ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ ഒരു ഓര്‍മ്മപ്പെടുത്തലായി ആ ശബ്ദം മൊബൈലിലൂടെ വന്നെത്തിയപ്പോള്‍ ആശ്ചര്യവും, അമ്പരപ്പും, സന്തോഷവും നിറഞ്ഞ സമ്മിശ്ര വികാര വിചാരങ്ങള്‍ തന്നെയായിരുന്നു മനസ്സിനെ മഥിച്ചത്.
പ്രതികരിക്കാന്‍ മറന്നുപോയ ആ നിമിഷത്തിന്റെ ഇടവേളയില്‍ മധുരൈ തമിഴില്‍ അവന്‍ ചോദിച്ചു.
‘ഏന്‍ സാര്‍.. മറന്തിട്ടിയാ…? നാന്‍ന്തേന്‍. വിശ്വനാഥന്‍’ അവന്‍ ചിരിക്കുകയായിരുന്നു.
മറക്കാനോ…? ഇവനെയോ..? പത്തുവര്‍ഷങ്ങള്‍ക്കു ശേഷം ആ ശബ്ദം കേട്ടപ്പോഴുണ്ടായ ഒരവിശ്വസനീയത.
‘ഡേയ് വിശ്വം, നമ്പമുടിയലേടാ.. എങ്കടാ തൊലഞ്ചേന്‍ ഇത്തനൈ വരുഷം..?’
അവനുറക്കെ ചിരിച്ചു.
‘അതുവെല്ലാം പെരിയ സ്റ്റോറി സാര്‍. എല്ലാം നേരിലേ പേശിക്കിറേന്‍.’
‘നേരിലിയാ… അതുക്ക് നീ ഇപ്പോ എങ്കിരുക്കിറേന്‍..?’
‘മധുരൈതാന്‍..’
‘ഓക്കേ.. എപ്പോ വന്തേന്‍ സിങ്കപ്പൂരിലിരുന്ത്..? ഫാമിലി…? കൊളന്തൈങ്ക…?’ ആകാംക്ഷയോടെ അന്വേഷിച്ചു.
അവന്‍ വീണ്ടും ചിരിച്ചു. പിന്നെ പറഞ്ഞു.
‘മറുപടിയും എങ്കേ നാന്‍ സിങ്കപ്പൂര്‍ പോനേന്‍.. ഇങ്കെ താന്‍ ഇരുന്തേന്‍..’
വീണ്ടും ആശ്ചര്യം. അതുശരി, ഇക്കഴിഞ്ഞ പത്തുവര്‍ഷം ഇവനീ മധുരയില്‍ തന്നെ ഉണ്ടായിരുന്നിട്ടാണോ ഒരിക്കല്‍ പോലും വിളിക്കാതിരുന്നത്..! ഇതിനകം എത്രയെത്ര തവണ താന്‍ മധുരയ്ക്ക് പോയി വന്നു.
അപ്പോള്‍ മറ്റൊരു സംശയം കൂടെ ചോദിച്ചു.
‘മധുരയാ.. പരമകുടിയാ…?’
‘പരമകുടി സാര്‍…’
‘അപ്പുറം ഏന്‍ ഇതുവരേക്കും ഫോണ്‍ പണ്ണവേയില്ലൈ..?’
വീണ്ടും ചിരി.
‘അതുതാന്‍ സാര്‍ നെറയെ പേശവേണ്ടിയിറുക്ക്.. നേര്‍ലെ വര്‍റേന്‍..’
അതേക്കുറിച്ച് പിന്നൊന്നും ചോദിച്ചില്ല. താന്‍ നാമക്കല്ലില്‍ തന്നെയുണ്ടോ എന്നറിയുവാനുള്ള ഉറപ്പിന് വേണ്ടി മാത്രമായിരുന്നു ഈ വിളി. മറ്റന്നാള്‍ തന്നെ കാണാനായി നാമക്കല്ലിലേക്ക് വരുന്നുണ്ടെന്നും….
നീരൊഴുക്കുപോലെ ഉള്‍മനസ്സില്‍ ഒരു സന്തോഷം.
അടര്‍ന്നുപോയ ഓര്‍മ്മകളുടെ പേജുകളില്‍ പഴയ സ്മരണകളുടെ രേഖാ ചിത്രങ്ങള്‍.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിംഗപ്പൂരിലേക്ക് പോയതാണ്. മുടങ്ങാതെ വിളിച്ചുകൊണ്ടിരുന്നു. പത്തുവര്‍ഷം മുന്‍പ് നാട്ടിലെത്തിയപ്പോള്‍ വിവാഹത്തിന് ക്ഷണിച്ചതാണ്. എന്നാല്‍ സാഹചര്യം അനുവദിച്ചില്ല.
തന്നെ അവന്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ അതിനേക്കാളേറെ പരാതിയും പറഞ്ഞു. നാലുമാസം കഴിഞ്ഞേ സിംഗപ്പൂരിലേക്ക് മടങ്ങുകയുള്ളൂ എന്നും, അതിനിടയ്ക്ക് നിര്‍ബന്ധമായും കണ്ടേ പറ്റൂ എന്നും ആവശ്യപ്പെട്ടു. ഒരു ഒഴിവോടെ ഉറപ്പായും ചെന്ന് കാണണമെന്ന് താനും തീരുമാനിച്ചു. എന്നാല്‍ ഇടയ്ക്ക് വിളി നിന്നു. താന്‍ വിളിച്ചപ്പോഴൊക്കെ മൊബൈല്‍ നിശ്ചലവുമായിരുന്നു.
ബിസിനസ് സംബന്ധമായി വര്‍ഷത്തില്‍ പലതവണ മധുരയിലേക്കും തിരുനെല്‍വേലിയിലേക്കും ഒക്കെ പോകുമ്പോള്‍ അവനെ കുറിച്ച് ഓര്‍ക്കുമായിരുന്നു. പിന്നെ പിന്നെ വല്ലപ്പോഴും…
അവനെ ആദ്യമായി കണ്ട രംഗം ഇന്നും നല്ല ഓര്‍മ്മയുണ്ട്.
കോയമ്പത്തൂരിലെ ഒരു സ്‌പെയര്‍പാര്‍ട്‌സ് നിര്‍മ്മാണ കമ്പനിയുടെ ഒരേയൊരു റെപ്രസന്റേറ്റീവ് ആയിരുന്നു താന്‍.
തമിഴ്‌നാട്ടില്‍ ഉടനീളം അലയണം, ഡീലര്‍മാരെ സമീപിക്കണം, ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ചെലവിടുന്നത് നാമക്കല്‍ മാര്‍ക്കറ്റിലും.
ആത്മാര്‍ത്ഥമായി ജോലി ചെയ്തു.
സെയില്‍സ് വര്‍ദ്ധിച്ചു.
ബ്രാന്‍ഡ് പ്രസിദ്ധമായി.
ജോലിഭാരം അധികരിച്ചപ്പോഴാണ് ഒരു അസിസ്റ്റന്റിനെ വേണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടത്. അവരത് അംഗീകരിക്കുകയും ചെയ്തു.
ഒരു ദിവസം കമ്പനിയില്‍ നിന്നും ഒരു അറിയിപ്പുണ്ടായി നിങ്ങള്‍ക്കുള്ള അസിസ്റ്റന്റ് ഇന്ന് വൈകിട്ട് അവിടെയെത്തും പേര് വിശ്വനാഥന്‍. പരമകുടിക്കാരനാണ്.
പരമകുടി. കമലഹാസന്റെ ജന്മദേശം. പെട്ടെന്ന് ഓര്‍മ്മ വന്നത് അങ്ങനെയാണ്. എന്തായാലും ആശ്വാസം തോന്നി. പകുതി അലച്ചിലിന് കുറവ് വരും.
കോയമ്പത്തൂരില്‍ നിന്നും ഈറോഡ് വന്നിറങ്ങി ബസ് മാറി കയറുമ്പോള്‍ അവന്‍ വിളിച്ചു.
‘സാര്‍.. നാന്‍ വിശ്വനാഥന്‍. ഇപ്പോ ഈറോഡിലിരുന്ത് നാമക്കല്‍ ബസ്സ് ഏറിയാച്ച്..’
ഒന്നര മണിക്കൂറിന് ശേഷം പൊടിപടലങ്ങള്‍ നിറഞ്ഞ ആ സായാഹ്ന ത്തിലേക്ക് അവന്‍ വന്നിറങ്ങി.
ആ രൂപവും മറ്റും കണ്ടപ്പോള്‍ ശരിയാകുമോ എന്ന സംശയം ഉണ്ടായി.
—മെലിഞ്ഞുണങ്ങിയ ദേഹം.
—തനി കറുപ്പ്.
—ക്ലീന്‍ ഷേവ്.
— അയഞ്ഞ ഷര്‍ട്ട്.
എന്നാല്‍ അവന്റെ ചിരിയ്ക്ക് മാത്രം പ്രത്യേകതയുണ്ടായിരുന്നു. അത് കാപട്യം ഇല്ലായ്മയെ ഓര്‍മിപ്പിച്ചു.
പിന്നെ ഒന്നിച്ചൊരു മുറിയില്‍ മൂന്നുവര്‍ഷം.
രണ്ടോ മൂന്നോ ദിവസം കൊണ്ടുതന്നെ ഒന്ന് വ്യക്തമായി.
—ആള്‍ കാണുന്നതുപോലെയല്ല.
നല്ല കഴിവുണ്ട്.
ചുട്ടെരിക്കുന്ന വെയിലിലും തളര്‍ച്ചയില്ലാതെ വര്‍ക്ക് ഷോപ്പുകള്‍ കയറിയിറങ്ങും.
പോക്കറ്റില്‍ സൂക്ഷിക്കുന്ന തുണ്ട് പേപ്പറില്‍ ചെലവഴിക്കുന്ന ഓരോ പൈസയുടെയും കണക്ക് സൂക്ഷിക്കും.
രാത്രിയിലാണ് കൗതുകം.
ചമ്രം പടിഞ്ഞിരുന്ന് കയ്യിലുള്ള കറന്‍സികളും ചില്ലറയും അര്‍ദ്ധ വൃത്താകൃതിയില്‍ പരത്തി വയ്ക്കും. തനിത്തനിയെ…
ആയിരം, അഞ്ഞൂറ്, നൂറ്, അമ്പത്, ഇരുപത്, പത്ത്, അഞ്ച്, തുടങ്ങി ഇരുപത്തിയഞ്ച് പൈസ വരെ.
പോക്കറ്റില്‍ നിന്നുള്ള കടലാസെടുത്ത് വരവും ചെലവും നോക്കും. താരതമ്യത്തിന് ഒടുവില്‍ അമ്പത് പൈസയുടെ കുറവോ കൂടുതലോ ഉണ്ടെങ്കില്‍ അത് കണ്ടുപിടിച്ചിരിക്കും.
ഒന്നോ രണ്ടോ രൂപയുടെ കണക്കുകള്‍ കിട്ടാത്ത ചില ദിവസങ്ങളും കാണും. അപ്പോഴൊക്കെ അതിനെക്കുറിച്ചു തന്നെ ആലോചിച്ച് കിടക്കും.
മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരിക്കും താന്‍.
‘സാര്‍ കെടച്ചിരുച്ച്…’ തന്നെ ഞെട്ടിച്ചുകൊണ്ട് അവന്റെ ശബ്ദം മുഴങ്ങും.
പലപ്പോഴും കാലു മടക്കി ഒരു ചവിട്ട് കൊടുക്കണം എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ വഴക്കുപറച്ചിലില്‍ നിര്‍ത്തും. അപ്പോഴവന്‍ ചിരിച്ചുകൊണ്ട് പറയും.
‘അത് കെടക്കലേണ്ണാ എനക്ക് തൂക്കം വരാത്.’
പിന്നീടവന്‍ സമാധാനമായി ഉറങ്ങും. ഉറക്കം നഷ്ടപ്പെട്ട താന്‍ ഫാനും നോക്കി……
അവന്റെ കണക്കുകള്‍ ടാലിയായ ശേഷമേ താനും ഉറങ്ങാറുള്ളൂ. അമ്പത് പൈസയ്ക്ക് വേണ്ടി രണ്ടുമണിക്കൂര്‍ വരെ പാഴായിപ്പോയ പല രാത്രികള്‍…
—അസുരവേഗത്തില്‍ ബിസിനസ്സിന്റെ വളര്‍ച്ച.
—ആമ വേഗത്തില്‍ ശമ്പളവും.
താനൊന്നും ആവശ്യപ്പെട്ടിരുന്നില്ല.
എന്നാല്‍ അവന്‍ വെറുതെയിരുന്നില്ല. പലതും വെട്ടി തുറന്നു പറയും. ഒടുവിലൊരുനാള്‍ ‘മൂന്ന് മാസങ്ങള്‍ക്ക് ശേഷം ശമ്പളം കൂട്ടിത്തരാ’മെന്ന് വാഗ്ദാനം നല്‍കിയ ബോസ്സിന്റെ മുഖത്തുനോക്കി അവന്‍ പറഞ്ഞു.
‘സാര്‍ ഉങ്ക പേച്ചെല്ലാം എന്നാലെ നമ്പ മുടിയാത്. നാന്‍ കെളമ്പറേന്‍. തേവൈണ്ണാ നീങ്ക വേറെ ആളെപ്പാരുങ്ക..’
പിന്നെ സിംഗപ്പൂരിലേക്ക്.
സിംഗപ്പൂര്‍ പൗരന്മാരായിരുന്നു അവന്റെ മിക്ക സ്വന്തങ്ങളും.
അങ്ങനെ കഴിഞ്ഞുപോയ പല വര്‍ഷങ്ങള്‍ക്കൊടുവില്‍ ഇപ്പോഴിതാ മറ്റന്നാള്‍ തന്നെ കാണാനെത്തുന്നു.
*** *** *** ***
വിശ്വനാഥന്റെ വരവും കാത്ത് വീണ്ടുമൊരു കാത്തുനില്‍പ്പ്.
പാര്‍ക്ക് റോഡിലെ എം.ജി.ആറിന്റെ പേര് നല്‍കിയ കമാനത്തിന് സമീപം ബൈക്ക് നിര്‍ത്തി. സീതാ മെഡിക്കല്‍സിന് മുന്നില്‍ എത്തുമ്പോഴേക്കും ബസ്സ് ഇറങ്ങി അവനും അവിടെ എത്തിയിരുന്നു.
മെലിഞ്ഞുണങ്ങിയിരുന്ന ദേഹം തടിച്ചിട്ടുണ്ട്. ശകലം നിറവും വന്നിരിക്കുന്നു നേര്‍ത്ത മീശ.
നേരെ വന്ന് ചിരിച്ചുകൊണ്ട് കൈപിടിച്ചു. പിന്നെ സുഖ വിവരങ്ങള്‍ അന്വേഷിച്ചു.
അടുത്തുള്ള ബേക്കറിയിലേക്ക് ചായ കുടിക്കാനായി കയറാന്‍ തുനിഞ്ഞപ്പോള്‍ അവന്‍ തടുത്തു. പിന്നെ ചോദിച്ചു.
‘സാര്‍ നീങ്ക ഇപ്പൊ ഫ്രീ താനേ..?’
‘ആമാം… ഏന്‍…?’
‘തണ്ണി പോടലാമാ..?’ ചിരിക്ക് ഭംഗം വരാതെ അവന്റെ ചോദ്യം.
കൗതുകവും തമാശയും ഒന്നിച്ചുണ്ടായി. പിന്നെ ചിരിച്ചുകൊണ്ട് ചോദിച്ചു.
‘ഇപ്പവേ പോണുമാ..?’
‘പോലാം സാര്‍. അപ്പത്താന്‍ നിമ്മതിയാ പേശ മുടിയും’
‘ഓക്കേ.. ഉന്നിഷ്ടം’
അതേ ചിരിയോട് കൂടി അപ്പോഴവന്‍ ചോദിച്ചു.
‘സാര്‍ ഒരു ഡൗട്ട്..’
‘ഏന്‍…?’
‘ഇപ്പവും പളയമാതിരി ബിയര്‍ മട്ടും താനാ..?’
ചിരിച്ചു. പിന്നെ പറഞ്ഞു.
‘എന്ന വേണ്ണാലും..’
നളാ ഹോട്ടല്‍ ലക്ഷ്യമാക്കി വണ്ടി ഓടിയ്ക്കവേ ഒന്ന് വ്യക്തമായി. ഇവന് എന്തെല്ലാമോ പറയുവാനുണ്ട്.
ഹോട്ടല്‍ നളാ ബാറിലെ മങ്ങിയ വെളിച്ചത്തിലിരുന്നു.
‘എന്ന ബ്രാന്‍ഡ് വിശ്വം..?’
‘ഉങ്ക ഇഷ്ടം.’
‘റെഡ് ലേബല്‍….?’
‘ഷുവര്‍..’
രണ്ടു ലാര്‍ജിന് ഓര്‍ഡര്‍ നല്‍കി. പിന്നെ അവനോട് പറഞ്ഞു.
‘സോറി വിശ്വം.. മാരേജുക്ക് വരമുടിയലെ.. അന്ത കോപം ഇരുക്കുമോ ണ്ണ് നെനച്ചേന്‍. ശരി ഒനക്കിപ്പോ എത്തനൈ കുളന്തൈങ്ക…?’
ഒരര്‍ദ്ധ മന്ദസ്മിതത്തോടെ അവന്‍ തന്റെ മുഖത്തേക്ക് നോക്കി.
‘ഒണ്ണേ ഒണ്ണ് താന്‍.. അതുവും ഒരു വയസ്സ് കൂടെ ആകലെ..’
സംശയം പൂണ്ട തന്നിലേക്ക് ദൃഷ്ടിയൂന്നി അവന്‍ വീണ്ടും പറഞ്ഞു. ‘ഇത് സെക്കന്‍ഡ് മേരേജ് സാര്‍’
ഒരമ്പരപ്പിന്റെ സെക്കന്റുകള്‍ കഴിഞ്ഞപ്പോള്‍ ചോദിച്ചു.
‘അപ്പോ എന്നാച്ച് മൊത വൈഫുക്ക്…?’
ബെയറര്‍ കൊണ്ടുവെച്ച വിസ്‌കിയിലേക്ക് പകുതി കൂളിംഗ് സോഡയും പകുതി വെള്ളവും ഒഴിച്ച് അവന്‍ ചിയേഴ്‌സ് പറഞ്ഞു. പിന്നെ ഒരു സിപ്പ് അകത്താക്കി ഗ്ലാസ് ടേബിളില്‍ വെച്ചശേഷം തന്റെ മുഖത്തേക്ക് ഉറ്റുനോക്കി മറുപടി പറഞ്ഞു.
‘കൊണ്ണിട്ടേന്‍.’
അപ്രതീക്ഷിതമായ ആ മറുപടി ഉള്ളില്‍ നടുക്കമുളവാക്കി.
‘ആര്…?’ അമ്പരപ്പോടെ ചോദിച്ചു.
‘അപ്പാ..’
ഇപ്പോള്‍ ശരിക്കും നടുങ്ങി.
‘അപ്പനോ..?’
മലയാളത്തിലാണ് ചോദ്യം വന്നത്.
‘ആമാം’.
ആകെ അസ്വാസ്ഥ്യമായി എന്താണീ കേള്‍ക്കുന്നത്..? എന്തിന്..? മകന്റെ ഭാര്യയെ കൊല ചെയ്യുകയോ…?
‘അപ്പടീണ്ണാ അപ്പാ ഇപ്പോ…..’
ജയിലിലാണോ എന്ന് ചോദിക്കാനാണ് ഉദ്ദേശിച്ചത്. വാക്കുകള്‍ മുഴുമിപ്പിക്കുന്നതിന് മുന്‍പേ അവനില്‍ നിന്നും മറുപടി വന്നു.
‘കൊണ്ണിട്ടേന്‍..’
അടുത്ത നടുക്കം.
‘യാര്..?’
‘നാന്‍ താന്‍’
അടുത്തിരുന്ന് ആരോ കഴുത്തിന് കുത്തിപ്പിടിക്കുന്നത് പോലുള്ള അവസ്ഥ. ആകെ ഒരു വീര്‍പ്പുമുട്ടല്‍. ആ സമയം അവന്‍ അടുത്ത ലാര്‍ജിന് ഓര്‍ഡര്‍ നല്‍കി.
ഇനി എന്താണ് ചോദിക്കേണ്ടതെ ന്നറിഞ്ഞില്ല. എന്താണ് പറയേണ്ടതെന്നറിഞ്ഞില്ല.
സന്നിഗ്ദ്ധ ഘട്ടത്തില്‍ അവന്റെ സ്വരം.
‘സാര്‍ കുടീങ്കോ… എന്‍ അപ്പടിയേ വച്ചിരുക്കറീങ്ക…?’
തലയാട്ടി ‘ഉം’ന്ന് മൂളികൊണ്ട് ഒരു സിപ്പ് എടുത്ത ശേഷം ചുറ്റും നോക്കി.
സ്റ്റാര്‍ ഹോട്ടലായതിനാല്‍ തിരക്ക് കുറവാണ്.
വൃത്താകൃതിയിലുള്ള ഓരോ ടേബിളിനും അഞ്ചടിയില്‍ കൂടുതല്‍ അകലമുണ്ട്.
അര്‍ദ്ധ വൃത്താകൃതിയിലുള്ള സോഫയില്‍ അമര്‍ന്നിരിക്കുന്നവരുടെ മുഖം വ്യക്തമല്ല.
ടിവിയില്‍ നിന്നുള്ള വെളിച്ചം മാത്രം ബാറിനകത്തെ ഇരുണ്ട അന്തരീക്ഷത്തെ ഇടയ്ക്കിടെ കീറി മുറിച്ചു കൊണ്ടിരിക്കുന്നു.
വീണ്ടുമൊരു സിപ്പ് എടുത്ത് ഒരു സമസ്യയായി കൊണ്ടിരിക്കുന്ന അവനിലേക്ക് നോക്കി. പിന്നെ മാനസികനില വീണ്ടെടുത്ത് അവനോട് സംസാരിച്ചു.
‘നടന്തത് കൊഞ്ചം വിളക്കമാ ശൊല്‍ട്‌റീങ്കളാ വിശ്വം..?’
‘സൊല്‍ട്രേന്‍ സാര്‍.. അതുക്കാകത്താനേ വന്തേന്‍.. ജയിലുക്കുള്ളെ ഇരുക്കുമ്പോതെല്ലാം ഉങ്കളെ പാക്കവേണുംണ്ണ് തോണ്ണും. ആനാ…’
അവന്‍ പാതിയില്‍ നിര്‍ത്തി. ഒരു നിമിഷം തന്റെ മുഖത്തേക്ക് ഉറ്റു നോക്കി. പിന്നെ അവന്റെ കഥ പറഞ്ഞു തുടങ്ങി.
സിംഗപ്പൂരില്‍ നിന്നും മൂന്നുവര്‍ഷം കഴിഞ്ഞ് അവന്‍ തിരിച്ചെത്തുമ്പോഴേക്കും അപ്പന്‍ അവനു വേണ്ട പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു. അടുത്ത ഗ്രാമത്തിലെ ഒരു സാധാരണ കുടുംബം.
ബന്ധു ജനങ്ങള്‍ക്ക് എതിര്‍പ്പായിരുന്നു. തീരെ സാമ്പത്തിക ഭദ്രതയില്ല, പാരമ്പര്യമില്ല, ബന്ധു ബലമില്ല, കുടുംബ മഹിമയില്ല, മാത്രമല്ല ഒരു വയസ്സിന് മാത്രമേ കുറവുള്ളു.
പലര്‍ക്കും അത് അഭിമാനക്ഷതമായി തോന്നി. കല്യാണം നടത്തരുതെന്നും, നടത്തിയാല്‍ തങ്ങള്‍ പങ്കെടുക്കില്ലെന്നും പറഞ്ഞു.
എന്നാല്‍ വിശ്വത്തിന്റെ പിതാവ് അതൊന്നും ചെവിക്കൊണ്ടില്ല.
ബന്ധുക്കളെ വെറുപ്പിച്ചുകൊണ്ട് ഇത്തരമൊരു കല്യാണം വേണ്ടെന്ന് വിശ്വവും പറഞ്ഞു നോക്കി. അപ്പന്‍ അനുസരിച്ചില്ല.
അദ്ദേഹത്തിന് പറയാന്‍ വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു.
ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ടവന്‍ ആണ് വിശ്വം. തന്റെ പുത്രവധുവിലൂടെ അവന് ആ സ്‌നേഹം ലഭ്യമാകണം. പണക്കാരായ കുടുംബത്തില്‍നിന്ന് അത് സാധ്യമാവില്ല.
അപ്പന്റെ ഉദ്ദേശശുദ്ധിയിലെ സ്‌നേഹം തിരിച്ചറിഞ്ഞു.
വിവാഹം നടന്നു.
—പെണ്‍കുട്ടി കറുത്തതെങ്കിലും ലക്ഷണമുള്ളവള്‍.
—മാദകത്വം നിറഞ്ഞവള്‍.
—ഇഷ്ടാനിഷ്ടം അറിഞ്ഞ് പ്രവര്‍ത്തിക്കുന്നവള്‍.
മൂന്നുമാസം കഴിഞ്ഞതേയുള്ളൂ. പാടങ്ങളില്‍ ചോളം വിളഞ്ഞുനില്‍ക്കുന്ന കാലം. ആറടിയിലേറെ ഉയരത്തില്‍ വളര്‍ന്നുകഴിഞ്ഞ ചെടികള്‍.
പാടത്തിന് നടുവില്‍ ഒരു കൊക്കരണിയുണ്ട്. അതില്‍ നിന്നുള്ള വെള്ളം കൊണ്ടാണ് ചെടികള്‍ നനയ്ക്കാറ്. കായകള്‍ മൂപ്പെത്താനായി ഇനിയും ഒരു രണ്ടാഴ്ച കാലം.
ഉച്ചയ്ക്ക് മോട്ടോര്‍ ഓണ്‍ ചെയ്തു കഴിഞ്ഞാല്‍ വൈകുന്നേരമാകുമ്പോഴേക്കും പാടമെങ്ങും വെള്ളമെത്തിയിരിക്കും.
അന്നൊരു നാള്‍ ഉച്ചയാകുമ്പോഴേക്കും തിരിച്ചെത്താമെന്നു പറഞ്ഞ് അതിരാവിലെ തന്നെ ശിവഗംഗയിലേക്ക് പോയ വിശ്വം വന്നുചേര്‍ന്നില്ല.
അപ്പനെയും കാണാനില്ല. അവള്‍ തനിയെ ചോളക്കാട്ടിലേക്ക് നടന്നു.
കൊക്കരണിയിലേക്ക് ചാഞ്ഞു നിന്നിരുന്ന ചോളക്കമ്പുകളെ വെട്ടി മാറ്റുകയായിരുന്നു അയാള്‍. വെട്ടിയിട്ട ചെടികള്‍ എടുത്തു മാറ്റുവാനായി അവള്‍ അയാള്‍ക്കടുത്തെത്തി. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്.
പ്രതീക്ഷിക്കാത്ത നിമിഷം അയാളവളെ കടന്നുപിടിച്ചു. ബലിഷ്ഠമായ ആ കരവലയത്തിനുള്ളില്‍ നിന്ന് അവള്‍ക്ക് രക്ഷപ്പെടുവാനായില്ല.
ഉറക്കെ നിലവിളിച്ച് അവള്‍ ചെറുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
അയാളില്‍ ഭയം നിറഞ്ഞു. ഭവിഷ്യത്തിനെ കുറിച്ച് ബോധവാനായി. ആ വെപ്രാളത്തില്‍ മറുത്തൊന്നും ചിന്തിക്കാതെ ചെടി മുറിച്ചിരുന്ന അരിവാളെടുത്ത് അവളെ വെട്ടി.
ആ കാഴ്ച കണ്ടുകൊണ്ടാണ് വിശ്വം അവിടെ എത്തിയത്. ചീറ്റിയൊഴുകുന്ന രക്തത്തില്‍ കുളിച്ച് അവള്‍ നിശ്ചലമായി. ഭയപ്പെട്ട് അപ്പന് പിന്നാലെ അരിവാളുമായി അവന്‍ പാഞ്ഞു. കറ്റക്കളം എത്തിയതും ആഞ്ഞുവെട്ടി.
പണിക്കാര്‍ പകച്ചു നിന്നു. ചിലര്‍ അലറി വിളിച്ചു. അപ്പോഴവന്‍ അവരോട് കാര്യങ്ങള്‍ വിശദീകരിച്ചു.
നാലുവര്‍ഷത്തില്‍ ജയില്‍ ശിക്ഷയും കഴിഞ്ഞ് ഇപ്പോഴിതാ തന്റെ മുന്നില്‍.
—മനസ്സിന് അസ്വാസ്ഥ്യം.
—വേദന.
—അവനോട് സഹതാപവും.
ആകപ്പാടെ വല്ലാത്ത ഒരവസ്ഥ.
സ്വന്തം ഭാര്യ വെട്ടേറ്റു വീഴുന്നതുകണ്ട മാനസികാഘാതത്തില്‍ ചെയ്തു പോയതാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ നാലു കൊല്ലത്തില്‍ ചുരുക്കി.
അത്രയും ആശ്വാസം. ഒരു ജീവപര്യന്തം ഒഴിവായതില്‍.
*** *** *** ***
വാങ്കിലി റസ്റ്റോറന്റില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ച് നേരെ ബസ് സ്റ്റാന്‍ഡിലേക്ക്.
വേര്‍പാടിന്റെ വിഷമം ഇരുവര്‍ക്കും.
മറക്കാതെ നാട്ടിലേക്ക് വരണമെന്നും, കൃഷി മാത്രം പോരാ സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്നും, അതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ തന്ന് സഹായിക്കണമെന്നും അവന്‍ ആവശ്യപ്പെട്ടു.
ഉറപ്പുനല്‍കി.
പുറപ്പെടാന്‍ തയ്യാറായി ബസ്സിനടുത്ത് എത്തിയപ്പോള്‍ അവന്‍ വിളിച്ചു.
‘സാര്‍’
‘ശൊല്ല് വിശ്വം’
‘സാര്‍.. മുക്കിയമാന ഒരു വിഷയം ഇതുവരേക്കും നാന്‍ ഉങ്കകിട്ടെ ശൊല്ലവേയില്ലൈ.’
‘അപ്പടിയാ.. എന്ന വിഷയം..? ശൊല്‍..’ ചോദ്യ ഭാവത്തില്‍ ആകാംക്ഷയോടുകൂടി അവന്റെ മുഖത്തേക്ക് നോക്കി.
ഇപ്പോള്‍ അവന്റെ മുഖഭാവം ആകെ മാറിയിരിക്കുന്നു. മുഖത്ത് പ്രസാദത്തിന്റെ യാതൊരുവിധ ലാഞ്ഛനയുമില്ല. തികഞ്ഞ ഗൗരവം.
ശബ്ദം താഴ്ത്തി അവന്‍ പറഞ്ഞു.
‘സാര്‍… നേത്തയ്ക്ക് നാന്‍ ഉങ്കകിട്ടെ ശൊന്നത് എല്ലാമേ ഇന്ത ലോകം തെറിയറ വിഷയം. ആനാ ഉണ്മൈ അതു കെടയാത്.’
അമ്പരന്നു.
അപ്പോള്‍ യഥാര്‍ത്ഥത്തില്‍ നടന്നത്…?
നിശ്ചലമായി നെഞ്ചിടിപ്പോടുകൂടി അവന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.
‘സാര്‍ നാന്‍ സൊന്നേന്‍ലെ എന്‍ വൈഫെ അപ്പാ കൊല പണ്ണേന്‍ണ്ണ്.. അത് ശുത്ത പൊയ്.’
അന്ധാളിച്ച് അവന്റെ മുഖത്തേക്ക് നോക്കി. തന്റെ മുഖഭാവം വായിച്ച് അവന്‍ പറഞ്ഞു.
‘അപ്പടീണ്ണാ അത് യാര് ശൈഞ്ചിരീപ്പേണ്‍ണ്ണ് താനെ യോശിക്കറീങ്ക…? നാന്‍ താന്‍…. നാനേ താന്‍..’
ഗൂഢമായ ഒരു മന്ദഹാസം അവനില്‍ നിറഞ്ഞു.
നെഞ്ച് ശക്തിയായി മിടിച്ചു.
‘സാര്‍ അവ എനക്ക് പൊണ്ടാട്ടിയാ മൂണ് മാസം താന്‍ ഇരുന്തേന്‍. ആനാ എങ്കപ്പാവുക്ക് വെപ്പാട്ടിയാ പല വരുഷമാ ഇറുക്കിറേന്‍. ലേറ്റാ താന്‍ എനക്കിന്ത വിഷയം തെരിഞ്ചത്.’
വാക്കുകള്‍ ശൂന്യമായി പോയ ആ നിമിഷത്തില്‍ അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കേ ഒരു തമിഴ് സിനിമയിലെ രംഗങ്ങള്‍ പോലെ കാഴ്ചകള്‍ മിന്നി മറയുകയായിരുന്നു. അപ്പോള്‍ അവന്‍ തുടര്‍ന്നു.
‘അപ്പാ അവരോടെ സുയ നലത്തുക്കാക, അവരോടെ സുഖത്തുക്കാക സ്വന്ത പയ്യനോടെ വാഴ്ക്കയിലേ വെളയാടിയിരുക്ക്. നാന്‍ പ്ലാന്‍ പണ്ണിത്താന്‍ രണ്ടെയും പോട്ടേന്‍.’
രൗദ്ര ഭാവത്തോടുകൂടി അവന്‍ തുടര്‍ന്നു.
‘അന്ട്രയ്ക്ക് നാന്‍ ശിവഗംഗൈക്കെല്ലാം പോകവില്ലൈ സാര്‍. ശോള ക്കാട്ടുക്കുള്ളെത്താന്‍ പതുങ്കിയിരുന്തേന്‍. മൊതല്‍ലെ അപ്പാ വന്താന്‍.. പിന്നാടി അവ വന്താന്‍…രെണ്ടുപേരും ശേന്ത്….. വിടുവേനാ നാന്‍..? അരിവാ എടുത്ത് മൊതല്‍ലെ അവളെ വെട്ടി നേന്‍. ഒരേ വെട്ട്.. ഒടഞ്ച് രണ്ടാ പോച്ച് കളുത്ത്. അപ്പാ തപ്പി ഓടിനേന്‍… വിട്ടിടുവേനാ നാന്‍..? തൊരത്തി തൊരത്തി നാലു പേര്‍ക്ക് മുന്നാടിയേ അവനെയും പോട്ടേന്‍. ശൊല്ലുങ്ക സാര്‍.. നാന്‍ ശെയ്ഞ്ചത് ശരി താനേ…’
അവന്‍ കിതക്കുന്നുണ്ടായിരുന്നു.
അവന്റെ ചോദ്യത്തിന് എന്തു മറുപടിയാണ് നല്‍കുക..?
താനാണെങ്കില്‍ എന്ത് ചെയ്യുമായിരുന്നു…?
തമിഴകത്ത് ഇത്തരം സംഭവങ്ങള്‍ സര്‍വ്വ സാധാരണമാണ്. വായിച്ചും കേട്ടും തഴമ്പിച്ച കഥകള്‍. എന്നാല്‍ ഇപ്പോള്‍ തന്റെ സുഹൃത്തിന് നേര്‍ന്ന അനുഭവമാണ്.
എന്താണവനോട് പറയുക.?
നീ ചെയ്തത് തെറ്റായിപ്പോയെന്നോ…? അതോ നീയാണടാ ആണ്‍കുട്ടിയെന്നോ..?
ഇല്ല.,
ഒന്നും പറയുവാനില്ല.
ആകെ ഒരു മരവിപ്പ്.
ബസ്സ് അനങ്ങിത്തുടങ്ങി.
‘ഓക്കേ സാര്‍ മിക നന്ട്രി. ഇപ്പോ മനത് റൊമ്പ ഫ്രീയാച്ച്. നാന്‍ കാള്‍ പണ്‍ട്രേന്‍ സാര്‍…’
അവന്‍ ബസ്സിലേക്ക് കയറി.
നീങ്ങി തുടങ്ങിയ ബസ്സില്‍ നിന്നും അവന്‍ കൈവീശി.
—ആ യഥാര്‍ത്ഥ ചിരിയോടെ.
വസന്തമായി മനസ്സിലേക്ക് ഇറങ്ങി വന്നവന്‍ കൊടിയ വേനലായി മടങ്ങിപ്പോവുകയാണ്.
ബസ് കണ്‍മുന്നില്‍ നിന്നും മറയുന്നതുവരെ ആ കാഴ്ച നോക്കി നിന്നു.
തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ ഒരേയൊരു ചോദ്യം മാത്രം.
താനായിരുന്നുവെങ്കില്‍…..