കമ്മ്യൂണിസ്റ്റ് ഗുണ്ടാ രാഷ്ട്രീയവും കൊല്ലിനും കൊലക്കും അധികാരമുള്ള മാടമ്പിത്തരവും റെഡ് ആര്‍മി നേതൃത്വവും ഖാദി കച്ചവടവുമാണ് സി.പി.എമ്മിന്റെ സംസ്ഥാനകമ്മറ്റിയംഗം പി.ജയരാജന്റെ ഗുണവിശേഷങ്ങള്‍ എന്ന് കരുതിയവര്‍ക്ക് തെറ്റി. ഏതു ജാലവിദ്യക്കാരനെയും വെല്ലുന്നവിധം ഒഴിഞ്ഞ പുസ്തകത്താളില്‍നിന്നു ആനയെ പുറത്തെടുക്കാനും അവിടെ തന്നെ മറച്ചുകളയാനുമുള്ള കയ്യടക്കമുള്ള ഇന്ദ്രജാലക്കാരന്‍ കൂടിയാണ് ജയരാജന്‍. തിരുവോണനാളില്‍ കണ്ണൂരിലെ ഒരു പ്രാദേശിക ചാനലിനു മുമ്പിലാണ് ജയരാജന്‍ തന്റെ ജാലവിദ്യ കാണിച്ചത്. ഒഴിഞ്ഞ പുസ്തക താളില്‍ തന്റെ മാന്ത്രികവടിയായ തൂലികയെടുത്ത് ചുഴറ്റി ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് മന്ത്രിച്ച് ഊതിയപ്പോള്‍ അതാ ഉയര്‍ന്നുവരുന്നു രാഷ്ട്രീയ ഇസ്ലാം എന്ന ഭീകരന്‍ ആന. ഐഎസ് റിക്രൂട്ട്‌മെന്റ്, കണ്ണൂരിലെ ഭീകര ക്യാമ്പ് തുടങ്ങി പലതും മാന്ത്രിക പുസ്തകത്തില്‍ തെളിഞ്ഞു കാണുകയാണ്. ഈ വാര്‍ത്ത പുറത്തുവന്നതോടെ പത്രക്കാരും ചാനലുകാരും സാമൂഹ്യമാധ്യമ ചര്‍ച്ചക്കാരും എല്ലാംകൂടി ബഹളവിലാസം തന്നെ. കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല ലീഗുകാരും ജമാഅത്തെ ഇസ്ലാമിക്കാരും വരെ ജയരാജന്റെ ജാലവിദ്യ കണ്ട് അമ്പരന്നുപോയി.
വിജയന്‍ സഖാവ് നാടു വാണിടും കാലം രാഷ്ട്രീയ ഇസ്ലാമും തീവ്രവാദവും ഒന്നും കേരളത്തിലില്ല എന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നു പുറത്തായ ഇ.പി.ജയരാജന്‍ വിളിച്ചു പറഞ്ഞപ്പോഴാണ് പി.ജയരാജന്‍ കാണിച്ചത് ജാലവിദ്യയാണെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സിലായത്. തൊട്ടുപിന്നാലെ ഫെയ്‌സ്ബുക്കു വഴി താന്‍ പഴയ കാലത്തെ കാര്യമാണ് പറഞ്ഞത് ഇപ്പോഴത്തെ കാര്യമല്ല എന്ന് പി.ജയരാജനും പറഞ്ഞു. എല്ലാം കഴിഞ്ഞപ്പോള്‍ വിഡ്ഢിയായത് അതും പേറി നടന്ന പത്രക്കാര്‍, കൂട്ടത്തില്‍ അതു വിശ്വസിച്ച നാട്ടുകാരും. അടുത്ത മാസം പുറത്തിറങ്ങാന്‍ പോകുന്ന തന്റെ പുസ്തകത്തിന് മാര്‍ക്കറ്റ് പിടിക്കാനുള്ള തന്ത്രമായിരുന്നു ജയരാജന്റേത്. അതിലേറെ ഇത് ഗുണം ചെയ്തത് ഇസ്ലാമിസ്റ്റുകള്‍ക്കാണ്. അവര്‍ സംഘടിതമായി പ്രതികരിക്കാന്‍ തുടങ്ങിയപ്പോഴാണ് സ്വന്തം നിലപാട് വിഴുങ്ങി ജയരാജന്‍ മുങ്ങിക്കളഞ്ഞത്. ഇസ്ലാമിക തീവ്രവാദം, രാഷ്ട്രീയ ഇസ്ലാം എന്നൊക്കെയുള്ളത് കള്ള പ്രചരണമാണെന്ന അവരുടെ വാദത്തിന് വളംവെക്കാനല്ലാതെ ജയരാജന്റെ ജാലവിദ്യകൊണ്ടു എന്തു ഗുണം?