ഇന്ത്യന്‍ ഭരണഘടന മഹത്താകുന്നത് അതിന്റെ സമഗ്രത കൊണ്ടാണ്. ഭാരതത്തിലെ വിവിധ ജാതികള്‍, പ്രദേശങ്ങള്‍, മതങ്ങള്‍, ലിംഗഭേദം മുതലായവയില്‍ നിന്നുള്ള 299 പ്രതിനിധികളെ അനിതരസാധാരണമായ കൃത്യതയോടെ തിരഞ്ഞെടുത്ത് സ്ഥാപിച്ച ഏറെ ഗരിമയുള്ള ഒരു ഭരണഘടനാ നിര്‍മ്മാണ സഭയാണ് അത് രൂപകല്പന ചെ യ്തത്.
ഈ ഭരണഘടന നിര്‍മ്മിക്കാന്‍ വേണ്ടി ഏകേദശം മൂന്നു വര്‍ഷങ്ങളിലായി 114 ദിവസമാണ് ആ സഭ സമ്മേളിച്ചത്. ഉള്‍പ്പെടുത്തപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ ഓരോ വസ്തുതയെക്കുറിച്ചും രാവേറെ ചെല്ലുന്നതുവരെ നീണ്ട തലനാരിഴകീറിയുള്ള ചര്‍ച്ചകളിലൂടെയാണ് ഭരണഘടന ആവിര്‍ഭവിച്ചത്. ഈ രാജ്യത്തിന്റെ ജീവനും ആത്മാവുമായ ജനകോടികളുടെ ഭാവിജീവിതത്തെ നിര്‍ണ്ണയിച്ച ചട്ടക്കൂട് ഒരുക്കുന്നതില്‍ ഭരണഘടന വിജയിച്ചെങ്കിലും പലപ്പോഴും അതിന്റെ മൂല്യങ്ങളും അന്തസത്തയും അവഹേളിക്കപ്പെട്ടിട്ടുണ്ട്. ചരിത്രപ്രവാഹത്തില്‍ പരതിയാല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസ് ആണ് ഭരണഘടനയെ ഏറ്റവും കൂടുതല്‍ തവണ അവഹേളിച്ചതും വളച്ചൊടിച്ചതും എന്ന് കാണാം.
നിലവില്‍ രാജ്യത്തെ പ്രതിപക്ഷ നേതാവായിരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മഹത്തായ ഇന്ത്യന്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന മട്ടില്‍ അതിനെ അവഹേളിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് നിരന്തരം നടത്തിയ ഭരണഘടനാഹത്യ പ്രത്യേകം പ്രസ്താവ്യമാകുന്നത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാഗ്പൂരില്‍ വെച്ച് രാഹുല്‍ഗാന്ധി നടത്തിയ അത്യന്തം ജുഗുപ്‌സാവഹമായ നാടകമാണ് ഏറ്റവും പുതിയത്. ഭരണഘടനയുടെ പുറംചട്ട ഒരു ശൂന്യമായ പുസ്തകത്തില്‍ ഒട്ടിച്ച് ചേര്‍ത്ത്, ഉള്ളു പൊള്ളയായ ആ പുസ്തകം ഇന്ത്യന്‍ ഭരണഘടനയാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന രീതിയില്‍ പൊതുവേദിയില്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു രാഹുല്‍ ഗാന്ധി ചെയ്തത്. അതിന്റെ ഏതാനും കോപ്പികളും അവിടെ വിതരണം ചെയ്തതായി വാര്‍ത്തയിലുണ്ട്. പാര്‍ലമെന്റിലും ഏതാണ്ട് സമാനമായ ഒരു നാടകം രാഹുല്‍ഗാന്ധി മുന്‍പ് നടത്തിയിരുന്നു.
ഭരണഘടനയെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് അധികാരം അരക്കിട്ടുറപ്പിക്കുന്നതിന് വേണ്ടി മാത്രമായി നിലകൊണ്ട ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും കുടുംബത്തിന്റെയും പ്രതിനിധിയാണ് രാഹുല്‍. രാഹുലിന്റെ അമ്മൂമ്മയായ ഇന്ദിരാഗാന്ധി ചെയ്ത അടിയന്തരാവസ്ഥ പ്രഖ്യാപനം പോലെ ഒരു ഭരണഘടനാ ലംഘനം, ഇന്ത്യയിലെന്നല്ല ഉയര്‍ന്ന സാംസ്‌കാരികമൂല്യവും ഭരണഘടനാബോധവും ജനാധിപത്യവും നിലനില്‍ക്കുന്ന ഒരു രാജ്യത്തും ഉണ്ടായിട്ടില്ല. 1975 ജൂണ്‍ 25 മുതല്‍ ആയിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1971ലെ ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ റായിബറേലിയില്‍ നിന്നുള്ള ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിയെ മറികടക്കുന്നതിന് വേണ്ടിയാണ് പ്രഖ്യാപനം ഉണ്ടായത്. അടുത്ത ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഇന്ദിരാഗാന്ധിയെ വിലക്കുകയും, പ്രധാനമന്ത്രി പദവിയില്‍ തുടരാനുള്ള അവരുടെ നിയമസാധുതയെ വെല്ലുവിളിക്കുകയും ചെയ്ത ആ വിധി ഇന്ത്യന്‍ ജുഡീഷ്യറിയുടെ പാതയിലെ രജതരേഖ തന്നെയാണ്.
എന്നാല്‍ അദമ്യമായ ഏകാധിപത്യ പ്രവണതയുണ്ടായിരുന്ന ഇന്ദിരാ ഗാന്ധിയാകട്ടെ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനോട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ആജ്ഞാപിക്കുകയായിരുന്നു ചെയ്തത്. അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയതിലൂടെ, ഇന്ത്യയുടെ ഏറ്റവും ഉന്നതമായ രാഷ്ട്രപതിയെന്ന മഹനീയ പദവിയെ അപമാനിക്കുകയും കൂടിയാണ് ഇന്ദിര ചെയ്തത്.
ഭാരതം റിപ്പബ്ലിക് ആയതു മുതല്‍ ഇങ്ങോട്ട് ഏറ്റവും കൂടുതല്‍ ഭരണഘടന ഭേദഗതികള്‍ കൊണ്ടുവന്നത് കോണ്‍ഗ്രസാണ് എന്നത് വസ്തുതയാണ്. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചത് കോണ്‍ഗ്രസ് ആകുന്നത് കൊണ്ടുണ്ടാകുന്ന സ്വാഭാവികമായ നടപടിയല്ല അത് എന്ന് ആ ഭരണഘടനാഭേദഗതികളുടെ രീതിയും സ്വഭാവവും സാഹചര്യവും നോക്കിയാല്‍ നമുക്ക് വ്യക്തമാകും. കോണ്‍ഗ്രസ് കൊണ്ടുവന്ന ഭരണഘടനാഭേദഗതികളില്‍ കൂടുതലും പ്രീണനം ഉദ്ദേശിച്ചിട്ടുള്ളതോ, കോണ്‍ഗ്രസിനെ ഭരിക്കുന്ന മുഖ്യകുടുംബത്തിന്റെ ആധിപത്യം അരക്കിട്ടുറപ്പിക്കാന്‍ വേണ്ടിയിട്ടുള്ളതാണ്.
1975 ആഗസ്റ്റ് പത്താം തീയതി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നടപ്പിലാക്കിയ 39-ാം ഭരണഘടന ഭേദഗതി കോണ്‍ഗ്രസ് എങ്ങനെ ഭരണഘടനയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു എന്നതിന്റെ ഏറ്റവും ഭീകരമായ ഉദാഹരണമാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ കോടതികളുടെ നിരീക്ഷണത്തിന് അതീതമാക്കുകയാണ് ഈ ഭേദഗതിയിലൂടെ ചെയ്തത്. എന്നാല്‍ പിന്നീട് ഈ ഭേദഗതി സുപ്രീംകോടതി റദ്ദാക്കി.
പാര്‍ലമെന്റിലേക്കും സംസ്ഥാനങ്ങളിലേക്കും ഉള്ള തിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കുകയും, നിലവിലുണ്ടായിരുന്ന പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ചുകൊണ്ട്, പാര്‍ലമെന്റിനെ പൂര്‍ണ്ണമായും മറികടന്ന് ഓര്‍ഡിനന്‍സുകളുടെ ഒരു പരമ്പരതന്നെ സൃഷ്ടിക്കുകയും ചെയ്ത ചരിത്രമുള്ള ആളാണ് ഇന്ദിരാഗാന്ധി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിച്ചിരുന്ന ഗുജറാത്തിലെയും തമിഴ്‌നാട്ടിലെയും സര്‍ക്കാരുകളെ പിരിച്ചുവിട്ടു എന്നത് മാത്രമല്ല പ്രതിപക്ഷ നേതാക്കളെ അവര്‍ അനിശ്ചിതകാലത്തേക്ക് ജയിലില്‍ അടയ്ക്കുകയും ചെയ്തു.
അതിനുശേഷം അവര്‍ കൊണ്ടുവന്ന 42-ാം ഭരണഘടന ഭേദഗതി ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്തയെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും അധികാരം വെട്ടിക്കുറക്കാനുള്ള മനഃപൂര്‍വ്വമായ ശ്രമമായിരുന്നു ഇത്. എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നീ മൂന്ന് തൂണുകള്‍ തമ്മില്‍ അന്നേവരെ ഭാരതത്തില്‍ സന്തുലിതമായ ഒരു അധികാര വിതരണം നിലനിന്നിരുന്നു. ആ സന്തുലിതാവസ്ഥയെ അട്ടിമറിച്ചുകൊണ്ട് തനിക്കും തന്റെ പാര്‍ട്ടിക്കും അമരത്വവും അധീശത്വവും കല്‍പ്പിക്കാനുള്ള ഇന്ദിരയുടെ ശ്രമമായിരുന്നു മിനി കോണ്‍സിറ്റിയൂഷന്‍ എന്ന് വിളിക്കപ്പെട്ട 42-ാം ഭരണഘടന ഭേദഗതി. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളില്‍ ഒന്നായിരുന്ന ജുഡീഷ്യല്‍ റിവ്യൂ അഥവാ പുനരവലോകനം എന്ന സങ്കല്പനത്തെ അട്ടിമറിക്കാന്‍ ഈ ഭേദഗതിയിലൂടെ അവര്‍ ശ്രമിച്ചു. അതില്‍ അവര്‍ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യുകയും ഭരണഘടനാ നിര്‍മ്മാണസഭ ഒരു സമയത്തും നിര്‍ദ്ദേശിക്കാതിരുന്ന മതേതരത്വം എന്ന വാക്ക് ആമുഖത്തില്‍ അനധികൃതമായി തള്ളിക്കയറ്റുകയും ചെയ്തു.
കൊമ്പന്‍ പോയ വഴിയേ മോഴയും എന്നതാണ് പഴമൊഴി. തുടര്‍ന്ന് അവരുടെ മകന്‍ രാജീവ് ഗാന്ധി അധികാരത്തില്‍ ഇരുന്നപ്പോഴാണ് 52-ാമത്തെ ഭരണഘടന ഭേദഗതി കൊണ്ടുവന്നത്. അതാണ് നാം എല്ലാവരും ഇന്ന് കാണുന്ന കൂറുമാറ്റ നിരോധന നിയമം. ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് മാറുന്ന അംഗത്തെ അയോഗ്യനാക്കുന്നതിന് വേണ്ടി എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട ആ നിയമത്തില്‍, ഇന്ത്യന്‍ ജുഡീഷ്യറിയെ മനഃപൂര്‍വ്വം അസ്ഥിരപ്പെടുത്താനുള്ള ഒരു ഘടകം കടന്നുകൂടിയിട്ടുണ്ടായിരുന്നു. അങ്ങനെ അസ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ കോടതിക്ക് ഇടപെടാന്‍ അവകാശമില്ല എന്നുള്ള ഏഴാം ഖണ്ഡികയായിരുന്നു അത്. പില്‍ക്കാലത്ത് ആ ഖണ്ഡിക സുപ്രീം കോടതി റദ്ദാക്കി.
ഈ ഉദാഹരണങ്ങള്‍ പറയുമ്പോള്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു പോയ ഒരു ഭരണഘടനാ അട്ടിമറിശ്രമത്തെ കൂടി കാണാതിരുന്നുകൂടാ. അത് 1988 ല്‍ അവതരിപ്പിച്ചു പാസാക്കാന്‍ ശ്രമിച്ച പത്രമാരണബില്‍ എന്ന പേരില്‍ അറിയപ്പെടുന്ന മാനനഷ്ട ബില്‍ ആണ്. ഭാരതത്തിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ അന്ത്യം കുറിയ്ക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് തിടുക്കത്തില്‍ അവതരിപ്പിച്ച ഒന്നായിരുന്നു അത്. ബൊഫോഴ്‌സ് കേസില്‍ രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ പണിയാളുകളും കൈക്കൂലി വാങ്ങിയത് എണ്ണിയെണ്ണി പറഞ്ഞുള്ള കഥകള്‍ ഭാരതീയ മാധ്യമങ്ങളുടെ മുന്‍പേജില്‍ വര്‍ണ്ണ ചിത്രങ്ങള്‍ വിരിയിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഇന്ത്യയില്‍ ഇറങ്ങുന്ന എല്ലാ പത്രങ്ങളും രാജീവ് ഗാന്ധിയുടെയും കുടുംബത്തിന്റെയും കണ്ണിലെ കരടാകാന്‍ മറ്റെന്ത് കാരണം വേണം. സ്വഭാവഹത്യ തടയുക, ഒരു വ്യക്തിയുടെ പ്രശസ്തി സംരക്ഷിക്കുക, പത്രസ്വാതന്ത്ര്യം ലൈസന്‍സ് ആകുന്നത് തടയുക എന്നീ പോയിന്റുകള്‍ കേന്ദ്രബിന്ദുക്കളാക്കി അവതരിപ്പിക്കപ്പെട്ട ഒന്നാണ് മാനനഷ്ട ബില്‍. ഈ ബില്ലിന്റെ സെക്ഷന്‍ മൂന്ന് അനുസരിച്ച് ഒരു വ്യക്തിയുടെ പ്രശസ്തിക്ക് ഹാനിവരുത്താന്‍ ഉദ്ദേശിച്ച് വാക്കുകളിലൂടെയോ അടയാളങ്ങളിലൂടെയോ എന്തെങ്കിലും പ്രതികൂലമായ അവകാശവാദം പ്രസിദ്ധീകരിക്കുന്ന ആരും ശിക്ഷിക്കപ്പെടും. കൂടാതെ പൊതുരീതിക്ക് വിരുദ്ധമായി, വാദി കുറ്റാരോപണം തെളിയിക്കുകയല്ല, പ്രതിയാണ് നിരപരാധിത്വം തെളിയിക്കാനുള്ള ഭാരം ചുമക്കേണ്ടി വരിക. രാജീവ് ഗാന്ധി കൊണ്ടുവന്ന ഈ ബില്ല് നിയമമായാല്‍ രാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടേണ്ടി വരും എന്ന് മനസ്സിലാക്കിയ ഭാരതീയര്‍ സട കുടഞ്ഞെഴുന്നേറ്റു. രാജ്യത്തുടനീളമുള്ള മാധ്യമ സംഘടനകളും അഭിഭാഷകളും വിദ്യാര്‍ത്ഥികളും അധ്യാപകരും ട്രേഡ് യൂണിയനുകളും പ്രതിഷേധവുമായി റോഡില്‍ ഇറങ്ങി. ഒടുവില്‍ രാജീവ് ഗാന്ധിക്ക് ബില്ല് പിന്‍വലിക്കേണ്ടി വന്നു.
ഇതാണ് ഭരണഘടനയെ കോണ്‍ഗ്രസ് അവഹേളിച്ചത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം. എണ്ണിപ്പറയുവാന്‍ ഇനിയും ഉദാഹരണങ്ങള്‍ ഏറെയുണ്ട്. ഏറ്റവും കാതലായത് മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളൂ. വസ്തുതകള്‍ ഇങ്ങനെയായിരിക്കെ, ഇടയ്ക്കിടെ ഭരണഘടന എന്ന് വിളിച്ചു പറയുന്ന രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ഉള്ളിലിരിപ്പ് എന്താണെന്ന് കേവലം ശൂന്യമായ ഭരണഘടന വിതരണം ചെയ്ത അദ്ദേഹത്തിന്റെ നാഗ്പൂരിലെ പ്രവൃത്തിവൈകല്യത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. പക്ഷേ കാര്യങ്ങള്‍ നിരന്തരം നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്ന പ്രബുദ്ധരായ ഭാരതീയ ജനതയ്ക്ക്, ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും മാത്രമല്ല രാഹുല്‍ ഗാന്ധിയെയും അതിജീവിക്കുവാനുള്ള ശേഷിയും ശേമുഷിയും ഉണ്ട് എന്ന് കാണാതെ പോകരുത്.