അട്ടപ്പാടിയിലെ വനവാസി ഊരുകളില്‍ പട്ടിണികൊണ്ടും ചികിത്സ ലഭിക്കാതെയും കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്ന വാര്‍ത്തകളോട് മലയാളി പൊരുത്തപ്പെട്ടിട്ട് നാളേറെയായി. 2016ല്‍ കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ മാലിന്യകൂമ്പാരത്തില്‍ നിന്നും വനവാസിക്കുഞ്ഞുങ്ങള്‍ ഭക്ഷണം തേടുന്ന ചിത്രവും നമ്മുടെ മനസ്സില്‍നിന്ന് മറഞ്ഞുപോയി. മനുഷ്യന്റെ ജീവിത നിലവാരത്തില്‍ മലയാളി ലോകനിലവാരത്തിലെത്തിയെന്ന പാണന്‍പാട്ടുകളില്‍ നാം അഭിരമിച്ചു കഴിയുമ്പോഴാണ് വനവാസി ഊരുകളിലെ മനുഷ്യജീവിതം പട്ടിണി രാജ്യമായ സോമാലിയയ്ക്കുതുല്യമാണെന്ന പരാമര്‍ശം ഭാരത പ്രധാനമന്ത്രിയുടെ നാവില്‍ നിന്നും പുറത്തുവന്നത്. പിന്നീടുണ്ടായ പുകിലൊന്നും ആരും മറന്നിരിക്കാനിടയില്ല. നരേന്ദ്രമോദി കേരളത്തെ അപമാനിച്ചുവെന്നു പറഞ്ഞുകൊണ്ട് നിലയവിദ്വാന്മാരും സ്വയംപ്രഖ്യാപിത സാംസ്‌കാരിക നായകന്മാരും നടത്തിയ പ്രകടനങ്ങളും പ്രസ്താവനകളും മാധ്യമവിചാരണകളുമെല്ലാം അടങ്ങിയെങ്കിലും അട്ടപ്പാടിയില്‍ നിന്നും ഇതര വനവാസി ഊരുകളില്‍നിന്നും ശിശുമരണങ്ങളും പീഡനവാര്‍ത്തകളും എല്ലാം പതിവുപോലെ വന്നുകൊണ്ടേയിരുന്നു. പട്ടിണികൊണ്ട് പൊറുതിമുട്ടിയിട്ട് ഒരു പിടി അരി മോഷ്ടിച്ചതിന് മാനസിക വിഭ്രാന്തിയുള്ള മധുവെന്ന വനവാസി യുവാവിനെ തല്ലിക്കൊന്ന പ്രബുദ്ധ മലയാളി കേരളം നമ്പര്‍വണ്ണാണ് എന്ന് പുരപ്പുറത്ത് കയറി നിന്ന് വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.
എന്നാല്‍ കാപട്യങ്ങളുടെയും നുണകളുടെയും മേലെ നാം കെട്ടിപ്പൊക്കുന്ന ദുരഭിമാനത്തിന്റെ കൊട്ടാരങ്ങള്‍ ഇടിഞ്ഞു വീഴുന്നതിന്റെ ഒച്ചയാണ് ഇന്ന് ചുറ്റിലും കേട്ടുകൊണ്ടിരിക്കുന്നത്. ഒടുക്കം ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനും എ.കെ.ജി.സെന്ററിനും അടുത്ത് വഞ്ചിയൂരില്‍ റെയില്‍വെ പുറമ്പോക്കില്‍ ജീവന്‍ നിലനിര്‍ത്താന്‍ പിഞ്ചുകുഞ്ഞുങ്ങള്‍ പച്ചമണ്ണ് വാരിത്തിന്ന് വിശപ്പടക്കുന്നു എന്ന വാര്‍ത്ത പുറത്തു വരുമ്പോള്‍ മുഖ്യമന്ത്രി ജപ്പാന്‍ പര്യടനത്തിലായിരുന്നു. നൊന്തുപെറ്റ അമ്മ പട്ടിണികൊണ്ട് മണ്ണുതിന്നുന്ന മക്കളെ ശിശുക്ഷേമ സമിതിക്ക് കൈ മാറി. വാര്‍ത്ത പുറത്തുവന്നതോടെ അധികൃതര്‍ സടകുടഞ്ഞുണര്‍ന്നിരിക്കുകയാണ്. റെയില്‍വെ പുറമ്പോക്കില്‍ വലിച്ചു കെട്ടിയ പ്ലാസിറ്റിക് ഷീറ്റിനുകീഴില്‍ പട്ടിണി ഉണ്ടും കണ്ണീരുകുടിച്ചും ജീവിച്ച ആ അമ്മയേയും പിഞ്ചുകുഞ്ഞുങ്ങളെയും ഇനി നാം പൊന്നുകൊണ്ട് പുളിശ്ശേരി വച്ച് സഹായിച്ച വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും. മേയര്‍ തന്നെ നേരിട്ടെത്തി നഗരസഭയില്‍ ആ അമ്മയ്ക്ക് താത്കാലിക ജോലിയും കേറി കിടക്കാന്‍ ഫ്‌ളാറ്റുമൊക്കെ വാഗ്ദാനം ചെയ്തിരിക്കുകയാണ്.
എല്ലാം അടുത്ത ഒരു വാര്‍ത്തവരുന്നതുവരെയുള്ള ജനശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങള്‍ മാത്രമാണ്. തലസ്ഥാനനഗരിയില്‍ നിന്നും ഇത്തരം ഒരു വാര്‍ത്ത പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രി വിജയനും സംഘവും വിദേശരാജ്യങ്ങളില്‍ പര്യടനത്തിലാണ്. ജപ്പാനിലും അമേരിക്കയിലുമൊക്കെ ചെറിയ മലയാളി സംഘങ്ങള്‍ ഒരുക്കുന്ന സ്വീകരണസദസ്സുകളില്‍ മുഖ്യമന്ത്രി സ്വയം തോളില്‍തട്ടി കേരളത്തിന്റെ ആഗോള നിലവാരത്തിലേയ്ക്കുള്ള കുതിച്ചുപായലിനെക്കുറിച്ച് തപ്പിത്തടഞ്ഞ് പ്രസംഗിക്കുമ്പോള്‍ കോള്‍മയിര്‍കൊള്ളുന്നവരും നമ്മുടെ നാട്ടിലുണ്ട്. അപ്പോഴും പട്ടിണി മരണങ്ങളും സ്ത്രീപീഡനങ്ങളും കര്‍ഷക ആത്മഹത്യയുമൊക്കെ നിര്‍ബാധം ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കും. ഓരോ വാര്‍ത്തയും ഒറ്റപ്പെട്ട സംഭവമാണെന്ന് സമര്‍ത്ഥിക്കാന്‍ കമ്മ്യൂണിസ്റ്റ് മാധ്യമങ്ങള്‍ അച്ചുനിരത്തുമ്പോള്‍ മലയാളി വീണ്ടും സുഷുപ്തിയില്‍ അഭയം തേടിയിട്ടുണ്ടാവും.
പ്രബുദ്ധമലയാളികളുടെ മൂക്കിനു താഴെ ഇത്തരം സംഭവങ്ങള്‍ എന്തുകൊണ്ട് ആവര്‍ ത്തിക്കുന്നു എന്ന് നാം ചിന്തിക്കേണ്ടതാണ്. ചുറ്റിലും എന്തുനടക്കുന്നു എന്ന് നാം കണ്ണുതുറന്നുകാണേണ്ടതാണ്. അംബരചുംബികളുടെ നിഴലില്‍ പായല്‍ പോലെ പടരുന്ന ചേരികളെ നാം കാണാതിരുന്നുകൂടാ. അവിടെയും മനുഷ്യജീവിതങ്ങളുണ്ടെന്നും അവര്‍ക്കും വിശപ്പും വികാരങ്ങളും ഉണ്ടെന്നും എന്നാണ് നമ്മള്‍ തിരിച്ചറിയുക? നഗരസഭയിലെ ആശാപ്രവര്‍ത്തകര്‍ ചേരിപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടായിരുന്നെങ്കില്‍ ആറ് പിഞ്ചുകുഞ്ഞുങ്ങള്‍ മണ്ണ് വാരിത്തിന്ന് വിശപ്പടക്കുന്ന അവസ്ഥയ്ക്ക് ഇതിനുമുന്നെ പരിഹാരമുണ്ടായേനെ. ചേരികളില്‍ താമസിക്കുന്നവര്‍ സംഘടിതമതവിഭാഗങ്ങളിലൊ ന്നും പെട്ടവരല്ലാത്തതുകൊണ്ടും വോട്ടുബാങ്കുകള്‍ക്കുടമകളല്ലാത്തതുകൊണ്ടും ഇത്രയൊ ക്കെ പരിഗണനകളേ അവര്‍ അര്‍ഹിക്കുന്നുള്ളു എന്ന് വിജയന്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ക്കുമറിയാം.
ഇനിയെങ്കിലും മലയാളി പൊങ്ങച്ചം പറയുന്നത് അവസാനിപ്പിക്കണം. ആരോഗ്യരംഗത്തും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിലും വിദ്യാഭ്യാസ രംഗത്തുമെല്ലാം കേരള നമ്പര്‍വണ്ണാണെന്ന ഗീര്‍വാണം എത്ര പരിഹാസ്യമായി കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖല ‘സ്മാര്‍ട്ടായി’ കഴിഞ്ഞു എന്ന് തമ്പേറടിക്കുന്നതിനിടയിലാണ് ക്ലാസ് മുറിയിലെ പൊത്തില്‍ നിന്നും പിഞ്ചുകുഞ്ഞിനെ പാമ്പ് കടിക്കുന്നത്. വയനാട്ടിലെ ആശുപത്രികളില്‍ ചികിത്സകിട്ടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വരുന്നവഴിക്ക് ആ പിഞ്ചു കുഞ്ഞ് പിടഞ്ഞുമരിച്ചിരുന്നു. പാമ്പു വിഷത്തിനുള്ള പ്രതിവിഷം സൂക്ഷിക്കുവാന്‍ കഴിയാത്ത ആശുപത്രികള്‍ ആരോഗ്യരംഗത്ത് കേരളം നമ്പര്‍വണ്ണാണെന്ന വായ്ത്താരിയെ അപഹാസ്യമാക്കി. മാര്‍ക്കുദാനവിവാദങ്ങള്‍കൊണ്ട് കുപ്രസിദ്ധമായി കഴിഞ്ഞ കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഇവിടുത്തെ വിദ്യാഭ്യാസനിലവാരത്തിന്റെ നെല്ലിപ്പലക കാട്ടിത്തരുകയാണ്. പരീക്ഷകളൊക്കെ പ്രഹസനമായി മാറിയതോടെ ഗവര്‍ണ്ണര്‍ക്ക് വൈസ്ചാന്‍സലര്‍മാരെ വിളിച്ച് വിശദീകരണം ചോദിക്കേണ്ട അവസ്ഥവരെ സംജാതമായിരിക്കുന്നു.
അരികുജീവിതങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പുഴുത്തു നരകിയ്ക്കുമ്പോള്‍ മന്ത്രിമാര്‍ സകുടുംബം വിദേശപര്യടനത്തിലാണ്. മുഖ്യമന്ത്രിയാകട്ടെ കേരളത്തിലെ ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാന്‍ ഭയന്നിട്ട് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത് പറന്നു നടക്കുകയാണ്. എല്ലാ ഏകാധിപതികളുടെയും അവസാനകാലം ഭയത്തിന്റെയും സംശയത്തിന്റേയും കൂടിയായിരുന്നു എന്ന് ഹിറ്റ്‌ലറും മുസ്സോളിനിയും സ്റ്റാലിനും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി ഭയന്നു തുടങ്ങിയിരിക്കുന്നതുകൊണ്ടാവാം മാവോയിസ്റ്റ് വേട്ടക്കെന്ന പേരില്‍ പ്രതിമാസം 1.44 കോടി രൂപ വാടക കൊടുത്ത് ഹെലികോപ്റ്റര്‍ വരുത്തുന്നത്. ഇപ്പോള്‍ തന്നെ കടത്തില്‍ മുങ്ങി കരകയറാനാകാതായ കേരളം മന്ത്രിമാരുടെ ധൂര്‍ത്തു കൂടിയാകുമ്പോള്‍ സമ്പൂര്‍ണ്ണമായും തകരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മലയാളി മണ്ണ് തിന്ന് ജീവിക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഒ.വി.വിജയന്‍ ഒരിക്കല്‍ പറഞ്ഞ ‘ദാരിദ്ര്യം മാറ്റാനല്ല, മറച്ചുവയ്ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്’ എന്ന വാക്കുകള്‍ക്ക് കേരളത്തിലെ സാഹചര്യത്തില്‍ പ്രവാചകസ്വരം കൈവന്നിരിക്കുകയാണ്.