നാരിയെ പൂജിക്കുന്നിടത്ത് ദേവതകള്‍ വാഴുമെന്നു പറഞ്ഞ ഭാരതത്തില്‍ എവിടെ നിന്നും പെണ്ണിന്റെ നിലവിളികളാണ് ഇന്നു കേള്‍ക്കുന്നത്. നാരിയെ പൂജിക്കുന്നിടത്ത് ദേവതകള്‍ വാഴുമെങ്കില്‍, അവള്‍ അപമാനിതയാകുന്നിടത്ത് ചെകുത്താന്‍ വാഴുമെന്നും പറയേണ്ടിവരുന്നു. നാട്ടില്‍ മുഴുവന്‍ കാമവെറി പൂണ്ട ചെകുത്താന്റെ വാഴ്ചയാണ് എന്നാണ് പ്രതിദിനം പുറത്തുവരുന്ന വാര്‍ത്തകള്‍ നമ്മോടു പറയുന്നത്. ‘മാതൃവത് പരദാരേഷു’ – അന്യന്റെ ഭാര്യയെ അമ്മയെപ്പോലെ കാണണം – എന്നും – ബാലികമാര്‍ ദേവീരൂപങ്ങളാണെന്നുമൊക്കെ ചൊല്ലിപ്പഠിച്ച ഒരു നാട്ടില്‍ പെണ്ണ് പീഡിപ്പിക്കപ്പെടാനും ചുട്ടെരിക്കപ്പെടാനുമുള്ള വസ്തുവായി മാറിയ കെട്ടകാലത്തിലാണ് നാം ജീവിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ നിന്നും ഒടുക്കം കേട്ട വാര്‍ത്ത ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല. ബലാത്സംഗത്തിനിരയായ 23 വയസ്സുകാരിക്ക് പരാതിപ്പെടാന്‍ പോലും അവകാശമില്ലെന്നു കല്പിച്ച പ്രതികള്‍ അവളെ മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്നു. തനിക്ക് ഭീഷണി ഉണ്ടെന്ന് അധികൃതരെ പലവട്ടം അറിയിച്ചെങ്കിലും ശ്രദ്ധിക്കാതിരുന്ന നിയമപാലകര്‍ക്കെതിരെ കൂടി കൊലക്കുറ്റത്തിന് കേസ്സെടുക്കേണ്ടതാണ്. നിയമപാലകര്‍ ശക്തിയും അധികാരവും പണവുമുള്ളവരുടെ മുന്നില്‍ വിനീതദാസന്മാരായി മാറുന്നത് ഒരു ജനാധിപത്യരാജ്യത്തിന് ഭൂഷണമല്ല.
ഉന്നാവ് സംഭവത്തിന്റെ പിറ്റേന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ 16 കാരിക്ക് പ്രതികളുടെ ഭീഷണിയ്ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ആത്മഹത്യ ചെയ്യേണ്ടിവന്നു. ഇത് ഉത്തര്‍പ്രദേശിലെ മാത്രം അവസ്ഥയല്ല. കൊച്ചുകേരളവും സ്ത്രീപീഡനത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശിലെ വാര്‍ത്തകള്‍ പൊലിപ്പിച്ച് എഴുതി ആത്മനിര്‍വൃതിയടയുന്ന മലയാള മാധ്യമങ്ങള്‍ മനഃപൂര്‍വ്വം മറയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ഭാരതത്തിലെ ജനസംഖ്യയുടെ ആറിലൊന്നു ജീവിക്കുന്ന ഉത്തര്‍പ്രദേശിലെ പീഡനനിരക്കും കേരളത്തിലെ പീഡനനിരക്കും തട്ടിച്ചു നോക്കിയാല്‍ ‘പ്രബുദ്ധ മലയാളിക്ക്’ അഭിമാനിക്കാനൊന്നുമില്ലെന്നുകാണാം.
പാലക്കാട് ജില്ലയില്‍ വാളയാറില്‍ ദളിത പിന്നാക്കവിഭാഗങ്ങളില്‍ പെട്ട രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ നാളുകളോളം പീഡിപ്പിച്ചത് അരിവാള്‍ ചുറ്റിക പാര്‍ട്ടിക്കാരായിരുന്നു എന്ന് കുഞ്ഞുങ്ങളുടെ അമ്മ തന്നെയാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്. ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ആ പെണ്‍കുട്ടികളുടെ ഘാതകരെ രക്ഷിക്കുന്ന നിലപാടായിരുന്നു കേരളാ മുഖ്യമന്ത്രിയുടെ ഓഫീസും കേരളാ പോലീസും ചെയ്തത്.
തീവണ്ടിയില്‍ നിന്നും തള്ളിയിട്ട് പീഡിപ്പിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഘാതകനായ ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി കേസ് നടത്താനെത്തിയ ‘വിലയേറിയ’ നിയമജ്ഞരെ കണ്ട് കേരളം കണ്‍മിഴിച്ച് പോയതാണ്. ഇന്നും നീതി നടപ്പിലാക്കാനാകാതെ തിന്നുതടിച്ച് ഗോവിന്ദച്ചാമിമാര്‍ ജീവിക്കുമ്പോള്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചില്ലെങ്കിലല്ലേ അതിശയമുള്ളു. 2017 വരെ 1,28,000 ബലാത്സംഗ കേസുകളാണ് വിചാരണ കാത്തുകിടക്കുന്നത്. വൈകുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണ് എന്ന് പറയാറുണ്ട്. കേരളത്തില്‍ 2019 വര്‍ഷത്തില്‍ കേവലം എട്ടു മാസത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ബലാത്സംഗ കേസുകള്‍ 1537ആണ്. ഇത് മുന്‍വര്‍ഷത്തെക്കാള്‍ ഏറെ ഉയര്‍ന്ന നിരക്കാണ് കാണിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബലാത്സംഗ കേസുകള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു.
കേരളത്തിലെ പല ഗ്രാമങ്ങളും ഇന്ന് സ്ത്രീപീഡനത്തിന്റെ പേരില്‍ അടയാളപ്പെടുത്തപ്പെടുകയാണ്. സൂര്യനെല്ലിയും വിതുരയും വാളയാറും പറവൂരും അടൂരും കിളിരൂരും പൂവരണിയുമൊക്കെ കേള്‍ക്കുന്ന മാത്രയില്‍ മലയാളിയില്‍ സ്ത്രീപീഡനത്തിന്റെ ഓര്‍മ്മകളാണ് ഇന്നും ഉണര്‍ത്തുന്നത്. പള്ളി അരമനകളിലും അള്‍ത്താരകളിലും മദ്രസകളിലും നടക്കുന്ന പീഡനങ്ങള്‍ കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ അഗണ്യപരകോടിയില്‍ തള്ളപ്പെടുന്ന കേസുകളാണ്. കന്യാസ്ത്രീമഠങ്ങള്‍ ഹിറ്റ്‌ലറുടെ കോണ്‍സണ്‍ ട്രേഷന്‍ ക്യാമ്പുകളെപ്പോലും നാണിപ്പിക്കുംവിധം പീഡനകേന്ദ്രങ്ങളാണെങ്കിലും അധികൃതര്‍ അനങ്ങാപ്പാറനയം തുടരുകയാണ്.
മദിച്ചകാളയെപ്പോലെ കന്യാസ്ത്രീമഠങ്ങളില്‍ മേഞ്ഞു നടന്ന ബിഷപ്പ് ഫ്രാങ്കോയ്‌ക്കൊപ്പമായിരുന്നു കേരളത്തിലെ പോലീസും ഭരണകൂടവുമെന്ന സത്യം ഏത് കൊച്ചുകുട്ടിയ്ക്കുമറിയാം. കന്യാ സ്ത്രീമഠങ്ങളിലെ സ്ത്രീ പീഡനങ്ങളെക്കുറിച്ച് തുറന്നെഴുതിയ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനുതന്നെ ഭീഷണി ഉണ്ടായിട്ടും അധികൃതര്‍ അവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കൂട്ടാക്കിയിട്ടില്ല. 1992 മാര്‍ച്ച് 27ന് കോട്ടയം പയസ്‌ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചുകിടന്ന സിസ്റ്റര്‍ അഭയ പുരോഹിതന്മാരുടെ ലൈംഗിക അരാജകത്വത്തിന്റെ ഇരയായിരുന്നു എന്ന് ഇന്ന് ലോകത്തിനു മുഴുവന്‍ അറിയാം. പക്ഷെ ഇരകള്‍ക്ക് നീതികൊടുക്കുവാന്‍ നമ്മുടെ സംവിധാനങ്ങള്‍ പരിശ്രമിക്കുന്നില്ല എന്നതിന്റെ തെളിവായി അഭയ കേസ് നീണ്ടുപോകുകയാണ്.
ഇത്തരം സാഹചര്യത്തിലാണ് ഹൈദ്രാബാദില്‍ പീഡനക്കേസ് പ്രതികളെ വെടിവെച്ചുകൊന്ന പോലീസിനൊപ്പം ജനക്കൂട്ടം നിലയുറപ്പിക്കുന്നത്. മൃഗഡോക്ടറായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുശേഷം ജീവനോടെ ചുട്ടെരിച്ച പ്രതികളെ തെളിവെടുപ്പിനിടെ പോലീസ് വെടിവച്ചുകൊന്നപ്പോള്‍ രാജ്യമെങ്ങും ജനങ്ങള്‍ ആഹ്ലാദിക്കുന്ന കാഴ്ചയാണ് കണ്ടത്. ഈ ഏറ്റുമുട്ടല്‍ കൊല അങ്ങേയറ്റം ദുരുഹമാണെങ്കിലും ജനങ്ങള്‍ പോലീസിനൊപ്പം നില്‍ക്കാന്‍ കാരണം പീഡനകേസുകളില്‍ നിയമത്തിന്റെ പഴുതിലൂടെ മിക്ക പ്രതികളും രക്ഷപ്പെട്ടുപോകുന്നതുകൊണ്ടാണ്. 2012 ഡിസം.16ന് ദില്ലിയില്‍ ഓടുന്ന ബസ്സില്‍ വച്ച് പീഡിപ്പിച്ച് കൊന്ന പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ക്ക് ഇതുവരെ നീതികിട്ടിയില്ല എന്നതാണ് സത്യം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്കായി തൂക്കുകയര്‍ ഒരുങ്ങുന്നു എന്ന് വാര്‍ത്തകള്‍ വരുമ്പോഴും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരന്തരം സ്ത്രീപീഡന വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
രോഗാതുരമായ ഒരു മനസ്സ് രാജ്യത്ത് വളര്‍ന്നുവന്നിരിക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. ഇന്റര്‍നെറ്റിന്റെ വ്യാപനത്തിലൂടെ അശ്ലീല വെബ്‌സൈറ്റുകള്‍ ജനങ്ങളില്‍ പിടിമുറുക്കിയിരിക്കുന്നു എന്നതാണ് അവസ്ഥ. ചെറിയകുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍വരെ ഇത്തരം അശ്ലീല സൈറ്റുകളുടെ അടിമകളായി മാറുന്നതിന്റെ ഫലമാണ് വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ എന്ന് ഇന്ന് പലരും പറയുന്നു. ആഗോളവത്കൃത – കമ്പോളവത്കൃത സമൂഹത്തില്‍ സ്വാഭാവികമായുണ്ടാകുന്ന മൂല്യച്യൂതിയുടെ പ്രതിഫലനമാണ് സ്ത്രീകളോടുള്ള മോശമായ പെരുമാറ്റത്തില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെട്ട 6934 കേസുകള്‍ സാക്ഷര കേരളത്തില്‍ മാത്രം ഉണ്ടായി എന്നുവരുമ്പോള്‍ നാം എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാകും.
സദാചാരമൂല്യങ്ങള്‍ പഴഞ്ചനായിപ്പോയി എന്ന പേരില്‍, അതിരുകളില്ലാത്ത വ്യക്തിസ്വാതന്ത്ര്യം വേണമെന്നു വാദിക്കുന്ന ഇടതുപക്ഷ അരാജകവാദികള്‍ക്കും ഇന്നത്തെ ഈ ദുരവസ്ഥയില്‍ ഒരു വലിയ പങ്കുണ്ട്. വര്‍ദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗവും കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണ് വന്നു ചേരുന്നത്. മൂല്യങ്ങളിലേക്ക് മടങ്ങുക എന്നതല്ലാതെ ഇതിന് പരിഹാരമേതുമില്ല എന്ന് നാം തിരിച്ചറിയാന്‍ വൈകിക്കൂടാ.