് പഠിക്കാമായിരുന്നു. മുടങ്ങാതെ വൈദ്യുതിയും ശുദ്ധജലവും ഭക്ഷണവും കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുവാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്ത സംവിധാനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണ്.
കേരള സര്‍ക്കാര്‍ പതിവുപോലെ കുംഭമേളയോട് നിഷേധാത്മക സമീപനമാണ് പുലര്‍ത്തിയതെങ്കിലും മലയാളികള്‍ അങ്ങിനെ ആയിരുന്നില്ല. മുമ്പ് നടന്നിരുന്ന കുംഭമേളകളിലൊന്നുമുണ്ടാകാത്തവിധം മലയാളികളുടെ സാന്നിദ്ധ്യം ഈ കുംഭമേളയില്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ലക്ഷക്കണക്കിന് യുവാക്കള്‍ പുണ്യ സരിത്തില്‍ മുങ്ങിക്കുളിക്കാന്‍ പ്രയാഗ്‌രാജില്‍ എത്തിയെന്നത് മാറുന്ന കേരളത്തിന്റെ സൂചനയായെടുക്കാം. പ്രയാഗ്‌രാജ് സ്‌നാനത്തിനു ശേഷം പുനര്‍നിര്‍മ്മിച്ച അയോദ്ധ്യയിലേക്കും കാശിയിലേക്കുമൊക്കെ കോടിക്കണക്കിന് ജനങ്ങള്‍ ഒഴുകിയപ്പോള്‍ അവിടെയും മലയാളികളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യം സൂചിപ്പിക്കുന്നത് ശ്രീശങ്കരന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ മലയാളി മാനസികമായി തയ്യാറെടുക്കുന്നു എന്നു തന്നെയാണ്. ഹജ്ജ് മാത്രമാണ് തീര്‍ത്ഥാടനമെന്നു കരുതുന്ന കേരളത്തിലെ ഇടതു വലത് രാഷ്ട്രീയ സൃഗാല ജന്മങ്ങള്‍ക്ക് കുംഭമേളയുടെയും ശബരിമല തീര്‍ത്ഥാടനത്തിന്റെയും ഒക്കെ പ്രാധാന്യം വഴിയെ മനസ്സിലായിക്കൊള്ളും. എന്തായാലും ഉയര്‍ന്നുവീശുന്ന സാംസ്‌ക്കാരിക ദേശീയതയുടെ കൊടുങ്കാറ്റിനെ പശ്ചിമഘട്ടത്തിന് തടഞ്ഞു നിര്‍ത്താനാവില്ലെന്ന് കുംഭമേളയിലെ വര്‍ദ്ധിച്ച മലയാളി സാന്നിദ്ധ്യം വിളിച്ചു പറയുന്നുണ്ട്.